YouVersion Logo
Search Icon

സദൃശവാക്യങ്ങൾ 4

4
1മക്കളേ, അപ്പന്റെ പ്രബോധനം കേട്ടു വിവേകം പ്രാപിക്കേണ്ടതിനു ശ്രദ്ധിപ്പിൻ.
2ഞാൻ നിങ്ങൾക്കു സൽബുദ്ധി ഉപദേശിച്ചു തരുന്നു;
എന്റെ ഉപദേശം നിങ്ങൾ ഉപേക്ഷിക്കരുത്.
3ഞാൻ എന്റെ അപ്പനു മകനും
എന്റെ അമ്മയ്ക്ക് ഓമനയും ഏക പുത്രനും ആയിരുന്നു;
4അവൻ എന്നെ പഠിപ്പിച്ച് എന്നോടു പറഞ്ഞത്:
എന്റെ വചനങ്ങളെ ഹൃദയത്തിൽ സംഗ്രഹിച്ചുകൊൾക;
എന്റെ കല്പനകളെ പ്രമാണിച്ചു ജീവിക്ക.
5ജ്ഞാനം സമ്പാദിക്ക; വിവേകം നേടുക; മറക്കരുത്;
എന്റെ വചനങ്ങളെ വിട്ടുമാറുകയുമരുത്.
6അതിനെ ഉപേക്ഷിക്കരുത്; അത് നിന്നെ കാക്കും;
അതിൽ പ്രിയം വയ്ക്കുക; അത് നിന്നെ സൂക്ഷിക്കും.
7ജ്ഞാനം തന്നെ പ്രധാനം; ജ്ഞാനം സമ്പാദിക്ക;
നിന്റെ സകല സമ്പാദ്യത്താലും വിവേകം നേടുക.
8അതിനെ ഉയർത്തുക; അതു നിന്നെ ഉയർത്തും;
അതിനെ ആലിംഗനം ചെയ്താൽ അതു നിനക്കു മാനം വരുത്തും.
9അതു നിന്റെ തലയെ അലങ്കാരമാല അണിയിക്കും;
അതു നിന്നെ ഒരു മഹത്ത്വകിരീടം ചൂടിക്കും.
10മകനേ കേട്ട് എന്റെ വചനങ്ങളെ കൈക്കൊൾക;
എന്നാൽ നിനക്ക് ദീർഘായുസ്സുണ്ടാകും.
11ജ്ഞാനത്തിന്റെ മാർഗം ഞാൻ നിന്നെ ഉപദേശിക്കുന്നു:
നേരേയുള്ള പാതയിൽ ഞാൻ നിന്നെ നടത്തുന്നു.
12നടക്കുമ്പോൾ നിന്റെ കാലടിക്ക് ഇടുക്കം വരികയില്ല;
ഓടുമ്പോൾ നീ ഇടറുകയുമില്ല.
13പ്രബോധനം മുറുകെ പിടിക്ക; വിട്ടുകളയരുത്;
അതിനെ കാത്തുകൊൾക, അതു നിന്റെ ജീവനല്ലോ.
14ദുഷ്ടന്മാരുടെ പാതയിൽ നീ ചെല്ലരുത്;
ദുർജനത്തിന്റെ വഴിയിൽ നടക്കയുമരുത്;
15അതിനോട് അകന്നു നില്ക്ക; അതിൽ നടക്കരുത്;
അത് വിട്ടുമാറി കടന്നുപോക.
16അവർ ദോഷം ചെയ്തിട്ടല്ലാതെ ഉറങ്ങുകയില്ല;
വല്ലവരെയും വീഴിച്ചിട്ടല്ലാതെ അവർക്ക് ഉറക്കം വരികയില്ല.
17ദുഷ്ടതയുടെ ആഹാരംകൊണ്ട് അവർ ഉപജീവിക്കുന്നു;
ബലാൽക്കാരത്തിന്റെ വീഞ്ഞ് അവർ പാനം ചെയ്യുന്നു.
18നീതിമാന്മാരുടെ പാതയോ പ്രഭാതത്തിന്റെ വെളിച്ചംപോലെ;
അതു നട്ടുച്ചവരെ അധികമധികം ശോഭിച്ചുവരുന്നു.
19ദുഷ്ടന്മാരുടെ വഴി അന്ധകാരംപോലെ ആകുന്നു;
ഏതിങ്കൽ തട്ടിവീഴും എന്ന് അവർ അറിയുന്നില്ല.
20മകനേ, എന്റെ വചനങ്ങൾക്കു ശ്രദ്ധ തരിക;
എന്റെ മൊഴികൾക്കു നിന്റെ ചെവി ചായിക്ക.
21അവ നിന്റെ ദൃഷ്‍ടിയിൽനിന്നു മാറിപ്പോകരുത്;
നിന്റെ ഹൃദയത്തിന്റെ നടുവിൽ അവയെ സൂക്ഷിച്ചുവയ്ക്കുക.
22അവയെ കിട്ടുന്നവർക്ക് അവ ജീവനും
അവരുടെ സർവദേഹത്തിനും സൗഖ്യവും ആകുന്നു.
23സകല ജാഗ്രതയോടുംകൂടെ നിന്റെ ഹൃദയത്തെ കാത്തുകൊൾക;
ജീവന്റെ ഉദ്ഭവം അതിൽനിന്നല്ലോ ആകുന്നത്.
24വായുടെ വക്രത നിങ്കൽനിന്ന് നീക്കിക്കളക;
അധരങ്ങളുടെ വികടം നിങ്കൽനിന്ന് അകറ്റുക.
25നിന്റെ കണ്ണ് നേരേ നോക്കട്ടെ;
നിന്റെ കണ്ണിമ ചൊവ്വേ മുമ്പോട്ടു മിഴിക്കട്ടെ.
26നിന്റെ കാലുകളുടെ പാതയെ നിരപ്പാക്കുക;
നിന്റെ വഴികളെല്ലാം സ്ഥിരമായിരിക്കട്ടെ.
27ഇടത്തോട്ടോ വലത്തോട്ടോ തിരിയരുത്;
നിന്റെ കാലിനെ ദോഷം വിട്ടകലുമാറാക്കുക.

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy