YouVersion Logo
Search Icon

യെഹെസ്കേൽ 48

48
1എന്നാൽ ഗോത്രങ്ങളുടെ പേരുകൾ ആവിത്: വടക്കേ അറ്റംമുതൽ ഹെത്ലോൻ വഴിക്കരികെയുള്ള ഹമാത്ത്‍വരെ വടക്കോട്ടു ദെമ്മേശെക്കിന്റെ അതിരിങ്കലുള്ള ഹസർ-ഏനാനും ഇങ്ങനെ വടക്കു ഹമാത്തിന്റെ പാർശ്വത്തിൽ കിഴക്കും പടിഞ്ഞാറും ഉള്ള ഭാഗങ്ങളായി ദാന്റെ ഓഹരി ഒന്ന്. 2ദാന്റെ അതിരിങ്കൽ കിഴക്കേഭാഗംമുതൽ പടിഞ്ഞാറേഭാഗംവരെ ആശേരിന്റെ ഓഹരി ഒന്ന്. 3ആശേരിന്റെ അതിരിങ്കൽ കിഴക്കേഭാഗംമുതൽ പടിഞ്ഞാറേഭാഗംവരെ നഫ്താലിയുടെ ഓഹരി ഒന്ന്. 4നഫ്താലിയുടെ അതിരിങ്കൽ കിഴക്കേഭാഗംമുതൽ പടിഞ്ഞാറേഭാഗംവരെ മനശ്ശെയുടെ ഓഹരി ഒന്ന്. 5മനശ്ശെയുടെ അതിരിങ്കൽ കിഴക്കേഭാഗംമുതൽ പടിഞ്ഞാറേഭാഗംവരെ എഫ്രയീമിന്റെ ഓഹരി ഒന്ന്. 6എഫ്രയീമിന്റെ അതിരിങ്കൽ കിഴക്കേഭാഗംമുതൽ പടിഞ്ഞാറേ ഭാഗംവരെ രൂബേന്റെ ഓഹരി ഒന്ന്. 7രൂബേന്റെ അതിരിങ്കൽ കിഴക്കേഭാഗംമുതൽ പടിഞ്ഞാറേ ഭാഗംവരെ യെഹൂദായുടെ ഓഹരി ഒന്ന്. 8യെഹൂദായുടെ അതിരിങ്കൽ കിഴക്കേഭാഗംമുതൽ പടിഞ്ഞാറേഭാഗംവരെ ഇരുപത്തയ്യായിരം മുഴം വീതിയും കിഴക്കേഭാഗംമുതൽ പടിഞ്ഞാറേഭാഗംവരെയുള്ള മറ്റേ ഓഹരികളിൽ ഒന്നിനെപ്പോലെ നീളവും ഉള്ളതു നിങ്ങൾ അർപ്പിക്കേണ്ടുന്ന വഴിപാടായിരിക്കേണം; വിശുദ്ധമന്ദിരം അതിന്റെ നടുവിൽ ആയിരിക്കേണം. 9നിങ്ങൾ യഹോവയ്ക്ക് അർപ്പിക്കേണ്ടുന്ന വഴിപാട് ഇരുപത്തയ്യായിരം മുഴം നീളവും പതിനായിരം മുഴം വീതിയും ആയിരിക്കേണം. 10ഈ വിശുദ്ധവഴിപാട് പുരോഹിതന്മാർക്ക് ഉള്ളതായിരിക്കേണം; അതു വടക്ക് ഇരുപത്തയ്യായിരം മുഴം നീളവും പടിഞ്ഞാറ് പതിനായിരം മുഴം വീതിയും കിഴക്ക് പതിനായിരം മുഴം വീതിയും തെക്ക് ഇരുപത്തയ്യായിരം മുഴം നീളവും ഉള്ളതു തന്നെ; യഹോവയുടെ വിശുദ്ധമന്ദിരം അതിന്റെ നടുവിൽ ആയിരിക്കേണം. 11അത് എന്റെ കാര്യവിചാരണ നടത്തുകയും യിസ്രായേൽമക്കൾ തെറ്റിപ്പോയ കാലത്തു ലേവ്യർ തെറ്റിപ്പോയതുപോലെ തെറ്റിപ്പോകാതിരിക്കയും ചെയ്ത സാദോക്കിന്റെ പുത്രന്മാരായി വിശുദ്ധീകരിക്കപ്പെട്ട പുരോഹിതന്മാർക്കുള്ളതായിരിക്കേണം. 12അങ്ങനെ അത് അവർക്കു ലേവ്യരുടെ അതിരിങ്കൽ ദേശത്തിന്റെ വഴിപാടിൽനിന്ന് ഒരു വഴിപാടും അതിപരിശുദ്ധവുമായിരിക്കേണം. 13പുരോഹിതന്മാരുടെ അതിരിനൊത്തവണ്ണം ലേവ്യർക്കും ഇരുപത്തയ്യായിരം മുഴം നീളവും പതിനായിരം മുഴം വീതിയും ഉള്ള ഒരംശം ഉണ്ടായിരിക്കേണം; ആകെ ഇരുപത്തയ്യായിരം മുഴം നീളവും ഇരുപതിനായിരം മുഴം വീതിയും തന്നെ. 14അവർ അതിൽ ഒട്ടും വില്ക്കരുത്; കൈമാറ്റം ചെയ്യരുത്; ദേശത്തിന്റെ ആദ്യഫലമായ ഇത് അന്യർക്കു കൈവശം കൊടുക്കയുമരുത്; അതു യഹോവയ്ക്കു വിശുദ്ധമല്ലോ. 15എന്നാൽ ഇരുപത്തയ്യായിരം മുഴം വീതിയിൽ ശേഷിച്ചിരിക്കുന്ന അയ്യായിരം മുഴം നഗരത്തിനു വാസസ്ഥലവും വെളിമ്പ്രദേശവുമായ സാമാന്യഭൂമിയും നഗരം അതിന്റെ നടുവിലും ആയിരിക്കേണം. 16അതിന്റെ അളവ് ആവിത്: വടക്കേഭാഗം നാലായിരത്തഞ്ഞൂറും തെക്കേ ഭാഗം നാലായിരത്തഞ്ഞൂറും കിഴക്കേഭാഗം നാലായിരത്തഞ്ഞൂറും പടിഞ്ഞാറേഭാഗം നാലായിരത്തഞ്ഞൂറും മുഴം. 17നഗരത്തിനുള്ള വെളിമ്പ്രദേശമോ; വടക്കോട്ട് ഇരുനൂറ്റമ്പതും തെക്കോട്ട് ഇരുനൂറ്റമ്പതും കിഴക്കോട്ട് ഇരുനൂറ്റമ്പതും പടിഞ്ഞാറോട്ട് ഇരുനൂറ്റമ്പതും മുഴം. 18എന്നാൽ വിശുദ്ധവഴിപാടിന് ഒത്ത നീളത്തിൽ കിഴക്കോട്ടു പതിനായിരവും പടിഞ്ഞാറോട്ടു പതിനായിരവും മുഴം; ശേഷിപ്പുള്ളതു വിശുദ്ധവഴിപാടിന് ഒത്തവണ്ണം തന്നെ ആയിരിക്കേണം; അതിന്റെ അനുഭവം നഗരത്തിലെ കൃഷിക്കാരുടെ ഉപജീവനം ആയിരിക്കേണം. 19യിസ്രായേലിന്റെ സർവഗോത്രങ്ങളിലും നിന്നുള്ളവരായ നഗരത്തിലെ കൃഷിക്കാർ അതിൽ കൃഷിചെയ്യേണം. 20വഴിപാടിടം മുഴുവനും ഇരുപത്തയ്യായിരം നീളവും ഇരുപത്തയ്യായിരം വീതിയും ആയിരിക്കേണം. നഗരസ്വത്തോടുകൂടെ ഈ വിശുദ്ധവഴിപാടിടം സമചതുരമായി നിങ്ങൾ അർപ്പിക്കേണം. 21ശേഷിപ്പോ, പ്രഭുവിനുള്ളതായിരിക്കേണം; വിശുദ്ധവഴിപാടിടത്തിനും നഗരസ്വത്തിനും ഇപ്പുറത്തും അപ്പുറത്തും വഴിപാടിടത്തിന്റെ ഇരുപത്തയ്യായിരം മുഴത്തിനെതിരേ കിഴക്കേ അതിരിങ്കലും പടിഞ്ഞാറ് ഇരുപത്തയ്യായിരം മുഴത്തിനെതിരേ പടിഞ്ഞാറേ അതിരിങ്കലും ഗോത്രങ്ങളുടെ ഓഹരികൾക്കൊത്തവണ്ണം തന്നെ; ഇതു പ്രഭുവിനുള്ളതായിരിക്കേണം; വിശുദ്ധവഴിപാടിടവും വിശുദ്ധമന്ദിരമായ ആലയവും അതിന്റെ നടുവിൽ ആയിരിക്കേണം. 22പ്രഭുവിനുള്ളതിന്റെ നടുവിൽ ലേവ്യർക്കുള്ള സ്വത്തുമുതൽക്കും നഗരസ്വത്തുമുതൽക്കും യെഹൂദായുടെ അതിരിനും ബെന്യാമീന്റെ അതിരിനും ഇടയിൽ ഉള്ളതു പ്രഭുവിനുള്ളതായിരിക്കേണം. 23ശേഷമുള്ള ഗോത്രങ്ങൾക്കോ: കിഴക്കേഭാഗംമുതൽ പടിഞ്ഞാറേഭാഗംവരെ ബെന്യാമീന് ഓഹരി ഒന്ന്. 24ബെന്യാമീന്റെ അതിരിങ്കൽ കിഴക്കേഭാഗംമുതൽ പടിഞ്ഞാറേഭാഗംവരെ ശിമെയോന് ഓഹരി ഒന്ന്. 25ശിമെയോന്റെ അതിരിങ്കൽ കിഴക്കേഭാഗംമുതൽ പടിഞ്ഞാറേഭാഗംവരെ യിസ്സാഖാരിനു ഓഹരി ഒന്ന്. 26യിസ്സാഖാരിന്റെ അതിരിങ്കൽ കിഴക്കേഭാഗംമുതൽ പടിഞ്ഞാറേഭാഗംവരെ സെബൂലൂന് ഓഹരി ഒന്ന്. 27സെബൂലൂന്റെ അതിരിങ്കൽ കിഴക്കേഭാഗംമുതൽ പടിഞ്ഞാറേഭാഗംവരെ ഗാദിന് ഓഹരി ഒന്ന്. 28ഗാദിന്റെ അതിരിങ്കൽ തെക്കോട്ടു തെക്കേഭാഗത്ത് അതിർ താമാർമുതൽ മെരീബത്ത്-കാദേശ് വെള്ളംവരെയും മിസ്രയീംതോടുവരെയും മഹാസമുദ്രംവരെയും ആയിരിക്കേണം. 29നിങ്ങൾ ചീട്ടിട്ടു യിസ്രായേൽഗോത്രങ്ങൾക്ക് അവകാശമായി വിഭാഗിക്കേണ്ടുന്ന ദേശം ഇതു തന്നെ; അവരുടെ ഓഹരികൾ ഇവ തന്നെ എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാട്. 30നഗരത്തിന്റെ പരിമാണമാവിത്: വടക്കുഭാഗത്തെ അളവ് നാലായിരത്തഞ്ഞൂറു മുഴം. 31നഗരത്തിന്റെ ഗോപുരങ്ങൾ യിസ്രായേൽഗോത്രങ്ങളുടെ പേരുകൾക്ക് ഒത്തവണ്ണം ആയിരിക്കേണം; വടക്കോട്ടു മൂന്നു ഗോപുരം; രൂബേന്റെ ഗോപുരം ഒന്ന്; യെഹൂദായുടെ ഗോപുരം ഒന്ന്; ലേവിയുടെ ഗോപുരം ഒന്ന്. 32കിഴക്കുഭാഗത്തു നാലായിരത്തഞ്ഞൂറു മുഴം; ഗോപുരം മൂന്ന്: യോസേഫിന്റെ ഗോപുരം ഒന്ന്; ബെന്യാമീന്റെ ഗോപുരം ഒന്ന്; ദാന്റെ ഗോപുരം ഒന്ന്. 33തെക്കുഭാഗത്തെ അളവു നാലായിരത്തഞ്ഞൂറു മുഴം; ഗോപുരം മൂന്ന്: ശിമെയോന്റെ ഗോപുരം ഒന്ന്; യിസ്സാഖാരിന്റെ ഗോപുരം ഒന്ന്; സെബൂലൂന്റെ ഗോപുരം ഒന്ന്. 34പടിഞ്ഞാറേഭാഗത്തു നാലായിരത്തഞ്ഞൂറു മുഴം; ഗോപുരം മൂന്ന്: ഗാദിന്റെ ഗോപുരം ഒന്ന്; ആശേരിന്റെ ഗോപുരം ഒന്ന്; നഫ്താലിയുടെ ഗോപുരം ഒന്ന്. 35അതിന്റെ ചുറ്റളവ് പതിനെണ്ണായിരം മുഴം. അന്നുമുതൽ നഗരത്തിനു യഹോവ ശമ്മാ (യഹോവ അവിടെ) എന്നു പേരാകും.

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy