YouVersion Logo
Search Icon

സങ്കീർത്തനങ്ങൾ 118

118
1യഹോവയ്ക്കു സ്തോത്രം ചെയ്‍വിൻ;
അവൻ നല്ലവനല്ലോ;
അവന്റെ ദയ എന്നേക്കുമുള്ളത്.
2അവന്റെ ദയ എന്നേക്കുമുള്ളത് എന്നു യിസ്രായേൽ പറയട്ടെ.
3അവന്റെ ദയ എന്നേക്കുമുള്ളത് എന്ന് അഹരോൻഗൃഹം പറയട്ടെ.
4അവന്റെ ദയ എന്നേക്കുമുള്ളത്; എന്നു യഹോവാഭക്തർ പറയട്ടെ.
5ഞെരുക്കത്തിൽ ഞാൻ യഹോവയെ വിളിച്ചപേക്ഷിച്ചു,
യഹോവ ഉത്തരമരുളി എന്നെ വിശാലസ്ഥലത്താക്കി.
6യഹോവ എന്റെ പക്ഷത്തുണ്ട്; ഞാൻ പേടിക്കയില്ല;
മനുഷ്യൻ എന്നോട് എന്തു ചെയ്യും?
7എന്നെ സഹായിക്കുന്നവരോടുകൂടെ യഹോവ എന്റെ പക്ഷത്തുണ്ട്;
ഞാൻ എന്നെ പകയ്ക്കുന്നവരെ കണ്ടു രസിക്കും.
8മനുഷ്യനിൽ ആശ്രയിക്കുന്നതിനെക്കാൾ യഹോവയിൽ ആശ്രയിക്കുന്നതു നല്ലത്.
9പ്രഭുക്കന്മാരിൽ ആശ്രയിക്കുന്നതിനെക്കാൾ യഹോവയിൽ ആശ്രയിക്കുന്നതു നല്ലത്.
10സകല ജാതികളും എന്നെ ചുറ്റിവളഞ്ഞു;
യഹോവയുടെ നാമത്തിൽ ഞാൻ അവരെ ഛേദിച്ചുകളയും.
11അവർ എന്നെ വളഞ്ഞു; അതേ, അവർ എന്നെ വളഞ്ഞു;
യഹോവയുടെ നാമത്തിൽ ഞാൻ അവരെ ഛേദിച്ചുകളയും.
12അവർ തേനീച്ചപോലെ എന്നെ ചുറ്റിവളഞ്ഞു;
മുൾത്തീപോലെ അവർ കെട്ടുപോയി;
യഹോവയുടെ നാമത്തിൽ ഞാൻ അവരെ ഛേദിച്ചുകളയും.
13ഞാൻ വീഴുവാൻ തക്കവണ്ണം നീ എന്നെ തള്ളി;
എങ്കിലും യഹോവ എന്നെ സഹായിച്ചു.
14യഹോവ എന്റെ ബലവും എന്റെ കീർത്തനവും ആകുന്നു;
അവൻ എനിക്കു രക്ഷയായും തീർന്നു.
15ഉല്ലാസത്തിന്റെയും ജയത്തിന്റെയും ഘോഷം നീതിമാന്മാരുടെ കൂടാരങ്ങളിൽ ഉണ്ട്;
യഹോവയുടെ വലംകൈ വീര്യം പ്രവർത്തിക്കുന്നു.
16യഹോവയുടെ വലംകൈ ഉയർന്നിരിക്കുന്നു;
യഹോവയുടെ വലംകൈ വീര്യം പ്രവർത്തിക്കുന്നു.
17ഞാൻ മരിക്കയില്ല; ഞാൻ ജീവനോടെയിരുന്നു
യഹോവയുടെ പ്രവൃത്തികളെ വർണിക്കും.
18യഹോവ എന്നെ കഠിനമായി ശിക്ഷിച്ചു;
എന്നാലും അവൻ എന്നെ മരണത്തിന് ഏല്പിച്ചിട്ടില്ല.
19നീതിയുടെ വാതിലുകൾ എനിക്കു തുറന്നു തരുവിൻ;
ഞാൻ അവയിൽക്കൂടി കടന്നു യഹോവയ്ക്കു സ്തോത്രം ചെയ്യും.
20യഹോവയുടെ വാതിൽ ഇതു തന്നെ;
നീതിമാന്മാർ അതിൽക്കൂടി കടക്കും.
21നീ എനിക്ക് ഉത്തരമരുളി എന്റെ രക്ഷയായി തീർന്നിരിക്കയാൽ
ഞാൻ നിനക്കു സ്തോത്രം ചെയ്യും.
22വീടുപണിയുന്നവർ തള്ളിക്കളഞ്ഞ കല്ല് മൂലക്കല്ലായി തീർന്നിരിക്കുന്നു.
23ഇതു യഹോവയാൽ സംഭവിച്ചു
നമ്മുടെ ദൃഷ്‍ടിയിൽ ആശ്ചര്യം ആയിരിക്കുന്നു.
24ഇതു യഹോവ ഉണ്ടാക്കിയ ദിവസം;
ഇന്നു നാം സന്തോഷിച്ച് ആനന്ദിക്ക.
25യഹോവേ, ഞങ്ങളെ രക്ഷിക്കേണമേ;
യഹോവേ, ഞങ്ങൾക്കു ശുഭത നല്കേണമേ.
26യഹോവയുടെ നാമത്തിൽ വരുന്നവൻ വാഴ്ത്തപ്പെട്ടവൻ;
ഞങ്ങൾ യഹോവയുടെ ആലയത്തിൽ നിന്നു നിങ്ങളെ അനുഗ്രഹിക്കുന്നു.
27യഹോവ തന്നെ ദൈവം; അവൻ നമുക്കു പ്രകാശം തന്നിരിക്കുന്നു;
യാഗപീഠത്തിന്റെ കൊമ്പുകളോളം
യാഗപശുവിനെ കയറുകൊണ്ടു കെട്ടുവിൻ
28നീ എന്റെ ദൈവമാകുന്നു; ഞാൻ നിനക്കു സ്തോത്രം ചെയ്യും;
നീ എന്റെ ദൈവമാകുന്നു; ഞാൻ നിന്നെ പുകഴ്ത്തും.
29യഹോവയ്ക്കു സ്തോത്രം ചെയ്‍വിൻ;
അവൻ നല്ലവനല്ലോ;
അവന്റെ ദയ എന്നേക്കും ഉള്ളതാകുന്നു.

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy