YouVersion Logo
Search Icon

1 രാജാക്കന്മാർ 2

2
1ദാവീദിനു മരണകാലം അടുത്തുവന്നപ്പോൾ അവൻ തന്റെ മകനായ ശലോമോനോടു കല്പിച്ചത് എന്തെന്നാൽ: 2ഞാൻ സകല ഭൂവാസികളുടെയും വഴിയായി പോകുന്നു; നീ ധൈര്യംപൂണ്ടു പുരുഷനായിരിക്ക. 3നീ എന്തു ചെയ്താലും എവിടേക്കു തിരിഞ്ഞാലും സകലത്തിലും നീ കൃതാർഥനാകേണ്ടതിനും നിന്റെ മക്കൾ പൂർണഹൃദയത്തോടും പൂർണമനസ്സോടുംകൂടെ എന്റെ മുമ്പാകെ സത്യമായി നടന്ന് തങ്ങളുടെ വഴി സൂക്ഷിച്ചാൽ യിസ്രായേലിന്റെ രാജാസനത്തിൽ ഇരിപ്പാൻ ഒരു പുരുഷൻ നിനക്ക് ഇല്ലാതെ പോകയില്ല എന്നു യഹോവ എന്നോട് അരുളിച്ചെയ്ത വചനം താൻ ഉറപ്പിക്കേണ്ടതിനുമായി 4മോശെയുടെ ന്യായപ്രമാണത്തിൽ എഴുതിയിരിക്കുന്നതുപോലെ നിന്റെ ദൈവമായ യഹോവയുടെ വഴികളിൽ നടന്ന് അവന്റെ ചട്ടങ്ങളും കല്പനകളും വിധികളും സാക്ഷ്യങ്ങളും പ്രമാണിച്ചുംകൊണ്ട് അവന്റെ ആജ്ഞ അനുസരിച്ചുകൊൾക. 5വിശേഷിച്ച് സെരൂയയുടെ മകൻ യോവാബ് എന്നോടു ചെയ്തത്, യിസ്രായേലിന്റെ രണ്ടു സേനാധിപന്മാരായ നേരിന്റെ മകൻ അബ്നേരിനോടും യേഥെരിന്റെ മകൻ അമാസയോടും ചെയ്തതുതന്നെ നീയും അറിയുന്നുവല്ലോ; അവൻ അവരെ കൊന്ന് സമാധാനസമയത്തു യുദ്ധരക്തം ചൊരിഞ്ഞു യുദ്ധരക്തം തന്റെ അരക്കച്ചയിലും കാലിലെ ചെരുപ്പിലും ആക്കിയല്ലോ. 6ആകയാൽ നീ ജ്ഞാനം പ്രയോഗിച്ച് അവന്റെ നരയെ സമാധാനത്തോടെ പാതാളത്തിൽ ഇറങ്ങുവാൻ സമ്മതിക്കരുത്. 7എന്നാൽ ഗിലെയാദ്യനായ ബർസില്ലായിയുടെ മക്കൾക്കു നീ ദയ കാണിക്കേണം; അവർ നിന്റെ മേശയിങ്കൽ ഭക്ഷണം കഴിക്കുന്നവരുടെ കൂട്ടത്തിൽ ഇരിക്കട്ടെ; നിന്റെ സഹോദരനായ അബ്ശാലോമിന്റെ മുമ്പിൽനിന്ന് ഞാൻ ഓടിപ്പോകുമ്പോൾ അവർ അങ്ങനെതന്നെ എന്നോടും പെരുമാറി. 8പിന്നെ ബഹൂരീമിലെ ബെന്യാമീന്യനായ ഗേരയുടെ മകൻ ശിമെയി എന്നൊരുവൻ ഉണ്ടല്ലോ; ഞാൻ മഹനയീമിലേക്കു പോകുന്ന ദിവസം അവൻ എന്നെ കഠിനശാപത്തോടെ ശപിച്ചു. എങ്കിലും അവൻ യോർദ്ദാങ്കൽ എന്നെ എതിരേറ്റു വന്നതുകൊണ്ട് അവനെ വാൾകൊണ്ടു കൊല്ലുകയില്ല എന്ന് ഞാൻ യഹോവാനാമത്തിൽ അവനോടു സത്യം ചെയ്തു. 9എന്നാൽ നീ അവനെ ശിക്ഷിക്കാതെ വിടരുത്; നീ ബുദ്ധിമാനല്ലോ; അവനോട് എന്തു ചെയ്യേണമെന്നു നീ അറിയും; അവന്റെ നരയെ രക്തത്തോടെ പാതാളത്തിലേക്ക് അയയ്ക്കുക. 10പിന്നെ ദാവീദ് തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; ദാവീദിന്റെ നഗരത്തിൽ അവനെ അടക്കംചെയ്തു. 11ദാവീദ് യിസ്രായേലിൽ വാണ കാലം നാല്പതു സംവത്സരം. അവൻ ഹെബ്രോനിൽ ഏഴുസംവത്സരവും യെരൂശലേമിൽ മുപ്പത്തിമൂന്നു സംവത്സരവും വാണു.
12ശലോമോൻ തന്റെ അപ്പനായ ദാവീദിന്റെ സിംഹാസനത്തിൽ ഇരുന്നു; അവന്റെ രാജത്വം ഏറ്റവും സ്ഥിരമായിവന്നു. 13എന്നാൽ ഹഗ്ഗീത്തിന്റെ മകനായ അദോനീയാവ് ശലോമോന്റെ അമ്മയായ ബത്ത്-ശേബയെ ചെന്നുകണ്ടു; നിന്റെ വരവ് ശുഭമോ എന്ന് അവൾ ചോദിച്ചതിന്: ശുഭംതന്നെ എന്ന് അവൻ പറഞ്ഞു. 14എനിക്കു നിന്നോട് ഒരു കാര്യം പറവാനുണ്ട് എന്ന് അവൻ പറഞ്ഞു. പറക എന്ന് അവൾ പറഞ്ഞു. 15അവൻ പറഞ്ഞത് എന്തെന്നാൽ: രാജത്വം എനിക്കുള്ളതായിരുന്നു; ഞാൻ വാഴേണ്ടതിനു യിസ്രായേലൊക്കെയും പ്രതീക്ഷിച്ചിരുന്നു എന്നു നീ അറിയുന്നുവല്ലോ; എന്നാൽ രാജത്വം മറിഞ്ഞ് എന്റെ സഹോദരന് ആയിപ്പോയി; യഹോവയാൽ അത് അവനു ലഭിച്ചു. 16എന്നാൽ ഇപ്പോൾ ഞാൻ നിന്നോട് ഒരു കാര്യം അപേക്ഷിക്കുന്നു; അത് തള്ളിക്കളയരുതേ. നീ പറക എന്ന് അവൾ പറഞ്ഞു. 17അപ്പോൾ അവൻ: ശൂനേംകാരത്തിയായ അബീശഗിനെ എനിക്കു ഭാര്യയായി തരുവാൻ ശലോമോൻരാജാവിനോടു പറയേണമേ; അവൻ നിന്റെ അപേക്ഷ തള്ളുകയില്ലല്ലോ എന്നു പറഞ്ഞു. 18ആകട്ടെ; ഞാൻ നിനക്കുവേണ്ടി രാജാവിനോടു സംസാരിക്കാം എന്നു ബത്ത്-ശേബ പറഞ്ഞു. 19അങ്ങനെ ബത്ത്-ശേബ അദോനീയാവിനുവേണ്ടി ശലോമോൻരാജാവിനോടു സംസാരിപ്പാൻ അവന്റെ അടുക്കൽ ചെന്നു. രാജാവ് എഴുന്നേറ്റ് അവളെ എതിരേറ്റുചെന്നു വന്ദനം ചെയ്തു, തന്റെ സിംഹാസനത്തിൽ ഇരുന്നു രാജമാതാവിന് ഇരിപ്പാൻ കൊടുപ്പിച്ചു; അവൾ അവന്റെ വലത്തുഭാഗത്ത് ഇരുന്നു. 20ഞാൻ നിന്നോട് ഒരു ചെറിയ കാര്യം അപേക്ഷിക്കുന്നു; എന്റെ അപേക്ഷ തള്ളിക്കളയരുത് എന്ന് അവൾ പറഞ്ഞു. രാജാവ് അവളോട്: എന്റെ അമ്മേ, ചോദിച്ചാലും; ഞാൻ നിന്റെ അപേക്ഷ തള്ളുകയില്ല എന്നു പറഞ്ഞു. 21അപ്പോൾ അവൾ: ശൂനേംകാരത്തിയായ അബീശഗിനെ നിന്റെ സഹോദരനായ അദോനീയാവിന് ഭാര്യയായിട്ടു കൊടുക്കേണം എന്നു പറഞ്ഞു. 22ശലോമോൻ രാജാവ് തന്റെ അമ്മയോട്: ശൂനേംകാരത്തിയായ അബീശഗിനെ അദോനീയാവിനുവേണ്ടി ചോദിക്കുന്നത് എന്ത്? രാജത്വത്തെയും അവനുവേണ്ടി ചോദിക്കരുതോ? അവൻ എന്റെ ജ്യേഷ്ഠനല്ലോ; അവനും പുരോഹിതൻ അബ്യാഥാരിനും സെരൂയയുടെ മകൻ യോവാബിനും വേണ്ടിത്തന്നെ എന്ന് ഉത്തരം പറഞ്ഞു. 23അദോനീയാവ് ഈ കാര്യം ചോദിച്ചതു തന്റെ ജീവനാശത്തിനായിട്ടല്ലെങ്കിൽ ദൈവം തക്കവണ്ണവും അധികവും എന്നോടു ചെയ്യട്ടെ; 24ആകയാൽ എന്നെ സ്ഥിരപ്പെടുത്തിയവനും എന്നെ എന്റെ അപ്പനായ ദാവീദിന്റെ സിംഹാസനത്തിൽ ഇരുത്തി തന്റെ വാഗ്ദാനപ്രകാരം എനിക്ക് ഒരു ഗൃഹം പണിതവനുമായ യഹോവയാണ, ഇന്നുതന്നെ അദോനീയാവ് മരിക്കേണം എന്നു ശലോമോൻരാജാവ് കല്പിച്ചു യഹോവാനാമത്തിൽ സത്യം ചെയ്തു. 25പിന്നെ ശലോമോൻരാജാവ് യെഹോയാദയുടെ മകനായ ബെനായാവെ അയച്ചു; അവൻ അവനെ വെട്ടിക്കൊന്നുകളഞ്ഞു. 26അബ്യാഥാർപുരോഹിതനോടു രാജാവ്: നീ അനാഥോത്തിലെ നിന്റെ ജന്മഭൂമിയിലേക്കു പൊയ്ക്കൊൾക; നീ മരണയോഗ്യനാകുന്നു; എങ്കിലും നീ എന്റെ അപ്പനായ ദാവീദിന്റെ മുമ്പാകെ കർത്താവായ യഹോവയുടെ പെട്ടകം ചുമന്നതുകൊണ്ടും എന്റെ അപ്പൻ അനുഭവിച്ച സകല കഷ്ടങ്ങളെയും നീ കൂടെ അനുഭവിച്ചതുകൊണ്ടും ഞാൻ ഇന്നു നിന്നെ കൊല്ലുന്നില്ല എന്നു പറഞ്ഞു. 27ഇങ്ങനെ യഹോവ ശീലോവിൽവച്ച് ഏലിയുടെ കുടുംബത്തെക്കുറിച്ച് അരുളിച്ചെയ്ത വചനത്തിനു നിവൃത്തിവരേണ്ടതിനു ശലോമോൻ അബ്യാഥാരിനെ യഹോവയുടെ പൗരോഹിത്യത്തിൽനിന്നു നീക്കിക്കളഞ്ഞു. 28ഈ വർത്തമാനം യോവാബിന് എത്തിയപ്പോൾ-യോവാബ് അബ്ശാലോമിന്റെ പക്ഷം ചേർന്നിരുന്നില്ലെങ്കിലും അദോനീയാവിന്റെ പക്ഷം ചേർന്നിരുന്നു- അവൻ യഹോവയുടെ കൂടാരത്തിൽ ഓടിച്ചെന്നു യാഗപീഠത്തിന്റെ കൊമ്പുകളെ പിടിച്ചു. 29യോവാബ് യഹോവയുടെ കൂടാരത്തിൽ ഓടിച്ചെന്നു യാഗപീഠത്തിന്റെ അടുക്കൽ നില്ക്കുന്നു എന്നു ശലോമോൻരാജാവിന് അറിവുകിട്ടി. അപ്പോൾ ശലോമോൻ യെഹോയാദയുടെ മകനായ ബെനായാവെ അയച്ചു: നീ ചെന്ന് അവനെ വെട്ടിക്കളക എന്നു കല്പിച്ചു. 30ബെനായാവ് യഹോവയുടെ കൂടാരത്തിൽ ചെന്നു: നീ പുറത്തു വരിക എന്നു രാജാവ് കല്പിക്കുന്നു എന്ന് അവനോടു പറഞ്ഞു. ഇല്ല; ഞാൻ ഇവിടെത്തന്നെ മരിക്കും എന്ന് അവൻ പറഞ്ഞു. ബെനായാവ് ചെന്ന്: യോവാബ് ഇങ്ങനെ പറയുന്നു; ഇങ്ങനെ അവൻ എന്നോട് ഉത്തരം പറഞ്ഞു എന്ന് രാജാവിനെ ബോധിപ്പിച്ചു. 31രാജാവ് അവനോടു കല്പിച്ചത്: അവൻ പറഞ്ഞതുപോലെ നീ ചെയ്ക; അവനെ വെട്ടിക്കൊന്നു കുഴിച്ചിടുക; യോവാബ് കാരണം കൂടാതെ ചിന്നിയ രക്തം നീ ഇങ്ങനെ എങ്കൽനിന്നും എന്റെ പിതൃഭവനത്തിങ്കൽനിന്നും നീക്കിക്കളക. 32അവന്റെ രക്തപാതകം യഹോവ അവന്റെ തലമേൽതന്നെ വരുത്തും; യിസ്രായേലിന്റെ സേനാധിപതിയായ നേരിന്റെ മകൻ അബ്നേർ, യെഹൂദായുടെ സേനാധിപതിയായ യേഥെരിന്റെ മകൻ അമാസ എന്നിങ്ങനെ തന്നെക്കാൾ നീതിയും സൽഗുണവുമുള്ള രണ്ടു പുരുഷന്മാരെ അവൻ എന്റെ അപ്പനായ ദാവീദ് അറിയാതെ വാൾകൊണ്ടു വെട്ടിക്കൊന്നുകളഞ്ഞുവല്ലോ. 33അവരുടെ രക്തം എന്നേക്കും യോവാബിന്റെയും അവന്റെ സന്തതിയുടെയും തലമേൽ ഇരിക്കും; ദാവീദിനും അവന്റെ സന്തതിക്കും ഗൃഹത്തിനും സിംഹാസനത്തിനും യഹോവയിൽനിന്ന് എന്നേക്കും സമാധാനം ഉണ്ടാകും. 34അങ്ങനെ യെഹോയാദയുടെ മകനായ ബെനായാവ് ചെന്ന് അവനെ വെട്ടിക്കൊന്നു; മരുഭൂമിയിലെ അവന്റെ വീട്ടിൽ അവനെ അടക്കംചെയ്തു. 35രാജാവ് അവനു പകരം യെഹോയാദയുടെ മകനായ ബെനായാവെ സേനാധിപതിയാക്കി, അബ്യാഥാരിനു പകരം സാദോക്പുരോഹിതനെയും നിയമിച്ചു. 36പിന്നെ രാജാവ് ആളയച്ചു ശിമെയിയെ വരുത്തി അവനോട്: നീ യെരൂശലേമിൽ നിനക്ക് ഒരു വീടു പണിതു പാർത്തുകൊൾക; അവിടെനിന്നു പുറത്തെങ്ങും പോകരുത്. 37പുറത്തിറങ്ങി കിദ്രോൻതോടു കടക്കുന്ന നാളിൽ നീ മരിക്കേണ്ടിവരും എന്നു തീർച്ചയായി അറിഞ്ഞുകൊൾക; നിന്റെ രക്തം നിന്റെ തലമേൽതന്നെ ഇരിക്കും എന്നു കല്പിച്ചു. 38ശിമെയി രാജാവിനോട്: അതു നല്ല വാക്ക്; യജമാനനായ രാജാവ് കല്പിച്ചതുപോലെ അടിയൻ ചെയ്തുകൊള്ളാം എന്നു പറഞ്ഞു. അങ്ങനെ ശിമെയി കുറെക്കാലം യെരൂശലേമിൽ പാർത്തു. 39മൂന്നു സംവത്സരം കഴിഞ്ഞപ്പോൾ ശിമെയിയുടെ രണ്ട് അടിമകൾ മാഖയുടെ മകനായ ആഖീശ് എന്ന ഗത്ത്‍രാജാവിന്റെ അടുക്കൽ ഓടിപ്പോയി; തന്റെ അടിമകൾ ഗത്തിൽ ഉണ്ടെന്നു ശിമെയിക്ക് അറിവുകിട്ടി. 40അപ്പോൾ ശിമെയി എഴുന്നേറ്റു കഴുതയ്ക്കു കോപ്പിട്ടു പുറപ്പെട്ട് അടിമകളെ അന്വേഷിപ്പാൻ ഗത്തിൽ ആഖീശിന്റെ അടുക്കൽ പോയി; അങ്ങനെ ശിമെയി ചെന്ന് അടിമകളെ ഗത്തിൽനിന്നു കൊണ്ടുവന്നു. 41ശിമെയി യെരൂശലേം വിട്ടു ഗത്തിൽ പോയി മടങ്ങിവന്നു എന്നു ശലോമോന് അറിവുകിട്ടി. 42അപ്പോൾ രാജാവ് ആളയച്ചു ശിമെയിയെ വരുത്തി അവനോട്: നീ പുറത്തിറങ്ങി എവിടെയെങ്കിലും പോകുന്ന നാളിൽ മരിക്കേണ്ടിവരുമെന്നു തീർച്ചയായി അറിഞ്ഞുകൊൾക എന്നു ഞാൻ നിന്നെക്കൊണ്ടു യഹോവാനാമത്തിൽ സത്യം ചെയ്യിച്ചു സാക്ഷീകരിക്കയും ഞാൻ കേട്ട വാക്ക് നല്ലതെന്നു നീ എന്നോടു പറകയും ചെയ്തില്ലയോ? 43അങ്ങനെയിരിക്കെ നീ യഹോവയുടെ ആണയും ഞാൻ നിന്നോടു കല്പിച്ച കല്പനയും പ്രമാണിക്കാതെ ഇരുന്നത് എന്ത് എന്നു ചോദിച്ചു. 44പിന്നെ രാജാവ് ശിമെയിയോട്: നീ എന്റെ അപ്പനായ ദാവീദിനോടു ചെയ്തതും നിനക്ക് ഓർമയുള്ളതും ആയ ദോഷമൊക്കെയും നീ അറിയുന്നുവല്ലോ; യഹോവ നിന്റെ ദോഷം നിന്റെ തലമേൽ തന്നെ വരുത്തും. 45എന്നാൽ ശലോമോൻരാജാവ് അനുഗ്രഹിക്കപ്പെട്ടവനും ദാവീദിന്റെ സിംഹാസനം യഹോവയുടെ മുമ്പാകെ എന്നേക്കും സ്ഥിരവുമായിരിക്കും എന്നു പറഞ്ഞിട്ടു 46രാജാവ് യെഹോയാദയുടെ മകൻ ബെനായാവോടു കല്പിച്ചു; അവൻ ചെന്ന് അവനെ വെട്ടിക്കൊന്നു. അങ്ങനെ രാജത്വം ശലോമോന്റെ കൈയിൽ സ്ഥിരമായി.

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy