YouVersion Logo
Search Icon

യെഹെസ്കേൽ 47

47
1അവൻ എന്നെ ആലയത്തിന്റെ പ്രവേശനത്തിങ്കൽ മടക്കിക്കൊണ്ടുവന്നപ്പോൾ ആലയത്തിന്റെ ഉമ്മരപ്പടിയുടെ കീഴെ നിന്നു വെള്ളം കിഴക്കോട്ടു പുറപ്പെടുന്നതു ഞാൻ കണ്ടു. ആലയത്തിന്റെ മുഖം കിഴക്കോട്ടല്ലോ; ആ വെള്ളം ആലയത്തിന്റെ വലത്തു ഭാഗത്തു കീഴെനിന്ന് യാഗപീഠത്തിനു തെക്കുവശമായി ഒഴുകി. 2അവൻ വടക്കോട്ടുള്ള ഗോപുരത്തിൽ കൂടി എന്നെ പുറത്തു കൊണ്ടു ചെന്ന് പുറത്തെ വഴിയായി കിഴക്കോട്ടു ദർശനമുള്ള ഗോപുരത്തിൽകൂടി പുറത്തെ ഗോപുരത്തിലേക്കു ചുറ്റിനടത്തി കൊണ്ടുപോയി; വെള്ളം വലത്തുഭാഗത്തുകൂടി ഒഴുകുന്നതു ഞാൻ കണ്ടു. 3ആ പുരുഷൻ കൈയിൽ ചരടുമായി കിഴക്കോട്ടു നടന്നു, ആയിരം മുഴം അളന്നു, എന്നെ വെള്ളത്തിൽക്കൂടി കടക്കുമാറാക്കി; വെള്ളം നരിയാണിയോളം ആയി. 4അവൻ പിന്നെയും ആയിരം മുഴം അളന്നു, എന്നെ വെള്ളത്തിൽക്കൂടി കടക്കുമാറാക്കി; വെള്ളം മുട്ടോളം ആയി; അവൻ പിന്നെയും ആയിരം മുഴം അളന്നു, എന്നെ കടക്കുമാറാക്കി; വെള്ളം അരയോളം ആയി. 5അവൻ പിന്നെയും ആയിരം മുഴം അളന്നു; അത് എനിക്കു കടപ്പാൻ വഹിയാത്ത ഒരു നദിയായി; വെള്ളം പൊങ്ങി, നീന്തീട്ടല്ലാതെ കടപ്പാൻ വഹിയാത്ത ഒരു നദിയായിത്തീർന്നു. 6അവൻ എന്നോട്: മനുഷ്യപുത്രാ, കണ്ടുവോ എന്നു ചോദിച്ചു; പിന്നെ അവൻ എന്നെ നദീതീരത്തു മടങ്ങിച്ചെല്ലുമാറാക്കി. 7ഞാൻ മടങ്ങിച്ചെന്നപ്പോൾ നദീതീരത്ത് ഇക്കരെയും അക്കരെയും അനവധി വൃക്ഷം നില്ക്കുന്നതു കണ്ടു. 8അപ്പോൾ അവൻ എന്നോട് അരുളിച്ചെയ്തത്: ഈ വെള്ളം കിഴക്കേ ഗലീലയിലേക്കു പുറപ്പെട്ട് അരാബായിലേക്ക് ഒഴുകി കടലിൽ വീഴുന്നു; ഒഴുകിച്ചെന്നു വെള്ളം കടലിൽ വീണിട്ട് അതിലെ വെള്ളം പഥ്യമായിത്തീരും. 9എന്നാൽ ഈ നദി ചെന്നുചേരുന്നേടത്തൊക്കെയും ചലിക്കുന്ന സകല പ്രാണികളും ജീവിച്ചിരിക്കും; ഈ വെള്ളം അവിടെ വന്നതുകൊണ്ട് ഏറ്റവും വളരെ മത്സ്യം ഉണ്ടാകും; ഈ നദി ചെന്നുചേരുന്നേടത്തൊക്കെയും അതു പഥ്യമായിത്തീർന്നിട്ട് സകലവും ജീവിക്കും. 10അതിന്റെ കരയിൽ ഏൻ-ഗതി മുതൽ ഏൻ-എഗ്ലയീംവരെ മീൻപിടിക്കാർ നിന്നു വല വീശും; അതിലെ മത്സ്യം മഹാസമുദ്രത്തിലെ മത്സ്യംപോലെ വിവിധ ജാതിയായി അസംഖ്യമായിരിക്കും. 11എന്നാൽ അതിന്റെ ചേറ്റുകണ്ടങ്ങളും കഴിനിലങ്ങളും പഥ്യമായിവരാതെ ഉപ്പുപടനയ്ക്കായി വിട്ടേക്കും. 12നദീതീരത്ത് ഇക്കരെയും അക്കരെയും തിന്മാൻ തക്ക ഫലമുള്ള സകലവിധ വൃക്ഷങ്ങളും വളരും; അവയുടെ ഇല വാടുകയില്ല, ഫലം ഇല്ലാതെ പോകുകയുമില്ല; അതിലെ വെള്ളം വിശുദ്ധമന്ദിരത്തിൽനിന്ന് ഒഴുകിവരുന്നതുകൊണ്ട് അവ മാസംതോറും പുതിയ ഫലം കായിക്കും; അവയുടെ ഫലം തിന്മാനും അവയുടെ ഇല ചികിത്സയ്ക്കും ഉതകും.
13യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങൾ ദേശത്തെ യിസ്രായേലിന്റെ പന്ത്രണ്ടു ഗോത്രങ്ങൾക്കും അവകാശമായി വിഭാഗിക്കേണ്ടുന്ന അതിർ വിവരം: യോസേഫിനു രണ്ടു പങ്ക് ഇരിക്കേണം. 14നിങ്ങളുടെ പിതാക്കന്മാർക്കു നല്കുമെന്നു ഞാൻ കൈ ഉയർത്തി സത്യം ചെയ്തിരിക്കകൊണ്ടു നിങ്ങൾക്ക് എല്ലാവർക്കും ഭേദംകൂടാതെ അത് അവകാശമായി ലഭിക്കേണം; ഈ ദേശം നിങ്ങൾക്ക് അവകാശമായി വരും. 15ദേശത്തിന്റെ അതിർ ഇങ്ങനെ ആയിരിക്കേണം: വടക്കുഭാഗത്തു മഹാസമുദ്രംമുതൽ ഹെത്‍ലോൻ വഴിയായി സെദാദ്‍വരെയും 16ഹമാത്തും ബേരോത്തയും ദമ്മേശെക്കിന്റെ അതിരിനും ഹമാത്തിന്റെ അതിരിനും ഇടയിലുള്ള സിബ്രയീമും ഹൌറാന്റെ അതിരിങ്കലുള്ള നടുഹാസേരും 17ഇങ്ങനെ അതിർ സമുദ്രംമുതൽ ദമ്മേശെക്കിന്റെ അതിരിങ്കലും ഹസർ-ഏനാൻവരെ വടക്കേ ഭാഗത്തു വടക്കോട്ടുള്ള ഹമാത്തിന്റെ അതിരിങ്കലും ആയിരിക്കേണം; അതു വടക്കേഭാഗം. 18കിഴക്കുഭാഗമോ ഹൌറാൻ, ദമ്മേശെക്, ഗിലെയാദ് എന്നിവയ്ക്കും യിസ്രായേൽദേശത്തിനും ഇടയിൽ യോർദ്ദാൻ ആയിരിക്കേണം; വടക്കേ അതിർമുതൽ കിഴക്കേ കടൽവരെ നിങ്ങൾ അളക്കേണം; അതു കിഴക്കേഭാഗം. 19തെക്കുഭാഗമോ തെക്കോട്ടു താമാർമുതൽ മെരീബോത്ത്-കാദേശ് വെള്ളംവരെയും മിസ്രയീംതോടുവരെയും മഹാസമുദ്രംവരെയും ആയിരിക്കേണം; അതു തെക്കോട്ടു തെക്കേഭാഗം. 20പടിഞ്ഞാറുഭാഗമോ: തെക്കേ അതിർമുതൽ ഹമാത്തിലേക്കുള്ള തിരിവിന്റെ അറ്റം വരെയും മഹാസമുദ്രം ആയിരിക്കേണം; അതു പടിഞ്ഞാറേഭാഗം. 21ഇങ്ങനെ നിങ്ങൾ ഈ ദേശത്തെ യിസ്രായേൽഗോത്രങ്ങൾക്കു തക്കവണ്ണം വിഭാഗിച്ചുകൊള്ളേണം. 22നിങ്ങൾ അതിനെ നിങ്ങൾക്കും നിങ്ങളുടെ ഇടയിൽ വന്നുപാർക്കുന്നവരായി നിങ്ങളുടെ ഇടയിൽ മക്കളെ ജനിപ്പിക്കുന്ന പരദേശികൾക്കും അവകാശമായി ചീട്ടിട്ടു വിഭാഗിക്കേണം; അവർ നിങ്ങൾക്കു യിസ്രായേൽമക്കളുടെ ഇടയിൽ സ്വദേശികളെപ്പോലെ ആയിരിക്കേണം; നിങ്ങളോടുകൂടെ അവർക്കും യിസ്രായേൽഗോത്രങ്ങളുടെ ഇടയിൽ അവകാശം ലഭിക്കേണം. 23പരദേശി വന്നു പാർക്കുന്ന ഗോത്രത്തിൽ തന്നെ നിങ്ങൾ അവന് അവകാശം കൊടുക്കേണം എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാട്.

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy