YouVersion Logo
Search Icon

സങ്കീർത്തനങ്ങൾ 119

119
ആലേഫ്
1യഹോവയുടെ ന്യായപ്രമാണം അനുസരിച്ചു
നടപ്പിൽ നിഷ്കളങ്കരായവർ ഭാഗ്യവാന്മാർ.
2അവന്റെ സാക്ഷ്യങ്ങളെ പ്രമാണിച്ച്
പൂർണഹൃദയത്തോടെ അവനെ അന്വേഷിക്കുന്നവർ ഭാഗ്യവാന്മാർ.
3അവർ നീതികേടു പ്രവർത്തിക്കാതെ
അവന്റെ വഴികളിൽത്തന്നെ നടക്കുന്നു.
4നിന്റെ പ്രമാണങ്ങളെ കൃത്യമായി ആചരിക്കേണ്ടതിനു
നീ അവയെ കല്പിച്ചുതന്നിരിക്കുന്നു.
5നിന്റെ ചട്ടങ്ങളെ ആചരിക്കേണ്ടതിന്
എന്റെ നടപ്പു സ്ഥിരമായെങ്കിൽ കൊള്ളായിരുന്നു.
6നിന്റെ സകല കല്പനകളെയും സൂക്ഷിക്കുന്നേടത്തോളം
ഞാൻ ലജ്ജിച്ചുപോകയില്ല.
7നിന്റെ നീതിയുള്ള വിധികളെ പഠിച്ചിട്ട്
ഞാൻ പരമാർഥഹൃദയത്തോടെ നിനക്കു സ്തോത്രം ചെയ്യും.
8ഞാൻ നിന്റെ ചട്ടങ്ങളെ ആചരിക്കും;
എന്നെ അശേഷം ഉപേക്ഷിക്കരുതേ.
ബേത്ത്
9ബാലൻ തന്റെ നടപ്പിനെ നിർമ്മലമാക്കുന്നത് എങ്ങനെ?
നിന്റെ വചനപ്രകാരം അതിനെ സൂക്ഷിക്കുന്നതിനാൽ തന്നെ.
10ഞാൻ പൂർണഹൃദയത്തോടെ നിന്നെ അന്വേഷിക്കുന്നു;
നിന്റെ കല്പനകൾ വിട്ടുനടപ്പാൻ എനിക്ക് ഇടവരരുതേ.
11ഞാൻ നിന്നോടു പാപം ചെയ്യാതിരിക്കേണ്ടതിനു
നിന്റെ വചനത്തെ ഹൃദയത്തിൽ സംഗ്രഹിക്കുന്നു.
12യഹോവേ, നീ വാഴ്ത്തപ്പെട്ടവൻ;
നിന്റെ ചട്ടങ്ങളെ എനിക്ക് ഉപദേശിച്ചു തരേണമേ.
13ഞാൻ എന്റെ അധരങ്ങൾകൊണ്ട്
നിന്റെ വായുടെ വിധികളെയൊക്കെയും വർണിക്കുന്നു.
14ഞാൻ സർവസമ്പത്തിലും എന്നപോലെ
നിന്റെ സാക്ഷ്യങ്ങളുടെ വഴിയിൽ ആനന്ദിക്കുന്നു.
15ഞാൻ നിന്റെ പ്രമാണങ്ങളെ ധ്യാനിക്കയും
നിന്റെ വഴികളെ സൂക്ഷിക്കയും ചെയ്യുന്നു.
16ഞാൻ നിന്റെ ചട്ടങ്ങളിൽ രസിക്കും;
നിന്റെ വചനത്തെ മറക്കയുമില്ല.
ഗീമെൽ
17ജീവിച്ചിരിക്കേണ്ടതിന് അടിയനു നന്മ ചെയ്യേണമേ;
എന്നാൽ ഞാൻ നിന്റെ വചനം പ്രമാണിക്കും.
18നിന്റെ ന്യായപ്രമാണത്തിലെ അദ്ഭുതങ്ങളെ കാണേണ്ടതിന്
എന്റെ കണ്ണുകളെ തുറക്കേണമേ.
19ഞാൻ ഭൂമിയിൽ പരദേശിയാകുന്നു;
നിന്റെ കല്പനകളെ എനിക്കു മറച്ചുവയ്ക്കരുതേ.
20നിന്റെ വിധികൾക്കായുള്ള നിത്യവാഞ്ഛകൊണ്ട്
എന്റെ മനസ്സ് തകർന്നിരിക്കുന്നു.
21നിന്റെ കല്പനകളെ വിട്ടുനടക്കുന്നവരായി
ശപിക്കപ്പെട്ട അഹങ്കാരികളെ നീ ഭർത്സിക്കുന്നു.
22നിന്ദയും അപമാനവും എന്നോട് അകറ്റേണമേ;
ഞാൻ നിന്റെ സാക്ഷ്യങ്ങളെ പ്രമാണിക്കുന്നു.
23പ്രഭുക്കന്മാരും ഇരുന്ന് എനിക്കു വിരോധമായി സംഭാഷിക്കുന്നു;
എങ്കിലും അടിയൻ നിന്റെ ചട്ടങ്ങളെ ധ്യാനിക്കുന്നു.
24നിന്റെ സാക്ഷ്യങ്ങൾ എന്റെ പ്രമോദവും
എന്റെ ആലോചനക്കാരും ആകുന്നു.
ദാലെത്ത്
25എന്റെ പ്രാണൻ പൊടിയോടു പറ്റിയിരിക്കുന്നു;
തിരുവചനപ്രകാരം എന്നെ ജീവിപ്പിക്കേണമേ.
26എന്റെ വഴികളെ ഞാൻ വിവരിച്ചപ്പോൾ നീ എനിക്ക് ഉത്തരമരുളി;
നിന്റെ ചട്ടങ്ങളെ എനിക്ക് ഉപദേശിച്ചു തരേണമേ.
27നിന്റെ പ്രമാണങ്ങളുടെ വഴി എന്നെ ഗ്രഹിപ്പിക്കേണമേ;
എന്നാൽ ഞാൻ നിന്റെ അദ്ഭുതങ്ങളെ ധ്യാനിക്കും.
28എന്റെ പ്രാണൻ വിഷാദംകൊണ്ട് ഉരുകുന്നു;
നിന്റെ വചനപ്രകാരം എന്നെ നിവിർത്തേണമേ.
29ഭോഷ്കിന്റെ വഴി എന്നോട് അകറ്റേണമേ;
നിന്റെ ന്യായപ്രമാണം എനിക്കു കൃപയോടെ നല്കേണമേ.
30വിശ്വസ്തതയുടെ മാർഗം ഞാൻ തിരഞ്ഞെടുത്തിരിക്കുന്നു;
നിന്റെ വിധികളെ എന്റെ മുമ്പിൽ വച്ചിരിക്കുന്നു.
31ഞാൻ നിന്റെ സാക്ഷ്യങ്ങളോടു പറ്റിയിരിക്കുന്നു;
യഹോവേ, എന്നെ ലജ്ജിപ്പിക്കരുതേ.
32നീ എന്റെ ഹൃദയത്തെ വിശാലമാക്കുമ്പോൾ
ഞാൻ നിന്റെ കല്പനകളുടെ വഴിയിൽ ഓടും.
ഹേ
33യഹോവേ, നിന്റെ ചട്ടങ്ങളുടെ വഴി എന്നെ ഉപദേശിക്കേണമേ;
ഞാൻ അതിനെ അവസാനത്തോളം പ്രമാണിക്കും.
34ഞാൻ നിന്റെ ന്യായപ്രമാണം കാക്കേണ്ടതിനും
അതിനെ പൂർണഹൃദയത്തോടെ പ്രമാണിക്കേണ്ടതിനും എനിക്കു ബുദ്ധി നല്കേണമേ.
35നിന്റെ കല്പനകളുടെ പാതയിൽ എന്നെ നടത്തേണമേ;
ഞാൻ അതിൽ ഇഷ്ടപ്പെടുന്നുവല്ലോ.
36ദുരാദായത്തിലേക്കല്ല,
നിന്റെ സാക്ഷ്യങ്ങളിലേക്കു തന്നെ.
എന്റെ ഹൃദയം ചായുമാറാക്കേണമേ.
37വ്യാജത്തെ നോക്കാതവണ്ണം എന്റെ കണ്ണുകളെ തിരിച്ചു
നിന്റെ വഴികളിൽ എന്നെ ജീവിപ്പിക്കേണമേ.
38നിന്നോടുള്ള ഭക്തിയെ വർധിപ്പിക്കുന്നതായ
നിന്റെ വചനത്തെ അടിയനു നിവർത്തിക്കേണമേ.
39ഞാൻ പേടിക്കുന്ന നിന്ദയെ അകറ്റിക്കളയേണമേ;
നിന്റെ വിധികൾ നല്ലവയല്ലോ.
40ഇതാ, ഞാൻ നിന്റെ പ്രമാണങ്ങളെ വാഞ്ഛിക്കുന്നു;
നിന്റെ നീതിയാൽ എന്നെ ജീവിപ്പിക്കേണമേ.
വൌ
41യഹോവേ, നിന്റെ വചനപ്രകാരം നിന്റെ ദയയും
നിന്റെ രക്ഷയും എങ്കലേക്കു വരുമാറാകട്ടെ.
42ഞാൻ നിന്റെ വചനത്തിൽ ആശ്രയിക്കുന്നതുകൊണ്ട്
എന്നെ നിന്ദിക്കുന്നവനോട് ഉത്തരം പറവാൻ ഞാൻ പ്രാപ്തനാകും.
43ഞാൻ നിന്റെ വിധികൾക്കായി കാത്തിരിക്കയാൽ
സത്യത്തിന്റെ വചനം എന്റെ വായിൽനിന്നു നീക്കിക്കളയരുതേ.
44അങ്ങനെ ഞാൻ നിന്റെ ന്യായപ്രമാണം
ഇടവിടാതെ എന്നേക്കും പ്രമാണിക്കും.
45നിന്റെ പ്രമാണങ്ങളെ ആരായുന്നതുകൊണ്ട്
ഞാൻ വിശാലതയിൽ നടക്കും.
46ഞാൻ ലജ്ജിക്കാതെ രാജാക്കന്മാരുടെ മുമ്പിലും
നിന്റെ സാക്ഷ്യങ്ങളെക്കുറിച്ചു സംസാരിക്കും.
47ഞാൻ നിന്റെ കല്പനകളിൽ പ്രമോദിക്കുന്നു;
അവ എനിക്കു പ്രിയമായിരിക്കുന്നു.
48എനിക്കു പ്രിയമായിരിക്കുന്ന നിന്റെ
കല്പനകളിലേക്കു ഞാൻ കൈകളെ ഉയർത്തുന്നു;
നിന്റെ ചട്ടങ്ങളെ ഞാൻ ധ്യാനിക്കുന്നു.
സയിൻ
49നീ എന്നെ പ്രത്യാശിക്കുമാറാക്കിയതുകൊണ്ട്
അടിയനോടുള്ള വചനത്തെ ഓർക്കേണമേ.
50നിന്റെ വചനം എന്നെ ജീവിപ്പിച്ചിരിക്കുന്നത്
എന്റെ കഷ്ടതയിൽ എനിക്ക് ആശ്വാസമാകുന്നു.
51അഹങ്കാരികൾ എന്നെ അത്യന്തം പരിഹസിച്ചു;
ഞാനോ നിന്റെ ന്യായപ്രമാണത്തെ വിട്ടുമാറീട്ടില്ല.
52യഹോവേ, പണ്ടേയുള്ള നിന്റെ വിധികളെ ഓർത്തു
ഞാൻ എന്നെത്തന്നെ ആശ്വസിപ്പിക്കുന്നു.
53നിന്റെ ന്യായപ്രമാണം ഉപേക്ഷിക്കുന്ന ദുഷ്ടന്മാർ നിമിത്തം
എനിക്ക് ഉഗ്രകോപം പിടിച്ചിരിക്കുന്നു.
54ഞാൻ പരദേശിയായി പാർക്കുന്ന വീട്ടിൽ നിന്റെ ചട്ടങ്ങൾ എന്റെ കീർത്തനം ആകുന്നു.
55യഹോവേ, രാത്രിയിൽ ഞാൻ തിരുനാമം ഓർക്കുന്നു;
നിന്റെ ന്യായപ്രമാണം ഞാൻ ആചരിക്കുന്നു.
56ഞാൻ നിന്റെ പ്രമാണങ്ങളെ അനുസരിക്കുന്നത് എനിക്കു വിഹിതമായിരിക്കുന്നു.
ഹേത്ത്
57യഹോവേ, നീ എന്റെ ഓഹരിയാകുന്നു;
ഞാൻ നിന്റെ വചനങ്ങളെ പ്രമാണിക്കും എന്നു ഞാൻ പറഞ്ഞു.
58പൂർണഹൃദയത്തോടെ ഞാൻ നിന്റെ കൃപയ്ക്കായി യാചിക്കുന്നു;
നിന്റെ വാഗ്ദാനപ്രകാരം എന്നോടു കൃപയുണ്ടാകേണമേ.
59ഞാൻ എന്റെ വഴികളെ വിചാരിച്ചു, എന്റെ കാലുകളെ നിന്റെ
സാക്ഷ്യങ്ങളിലേക്കു തിരിക്കുന്നു.
60നിന്റെ കല്പനകളെ പ്രമാണിക്കേണ്ടതിനു ഞാൻ താമസിയാതെ ബദ്ധപ്പെടുന്നു;
61ദുഷ്ടന്മാരുടെ പാശങ്ങൾ എന്നെ ചുറ്റിയിരിക്കുന്നു;
ഞാൻ നിന്റെ ന്യായപ്രമാണത്തെ മറക്കുന്നില്ലതാനും.
62നിന്റെ നീതിയുള്ള ന്യായവിധികൾ ഹേതുവായി
നിനക്കു സ്തോത്രം ചെയ്‍വാൻ ഞാൻ അർധരാത്രിയിൽ എഴുന്നേല്ക്കും.
63നിന്നെ ഭയപ്പെടുകയും നിന്റെ പ്രമാണങ്ങളെ അനുസരിക്കയും
ചെയ്യുന്ന എല്ലാവർക്കും ഞാൻ കൂട്ടാളിയാകുന്നു.
64യഹോവേ, ഭൂമി നിന്റെ ദയകൊണ്ടു നിറഞ്ഞിരിക്കുന്നു;
നിന്റെ ചട്ടങ്ങളെ എനിക്ക് ഉപദേശിച്ചുതരേണമേ.
തേത്ത്
65യഹോവേ, തിരുവചനപ്രകാരം
നീ അടിയനു നന്മ ചെയ്തിരിക്കുന്നു.
66നിന്റെ കല്പനകളെ ഞാൻ വിശ്വസിച്ചിരിക്കയാൽ
എനിക്ക് നല്ല ബുദ്ധിയും പരിജ്ഞാനവും ഉപദേശിച്ചുതരേണമേ.
67കഷ്ടതയിൽ ആകുന്നതിനു മുമ്പേ ഞാൻ തെറ്റിപ്പോയി;
ഇപ്പോഴോ, ഞാൻ നിന്റെ വചനത്തെ പ്രമാണിക്കുന്നു.
68നീ നല്ലവനും നന്മ ചെയ്യുന്നവനും ആകുന്നു;
നിന്റെ ചട്ടങ്ങളെ എനിക്ക് ഉപദേശിച്ചു തരേണമേ.
69അഹങ്കാരികൾ എന്നെക്കൊണ്ടു നുണ പറഞ്ഞുണ്ടാക്കി;
ഞാനോ പൂർണഹൃദയത്തോടെ നിന്റെ പ്രമാണങ്ങളെ അനുസരിക്കും.
70അവരുടെ ഹൃദയം കൊഴുപ്പുപോലെ തടിച്ചിരിക്കുന്നു.
ഞാനോ നിന്റെ ന്യായപ്രമാണത്തിൽ രസിക്കുന്നു.
71നിന്റെ ചട്ടങ്ങൾ പഠിപ്പാൻ തക്കവണ്ണം ഞാൻ
കഷ്ടതയിൽ ആയിരുന്നത് എനിക്കു ഗുണമായി.
72ആയിരം ആയിരം പൊൻവെള്ളി നാണ്യത്തെക്കാൾ
നിന്റെ വായിൽനിന്നുള്ള ന്യായപ്രമാണം എനിക്കുത്തമം.
യോദ്
73തൃക്കൈകൾ എന്നെ സൃഷ്‍ടിച്ചുണ്ടാക്കിയിരിക്കുന്നു;
നിന്റെ കല്പനകളെ പഠിപ്പാൻ എനിക്കു ബുദ്ധി നല്കേണമേ.
74തിരുവചനത്തിൽ ഞാൻ പ്രത്യാശ വച്ചിരിക്കയാൽ
നിന്റെ ഭക്തന്മാർ എന്നെ കണ്ടു സന്തോഷിക്കുന്നു.
75യഹോവേ, നിന്റെ വിധികൾ നീതിയുള്ളവയെന്നും
വിശ്വസ്തതയോടെ നീ എന്നെ താഴ്ത്തിയിരിക്കുന്നു എന്നും ഞാൻ അറിയുന്നു.
76അടിയനോടുള്ള നിന്റെ വാഗ്ദാനപ്രകാരം
നിന്റെ ദയ എന്റെ ആശ്വാസത്തിനായി ഭവിക്കുമാറാകട്ടെ.
77ഞാൻ ജീവിച്ചിരിക്കേണ്ടതിനു നിന്റെ കരുണ എനിക്കു വരുമാറാകട്ടെ;
നിന്റെ ന്യായപ്രമാണത്തിൽ ഞാൻ രസിക്കുന്നു.
78അഹങ്കാരികൾ എന്നെ വെറുതെ മറിച്ചിട്ടിരിക്കയാൽ ലജ്ജിച്ചു പോകട്ടെ;
ഞാനോ നിന്റെ കല്പനകളെ ധ്യാനിക്കുന്നു.
79നിന്റെ ഭക്തന്മാരും നിന്റെ സാക്ഷ്യങ്ങളെ അറിയുന്നവരും എന്റെ അടുക്കൽ വരട്ടെ.
80ഞാൻ ലജ്ജിച്ചുപോകാതിരിക്കേണ്ടതിന്
എന്റെ ഹൃദയം നിന്റെ ചട്ടങ്ങളിൽ നിഷ്കളങ്കമായിരിക്കട്ടെ.
കഫ്
81ഞാൻ നിന്റെ രക്ഷയെ കാത്തു മൂർച്ഛിക്കുന്നു;
നിന്റെ വാഗ്ദാനം ഞാൻ പ്രതീക്ഷിച്ചുകൊണ്ടിരിക്കുന്നു.
82എപ്പോൾ നീ എന്നെ ആശ്വസിപ്പിക്കും എന്നുവച്ച്
എന്റെ കണ്ണ് നിന്റെ വാഗ്ദാനം കാത്തു ക്ഷീണിക്കുന്നു.
83പുകയത്തു വച്ച തുരുത്തിപോലെ ഞാൻ ആകുന്നു.
എങ്കിലും നിന്റെ ചട്ടങ്ങളെ മറക്കുന്നില്ല.
84അടിയന്റെ ജീവകാലം എന്തുള്ളൂ?
എന്നെ ഉപദ്രവിക്കുന്നവരോടു നീ എപ്പോൾ ന്യായവിധി നടത്തും?
85നിന്റെ ന്യായപ്രമാണത്തെ അനുസരിക്കാത്ത അഹങ്കാരികൾ എനിക്കായി കുഴി കുഴിച്ചിരിക്കുന്നു;
86നിന്റെ കല്പനകളെല്ലാം വിശ്വാസ്യമാകുന്നു;
അവർ എന്നെ വെറുതെ ഉപദ്രവിക്കുന്നു.
എന്നെ സഹായിക്കേണമേ.
87അവർ ഭൂമിയിൽ എന്നെ മിക്കവാറും മുടിച്ചിരിക്കുന്നു;
നിന്റെ പ്രമാണങ്ങളെ ഞാൻ ഉപേക്ഷിച്ചില്ലതാനും.
88നിന്റെ ദയയ്ക്കു തക്കവണ്ണം എന്നെ ജീവിപ്പിക്കേണമേ;
ഞാൻ നിന്റെ വായിൽനിന്നുള്ള സാക്ഷ്യങ്ങളെ പ്രമാണിക്കും.
ലാമെദ്
89യഹോവേ, നിന്റെ വചനം സ്വർഗത്തിൽ എന്നേക്കും സ്ഥിരമായിരിക്കുന്നു.
90നിന്റെ വിശ്വസ്തത തലമുറതലമുറയോളം ഇരിക്കുന്നു;
നീ ഭൂമിയെ സ്ഥാപിച്ചു, അതു നിലനില്ക്കുന്നു.
91അവ ഇന്നുവരെ നിന്റെ നിയമപ്രകാരം നിലനില്ക്കുന്നു;
സർവസൃഷ്‍ടികളും നിന്റെ ദാസന്മാരല്ലോ.
92നിന്റെ ന്യായപ്രമാണം എന്റെ പ്രമോദം ആയിരുന്നില്ലെങ്കിൽ
ഞാൻ എന്റെ കഷ്ടതയിൽ നശിച്ചുപോകുമായിരുന്നു.
93ഞാൻ ഒരുനാളും നിന്റെ പ്രമാണങ്ങളെ മറക്കയില്ല;
അവയെക്കൊണ്ടല്ലോ നീ എന്നെ ജീവിപ്പിച്ചിരിക്കുന്നത്.
94ഞാൻ നിനക്കുള്ളവനത്രേ;
എന്നെ രക്ഷിക്കേണമേ;
ഞാൻ നിന്റെ പ്രമാണങ്ങളെ അന്വേഷിക്കുന്നു.
95ദുഷ്ടന്മാർ എന്നെ നശിപ്പിപ്പാൻ പതിയിരിക്കുന്നു;
ഞാനോ നിന്റെ സാക്ഷ്യങ്ങളെ ചിന്തിച്ചുകൊള്ളും.
96സകല സമ്പൂർത്തിക്കും ഞാൻ അവസാനം കണ്ടിരിക്കുന്നു;
നിന്റെ കല്പനയോ അത്യന്തം വിസ്തീർണമായിരിക്കുന്നു.
മേം
97നിന്റെ ന്യായപ്രമാണം എനിക്ക് എത്രയോ പ്രിയം;
ഇടവിടാതെ അത് എന്റെ ധ്യാനമാകുന്നു.
98നിന്റെ കല്പനകൾ എന്നെ എന്റെ ശത്രുക്കളെക്കാൾ ബുദ്ധിമാനാക്കുന്നു;
അവ എപ്പോഴും എന്റെ പക്കൽ ഉണ്ട്.
99നിന്റെ സാക്ഷ്യങ്ങൾ എന്റെ ധ്യാനമായിരിക്കകൊണ്ട്
എന്റെ സകല ഗുരുക്കന്മാരിലും ഞാൻ ബുദ്ധിമാനാകുന്നു.
100നിന്റെ പ്രമാണങ്ങളെ അനുസരിക്കയാൽ ഞാൻ വയോധികന്മാരിലും വിവേകമേറിയവനാകുന്നു.
101നിന്റെ വചനം പ്രമാണിക്കേണ്ടതിനു ഞാൻ സകല ദുർമാർഗത്തിൽനിന്നും കാൽ വിലക്കുന്നു.
102നീ എന്നെ ഉപദേശിച്ചിരിക്കയാൽ ഞാൻ നിന്റെ വിധികളെ വിട്ടുമാറീട്ടില്ല.
103തിരുവചനം എന്റെ അണ്ണാക്കിന് എത്ര മധുരം!
അവ എന്റെ വായ്ക്ക് തേനിലും നല്ലത്.
104നിന്റെ പ്രമാണങ്ങളാൽ ഞാൻ വിവേകമുള്ളവനാകുന്നു.
അതുകൊണ്ട് ഞാൻ സകല വ്യാജമാർഗവും വെറുക്കുന്നു.
നൂൻ
105നിന്റെ വചനം എന്റെ കാലിനു ദീപവും എന്റെ പാതയ്ക്കു പ്രകാശവും ആകുന്നു.
106നിന്റെ നീതിയുള്ള വിധികളെ പ്രമാണിക്കുമെന്നു ഞാൻ സത്യം ചെയ്തു;
അതു ഞാൻ നിവർത്തിക്കും.
107ഞാൻ മഹാകഷ്ടത്തിലായിരിക്കുന്നു;
യഹോവേ, നിന്റെ വാഗ്ദാനപ്രകാരം എന്നെ ജീവിപ്പിക്കേണമേ.
108യഹോവേ, എന്റെ വായുടെ സ്വമേധാദാനങ്ങളിൽ പ്രസാദിക്കേണമേ;
നിന്റെ വിധികളെ എനിക്ക് ഉപദേശിച്ചു തരേണമേ.
109ഞാൻ പ്രാണത്യാഗം ചെയ്‍വാൻ എല്ലായ്പോഴും ഒരുങ്ങിയിരിക്കുന്നു;
എങ്കിലും നിന്റെ ന്യായപ്രമാണം ഞാൻ മറക്കുന്നില്ല.
110ദുഷ്ടന്മാർ എനിക്കു കെണി വച്ചിരിക്കുന്നു;
എന്നാലും ഞാൻ നിന്റെ പ്രമാണങ്ങളെ ഉപേക്ഷിക്കുന്നില്ല.
111ഞാൻ നിന്റെ സാക്ഷ്യങ്ങളെ ശാശ്വതാവകാശമാക്കിയിരിക്കുന്നു;
അവ എന്റെ ഹൃദയത്തിന്റെ ആനന്ദമാകുന്നു.
112നിന്റെ ചട്ടങ്ങളെ ഇടവിടാതെ എന്നേക്കും ആചരിപ്പാൻ
ഞാൻ എന്റെ ഹൃദയത്തെ ചായിച്ചിരിക്കുന്നു.
സാമെക്
113ഇരുമനസ്സുള്ളവരെ ഞാൻ വെറുക്കുന്നു;
എന്നാൽ നിന്റെ ന്യായപ്രമാണം എനിക്കു പ്രിയമാകുന്നു.
114നീ എന്റെ മറവിടവും എന്റെ പരിചയും ആകുന്നു;
ഞാൻ തിരുവചനത്തിൽ പ്രത്യാശ വച്ചിരിക്കുന്നു.
115എന്റെ ദൈവത്തിന്റെ കല്പനകളെ ഞാൻ പ്രമാണിക്കേണ്ടതിന്
ദുഷ്കർമികളേ, എന്നെ വിട്ടകന്നു പോകുവിൻ.
116ഞാൻ ജീവിച്ചിരിക്കേണ്ടതിനു നിന്റെ വചനപ്രകാരം എന്നെ താങ്ങേണമേ;
എന്റെ പ്രത്യാശയിൽ ഞാൻ ലജ്ജിച്ചുപോകരുതേ.
117ഞാൻ രക്ഷപെടേണ്ടതിന് എന്നെ താങ്ങേണമേ;
നിന്റെ ചട്ടങ്ങളിൽ ഞാൻ നിരന്തരം രസിക്കും.
118നിന്റെ ചട്ടങ്ങളെ വിട്ടുപോകുന്നവരെയൊക്കെയും നീ നിരസിക്കുന്നു;
അവരുടെ വഞ്ചന വ്യർഥമാകുന്നു.
119ഭൂമിയിലെ സകല ദുഷ്ടന്മാരെയും നീ കീടത്തെപ്പോലെ നീക്കിക്കളയുന്നു;
അതുകൊണ്ട് നിന്റെ സാക്ഷ്യങ്ങൾ എനിക്കു പ്രിയമാകുന്നു.
120നിങ്കലുള്ള ഭയംനിമിത്തം എന്റെ ദേഹം രോമാഞ്ചംകൊള്ളുന്നു;
നിന്റെ വിധികൾനിമിത്തം ഞാൻ ഭയപ്പെടുന്നു.
അയിൻ
121ഞാൻ നീതിയും ന്യായവും പ്രവർത്തിക്കുന്നു;
എന്റെ പീഡകന്മാർക്ക് എന്നെ ഏല്പിച്ചു കൊടുക്കരുതേ.
122അടിയന്റെ നന്മയ്ക്കുവേണ്ടി ഉത്തരവാദി ആയിരിക്കേണമേ;
അഹങ്കാരികൾ എന്നെ പീഡിപ്പിക്കരുതേ.
123എന്റെ കണ്ണ് നിന്റെ രക്ഷയെയും നിന്റെ നീതിയുടെ വചനത്തെയും കാത്തിരുന്നു ക്ഷീണിക്കുന്നു.
124നിന്റെ ദയയ്ക്കു തക്കവണ്ണം അടിയനോടു പ്രവർത്തിച്ചു
നിന്റെ ചട്ടങ്ങളെ എനിക്ക് ഉപദേശിച്ചു തരേണമേ.
125ഞാൻ നിന്റെ ദാസൻ ആകുന്നു;
നിന്റെ സാക്ഷ്യങ്ങളെ ഗ്രഹിപ്പാൻ എനിക്കു ബുദ്ധി നല്കേണമേ.
126യഹോവേ, ഇതു നിനക്കു പ്രവർത്തിപ്പാനുള്ള സമയമാകുന്നു;
അവർ നിന്റെ ന്യായപ്രമാണം ദുർബലമാക്കിയിരിക്കുന്നു.
127അതുകൊണ്ട് നിന്റെ കല്പനകൾ എനിക്കു പൊന്നിലും, തങ്കത്തിലും അധികം പ്രിയമാകുന്നു.
128ആകയാൽ നിന്റെ സകല പ്രമാണങ്ങളും ഒത്തതെന്ന് എണ്ണി,
ഞാൻ സകല വ്യാജമാർഗത്തെയും വെറുക്കുന്നു.
പേ
129നിന്റെ സാക്ഷ്യങ്ങൾ അതിശയകരമാകയാൽ
എന്റെ മനസ്സ് അവയെ പ്രമാണിക്കുന്നു.
130നിന്റെ വചനങ്ങളുടെ വികാശനം പ്രകാശപ്രദം ആകുന്നു;
അത് അല്പബുദ്ധികളെ ബുദ്ധിമാന്മാരാക്കുന്നു.
131നിന്റെ കല്പനകൾക്കായി വാഞ്ഛിക്കയാൽ
ഞാൻ എന്റെ വായ് തുറന്നു കിഴയ്ക്കുന്നു.
132തിരുനാമത്തെ സ്നേഹിക്കുന്നവർക്കു ചെയ്യുന്നതുപോലെ
നീ എങ്കലേക്കു തിരിഞ്ഞ് എന്നോടു കൃപ ചെയ്യേണമേ.
133എന്റെ കാലടികളെ നിന്റെ വചനത്തിൽ സ്ഥിരമാക്കേണമേ;
യാതൊരു നീതികേടും എന്നെ ഭരിക്കരുതേ.
134മനുഷ്യന്റെ പീഡനത്തിൽനിന്ന് എന്നെ വിടുവിക്കേണമേ;
എന്നാൽ ഞാൻ നിന്റെ പ്രമാണങ്ങളെ അനുസരിക്കും.
135അടിയന്റെമേൽ നിന്റെ മുഖം പ്രകാശിപ്പിച്ചു
നിന്റെ ചട്ടങ്ങളെ എനിക്ക് ഉപദേശിച്ചു തരേണമേ.
136അവർ നിന്റെ ന്യായപ്രമാണത്തെ അനുസരിക്കായ്കകൊണ്ട്
എന്റെ കണ്ണിൽനിന്നു ജലനദികൾ ഒഴുകുന്നു.
സാദെ
137യഹോവേ, നീ നീതിമാനാകുന്നു;
നിന്റെ വിധികൾ നേരുള്ളവ തന്നെ.
138നീ നീതിയോടും അത്യന്ത വിശ്വസ്തതയോടുംകൂടെ നിന്റെ സാക്ഷ്യങ്ങളെ കല്പിച്ചിരിക്കുന്നു.
139എന്റെ വൈരികൾ തിരുവചനങ്ങളെ മറക്കുന്നതുകൊണ്ട്
എന്റെ എരിവ് എന്നെ സംഹരിക്കുന്നു.
140നിന്റെ വചനം അതിവിശുദ്ധമാകുന്നു.
അതുകൊണ്ട് അടിയന് അതു പ്രിയമാകുന്നു.
141ഞാൻ അല്പനും നിന്ദിതനും ആകുന്നു;
എങ്കിലും ഞാൻ നിന്റെ പ്രമാണങ്ങളെ മറക്കുന്നില്ല.
142നിന്റെ നീതി ശാശ്വതനീതിയും നിന്റെ ന്യായപ്രമാണം സത്യവുമാകുന്നു.
143കഷ്ടവും സങ്കടവും എന്നെ പിടിച്ചിരിക്കുന്നു;
എങ്കിലും നിന്റെ കല്പനകൾ എന്റെ പ്രമോദമാകുന്നു.
144നിന്റെ സാക്ഷ്യങ്ങൾ എന്നേക്കും നീതിയുള്ളവ;
ഞാൻ ജീവിച്ചിരിക്കേണ്ടതിന് എനിക്കു ബുദ്ധി നല്കേണമേ.
കോഫ്
145ഞാൻ പൂർണഹൃദയത്തോടെ വിളിച്ചപേക്ഷിക്കുന്നു;
എനിക്ക് ഉത്തരം അരുളേണമേ;
യഹോവേ, ഞാൻ നിന്റെ ചട്ടങ്ങളെ പ്രമാണിക്കും.
146ഞാൻ നിന്നെ വിളിച്ചപേക്ഷിക്കുന്നു; എന്നെ രക്ഷിക്കേണമേ;
ഞാൻ നിന്റെ സാക്ഷ്യങ്ങളെ പ്രമാണിക്കും.
147ഞാൻ ഉദയത്തിനു മുമ്പേ എഴുന്നേറ്റു പ്രാർഥിക്കുന്നു;
നിന്റെ വചനത്തിൽ ഞാൻ പ്രത്യാശ വയ്ക്കുന്നു.
148തിരുവചനം ധ്യാനിക്കേണ്ടതിന് എന്റെ കണ്ണ് യാമങ്ങളെ നോക്കിക്കൊണ്ടിരിക്കുന്നു.
149നിന്റെ ദയയ്ക്കു തക്കവണ്ണം എന്റെ അപേക്ഷ കേൾക്കേണമേ;
യഹോവേ, നിന്റെ ന്യായപ്രകാരം എന്നെ ജീവിപ്പിക്കേണമേ.
150ദുഷ്ടതയെ പിന്തുടരുന്നവർ സമീപിച്ചിരിക്കുന്നു;
നിന്റെ ന്യായപ്രമാണത്തോട് അവർ അകന്നിരിക്കുന്നു.
151യഹോവേ, നീ സമീപസ്ഥനാകുന്നു;
നിന്റെ കല്പനകളൊക്കെയും സത്യംതന്നെ.
152നിന്റെ സാക്ഷ്യങ്ങളെ നീ എന്നേക്കും സ്ഥാപിച്ചിരിക്കുന്നു
എന്നു ഞാൻ പണ്ടുതന്നെ അറിഞ്ഞിരിക്കുന്നു.
രേശ്
153എന്റെ അരിഷ്ടത കടാക്ഷിച്ച് എന്നെ വിടുവിക്കേണമേ;
ഞാൻ നിന്റെ ന്യായപ്രമാണത്തെ മറക്കുന്നില്ല.
154എന്റെ വ്യവഹാരം നടത്തി എന്നെ വീണ്ടെടുക്കേണമേ;
നിന്റെ വാഗ്ദാനപ്രകാരം എന്നെ ജീവിപ്പിക്കേണമേ.
155രക്ഷ ദുഷ്ടന്മാരോട് അകന്നിരിക്കുന്നു;
അവർ നിന്റെ ചട്ടങ്ങളെ അന്വേഷിക്കുന്നില്ലല്ലോ.
156യഹോവേ, നിന്റെ കരുണ വലിയതാകുന്നു;
നിന്റെ ന്യായപ്രകാരം എന്നെ ജീവിപ്പിക്കേണമേ.
157എന്നെ ഉപദ്രവിക്കുന്നവരും എന്റെ വൈരികളും വളരെയാകുന്നു;
എങ്കിലും ഞാൻ നിന്റെ സാക്ഷ്യങ്ങളെ വിട്ടുമാറുന്നില്ല.
158ഞാൻ ദ്രോഹികളെ കണ്ടു വ്യസനിച്ചു;
അവർ നിന്റെ വചനം പ്രമാണിക്കുന്നില്ലല്ലോ.
159നിന്റെ പ്രമാണങ്ങൾ എനിക്ക് എത്ര പ്രിയം എന്നു കണ്ടു,
യഹോവേ, നിന്റെ ദയയ്ക്കു തക്കവണ്ണം എന്നെ ജീവിപ്പിക്കേണമേ.
160നിന്റെ വചനത്തിന്റെ സാരം സത്യംതന്നെ;
നിന്റെ നീതിയുള്ള വിധികളൊക്കെയും എന്നേക്കുമുള്ളവ.
ശീൻ
161പ്രഭുക്കന്മാർ വെറുതേ എന്നെ ഉപദ്രവിക്കുന്നു;
എങ്കിലും നിന്റെ വചനം നിമിത്തം എന്റെ ഹൃദയം പേടിക്കുന്നു.
162വലിയ കൊള്ള കണ്ടുകിട്ടിയവനെപ്പോലെ
ഞാൻ നിന്റെ വചനത്തിൽ ആനന്ദിക്കുന്നു.
163ഞാൻ ഭോഷ്കു പകച്ചു വെറുക്കുന്നു;
നിന്റെ ന്യായപ്രമാണമോ എനിക്കു പ്രിയമാകുന്നു.
164നിന്റെ നീതിയുള്ള വിധികൾ നിമിത്തം
ഞാൻ ദിവസം ഏഴു പ്രാവശ്യം നിന്നെ സ്തുതിക്കുന്നു.
165നിന്റെ ന്യായപ്രമാണത്തോടു പ്രിയം ഉള്ളവർക്കു മഹാസമാധാനം ഉണ്ട്;
അവർക്കു വീഴ്ചയ്ക്കു സംഗതി ഏതുമില്ല.
166യഹോവേ, ഞാൻ നിന്റെ രക്ഷയിൽ പ്രത്യാശ വയ്ക്കുന്നു;
നിന്റെ കല്പനകളെ ഞാൻ ആചരിക്കുന്നു.
167എന്റെ മനസ്സ് നിന്റെ സാക്ഷ്യങ്ങളെ പ്രമാണിക്കുന്നു;
അവ എനിക്ക് അത്യന്തം പ്രിയമാകുന്നു.
168ഞാൻ നിന്റെ പ്രമാണങ്ങളെയും സാക്ഷ്യങ്ങളെയും പ്രമാണിക്കുന്നു;
എന്റെ വഴികളെല്ലാം നിന്റെ മുമ്പാകെ ഇരിക്കുന്നു.
തൌ
169യഹോവേ, എന്റെ നിലവിളി തിരുസന്നിധിയിൽ വരുമാറാകട്ടെ;
നിന്റെ വചനപ്രകാരം എനിക്കു ബുദ്ധി നല്കേണമേ.
170എന്റെ യാചന തിരുസന്നിധിയിൽ വരുമാറാകട്ടെ;
നിന്റെ വാഗ്ദാനപ്രകാരം എന്നെ വിടുവിക്കേണമേ.
171നിന്റെ ചട്ടങ്ങളെ എനിക്ക് ഉപദേശിച്ചു തരുന്നതുകൊണ്ട്
എന്റെ അധരങ്ങൾ സ്തുതി പൊഴിക്കട്ടെ.
172നിന്റെ കല്പനകളൊക്കെയും നീതിയായിരിക്കയാൽ
എന്റെ നാവ് നിന്റെ വാഗ്ദാനത്തെക്കുറിച്ചു പാടട്ടെ.
173നിന്റെ കല്പനകളെ ഞാൻ തിരഞ്ഞെടുത്തിരിക്കയാൽ
നിന്റെ കൈ എനിക്കു തുണയായിരിക്കട്ടെ.
174യഹോവേ, ഞാൻ നിന്റെ രക്ഷയ്ക്കായി വാഞ്ഛിക്കുന്നു;
നിന്റെ ന്യായപ്രമാണം എന്റെ പ്രമോദം ആകുന്നു.
175നിന്നെ സ്തുതിക്കേണ്ടതിന് എന്റെ പ്രാണൻ ജീവിച്ചിരിക്കട്ടെ;
നിന്റെ വിധികൾ എനിക്കു തുണയായിരിക്കട്ടെ.
176കാണാതെപോയ ആടുപോലെ ഞാൻ തെറ്റിപ്പോയിരിക്കുന്നു;
അടിയനെ അന്വേഷിക്കേണമേ;
നിന്റെ കല്പനകളെ ഞാൻ മറക്കുന്നില്ല.

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy