YouVersion Logo
Search Icon

സങ്കീർത്തനങ്ങൾ 64

64
സംഗീതപ്രമാണിക്ക്; ദാവീദിന്റെ ഒരു സങ്കീർത്തനം.
1ദൈവമേ, എന്റെ സങ്കടത്തിൽ ഞാൻ കഴിക്കുന്ന അപേക്ഷ കേൾക്കേണമേ;
ശത്രുഭയത്തിൽനിന്ന് എന്റെ ജീവനെ പാലിക്കേണമേ.
2ദുഷ്കർമികളുടെ ഗൂഢാലോചനയിലും
നീതികേടു പ്രവർത്തിക്കുന്നവരുടെ കലഹത്തിലും ഞാൻ അകപ്പെടാതവണ്ണം എന്നെ മറച്ചുകൊള്ളേണമേ.
3അവർ തങ്ങളുടെ നാവിനെ വാൾപോലെ മൂർച്ചയാക്കുന്നു;
നിഷ്കളങ്കനെ ഒളിച്ചിരുന്ന് എയ്യേണ്ടതിന്
4അവർ കയ്പുള്ള വാക്കായ അസ്ത്രം തൊടുക്കയും
ശങ്കിക്കാതെ പെട്ടെന്ന് അവനെ എയ്തുകളകയും ചെയ്യുന്നു.
5ദുഷ്കാര്യത്തിൽ അവർ തങ്ങളെത്തന്നെ ഉറപ്പിക്കുന്നു;
ഒളിച്ചു കെണിവയ്ക്കുവാൻ തമ്മിൽ പറഞ്ഞൊക്കുന്നു;
നമ്മെ ആർ കാണും എന്ന് അവർ പറയുന്നു.
6അവർ ദ്രോഹസൂത്രങ്ങളെ കണ്ടുപിടിക്കുന്നു;
നമുക്ക് ഒരു സൂക്ഷ്മസൂത്രം സാധിച്ചുപോയി എന്നു പറയുന്നു;
ഓരോരുത്തന്റെ അന്തരംഗവും ഹൃദയവും അഗാധം തന്നെ.
7എന്നാൽ ദൈവം അവരെ എയ്യും;
അമ്പുകൊണ്ട് അവർ പെട്ടെന്നു മുറിവേല്ക്കും.
8അങ്ങനെ സ്വന്തനാവ് അവർക്കു വിരോധമായിരിക്കയാൽ
അവർ ഇടറിവീഴുവാൻ ഇടയാകും;
അവരെ കാണുന്നവരൊക്കെയും തല കുലുക്കുന്നു.
9അങ്ങനെ സകല മനുഷ്യരും ഭയപ്പെട്ട്
ദൈവത്തിന്റെ പ്രവൃത്തിയെ പ്രസ്താവിക്കും;
അവന്റെ പ്രവൃത്തിയെ അവർ ചിന്തിക്കും.
10നീതിമാൻ യഹോവയിൽ ആനന്ദിച്ച് അവനെ ശരണമാക്കും;
ഹൃദയപരമാർഥികൾ എല്ലാവരും പുകഴും.

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy