YouVersion Logo
Search Icon

1 രാജാക്കന്മാർ 3

3
1അനന്തരം ശലോമോൻ മിസ്രയീംരാജാവായ ഫറവോനോടു സംബന്ധംകൂടി, ഫറവോന്റെ മകളെ വിവാഹം ചെയ്തു; തന്റെ അരമനയും യഹോവയുടെ ആലയവും യെരൂശലേമിനു ചുറ്റും മതിലും പണിതു തീരുവോളം അവളെ ദാവീദിന്റെ നഗരത്തിൽ കൊണ്ടുവന്നു പാർപ്പിച്ചു. 2എന്നാൽ ആ കാലംവരെ യഹോവയുടെ നാമത്തിന് ഒരു ആലയം പണിയാതെ ഇരുന്നതുകൊണ്ട് ജനം പൂജാഗിരികളിൽവച്ചു യാഗം കഴിച്ചുപോന്നു. 3ശലോമോൻ യഹോവയെ സ്നേഹിച്ചു, തന്റെ അപ്പനായ ദാവീദിന്റെ ചട്ടങ്ങളെ അനുസരിച്ചു നടന്നു എങ്കിലും അവൻ പൂജാഗിരികളിൽവച്ചു യാഗം കഴിക്കയും ധൂപം കാട്ടുകയും ചെയ്തു.
4രാജാവ് ഗിബെയോനിൽ യാഗം കഴിപ്പാൻ പോയി; അതു പ്രധാന പൂജാഗിരിയായിരുന്നു; അവിടത്തെ യാഗപീഠത്തിന്മേൽ ശലോമോൻ ആയിരം ഹോമയാഗം അർപ്പിച്ചു. 5ഗിബെയോനിൽവച്ചു യഹോവ രാത്രിയിൽ ശലോമോനു സ്വപ്നത്തിൽ പ്രത്യക്ഷനായി; നിനക്കു വേണ്ടുന്ന വരം ചോദിച്ചുകൊൾക എന്നു ദൈവം അരുളിച്ചെയ്തു. 6അതിനു ശലോമോൻ പറഞ്ഞത് എന്തെന്നാൽ: എന്റെ അപ്പനായ ദാവീദ് എന്ന നിന്റെ ദാസൻ സത്യത്തോടും നീതിയോടും ഹൃദയപരമാർഥതയോടുംകൂടെ നിന്റെ മുമ്പാകെ നടന്നതിന് ഒത്തവണ്ണം നീ അവനു വലിയ കൃപ ചെയ്ത് ഈ വലിയ കൃപ അവനായി പാലിക്കയും ഇന്നുള്ളതുപോലെ അവന്റെ സിംഹാസനത്തിൽ ഇരിപ്പാൻ അവന് ഒരു മകനെ നല്കയും ചെയ്തിരിക്കുന്നു. 7എന്റെ ദൈവമായ യഹോവേ, നീ അടിയനെ ഇപ്പോൾ എന്റെ അപ്പനായ ദാവീദിനു പകരം രാജാവാക്കിയിരിക്കുന്നു. ഞാനോ ഒരു ബാലനത്രേ; കാര്യാദികൾ നടത്തുവാൻ എനിക്കറിവില്ല. 8നീ തിരഞ്ഞെടുത്തതും പെരുപ്പം നിമിത്തം എണ്ണവും കണക്കും ഇല്ലാത്തതുമായി വലിയൊരു മഹാജാതിയായ നിന്റെ ജനത്തിന്റെ മധ്യേ അടിയൻ ഇരിക്കുന്നു. 9ആകയാൽ ഗുണവും ദോഷവും തിരിച്ചറിഞ്ഞ് നിന്റെ ജനത്തിനു ന്യായപാലനം ചെയ്‍വാൻ വിവേകമുള്ളോരു ഹൃദയം എനിക്കു തരേണമേ; അതുകൂടാതെ നിന്റെ ഈ വലിയ ജനത്തിന് ന്യായപാലനം ചെയ്‍വാൻ ആർക്കു കഴിയും. 10ശലോമോൻ ഈ കാര്യം ചോദിച്ചത് കർത്താവിനു പ്രസാദമായി. 11ദൈവം അവനോട് അരുളിച്ചെയ്തത് എന്തെന്നാൽ: നീ ദീർഘായുസ്സോ സമ്പത്തോ ശത്രുസംഹാരമോ ഒന്നും അപേക്ഷിക്കാതെ ന്യായപാലനത്തിനുള്ള വിവേകം എന്ന ഈ കാര്യം മാത്രം അപേക്ഷിച്ചതുകൊണ്ട് 12ഞാൻ നിന്റെ അപേക്ഷപ്രകാരം ചെയ്തിരിക്കുന്നു; ജ്ഞാനവും വിവേകവുമുള്ളൊരു ഹൃദയം ഞാൻ നിനക്കു തന്നിരിക്കുന്നു; നിനക്കു സമനായവൻ നിനക്കു മുമ്പ് ഉണ്ടായിട്ടില്ല; നിനക്കു സമനായവൻ നിന്റെ ശേഷം ഉണ്ടാകയും ഇല്ല. 13ഇതിനുപുറമേ, നീ അപേക്ഷിക്കാത്തതായ സമ്പത്തും മഹത്ത്വവും കൂടെ ഞാൻ നിനക്കു തന്നിരിക്കുന്നു; നിന്റെ ആയുഷ്കാലത്തൊക്കെയും രാജാക്കന്മാരിൽ ഒരുത്തനും നിനക്കു സമനാകയില്ല. 14നിന്റെ അപ്പനായ ദാവീദ് നടന്നതുപോലെ നീ എന്റെ ചട്ടങ്ങളും കല്പനകളും പ്രമാണിച്ച് എന്റെ വഴികളിൽ നടന്നാൽ ഞാൻ നിനക്കു ദീർഘായുസ്സും തരും. 15ശലോമോൻ ഉറക്കം ഉണർന്നപ്പോൾ അതു സ്വപ്നം എന്നു കണ്ടു. പിന്നെ അവൻ യെരൂശലേമിലേക്കു മടങ്ങിവന്നു യഹോവയുടെ നിയമപെട്ടകത്തിന്റെ മുമ്പാകെ നിന്നു ഹോമയാഗങ്ങൾ കഴിച്ച് സമാധാനയാഗങ്ങളും അർപ്പിച്ചു തന്റെ സകല ഭൃത്യന്മാർക്കും വിരുന്നു കഴിച്ചു.
16അനന്തരം വേശ്യമാരായ രണ്ടു സ്ത്രീകൾ രാജാവിന്റെ അടുക്കൽ വന്ന് അവന്റെ മുമ്പാകെ നിന്നു. 17അവരിൽ ഒരുത്തി പറഞ്ഞത്: തമ്പുരാനേ, അടിയനും ഇവളും ഒരു വീട്ടിൽ പാർക്കുന്നു; ഞങ്ങൾ പാർക്കുന്ന വീട്ടിൽവച്ച് ഞാൻ ഒരു കുഞ്ഞിനെ പ്രസവിച്ചു. 18ഞാൻ പ്രസവിച്ചതിന്റെ മൂന്നാം ദിവസം ഇവളും പ്രസവിച്ചു; ഞങ്ങൾ ഒന്നിച്ചായിരുന്നു; ഞങ്ങൾ രണ്ടു പേരും ഒഴികെ ആ വീട്ടിൽ മറ്റാരും ഞങ്ങളോടുകൂടെ ഉണ്ടായിരുന്നില്ല. 19എന്നാൽ രാത്രി ഇവൾ തന്റെ മകന്റെമേൽ കിടന്നുപോയതുകൊണ്ട് അവൻ മരിച്ചുപോയി. 20അവൾ അർധരാത്രി എഴുന്നേറ്റു, അടിയൻ ഉറങ്ങുന്ന സമയം, അടിയന്റെ അരികെനിന്ന് അടിയന്റെ മകനെ എടുത്ത് അവളുടെ പള്ളയ്ക്കലും അവളുടെ മരിച്ച മകനെ അടിയന്റെ പള്ളയ്ക്കലും കിടത്തി. 21രാവിലെ കുഞ്ഞിനു മുലകൊടുപ്പാൻ അടിയൻ എഴുന്നേറ്റപ്പോൾ അതു മരിച്ചിരിക്കുന്നതു കണ്ടു; വെളിച്ചമായശേഷം അടിയൻ സൂക്ഷിച്ചുനോക്കിയാറെ അത് അടിയൻ പ്രസവിച്ച കുഞ്ഞല്ല. 22അതിനു മറ്റേ സ്ത്രീ: അങ്ങനെയല്ല; ജീവനുള്ളത് എന്റെ കുഞ്ഞ്; മരിച്ചതു നിന്റെ കുഞ്ഞ് എന്നു പറഞ്ഞു. ഇവളോ: മരിച്ചതു നിന്റെ കുഞ്ഞ്; ജീവനുള്ളത് എന്റെ കുഞ്ഞ് എന്നു പറഞ്ഞു. ഇങ്ങനെ അവർ രാജാവിന്റെ മുമ്പാകെ തമ്മിൽ വാദിച്ചു. 23അപ്പോൾ രാജാവ് കല്പിച്ചത്: ജീവനുള്ളത് എന്റെ കുഞ്ഞ്; മരിച്ചതു നിന്റെ കുഞ്ഞ് എന്ന് ഇവൾ പറയുന്നു; അങ്ങനെയല്ല, മരിച്ചതു നിന്റെ കുഞ്ഞ്; ജീവനുള്ളത് എന്റെ കുഞ്ഞ് എന്നു മറ്റേവൾ പറയുന്നു. 24ഒരു വാൾ കൊണ്ടുവരുവിൻ എന്നു രാജാവ് കല്പിച്ചു. അവർ ഒരു വാൾ രാജസന്നിധിയിൽ കൊണ്ടുവന്നു. 25അപ്പോൾ രാജാവ്: ജീവനുള്ള കുഞ്ഞിനെ രണ്ടായി പിളർന്നു പാതി ഒരുത്തിക്കും പാതി മറ്റേവൾക്കും കൊടുപ്പിൻ എന്നു കല്പിച്ചു. 26ഉടനെ ജീവനുള്ള കുഞ്ഞിന്റെ അമ്മ തന്റെ കുഞ്ഞിനെക്കുറിച്ച് ഉള്ളു കത്തുകകൊണ്ട് രാജാവിനോട്: അയ്യോ! എന്റെ തമ്പുരാനേ ജീവനുള്ള കുഞ്ഞിനെ കൊല്ലരുതേ; അതിനെ അവൾക്കു കൊടുത്തുകൊൾവിൻ എന്നു പറഞ്ഞു. മറ്റേവളോ: എനിക്കും വേണ്ടാ, നിനക്കും വേണ്ടാ; അതിനെ പിളർക്കട്ടെ എന്നു പറഞ്ഞു. 27അപ്പോൾ രാജാവ്: ജീവനുള്ള കുഞ്ഞിനെ കൊല്ലരുത്; അവൾക്കു കൊടുപ്പിൻ; അവൾ തന്നെ അതിന്റെ തള്ള എന്നു കല്പിച്ചു. 28രാജാവ് കല്പിച്ച വിധി യിസ്രായേലൊക്കെയും കേട്ടു. ന്യായപാലനം ചെയ്‍വാൻ ദൈവത്തിന്റെ ജ്ഞാനം രാജാവിന്റെ ഉള്ളിൽ ഉണ്ട് എന്നു കണ്ട് അവനെ ഭയപ്പെട്ടു.

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy