YouVersion Logo
Search Icon

സങ്കീർത്തനങ്ങൾ 17

17
ദാവീദിന്റെ ഒരു പ്രാർഥന.
1യഹോവേ, ന്യായത്തെ കേൾക്കേണമേ,
എന്റെ നിലവിളിയെ ശ്രദ്ധിക്കേണമേ.
കപടമില്ലാത്ത അധരങ്ങളിൽനിന്നുള്ള
എന്റെ പ്രാർഥനയെ ചെവിക്കൊള്ളേണമേ.
2എനിക്കുള്ള വിധി നിന്റെ സന്നിധിയിൽ നിന്നു പുറപ്പെടട്ടെ;
നിന്റെ കണ്ണ് നേർ കാണുമാറാകട്ടെ.
3നീ എന്റെ ഹൃദയത്തെ ശോധനചെയ്തു
രാത്രിയിൽ എന്നെ സന്ദർശിച്ചു;
നീ എന്നെ പരീക്ഷിച്ചു ദുരുദ്ദേശ്യമൊന്നും കണ്ടെത്തുന്നില്ല;
എന്റെ വായ് ലംഘനം ചെയ്കയില്ല എന്ന് ഞാൻ ഉറച്ചിരിക്കുന്നു.
4മനുഷ്യരുടെ പ്രവൃത്തികളെ കണ്ടിട്ട് ഞാൻ
നിന്റെ അധരങ്ങളുടെ വചനത്താൽ
നിഷ്ഠുരന്റെ പാതകളെ സൂക്ഷിച്ചൊഴിഞ്ഞിരിക്കുന്നു.
5എന്റെ നടപ്പ് നിന്റെ ചുവടുകളിൽ തന്നെ ആയിരുന്നു;
എന്റെ കാൽ വഴുതിയതുമില്ല.
6ദൈവമേ, ഞാൻ നിന്നോട് അപേക്ഷിച്ചിരിക്കുന്നു;
നീ എനിക്കുത്തരമരുളുമല്ലോ;
നിന്റെ ചെവി എങ്കലേക്കു ചായിച്ച് എന്റെ അപേക്ഷ കേൾക്കേണമേ.
7നിന്നെ ശരണമാക്കുന്നവരെ അവരോട്
എതിർക്കുന്നവരുടെ കൈയിൽനിന്നു നിന്റെ വലംകൈയാൽ രക്ഷിക്കുന്നവനായുള്ളോവേ,
നിന്റെ അദ്ഭുതകാരുണ്യം കാണിക്കേണമേ.
8കണ്ണിന്റെ കൃഷ്ണമണിപോലെ എന്നെ കാക്കേണമേ;
എന്നെ കൊള്ളയിടുന്ന ദുഷ്ടന്മാരും
9എന്നെ ചുറ്റിവളയുന്ന പ്രാണശത്രുക്കളും എന്നെ പിടിക്കാതവണ്ണം
നിന്റെ ചിറകിന്റെ നിഴലിൽ എന്നെ മറച്ചുകൊള്ളേണമേ.
10അവർ തങ്ങളുടെ ഹൃദയത്തെ അടച്ചിരിക്കുന്നു;
വായ്കൊണ്ട് വമ്പു പറയുന്നു.
11അവർ ഇപ്പോൾ ഞങ്ങളുടെ കാലടി തുടർന്നു ഞങ്ങളെ വളഞ്ഞിരിക്കുന്നു;
ഞങ്ങളെ നിലത്തു തള്ളിയിടുവാൻ ദൃഷ്‍ടിവയ്ക്കുന്നു.
12കടിച്ചുകീറുവാൻ കൊതിക്കുന്ന സിംഹംപോലെയും
മറവിടങ്ങളിൽ പതിയിരിക്കുന്ന ബാലസിംഹംപോലെയും തന്നെ.
13യഹോവേ, എഴുന്നേറ്റ് അവനോടെതിർത്ത് അവനെ തള്ളിയിടേണമേ.
യഹോവേ, എന്റെ പ്രാണനെ നിന്റെ
വാൾകൊണ്ടു ദുഷ്ടന്റെ കൈയിൽനിന്നും
14തൃക്കൈകൊണ്ടു ലൗകികപുരുഷന്മാരുടെ വശത്തുനിന്നും വിടുവിക്കേണമേ;
അവരുടെ ഓഹരി ഈ ആയുസ്സിൽ അത്രേ;
നിന്റെ സമ്പത്തുകൊണ്ടു നീ അവരുടെ വയറു നിറയ്ക്കുന്നു;
അവർക്കു പുത്രസമ്പത്തു ധാരാളം ഉണ്ട്;
തങ്ങളുടെ ധനശിഷ്ടം അവർ കുഞ്ഞുങ്ങൾക്കു വച്ചേക്കുന്നു.
15ഞാനോ, നീതിയിൽ നിന്റെ മുഖത്തെ കാണും;
ഞാൻ ഉണരുമ്പോൾ നിന്റെ രൂപം കണ്ടു തൃപ്തനാകും.

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy