YouVersion Logo
Search Icon

യെഹെസ്കേൽ 12

12
1യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായതെന്തെന്നാൽ: 2മനുഷ്യപുത്രാ, നീ മത്സരഗൃഹത്തിന്റെ നടുവിൽ പാർക്കുന്നു; കാൺമാൻ കണ്ണുണ്ടെങ്കിലും അവർ കാണുന്നില്ല; കേൾപ്പാൻ ചെവിയുണ്ടെങ്കിലും അവർ കേൾക്കുന്നില്ല; അവർ മത്സരഗൃഹമല്ലോ. 3ആകയാൽ മനുഷ്യപുത്രാ, നീ യാത്രക്കോപ്പ് ഒരുക്കി പകൽസമയത്ത് അവർ കാൺകെ പുറപ്പെടുക; അവർ കാൺകെ നിന്റെ സ്ഥലം വിട്ടു മറ്റൊരു സ്ഥലത്തേക്കു യാത്ര പുറപ്പെടുക; മത്സരഗൃഹമെങ്കിലും പക്ഷേ അവർ കണ്ടു ഗ്രഹിക്കുമായിരിക്കും. 4യാത്രക്കോപ്പുപോലെ നിന്റെ സാമാനം നീ പകൽസമയത്ത് അവർ കാൺകെ പുറത്തു കൊണ്ടുവരേണം; വൈകുന്നേരത്ത് അവർ കാൺകെ പ്രവാസത്തിനു പോകുന്നവരെപ്പോലെ നീ പുറപ്പെടേണം. 5അവർ കാൺകെ നീ മതിൽ കുത്തിത്തുരന്ന് അതിൽക്കൂടി അതു പുറത്തു കൊണ്ടുപോകേണം. 6അവർ കാൺകെ നീ അതു തോളിൽ ചുമന്നുകൊണ്ട് ഇരുട്ടത്തു യാത്രപുറപ്പെടേണം; നിലം കാണാതവണ്ണം നിന്റെ മുഖം മൂടിക്കൊള്ളേണം; ഞാൻ നിന്നെ യിസ്രായേൽഗൃഹത്തിന് ഒരു അടയാളം ആക്കിയിരിക്കുന്നു. 7എന്നോടു കല്പിച്ചതുപോലെ ഞാൻ ചെയ്തു; യാത്രക്കോപ്പുപോലെ ഞാൻ എന്റെ സാമാനം പകൽസമയത്തു പുറത്തുകൊണ്ടുവന്നു, വൈകുന്നേരത്തു ഞാൻ എന്റെ കൈകൊണ്ടു മതിൽ കുത്തിത്തുരന്ന് ഇരുട്ടത്ത് അതു പുറത്തുകൊണ്ടു വന്നു, അവർ കാൺകെ തോളിൽ ചുമന്നു. 8എന്നാൽ രാവിലെ യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായതെന്തെന്നാൽ: 9മനുഷ്യപുത്രാ, മത്സരഗൃഹമായ യിസ്രായേൽഗൃഹം നിന്നോട്: നീ എന്തു ചെയ്യുന്നു എന്നു ചോദിച്ചില്ലയോ? 10ഈ അരുളപ്പാട് യെരൂശലേമിലെ പ്രഭുക്കന്മാർക്കും അവരുടെ ചുറ്റും പാർക്കുന്ന യിസ്രായേൽഗൃഹത്തിനൊക്കെയും ഉള്ളത് എന്നു യഹോവയായ കർത്താവ് അരുളിച്ചെയ്യുന്നു എന്നു നീ അവരോടു പറക. 11ഞാൻ നിങ്ങൾക്ക് ഒരടയാളമാകുന്നു എന്നു നീ പറക; ഞാൻ ചെയ്തതുപോലെ അവർക്കു ഭവിക്കും; അവർ നാടുകടന്നു പ്രവാസത്തിലേക്കു പോകേണ്ടിവരും. 12അവരുടെ ഇടയിലുള്ള പ്രഭു ഇരുട്ടത്തു തോളിൽ ചുമടുമായി പുറപ്പെടും; അതു പുറത്തു കൊണ്ടുപോകേണ്ടതിന് അവർ മതിൽ കുത്തിത്തുരക്കും; കണ്ണുകൊണ്ടു നിലം കാണാതിരിക്കത്തക്കവണ്ണം അവൻ മുഖം മൂടും. 13ഞാൻ എന്റെ വല അവന്റെമേൽ വീശും; അവൻ എന്റെ കെണിയിൽ അകപ്പെടും; ഞാൻ അവനെ കല്ദയരുടെ ദേശത്തു ബാബേലിൽ കൊണ്ടുപോകും; എങ്കിലും അവൻ അതിനെ കാണാതെ അവിടെവച്ചു മരിക്കും. 14അവന്റെ ചുറ്റുമുള്ള സഹായക്കാരെയൊക്കെയും അവന്റെ പടക്കൂട്ടങ്ങളെയൊക്കെയും ഞാൻ നാലു ദിക്കിലേക്കും ചിതറിച്ചുകളയും; അവരുടെ പിന്നാലെ വാളൂരുകയും ചെയ്യും. 15ഞാൻ അവരെ ജാതികളുടെ ഇടയിൽ ചിതറിച്ച് ദേശങ്ങളിൽ ചിന്നിക്കുമ്പോൾ ഞാൻ യഹോവ എന്ന് അവർ അറിയും. 16എന്നാൽ അവർ പോയിരിക്കുന്ന ജാതികളുടെ ഇടയിൽ തങ്ങളുടെ സകല മ്ലേച്ഛതകളെയും വിവരിച്ചു പറയേണ്ടതിനു ഞാൻ അവരിൽ ഏതാനുംപേരെ വാൾ, ക്ഷാമം, മഹാമാരി എന്നിവയിൽനിന്ന് ശേഷിപ്പിക്കും; ഞാൻ യഹോവ എന്ന് അവർ അറിയും.
17യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായതെന്തെന്നാൽ: 18മനുഷ്യപുത്രാ, നടുക്കത്തോടെ അപ്പം തിന്നുകയും വിറയലോടും പേടിയോടും കൂടെ വെള്ളം കുടിക്കയും ചെയ്ക. 19ദേശത്തിലെ ജനത്തോടു നീ പറയേണ്ടത്: യെരൂശലേംനിവാസികളെയും യിസ്രായേൽദേശത്തെയും കുറിച്ച് യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: അവരുടെ ദേശം അതിലെ സകല നിവാസികളുടെയും സാഹസംനിമിത്തം അതിന്റെ നിറവോടുകൂടെ ശൂന്യമായി പോകുന്നതുകൊണ്ട് അവർ പേടിയോടെ അപ്പം തിന്നുകയും സ്തംഭനത്തോടെ വെള്ളം കുടിക്കയും ചെയ്യും. 20ജനപുഷ്‍ടിയുള്ള പട്ടണങ്ങൾ ശൂന്യവും ദേശം നിർജനവും ആയിത്തീരും; ഞാൻ യഹോവ എന്നു നിങ്ങൾ അറിയും.
21യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായതെന്തെന്നാൽ: 22മനുഷ്യപുത്രാ, കാലം നീണ്ടുപോകും; ദർശനമൊക്കെയും ഒക്കാതെപോകും എന്ന് നിങ്ങൾക്കു യിസ്രായേൽദേശത്ത് ഒരു പഴഞ്ചൊല്ലുള്ളത് എന്ത്? 23അതുകൊണ്ട് നീ അവരോടു പറയേണ്ടത്: യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ ഈ പഴഞ്ചൊല്ല് നിർത്തലാക്കും; അവർ യിസ്രായേലിൽ ഇനി അത് ഒരു പഴഞ്ചൊല്ലായി ഉപയോഗിക്കയില്ല; കാലവും സകല ദർശനത്തിന്റെയും നിവൃത്തിയും അടുത്തിരിക്കുന്നു എന്ന് അവരോടു പ്രസ്താവിക്ക. 24യിസ്രായേൽഗൃഹത്തിൽ ഇനി മിഥ്യാദർശനവും വ്യാജപ്രശ്നവും ഉണ്ടാകയില്ല. 25യഹോവയായ ഞാൻ പ്രസ്താവിപ്പാൻ ഇച്ഛിക്കുന്ന വചനം പ്രസ്താവിക്കും; അതു താമസിയാതെ നിവൃത്തിയാകും; മത്സരഗൃഹമേ, നിങ്ങളുടെ കാലത്തു തന്നെ ഞാൻ വചനം പ്രസ്താവിക്കയും നിവർത്തിക്കയും ചെയ്യും എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാട്. 26യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായതെന്തെന്നാൽ: 27മനുഷ്യപുത്രാ, യിസ്രായേൽഗൃഹം: ഇവൻ ദർശിക്കുന്ന ദർശനം വളരെ നാളത്തേക്കുള്ളതും ഇവൻ പ്രവചിക്കുന്നതു ദീർഘകാലത്തേക്കുള്ളതും ആകുന്നു എന്നു പറയുന്നു. 28അതുകൊണ്ട് നീ അവരോടു പറയേണ്ടത്: യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: എന്റെ വചനങ്ങളിൽ ഒന്നും ഇനി താമസിക്കയില്ല; ഞാൻ പ്രസ്താവിക്കുന്ന വചനം നിവൃത്തിയാകും എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാട്.

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy