YouVersion Logo
Search Icon

വിലാപങ്ങൾ 3

3
1ഞാൻ അവന്റെ കോപത്തിന്റെ
വടികൊണ്ടു കഷ്ടംകണ്ട പുരുഷനാകുന്നു.
2അവൻ എന്നെ വെളിച്ചത്തിലല്ല, ഇരുട്ടിലത്രേ നടത്തിക്കൊണ്ടു പോന്നിരിക്കുന്നത്.
3അതേ, അവൻ ഇടവിടാതെ പിന്നെയും
പിന്നെയും തന്റെ കൈ എന്റെ നേരേ തിരിക്കുന്നു.
4എന്റെ മാംസത്തെയും ത്വക്കിനെയും അവൻ ജീർണമാക്കി,
എന്റെ അസ്ഥികളെ തകർത്തിരിക്കുന്നു.
5അവൻ എന്റെ നേരേ പണിതു,
നഞ്ചും പ്രയാസവും എന്നെ ചുറ്റുമാറാക്കിയിരിക്കുന്നു.
6ശാശ്വതമൃതന്മാരെപ്പോലെ അവൻ എന്നെ
ഇരുട്ടിൽ പാർപ്പിച്ചിരിക്കുന്നു.
7പുറത്തു പോകുവാൻ കഴിയാതവണ്ണം
അവൻ എന്നെ വേലി കെട്ടിയടച്ച് എന്റെ ചങ്ങലയെ ഭാരമാക്കിയിരിക്കുന്നു.
8ഞാൻ കൂകി നിലവിളിച്ചാലും അവൻ എന്റെ പ്രാർഥന തടുത്തുകളയുന്നു.
9വെട്ടുകല്ലുകൊണ്ട് അവൻ എന്റെ വഴി അടച്ച്, എന്റെ പാതകളെ വികടമാക്കിയിരിക്കുന്നു.
10അവൻ എനിക്കു പതിയിരിക്കുന്ന കരടിയെപ്പോലെയും
മറഞ്ഞുനില്ക്കുന്ന സിംഹത്തെപ്പോലെയും ആകുന്നു.
11അവൻ എന്റെ വഴികളെ തെറ്റിച്ച് എന്നെ കടിച്ചുകീറി ശൂന്യമാക്കിയിരിക്കുന്നു.
12അവൻ വില്ലു കുലച്ച് എന്നെ അമ്പിനു ലാക്കാക്കിയിരിക്കുന്നു.
13അവൻ തന്റെ പൂണിയിലെ അമ്പുകളെ എന്റെ
അന്തരംഗങ്ങളിൽ തറപ്പിച്ചിരിക്കുന്നു.
14ഞാൻ എന്റെ സർവജനത്തിനും പരിഹാസവും ഇടവിടാതെ അവരുടെ പാട്ടും ആയിത്തീർന്നിരിക്കുന്നു.
15അവൻ എന്നെ കയ്പുകൊണ്ടു നിറച്ചു,
കാഞ്ഞിരംകൊണ്ട് മത്തുപിടിപ്പിച്ചിരിക്കുന്നു;
16അവൻ കല്ലുകൊണ്ട് എന്റെ പല്ലു തകർത്ത്,
എന്നെ വെണ്ണീരിൽ ഇട്ടുരുട്ടിയിരിക്കുന്നു.
17നീ എന്റെ പ്രാണനെ സമാധാനത്തിൽനിന്നു നീക്കി;
ഞാൻ സുഖം മറന്നിരിക്കുന്നു.
18എന്റെ മഹത്ത്വവും യഹോവയിങ്കലുള്ള
എന്റെ പ്രത്യാശയും പൊയ്പോയല്ലോ എന്ന് ഞാൻ പറഞ്ഞു.
19നീ എന്റെ കഷ്ടതയും അരിഷ്ടതയും
കാഞ്ഞിരവും കയ്പും ഓർക്കേണമേ.
20എന്റെ പ്രാണൻ എന്റെ ഉള്ളിൽ എപ്പോഴും
അവയെ ഓർത്ത് ഉരുകിയിരിക്കുന്നു.
21ഇതു ഞാൻ ഓർക്കും;
അതുകൊണ്ടു ഞാൻ പ്രത്യാശിക്കും.
22നാം മുടിഞ്ഞുപോകാതിരിക്കുന്നത് യഹോവയുടെ ദയ ആകുന്നു;
അവന്റെ കരുണ തീർന്നുപോയിട്ടില്ലല്ലോ;
23അതു രാവിലെതോറും പുതിയതും നിന്റെ
വിശ്വസ്തത വലിയതും ആകുന്നു.
24യഹോവ എന്റെ ഓഹരി എന്ന് എന്റെ ഉള്ളം പറയുന്നു;
അതുകൊണ്ട് ഞാൻ അവനിൽ പ്രത്യാശവയ്ക്കുന്നു.
25തന്നെ കാത്തിരിക്കുന്നവർക്കും തന്നെ
അന്വേഷിക്കുന്നവനും യഹോവ നല്ലവൻ.
26യഹോവയുടെ രക്ഷയ്ക്കായി മിണ്ടാതെ
കാത്തിരിക്കുന്നതു നല്ലത്.
27ബാല്യത്തിൽ നുകം ചുമക്കുന്നത് ഒരു
പുരുഷനു നല്ലത്.
28അവൻ അത് അവന്റെമേൽ വച്ചിരിക്കകൊണ്ട് അവൻ തനിച്ചു മൗനം ആയിരിക്കട്ടെ.
29അവൻ തന്റെ മുഖത്തെ പൊടിയോളം താഴ്ത്തട്ടെ;
പക്ഷേ പ്രത്യാശ ശേഷിക്കും.
30തന്നെ അടിക്കുന്നവന് അവൻ കവിൾ കാണിക്കട്ടെ;
അവൻ വേണ്ടുവോളം നിന്ദ അനുഭവിക്കട്ടെ.
31കർത്താവ് എന്നേക്കും തള്ളിക്കളകയില്ലല്ലോ.
32അവൻ ദുഃഖിപ്പിച്ചാലും തന്റെ മഹാദയയ്ക്ക്
ഒത്തവണ്ണം അവനു കരുണതോന്നും.
33മനസ്സോടെയല്ലല്ലോ അവൻ
മനുഷ്യപുത്രന്മാരെ ദുഃഖിപ്പിച്ചു വ്യസനിപ്പിക്കുന്നത്.
34ഭൂമിയിലെ സകല ബദ്ധന്മാരെയും
കാല്ക്കീഴിട്ടു മെതിക്കുന്നതും
35അത്യുന്നതന്റെ സന്നിധിയിൽ മനുഷ്യന്റെ
ന്യായം മറിച്ചുകളയുന്നതും
36മനുഷ്യനെ വ്യവഹാരത്തിൽ തെറ്റിച്ചുകളയുന്നതും
കർത്താവു കാണുകയില്ലയോ?
37കർത്താവ് കല്പിക്കാതെ ആർ പറഞ്ഞിട്ടാകുന്നു വല്ലതും സംഭവിക്കുന്നത്?
38അത്യുന്നതന്റെ വായിൽനിന്നു നന്മയും
തിന്മയും പുറപ്പെടുന്നില്ലയോ?
39മനുഷ്യൻ ജീവനുള്ളന്നു
നെടുവീർപ്പിടുന്നതെന്ത്?
ഓരോരുത്തൻ താന്താന്റെ പാപങ്ങളെക്കുറിച്ച് നെടുവീർപ്പിടട്ടെ.
40നാം നമ്മുടെ നടപ്പ് ആരാഞ്ഞു ശോധനചെയ്ത് യഹോവയുടെ അടുക്കലേക്കു തിരിയുക.
41നാം കൈകളെയും ഹൃദയത്തെയും സ്വർഗസ്ഥനായ ദൈവത്തിങ്കലേക്ക് ഉയർത്തുക.
42ഞങ്ങൾ അതിക്രമം ചെയ്തു മത്സരിച്ചു; നീ ക്ഷമിച്ചതുമില്ല.
43നീ കോപം പുതച്ചു ഞങ്ങളെ പിന്തുടർന്ന്, കരുണകൂടാതെ കൊന്നുകളഞ്ഞു.
44ഞങ്ങളുടെ പ്രാർഥന കടക്കാതവണ്ണം നീ മേഘംകൊണ്ടു നിന്നെത്തന്നെ മറച്ചു.
45നീ ഞങ്ങളെ ജാതികളുടെ ഇടയിൽ ചവറും എച്ചിലും ആക്കിയിരിക്കുന്നു.
46ഞങ്ങളുടെ ശത്രുക്കളൊക്കെയും ഞങ്ങളുടെ നേരേ വായ് പിളർന്നിരിക്കുന്നു.
47പേടിയും കെണിയും ശൂന്യവും നാശവും ഞങ്ങൾക്കു ഭവിച്ചിരിക്കുന്നു.
48എന്റെ ജനത്തിൻപുത്രിയുടെ നാശം നിമിത്തം നീർത്തോടുകൾ എന്റെ കണ്ണിൽനിന്നൊഴുകുന്നു.
49യഹോവ സ്വർഗത്തിൽനിന്നു നോക്കി കടാക്ഷിക്കുവോളം
50എന്റെ കണ്ണ് ഇടവിടാതെ പൊഴിക്കുന്നു; ഇളയ്ക്കുന്നതുമില്ല.
51എന്റെ നഗരത്തിലെ സകല സ്ത്രീജനത്തെയുംകുറിച്ച് എന്റെ കണ്ണ് എന്റെ പ്രാണനെ വ്യസനിപ്പിക്കുന്നു.
52കാരണംകൂടാതെ എന്റെ ശത്രുക്കളായവർ എന്നെ ഒരു പക്ഷിയെപ്പോലെ വേട്ടയാടിയിരിക്കുന്നു;
53അവർ എന്റെ ജീവനെ കുണ്ടറയിൽ ഇട്ട് നശിപ്പിച്ചു,
എന്റെമേൽ കല്ല് എറിഞ്ഞിരിക്കുന്നു.
54വെള്ളം എന്റെ തലയ്ക്കുമീതെ കവിഞ്ഞൊഴുകി;
ഞാൻ നശിച്ചുപോയി എന്ന് ഞാൻ പറഞ്ഞു.
55യഹോവേ, ഞാൻ ആഴമുള്ള
കുണ്ടറയിൽനിന്ന് നിന്റെ നാമത്തെ വിളിച്ചപേക്ഷിച്ചിരിക്കുന്നു.
56എന്റെ നെടുവീർപ്പിനും എന്റെ നിലവിളിക്കും
ചെവി പൊത്തിക്കളയരുതേ എന്നുള്ള എന്റെ പ്രാർഥന നീ കേട്ടിരിക്കുന്നു.
57ഞാൻ നിന്നെ വിളിച്ചപേക്ഷിച്ച നാളിൽ നീ അടുത്തുവന്നു:
ഭയപ്പെടേണ്ടാ എന്നു പറഞ്ഞു.
58കർത്താവേ, നീ എന്റെ വ്യവഹാരം നടത്തി,
എന്റെ ജീവനെ വീണ്ടെടുത്തിരിക്കുന്നു.
59യഹോവേ, ഞാൻ അനുഭവിച്ച അന്യായം നീ കണ്ടിരിക്കുന്നു;
എന്റെ വ്യവഹാരം തീർത്തുതരേണമേ.
60അവർ ചെയ്ത സകല പ്രതികാരവും എനിക്കു വിരോധമായുള്ള
അവരുടെ സകല നിരൂപണങ്ങളും നീ കണ്ടിരിക്കുന്നു.
61യഹോവേ, അവരുടെ നിന്ദയും
എനിക്കു വിരോധമായുള്ള അവരുടെ സകല നിരൂപണങ്ങളും
62എന്റെ എതിരികളുടെ വാക്കുകളും ഇടവിടാതെ എനിക്കു വിരോധമായുള്ള നിനവും നീ കേട്ടിരിക്കുന്നു.
63അവരുടെ ഇരിപ്പും എഴുന്നേല്പും നോക്കേണമേ;
ഞാൻ അവരുടെ പാട്ടായിരിക്കുന്നു.
64യഹോവേ, അവരുടെ പ്രവൃത്തിക്കു തക്കവണ്ണം അവർക്കു പകരം ചെയ്യേണമേ;
65നീ അവർക്കു ഹൃദയകാഠിന്യം വരുത്തും; നിന്റെ ശാപം അവർക്കു വരട്ടെ.
66നീ അവരെ കോപത്തോടെ പിന്തുടർന്നു;
യഹോവയുടെ ആകാശത്തിൻകീഴിൽ നിന്ന് നശിപ്പിച്ചുകളയും.

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy