YouVersion Logo
Search Icon

സങ്കീർത്തനങ്ങൾ 40

40
സംഗീതപ്രമാണിക്ക്; ദാവീദിന്റെ ഒരു സങ്കീർത്തനം.
1ഞാൻ യഹോവയ്ക്കായി കാത്തുകാത്തിരുന്നു;
അവൻ എങ്കലേക്കു ചാഞ്ഞ് എന്റെ നിലവിളി കേട്ടു.
2നാശകരമായ കുഴിയിൽനിന്നും കുഴഞ്ഞ ചേറ്റിൽനിന്നും അവൻ എന്നെ കയറ്റി;
എന്റെ കാലുകളെ ഒരു പാറമേൽ നിർത്തി, എന്റെ ഗമനത്തെ സ്ഥിരമാക്കി.
3അവൻ എന്റെ വായിൽ പുതിയൊരു പാട്ടു തന്നു,
നമ്മുടെ ദൈവത്തിനു സ്തുതിതന്നെ;
പലരും അതു കണ്ടു ഭയപ്പെട്ടു യഹോവയിൽ ആശ്രയിക്കും.
4യഹോവയെ തന്റെ ആശ്രയമാക്കിക്കൊള്ളുകയും
നിഗളികളെയും വ്യാജത്തിലേക്കു
തിരിയുന്നവരെയും ആദരിക്കാതിരിക്കയും ചെയ്യുന്ന മനുഷ്യൻ ഭാഗ്യവാൻ.
5എന്റെ ദൈവമായ യഹോവേ, നീ ചെയ്ത അദ്ഭുതപ്രവൃത്തികളും
ഞങ്ങൾക്കുവേണ്ടിയുള്ള നിന്റെ വിചാരങ്ങളും വളരെയാകുന്നു;
നിന്നോടു സദൃശൻ ആരുമില്ല;
ഞാൻ അവയെ വിവരിച്ചു പ്രസ്താവിക്കുമായിരുന്നു;
എന്നാൽ അവ എണ്ണിക്കൂടാതവണ്ണം അധികമാകുന്നു.
6ഹനനയാഗവും ഭോജനയാഗവും നീ ഇച്ഛിച്ചില്ല;
നീ ചെവികളെ എനിക്കു തുളച്ചിരിക്കുന്നു.
ഹോമയാഗവും പാപയാഗവും നീ ചോദിച്ചില്ല.
7അപ്പോൾ ഞാൻ പറഞ്ഞു; ഇതാ, ഞാൻ വരുന്നു;
പുസ്തകച്ചുരുളിൽ എന്നെക്കുറിച്ച് എഴുതിയിരിക്കുന്നു;
8എന്റെ ദൈവമേ, നിന്റെ ഇഷ്ടം ചെയ്‍വാൻ ഞാൻ പ്രിയപ്പെടുന്നു;
നിന്റെ ന്യായപ്രമാണം എന്റെ ഉള്ളിൽ ഇരിക്കുന്നു.
9ഞാൻ മഹാസഭയിൽ നീതിയെ പ്രസംഗിച്ചു;
അധരങ്ങളെ ഞാൻ അടക്കിയിട്ടില്ല;
യഹോവേ, നീ അറിയുന്നു.
10ഞാൻ നിന്റെ നീതിയെ എന്റെ ഹൃദയത്തിൽ മറച്ചുവച്ചില്ല;
നിന്റെ വിശ്വസ്തതയും രക്ഷയും ഞാൻ പ്രസ്താവിച്ചു;
നിന്റെ ദയയും സത്യവും ഞാൻ മഹാസഭയ്ക്കു മറച്ചതുമില്ല.
11യഹോവേ, നിന്റെ കരുണ നീ എനിക്ക് അടച്ചുകളകയില്ല;
നിന്റെ ദയയും സത്യവും എന്നെ നിത്യം പരിപാലിക്കും.
12സംഖ്യയില്ലാത്ത അനർഥങ്ങൾ എന്നെ ചുറ്റിയിരിക്കുന്നു;
മേല്പോട്ടു നോക്കുവാൻ കഴിയാതവണ്ണം എന്റെ അകൃത്യങ്ങൾ എന്നെ എത്തിപ്പിടിച്ചിരിക്കുന്നു;
അവ എന്റെ തലയിലെ രോമങ്ങളിലും അധികം;
ഞാൻ ധൈര്യഹീനനായിത്തീർന്നിരിക്കുന്നു.
13യഹോവേ, എന്നെ വിടുവിപ്പാൻ ഇഷ്ടം തോന്നേണമേ;
യഹോവേ, എന്നെ സഹായിപ്പാൻ വേഗം വരേണമേ.
14എനിക്കു ജീവഹാനി വരുത്തുവാൻ
നോക്കുന്നവർ ലജ്ജിച്ചു ഭ്രമിച്ചു പോകട്ടെ;
എന്റെ അനർഥത്തിൽ സന്തോഷിക്കുന്നവർ
പിന്തിരിഞ്ഞ് അപമാനം ഏല്ക്കട്ടെ.
15നന്നായി, നന്നായി എന്ന് എന്നോടു പറയുന്നവർ തങ്ങളുടെ നാണം
നിമിത്തം സ്തംഭിച്ചുപോകട്ടെ.
16നിന്നെ അന്വേഷിക്കുന്ന എല്ലാവരും നിന്നിൽ ആനന്ദിച്ചു സന്തോഷിക്കട്ടെ;
നിന്റെ രക്ഷയെ ഇച്ഛിക്കുന്നവർ യഹോവ മഹത്ത്വമുള്ളവൻ എന്ന് എപ്പോഴും പറയട്ടെ.
17ഞാനോ എളിയവനും ദരിദ്രനും ആകുന്നു;
എങ്കിലും കർത്താവ് എന്നെ വിചാരിക്കുന്നു;
നീ തന്നെ എന്റെ സഹായവും എന്നെ വിടുവിക്കുന്നവനും ആകുന്നു;
എന്റെ ദൈവമേ, താമസിക്കരുതേ.

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy