YouVersion Logo
Search Icon

സങ്കീർത്തനങ്ങൾ 41

41
സംഗീതപ്രമാണിക്ക്; ദാവീദിന്റെ ഒരു സങ്കീർത്തനം.
1എളിയവനെ ആദരിക്കുന്നവൻ ഭാഗ്യവാൻ;
അനർഥദിവസത്തിൽ യഹോവ അവനെ വിടുവിക്കും.
2യഹോവ അവനെ കാത്തു ജീവനോടെ പാലിക്കും;
അവൻ ഭൂമിയിൽ ഭാഗ്യവാനായിരിക്കും;
അവന്റെ ശത്രുക്കളുടെ ഇഷ്ടത്തിനു നീ അവനെ ഏല്പിക്കയില്ല;
3യഹോവ അവനെ രോഗശയ്യയിൽ താങ്ങും.
ദീനത്തിൽ നീ അവന്റെ കിടക്ക എല്ലാം മാറ്റിവിരിക്കുന്നു.
4യഹോവേ, എന്നോടു കൃപ തോന്നി എന്നെ സൗഖ്യമാക്കേണമേ;
നിന്നോടല്ലോ ഞാൻ പാപം ചെയ്തത് എന്നു ഞാൻ പറഞ്ഞു.
5അവൻ എപ്പോൾ മരിച്ച് അവന്റെ പേർ
നശിക്കും എന്ന് എന്റെ ശത്രുക്കൾ എന്നെക്കുറിച്ച് ദോഷം പറയുന്നു.
6ഒരുത്തൻ എന്നെ കാൺമാൻ വന്നാൽ അവൻ കപടവാക്ക് പറയുന്നു;
അവന്റെ ഹൃദയം നീതികേടു സംഗ്രഹിക്കുന്നു;
അവൻ പുറത്തുപോയി അതു പ്രസ്താവിക്കുന്നു.
7എന്നെ പകയ്ക്കുന്നവരൊക്കെയും എനിക്കു വിരോധമായി തമ്മിൽ മന്ത്രിക്കുന്നു;
അവർ എനിക്കു ദോഷം ചിന്തിക്കുന്നു.
8ഒരു ദുർവ്യാധി അവനു പിടിച്ചിരിക്കുന്നു; അവൻ കിടപ്പിലായി;
ഇനി അവൻ എഴുന്നേല്ക്കയില്ല എന്ന് അവർ പറയുന്നു.
9ഞാൻ വിശ്വസിച്ചവനും എന്റെ അപ്പം തിന്നവനുമായ
എന്റെ പ്രാണസ്നേഹിതൻപോലും
എന്റെ നേരേ കുതികാൽ ഉയർത്തിയിരിക്കുന്നു.
10ഞാൻ അവർക്കു പകരം ചെയ്യേണ്ടതിനു
യഹോവേ, കൃപ തോന്നി എന്നെ എഴുന്നേല്പിക്കേണമേ.
11എന്റെ ശത്രു എന്നെച്ചൊല്ലി ജയഘോഷം കൊള്ളാതിരിക്കുന്നതിനാൽ
നിനക്ക് എന്നിൽ പ്രസാദമായിരിക്കുന്നു എന്നു ഞാൻ അറിയുന്നു.
12നീ എന്റെ നിഷ്കളങ്കത്വംനിമിത്തം എന്നെ താങ്ങുന്നു,
നിന്റെ മുമ്പിൽ എന്നേക്കും എന്നെ നിർത്തിക്കൊള്ളുന്നു.
13യിസ്രായേലിന്റെ ദൈവമായ യഹോവ
എന്നും എന്നേക്കും വാഴ്ത്തപ്പെടുമാറാകട്ടെ. ആമേൻ, ആമേൻ.

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy