YouVersion Logo
Search Icon

1 രാജാക്കന്മാർ 4

4
1അങ്ങനെ ശലോമോൻരാജാവ് എല്ലാ യിസ്രായേലിനും രാജാവായി. 2അവനുണ്ടായിരുന്ന പ്രഭുക്കന്മാർ ആരെന്നാൽ: സാദോക്കിന്റെ മകൻ അസര്യാവ് പുരോഹിതൻ. 3ശീശയുടെ പുത്രന്മാരായ എലീഹോരെഫും അഹീയാവും രായസക്കാർ; അഹീലൂദിന്റെ മകൻ യെഹോശാഫാത്ത് മന്ത്രി; 4യെഹോയാദയുടെ മകൻ ബെനായാവ് സേനാധിപതി, സാദോക്കും അബ്യാഥാരും പുരോഹിതന്മാർ; 5നാഥാന്റെ മകനായ അസര്യാവ് കാര്യക്കാരന്മാരുടെ മേധാവി; നാഥാന്റെ മകനായ സാബൂദ് പുരോഹിതനും രാജാവിന്റെ സ്നേഹിതനുമായിരുന്നു; 6അഹീശാർ രാജഗൃഹവിചാരകൻ; അബ്ദയുടെ മകൻ അദോനീരാം ഊഴിയവേലക്കാരുടെ മേധാവി.
7രാജാവിനും രാജഗൃഹത്തിനും ഭോജനപദാർഥങ്ങൾ എത്തിച്ചുകൊടുപ്പാൻ ശലോമോനു യിസ്രായേലിലൊക്കെയും പന്ത്രണ്ടു കാര്യക്കാരന്മാർ ഉണ്ടായിരുന്നു. അവരിൽ ഓരോരുത്തൻ ആണ്ടിൽ ഓരോ മാസത്തേക്കു ഭോജനപദാർഥങ്ങൾ എത്തിച്ചുകൊടുക്കും. 8അവരുടെ പേരാവിത്: എഫ്രയീം മലനാട്ടിൽ ബെൻ-ഹൂർ; 9മാക്കസ്, ശാൽബീം, ബേത്ത്-ശേമെശ്, ഏലോൻ-ബേത്ത്-ഹാനാൻ എന്നീ സ്ഥലങ്ങളിൽ ബെൻ-ദേക്കെർ; 10അരുബ്ബോത്തിൽ ബെൻ-ഹേസെർ; സോഖോവും ഹേഫെർദേശം മുഴുവനും അവന്റെ ഇടവക ആയിരുന്നു; 11നാഫത്ത്-ദോറിൽ ബെൻ-അബീനാദാബ്; അവനു ശലോമോന്റെ മകളായ താഫത്ത് ഭാര്യയായിരുന്നു; 12അഹീലൂദിന്റെ മകനായ ബാനയുടെ ഇടവക താനാക്കും മെഗിദ്ദോവും സാരെഥാനരികെ യിസ്രായേലിനു താഴെ ബേത്ത്-ശെയാൻമുതൽ ആബേൽ-മെഹോലാവരെയും യൊക്മെയാമിന്റെ അപ്പുറംവരെയുമുള്ള ബേത്ത്-ശെയാൻ മുഴുവനും ആയിരുന്നു; 13ഗിലെയാദിലെ രാമോത്തിൽ ബെൻ-ഗേബെർ; അവന്റെ ഇടവക മനശ്ശെയുടെ മകനായ യായീരിന് ഗിലെയാദിലുള്ള പട്ടണങ്ങളും മതിലുകളും ചെമ്പോടാമ്പലുകളും ഉള്ള അറുപത് വലിയ പട്ടണങ്ങൾ ഉൾപ്പെട്ട ബാശാനിലെ അർഗ്ഗോബ് ദേശവും ആയിരുന്നു. 14മഹനയീമിൽ ഇദ്ദോവിന്റെ മകൻ അഹീനാദാബ്; 15നഫ്താലിയിൽ അഹീമാസ്; അവൻ ശലോമോന്റെ മകളായ ബാശെമത്തിനെ ഭാര്യയായി പരിഗ്രഹിച്ചു; 16ആശേരിലും ബെയാലോത്തിലും ഹൂശായിയുടെ മകൻ ബാനാ; 17യിസ്സാഖാരിൽ പാരൂഹിന്റെ മകനായ യെഹോശാഫാത്ത്; 18ബെന്യാമീനിൽ ഏലയുടെ മകനായ ശിമെയി; 19അമോര്യരാജാവായ സീഹോന്റെയും ബാശാൻരാജാവായ ഓഗിന്റെയും രാജ്യമായിരുന്ന ഗിലെയാദ്‍ദേശത്ത് ഹൂരിന്റെ മകൻ ഗേബെർ; ആ ദേശത്ത് ഒരു കാര്യക്കാരൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ. 20യെഹൂദായും യിസ്രായേലും കടല്ക്കരയിലെ മണൽപോലെ അസംഖ്യമായിരുന്നു; അവർ തിന്നുകയും കുടിക്കയും സന്തോഷിക്കയും ചെയ്തുപോന്നു. 21നദിമുതൽ ഫെലിസ്ത്യദേശംവരെയും മിസ്രയീമിന്റെ അതിർവരെയും ഉള്ള സകല രാജ്യങ്ങളെയും ശലോമോൻ വാണു; അവർ കപ്പം കൊണ്ടുവന്ന് ശലോമോനെ അവന്റെ ജീവപര്യന്തം സേവിച്ചു. 22ശലോമോന്റെ നിത്യച്ചെലവു ദിവസം ഒന്നിനു മുപ്പതു പറ നേരിയ മാവും അറുപതു പറ സാധാരണ മാവും 23മാൻ, ഇളമാൻ, മ്ലാവ്, പുഷ്‍ടിവരുത്തിയ പക്ഷികൾ എന്നിവ കൂടാതെ തടിച്ച പത്തു കാളയും മേച്ചൽപ്പുറത്തെ ഇരുപത് കാളയും നൂറ് ആടും ആയിരുന്നു. 24നദിക്ക് ഇക്കരെ തിഫ്സഹ്‍മുതൽ ഗസ്സാവരെയുള്ള സകല ദേശത്തെയും നദിക്ക് ഇക്കരെയുള്ള സകല രാജാക്കന്മാരെയും അവൻ വാണു. ചുറ്റുമുള്ള ദിക്കിലൊക്കെയും അവനു സമാധാനം ഉണ്ടായിരുന്നു. 25ശലോമോന്റെ കാലത്തൊക്കെയും യെഹൂദായും യിസ്രായേലും ദാൻമുതൽ ബേർ-ശേബവരെയും ഓരോരുത്തൻ താന്താന്റെ മുന്തിരിവള്ളിയുടെ കീഴിലും അത്തിവൃക്ഷത്തിൻകീഴിലും നിർഭയം വസിച്ചു. 26ശലോമോനു തന്റെ രഥങ്ങൾക്കു നാല്പതിനായിരം കുതിരലായവും പന്തീരായിരം കുതിരച്ചേവകരും ഉണ്ടായിരുന്നു. 27കാര്യക്കാരന്മാർ ഓരോരുത്തൻ ഓരോ മാസത്തേക്കു ശലോമോൻരാജാവിന്റെ പന്തിഭോജനത്തിനു കൂടുന്ന എല്ലാവർക്കും വേണ്ടുന്ന ഭോജനപദാർഥങ്ങൾ കുറവുകൂടാതെ എത്തിച്ചുകൊടുക്കും. 28അവർ കുതിരകൾക്കും തുരഗങ്ങൾക്കും വേണ്ടുന്ന യവവും വയ്ക്കോലും താന്താന്റെ മുറപ്രകാരം അവൻ ഇരിക്കുന്ന സ്ഥലങ്ങളിൽ എത്തിച്ചുകൊടുക്കും. 29ദൈവം ശലോമോന് ഏറ്റവും വളരെ ജ്ഞാനവും ബുദ്ധിയും കടല്ക്കരയിലെ മണൽപോലെ ഹൃദയവിശാലതയും കൊടുത്തു. 30സകല പൂർവദിഗ്വാസികളുടെയും ജ്ഞാനത്തെക്കാളും മിസ്രയീമ്യരുടെ സകല ജ്ഞാനത്തെക്കാളും ശലോമോന്റെ ജ്ഞാനം ശ്രേഷ്ഠമായിരുന്നു. 31സകല മനുഷ്യരെക്കാളും എസ്രാഹ്യനായ ഏഥാൻ, മാഹോലിന്റെ പുത്രന്മാരായ ഹേമാൻ, കൽക്കോൽ, ദർദ്ദ എന്നിവരെക്കാളും അവൻ ജ്ഞാനിയായിരുന്നു; അവന്റെ കീർത്തി ചുറ്റുമുള്ള സകല ജാതികളിലും പരന്നു. 32അവൻ മൂവായിരം സദൃശവാക്യം പറഞ്ഞു; അവന്റെ ഗീതങ്ങൾ ആയിരത്തിയഞ്ച് ആയിരുന്നു. 33ലെബാനോനിലെ ദേവദാരുമുതൽ ചുവരിന്മേൽ മുളയ്ക്കുന്ന ഈസോപ്പുവരെയുള്ള വൃക്ഷാദികളെക്കുറിച്ചും മൃഗം, പക്ഷി, ഇഴജാതി, മത്സ്യം എന്നിവയെക്കുറിച്ചും അവൻ പ്രസ്താവിച്ചു. 34ശലോമോന്റെ ജ്ഞാനത്തെപ്പറ്റി കേട്ട സകല ഭൂപാലകന്മാരുടെയും അടുക്കൽനിന്നു നാനാജാതിക്കാരായ പലരും അവന്റെ ജ്ഞാനം കേൾപ്പാൻ വന്നു.

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy