YouVersion Logo
Search Icon

വിലാപങ്ങൾ 2

2
1അയ്യോ! യഹോവ സീയോൻപുത്രിയെ
തന്റെ കോപത്തിൽ മേഘംകൊണ്ടു മറച്ചതെങ്ങനെ?
അവൻ യിസ്രായേലിന്റെ മഹത്ത്വം
ആകാശത്തുനിന്ന് ഭൂമിയിൽ ഇട്ടുകളഞ്ഞു;
തന്റെ കോപദിവസത്തിൽ അവൻ തന്റെ പാദപീഠത്തെ ഓർത്തതുമില്ല,
2കർത്താവു കരുണ കാണിക്കാതെ
യാക്കോബിന്റെ മേച്ചൽപ്പുറങ്ങളെയൊക്കെയും നശിപ്പിച്ചിരിക്കുന്നു;
തന്റെ ക്രോധത്തിൽ അവൻ യെഹൂദാപുത്രിയുടെ കോട്ടകളെ ഇടിച്ചുകളഞ്ഞിരിക്കുന്നു;
രാജ്യത്തെയും അതിലെ പ്രഭുക്കന്മാരെയും അവൻ നിലത്തിട്ട് അശുദ്ധമാക്കിയിരിക്കുന്നു.
3തന്റെ ഉഗ്രകോപത്തിൽ അവൻ
യിസ്രായേലിന്റെ കൊമ്പൊക്കെയും വെട്ടിക്കളഞ്ഞു;
തന്റെ വലംകൈയെ അവൻ ശത്രുവിൻ മുമ്പിൽനിന്ന് പിൻവലിച്ചുകളഞ്ഞു;
ചുറ്റും ദഹിപ്പിക്കുന്ന ജ്വാലപോലെ അവൻ യാക്കോബിനെ ദഹിപ്പിച്ചുകളഞ്ഞു.
4ശത്രു എന്നപോലെ അവൻ വില്ലു കുലച്ചു, വൈരി എന്നപോലെ അവൻ വലംകൈ ഓങ്ങി;
കണ്ണിനു കൗതുകമുള്ളതൊക്കെയും നശിപ്പിച്ചുകളഞ്ഞു.
സീയോൻപുത്രിയുടെ കൂടാരത്തിൽ തന്റെ ക്രോധം തീപോലെ ചൊരിഞ്ഞു;
5കർത്താവ് ശത്രുവെപ്പോലെ ആയി,
യിസ്രായേലിനെ മുടിച്ചുകളഞ്ഞു;
അവളുടെ അരമനകളെയൊക്കെയും മുടിച്ചു,
അവളുടെ കോട്ടകളെ നശിപ്പിച്ചുകളഞ്ഞു;
യെഹൂദാപുത്രിക്കു ദുഃഖവും വിലാപവും വർധിപ്പിച്ചിരിക്കുന്നു.
6അവൻ തിരുനിവാസം ഒരു തോട്ടംപോലെ നീക്കിക്കളഞ്ഞു;
തന്റെ ഉത്സവസ്ഥലം നശിപ്പിച്ചിരിക്കുന്നു;
യഹോവ സീയോനിൽ ഉത്സവവും ശബ്ബത്തും മറക്കുമാറാക്കി,
തന്റെ ഉഗ്രകോപത്തിൽ രാജാവിനെയും പുരോഹിതനെയും നിരസിച്ചുകളഞ്ഞു.
7കർത്താവ് തന്റെ യാഗപീഠം തള്ളിക്കളഞ്ഞു,
തന്റെ വിശുദ്ധമന്ദിരം വെറുത്തിരിക്കുന്നു
അവളുടെ അരമനമതിലുകളെ അവൻ ശത്രുവിന്റെ കൈയിൽ ഏല്പിച്ചു;
അവർ ഉത്സവത്തിൽ എന്നപോലെ
യഹോവയുടെ ആലയത്തിൽ ആരവം ഉണ്ടാക്കി.
8യഹോവ സീയോൻപുത്രിയുടെ മതിൽ നശിപ്പിപ്പാൻ നിർണയിച്ചു;
അവൻ അളന്നു നശിപ്പിക്കുന്നതിൽനിന്ന് കൈ പിൻവലിച്ചില്ല;
അവൻ കോട്ടയും മതിലും ദുഃഖത്തിലാക്കി;
അവ ഒരുപോലെ ക്ഷയിച്ചിരിക്കുന്നു.
9അവളുടെ വാതിലുകൾ മണ്ണിൽ പൂണ്ടുപോയിരിക്കുന്നു;
അവളുടെ ഓടാമ്പൽ അവൻ തകർത്ത് നശിപ്പിച്ചിരിക്കുന്നു;
അവളുടെ രാജാവും പ്രഭുക്കന്മാരും
ന്യായപ്രമാണം ഇല്ലാത്ത ജാതികളുടെ ഇടയിൽ ഇരിക്കുന്നു;
അവളുടെ പ്രവാചകന്മാർക്ക് യഹോവയിങ്കൽനിന്നു ദർശനം ഉണ്ടാകുന്നതുമില്ല.
10സീയോൻപുത്രിയുടെ മൂപ്പന്മാർ മിണ്ടാതെ നിലത്തിരിക്കുന്നു;
അവർ തലയിൽ പൊടിവാരിയിട്ട് രട്ടുടുത്തിരിക്കുന്നു;
യെരൂശലേം കന്യകമാർ നിലത്തോളം തല താഴ്ത്തുന്നു.
11എന്റെ ജനത്തിൻപുത്രിയുടെ നാശംനിമിത്തം ഞാൻ കണ്ണുനീർ വാർത്ത് കണ്ണു മങ്ങിപ്പോകുന്നു;
എന്റെ ഉള്ളം കലങ്ങി കരൾ നിലത്തു ചൊരിഞ്ഞുവീഴുന്നു;
പൈതങ്ങളും ശിശുക്കളും നഗരവീഥികളിൽ തളർന്നുകിടക്കുന്നു.
12അവർ നിഹതന്മാരെപ്പോലെ നഗരവീഥികളിൽ തളർന്നുകിടക്കുമ്പോഴും
അമ്മമാരുടെ മാർവിൽവച്ച് പ്രാണൻ വിടുമ്പോഴും
ആഹാരവും വീഞ്ഞും എവിടെ എന്ന് അമ്മമാരോടു ചോദിക്കുന്നു.
13യെരൂശലേംപുത്രിയേ, ഞാൻ നിന്നോട് എന്തു സാക്ഷീകരിക്കേണ്ടൂ?
എന്തൊന്നിനെ നിന്നോടു സദൃശമാക്കേണ്ടൂ?
സീയോൻപുത്രിയായ കന്യകേ, ഞാൻ നിന്നെ ആശ്വസിപ്പിപ്പാൻ എന്തൊന്ന് നിന്നോടുപമിക്കേണ്ടൂ?
നിന്റെ മുറിവ് സമുദ്രംപോലെ വലുതായിരിക്കുന്നു;
ആർ നിനക്കു സൗഖ്യം വരുത്തും?
14നിന്റെ പ്രവാചകന്മാർ നിനക്കു
ഭോഷത്തവും വ്യാജവും ദർശിച്ചിരിക്കുന്നു;
അവർ നിന്റെ പ്രവാസം മാറ്റുവാൻ തക്കവണ്ണം നിന്റെ അകൃത്യം വെളിപ്പെടുത്താതെ
വ്യാജവും പ്രവാസകാരണവുമായ പ്രവാചകം ദർശിച്ചിരിക്കുന്നു.
15കടന്നുപോകുന്ന ഏവരും നിന്നെ നോക്കി കൈ കൊട്ടുന്നു;
അവർ യെരൂശലേംപുത്രിയെച്ചൊല്ലി ചൂളകുത്തി തലകുലുക്കി:
സൗന്ദര്യപൂർത്തി എന്നും
സർവമഹീതലമോദം എന്നും
വിളിച്ചുവന്ന നഗരം ഇതു തന്നെയോ എന്നു ചോദിക്കുന്നു.
16നിന്റെ ശത്രുക്കളൊക്കെയും നിന്റെ നേരേ വായ് പിളർക്കുന്നു;
അവർ ചൂളകുത്തി, പല്ലുകടിച്ചു:
നാം അവളെ വിഴുങ്ങിക്കളഞ്ഞു.
നാം കാത്തിരുന്ന ദിവസം ഇതു തന്നെ,
നമുക്കു സാധ്യമായി നാം കണ്ടു രസിപ്പാൻ ഇടയായല്ലോ എന്നു പറയുന്നു.
17യഹോവ നിർണയിച്ചത് അനുഷ്ഠിച്ചിരിക്കുന്നു;
പുരാതനകാലത്ത് അരുളിച്ചെയ്തതു നിവർത്തിച്ചിരിക്കുന്നു.
കരുണകൂടാതെ അവൻ ഇടിച്ചുകളഞ്ഞു;
അവൻ ശത്രുവിനെ നിന്നെച്ചൊല്ലി സന്തോഷിപ്പിച്ചു
വൈരികളുടെ കൊമ്പ് ഉയർത്തിയിരിക്കുന്നു.
18അവരുടെ ഹൃദയം കർത്താവിനോടു നിലവിളിച്ചു;
സീയോൻപുത്രിയുടെ മതിലേ,
രാവും പകലും ഓലോല കണ്ണുനീരൊഴുക്കുക;
നിനക്കു തന്നെ സ്വസ്ഥത നല്കരുത്;
നിന്റെ കൺമണി വിശ്രമിക്കയുമരുത്.
19രാത്രിയിൽ, യാമാരംഭത്തിങ്കൽ എഴുന്നേറ്റു നിലവിളിക്ക;
നിന്റെ ഹൃദയത്തെ വെള്ളംപോലെ കർത്തൃസന്നിധിയിൽ പകരുക;
വീഥികളുടെ തലയ്ക്കലൊക്കെയും വിശപ്പുകൊണ്ടു തളർന്നുകിടക്കുന്ന
നിന്റെ കുഞ്ഞുങ്ങളുടെ ജീവരക്ഷയ്ക്കായി അവങ്കലേക്കു കൈ മലർത്തുക.
20യഹോവേ, ആരോടാകുന്നു നീ ഇങ്ങനെ ചെയ്തതെന്ന് ഓർത്ത് കടാക്ഷിക്കേണമേ!
സ്ത്രീകൾ ഗർഭഫലത്തെ, കൈയിൽ താലോലിച്ചു പോരുന്ന കുഞ്ഞുങ്ങളെത്തന്നെ തിന്നേണമോ?
കർത്താവിന്റെ വിശുദ്ധമന്ദിരത്തിൽ പുരോഹിതനും പ്രവാചകനും കൊല്ലപ്പെടേണമോ?
21വീഥികളിൽ ബാലനും വൃദ്ധനും നിലത്തു കിടക്കുന്നു;
എന്റെ കന്യകമാരും യൗവനക്കാരും വാൾകൊണ്ടു വീണിരിക്കുന്നു;
നിന്റെ കോപദിവസത്തിൽ നീ അവരെ കൊന്ന് കരുണകൂടാതെ അറുത്തുകളഞ്ഞു.
22ഉത്സവത്തിനു വിളിച്ചുകൂട്ടുംപോലെ
നീ എനിക്കു സർവത്രഭീതികളെ വിളിച്ചുകൂട്ടിയിരിക്കുന്നു;
യഹോവയുടെ കോപദിവസത്തിൽ ആരും ചാടിപ്പോകയില്ല; ആരും ശേഷിച്ചതുമില്ല;
ഞാൻ കൈയിൽ താലോലിച്ചു വളർത്തിയവരെ എന്റെ ശത്രു മുടിച്ചിരിക്കുന്നു.

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy