YouVersion Logo
Search Icon

സങ്കീർത്തനങ്ങൾ 18

18
സംഗീതപ്രമാണിക്ക്; യഹോവയുടെ ദാസനായ ദാവീദിന്റെ ഒരു സങ്കീർത്തനം. യഹോവ അവനെ സകല ശത്രുക്കളുടെ കൈയിൽനിന്നും ശൗലിന്റെ കൈയിൽനിന്നും വിടുവിച്ച കാലത്ത് അവൻ ഈ സംഗീതവാക്യങ്ങളെ യഹോവയ്ക്കു പാടി.
1എന്റെ ബലമായ യഹോവേ, ഞാൻ നിന്നെ സ്നേഹിക്കുന്നു.
2യഹോവ എന്റെ ശൈലവും എന്റെ കോട്ടയും എന്റെ രക്ഷകനും
എന്റെ ദൈവവും ഞാൻ ശരണമാക്കുന്ന എന്റെ പാറയും
എന്റെ പരിചയും എന്റെ രക്ഷയായ കൊമ്പും എന്റെ ഗോപുരവും ആകുന്നു.
3സ്തുത്യനായ യഹോവയെ ഞാൻ വിളിച്ചപേക്ഷിക്കയും
എന്റെ ശത്രുക്കളുടെ കൈയിൽനിന്നു രക്ഷപ്രാപിക്കയും ചെയ്യും.
4മരണപാശങ്ങൾ എന്നെ ചുറ്റി; അഗാധപ്രവാഹങ്ങൾ എന്നെ ഭ്രമിപ്പിച്ചു.
5പാതാളപാശങ്ങൾ എന്നെ വളഞ്ഞു;
മരണത്തിന്റെ കെണികളും എന്നെ തുടർന്നു പിടിച്ചു.
6എന്റെ കഷ്ടതയിൽ ഞാൻ യഹോവയെ വിളിച്ചപേക്ഷിച്ചു,
എന്റെ ദൈവത്തോട് നിലവിളിച്ചു;
അവൻ തന്റെ മന്ദിരത്തിൽനിന്ന് എന്റെ അപേക്ഷ കേട്ടു;
തിരുമുമ്പിൽ ഞാൻ കഴിച്ച പ്രാർഥന അവന്റെ ചെവിയിൽ എത്തി.
7ഭൂമി ഞെട്ടിവിറച്ചു; മലകളുടെ അടിസ്ഥാനങ്ങൾ ഇളകി;
അവൻ കോപിക്കയാൽ അവ കുലുങ്ങിപ്പോയി.
8അവന്റെ മൂക്കിൽനിന്നു പുക പൊങ്ങി;
അവന്റെ വായിൽനിന്നു തീ പുറപ്പെട്ടു ദഹിപ്പിച്ചു;
തീക്കനൽ അവങ്കൽനിന്നു ജ്വലിച്ചു.
9അവൻ ആകാശം ചായിച്ചിറങ്ങി;
കൂരിരുൾ അവന്റെ കാല്ക്കീഴുണ്ടായിരുന്നു.
10അവൻ കെരൂബിനെ വാഹനമാക്കി പറന്നു;
അവൻ കാറ്റിന്റെ ചിറകിന്മേലിരുന്നു പറപ്പിച്ചു.
11അവൻ അന്ധകാരത്തെ തന്റെ മറവും
ജലതമസ്സിനെയും ആകാശമേഘങ്ങളെയും
തനിക്കു ചുറ്റും കൂടാരവുമാക്കി.
12അവന്റെ മുമ്പിലുള്ള പ്രകാശത്താൽ
ആലിപ്പഴവും തീക്കനലും അവന്റെ മേഘങ്ങളിൽക്കൂടി പൊഴിഞ്ഞു.
13യഹോവ ആകാശത്തിൽ ഇടി മുഴക്കി,
അത്യുന്നതൻ തന്റെ നാദം കേൾപ്പിച്ചു,
ആലിപ്പഴവും തീക്കനലും പൊഴിഞ്ഞു.
14അവൻ അസ്ത്രം എയ്ത് അവരെ ചിതറിച്ചു;
മിന്നൽ അയച്ച് അവരെ തോല്പിച്ചു.
15യഹോവേ, നിന്റെ ഭർത്സനത്താലും
നിന്റെ മൂക്കിലെ ശ്വാസത്തിന്റെ ഊത്തിനാലും
നീർത്തോടുകൾ കാണായ്‍വന്നു
ഭൂതലത്തിന്റെ അടിസ്ഥാനങ്ങൾ വെളിപ്പെട്ടു.
16അവൻ ഉയരത്തിൽനിന്ന് കൈ നീട്ടി എന്നെ പിടിച്ചു,
പെരുവെള്ളത്തിൽനിന്ന് എന്നെ വലിച്ചെടുത്തു.
17ബലമുള്ള ശത്രുവിന്റെ കൈയിൽനിന്നും
എന്നെ പകച്ചവരുടെ പക്കൽനിന്നും
അവൻ എന്നെ വിടുവിച്ചു;
അവർ എന്നിലും ബലമേറിയവരായിരുന്നു.
18എന്റെ അനർഥദിവസത്തിൽ അവർ എന്നെ ആക്രമിച്ചു;
എന്നാൽ യഹോവ എനിക്കു തുണയായിരുന്നു.
19അവൻ എന്നെ വിശാലതയിലേക്കു കൊണ്ടുവന്നു;
എന്നിൽ പ്രസാദിച്ചിരുന്നതുകൊണ്ട് എന്നെ വിടുവിച്ചു.
20യഹോവ എന്റെ നീതിക്കു തക്കവണ്ണം എനിക്കു പ്രതിഫലം നല്കി;
എന്റെ കൈകളുടെ വെടിപ്പിനൊത്തവണ്ണം എനിക്കു പകരം തന്നു.
21ഞാൻ യഹോവയുടെ വഴികളെ പ്രമാണിച്ചു;
എന്റെ ദൈവത്തോടു ദ്രോഹം ചെയ്തതുമില്ല.
22അവന്റെ വിധികളൊക്കെയും എന്റെ മുമ്പിൽ ഉണ്ട്;
അവന്റെ ചട്ടങ്ങളെ ഞാൻ വിട്ടു നടന്നിട്ടുമില്ല.
23ഞാൻ അവന്റെ മുമ്പാകെ നിഷ്കളങ്കനായിരുന്നു;
അകൃത്യം ചെയ്യാതെ എന്നെത്തന്നെ കാത്തു.
24യഹോവ എന്റെ നീതിപ്രകാരവും
അവന്റെ കാഴ്ചയിൽ എന്റെ കൈകൾക്കുള്ള വെടിപ്പിൻ പ്രകാരവും എനിക്കു പകരം നല്കി.
25ദയാലുവോടു നീ ദയാലു ആകുന്നു;
നിഷ്കളങ്കനോടു നീ നിഷ്കളങ്കൻ;
26നിർമ്മലനോടു നീ നിർമ്മലനാകുന്നു;
വക്രനോടു നീ വക്രത കാണിക്കുന്നു.
27എളിയജനത്തെ നീ രക്ഷിക്കും;
നിഗളിച്ചു നടക്കുന്നവരെ നീ താഴ്ത്തും.
28നീ എന്റെ ദീപത്തെ കത്തിക്കും;
എന്റെ ദൈവമായ യഹോവ എന്റെ അന്ധകാരത്തെ പ്രകാശമാക്കും.
29നിന്നാൽ ഞാൻ പടക്കൂട്ടത്തിന്റെ നേരേ പാഞ്ഞുചെല്ലും;
എന്റെ ദൈവത്താൽ ഞാൻ മതിൽ ചാടിക്കടക്കും.
30ദൈവത്തിന്റെ വഴി തികവുള്ളത്;
യഹോവയുടെ വചനം ഊതിക്കഴിച്ചത്;
തന്നെ ശരണമാക്കുന്ന ഏവർക്കും അവൻ പരിചയാകുന്നു.
31യഹോവയല്ലാതെ ദൈവം ആരുള്ളൂ?
നമ്മുടെ ദൈവം ഒഴികെ പാറയാരുള്ളൂ?
32എന്നെ ശക്തികൊണ്ട് അരമുറുക്കുകയും
എന്റെ വഴി കുറവു തീർക്കുകയും ചെയ്യുന്ന ദൈവം തന്നെ.
33അവൻ എന്റെ കാലുകളെ മാൻപേടക്കാല്ക്കു തുല്യമാക്കി,
എന്റെ ഗിരികളിൽ എന്നെ നില്ക്കുമാറാക്കുന്നു.
34അവൻ എന്റെ കൈകൾക്കു യുദ്ധാഭ്യാസം വരുത്തുന്നു;
എന്റെ ഭുജങ്ങൾ താമ്രചാപം കുലയ്ക്കുന്നു.
35നിന്റെ രക്ഷ എന്ന പരിചയെ നീ എനിക്കു തന്നിരിക്കുന്നു;
നിന്റെ വലംകൈ എന്നെ താങ്ങി
നിന്റെ സൗമ്യത എന്നെ വലിയവനാക്കിയിരിക്കുന്നു.
36ഞാൻ കാലടി വയ്ക്കേണ്ടതിന് നീ വിശാലത വരുത്തി;
എന്റെ നരിയാണികൾ വഴുതിപ്പോയതുമില്ല.
37ഞാൻ എന്റെ ശത്രുക്കളെ പിന്തുടർന്നു പിടിച്ചു;
അവരെ മുടിക്കുവോളം ഞാൻ പിന്തിരിഞ്ഞില്ല.
38അവർക്ക് എഴുന്നേറ്റുകൂടാതവണ്ണം ഞാൻ അവരെ തകർത്തു;
അവർ എന്റെ കാല്ക്കീഴിൽ വീണിരിക്കുന്നു.
39യുദ്ധത്തിനായി നീ എന്റെ അരയ്ക്കു ശക്തി കെട്ടിയിരിക്കുന്നു;
എന്നോട് എതിർത്തവരെ എനിക്കു കീഴടക്കിയിരിക്കുന്നു.
40എന്നെ പകയ്ക്കുന്നവരെ ഞാൻ സംഹരിക്കേണ്ടതിന്
നീ എന്റെ ശത്രുക്കളെ എനിക്കു പുറംകാട്ടുമാറാക്കി.
41അവർ നിലവിളിച്ചു; രക്ഷിപ്പാൻ ആരുമുണ്ടായിരുന്നില്ല;
യഹോവയോടു നിലവിളിച്ചു; അവൻ ഉത്തരമരുളിയതുമില്ല.
42ഞാൻ അവരെ കാറ്റത്തെ പൊടിപോലെ പൊടിച്ചു;
വീഥികളിലെ ചെളിയെപ്പോലെ ഞാൻ അവരെ കോരിക്കളഞ്ഞു.
43ജനത്തിന്റെ കലഹങ്ങളിൽനിന്നു നീ എന്നെ വിടുവിച്ചു;
ജാതികൾക്ക് എന്നെ തലവനാക്കിയിരിക്കുന്നു;
ഞാൻ അറിയാത്ത ജനം എന്നെ സേവിക്കുന്നു.
44അവർ കേൾക്കുമ്പോൾ തന്നെ എന്നെ അനുസരിക്കും;
അന്യജാതിക്കാർ എന്നോട് അനുസരണഭാവം കാണിക്കും.
45അന്യജാതിക്കാർ ക്ഷയിച്ചുപോകുന്നു;
തങ്ങളുടെ ദുർഗങ്ങളിൽനിന്ന്
അവർ വിറച്ചുംകൊണ്ടു വരുന്നു.
46യഹോവ ജീവിക്കുന്നു; എന്റെ പാറ വാഴ്ത്തപ്പെട്ടവൻ;
എന്റെ രക്ഷയുടെ ദൈവം ഉന്നതൻ തന്നെ.
47ദൈവം എനിക്കുവേണ്ടി പ്രതികാരം ചെയ്കയും
ജാതികളെ എനിക്കു കീഴാക്കുകയും ചെയ്യുന്നു.
48അവൻ ശത്രുവശത്തുനിന്ന് എന്നെ വിടുവിക്കുന്നു;
എന്നോട് എതിർക്കുന്നവർക്കു മീതെ നീ എന്നെ ഉയർത്തുന്നു;
സാഹസക്കാരന്റെ കൈയിൽനിന്ന് നീ എന്നെ വിടുവിക്കുന്നു.
49അതുകൊണ്ട് യഹോവേ, ഞാൻ
ജാതികളുടെ മധ്യേ നിനക്കു സ്തോത്രം ചെയ്യും;
നിന്റെ നാമത്തെ ഞാൻ കീർത്തിക്കും.
50അവൻ തന്റെ രാജാവിനു മഹാരക്ഷ നല്കുന്നു;
തന്റെ അഭിഷിക്തനു ദയ കാണിക്കുന്നു;
ദാവീദിനും അവന്റെ സന്തതിക്കും എന്നേക്കുംതന്നെ.

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy