YouVersion Logo
Search Icon

വിലാപങ്ങൾ 4

4
1അയ്യോ, പൊന്നു മങ്ങിപ്പോയി,
നിർമ്മലതങ്കം മാറിപ്പോയി,
വിശുദ്ധരത്നങ്ങൾ സകല വീഥികളുടെയും തലയ്ക്കൽ ചൊരിഞ്ഞുകിടക്കുന്നു.
2തങ്കത്തോടു തുല്യരായിരുന്ന സീയോന്റെ വിശിഷ്ടപുത്രന്മാരെ
കുശവന്റെ പണിയായ മൺപാത്രങ്ങളെപ്പോലെ എണ്ണിയിരിക്കുന്നതെങ്ങനെ?
3കുറുനരികൾപോലും മുല കാണിച്ച് കുട്ടികളെ കുടിപ്പിക്കുന്നു;
എന്റെ ജനത്തിന്റെ പുത്രിയോ മരുഭൂമിയിലെ ഒട്ടകപ്പക്ഷിയെപ്പോലെ ക്രൂരയായിത്തീർന്നിരിക്കുന്നു.
4മുലകുടിക്കുന്ന കുഞ്ഞിന്റെ നാവ് ദാഹംകൊണ്ട് അണ്ണാക്കോടു പറ്റിയിരിക്കുന്നു;
പൈതങ്ങൾ അപ്പം ചോദിക്കുന്നു;
ആരും നുറുക്കിക്കൊടുക്കുന്നതുമില്ല.
5സ്വാദുഭോജ്യങ്ങളെ അനുഭവിച്ചുവന്നവർ വീഥികളിൽ പട്ടിണി കിടക്കുന്നു;
ധൂമ്രവസ്ത്രം ധരിച്ചു വളർന്നവർ കുപ്പകളെ ആലിംഗനം ചെയ്യുന്നു.
6കൈ തൊടാതെ പെട്ടെന്നു മറിഞ്ഞുപോയ സൊദോമിന്റെ പാപത്തെക്കാൾ
എന്റെ ജനത്തിന്റെ പുത്രിയുടെ അകൃത്യം വലുതാകുന്നു.
7അവളുടെ പ്രഭുക്കന്മാർ ഹിമത്തിലും നിർമ്മലന്മാരും
പാലിലും വെളുത്തവരുമായിരുന്നു;
അവരുടെ ദേഹം പവിഴത്തിലും ചുവപ്പുള്ളതും അവരുടെ ശോഭ നീലക്കല്ലുപോലെയും ആയിരുന്നു.
8അവരുടെ മുഖം കരിക്കട്ടയെക്കാൾ കറുത്തിരിക്കുന്നു;
വീഥികളിൽ അവരെ കണ്ടിട്ട് ആരും അറിയുന്നില്ല;
അവരുടെ ത്വക്ക് അസ്ഥികളോടു പറ്റി ഉണങ്ങി
മരംപോലെ ആയിത്തീർന്നിരിക്കുന്നു.
9വാൾകൊണ്ടു മരിക്കുന്നവർ വിശപ്പുകൊണ്ടു മരിക്കുന്നവരിലും ഭാഗ്യവാന്മാർ;
അവർ നിലത്തിലെ അനുഭവമില്ലായ്കയാൽ ബാധിതരായി ക്ഷീണിച്ചു പോകുന്നു.
10കരുണയുള്ള സ്ത്രീകൾ തങ്ങളുടെ
പൈതങ്ങളെ സ്വന്തകൈകൊണ്ടു പാകംചെയ്തു;
അവർ എന്റെ ജനത്തിൻപുത്രിയുടെ നാശത്തിങ്കൽ അവർക്ക് ആഹാരമായിരുന്നു.
11യഹോവ തന്റെ ക്രോധം നിവർത്തിച്ച്,
തന്റെ ഉഗ്രകോപം ചൊരിഞ്ഞിരിക്കുന്നു;
അവൻ സീയോനിൽ തീ കത്തിച്ചു;
അത് അതിന്റെ അടിസ്ഥാനങ്ങളെ ദഹിപ്പിച്ചുകളഞ്ഞു.
12വൈരിയും ശത്രുവും യെരൂശലേമിന്റെ വാതിലുകൾക്കകത്തു കടക്കും എന്ന്
ഭൂരാജാക്കന്മാരും ഭൂവാസികൾ ആരും വിശ്വസിച്ചിരുന്നില്ല.
13അതിന്റെ നടുവിൽ നീതിമാന്മാരുടെ രക്തം ചൊരിഞ്ഞിട്ടുള്ള
പ്രവാചകന്മാരുടെ പാപങ്ങളും
പുരോഹിതന്മാരുടെ അകൃത്യങ്ങളും ഹേതുവായി
14അവർ കുരുടന്മാരായി വീഥികളിൽ ഉഴന്ന് രക്തം പുരണ്ടു നടക്കുന്നു;
അവരുടെ വസ്ത്രം ആർക്കും തൊട്ടുകൂടാ.
15മാറുവിൻ! അശുദ്ധൻ! മാറുവിൻ, മാറുവിൻ! തൊടരുത്!
എന്ന് അവരോടു വിളിച്ചുപറയും;
അവർ ഓടി ഉഴലുമ്പോൾ:
അവർ ഇനി ഇവിടെ വന്നു പാർക്കയില്ല എന്ന് ജാതികളുടെ ഇടയിൽ പറയും.
16യഹോവയുടെ നോട്ടം അവരെ ചിതറിച്ചു; അവൻ അവരെ കടാക്ഷിക്കയില്ല;
അവർ പുരോഹിതന്മാരെ ആദരിച്ചില്ല, വൃദ്ധന്മാരോടു കൃപ കാണിച്ചതുമില്ല.
17വ്യർഥസഹായത്തിനായി നോക്കി ഞങ്ങളുടെ കണ്ണ് ഇപ്പോഴും മങ്ങുന്നു;
രക്ഷിപ്പാൻ കഴിയാത്ത ജാതിക്കായി ഞങ്ങൾ ഞങ്ങളുടെ കാവൽമാളികയിൽ കാത്തിരിക്കുന്നു.
18ഞങ്ങളുടെ വീഥികളിൽ ഞങ്ങൾക്കു
നടന്നു കൂടാതവണ്ണം അവർ ഞങ്ങളുടെ കാലടികൾക്കു പതിയിരിക്കുന്നു;
ഞങ്ങളുടെ അവസാനം അടുത്തു,
ഞങ്ങളുടെ കാലം തികഞ്ഞു,
ഞങ്ങളുടെ അവസാനം വന്നിരിക്കുന്നു.
19ഞങ്ങളെ പിന്തുടർന്നവർ ആകാശത്തിലെ കഴുക്കളിലും വേഗമുള്ളവർ;
അവർ മലകളിൽ ഞങ്ങളെ പിന്തുടർന്നു,
മരുഭൂമിയിൽ ഞങ്ങൾക്കായി പതിയിരുന്നു.
20ഞങ്ങളുടെ ജീവശ്വാസമായി,
യഹോവയുടെ അഭിഷിക്തനായവൻ
അവരുടെ കുഴികളിൽ അകപ്പെട്ടിരിക്കുന്നു;
അവന്റെ നിഴലിൽ നാം ജാതികളുടെ മധ്യേ ജീവിക്കും എന്ന് ഞങ്ങൾ വിചാരിച്ചിരുന്നു.
21ഊസ്ദേശത്തു പാർക്കുന്ന എദോംപുത്രിയേ, സന്തോഷിച്ച് ആനന്ദിക്ക;
പാനപാത്രം നിന്റെ അടുക്കലേക്കും വരും;
നീ ലഹരിപിടിച്ചു നിന്നെത്തന്നെ നഗ്നയാക്കും.
22സീയോൻപുത്രിയേ, നിന്റെ അകൃത്യം തീർന്നിരിക്കുന്നു;
ഇനി അവൻ നിന്നെ പ്രവാസത്തിലേക്ക് അയയ്ക്കയില്ല;
എദോംപുത്രിയേ, അവൻ നിന്റെ അകൃത്യം സന്ദർശിക്കയും നിന്റെ പാപങ്ങൾ വെളിപ്പെടുത്തുകയും ചെയ്യും.

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy