YouVersion Logo
Search Icon

സദൃശവാക്യങ്ങൾ 23

23
1നീ അധിപതിയോടുകൂടെ ഭക്ഷണത്തിന് ഇരിക്കുമ്പോൾ
നിന്റെ മുമ്പിൽ ഇരിക്കുന്നവൻ
ആരെന്നു കരുതിക്കൊൾക.
2നീ ഭോജനപ്രിയൻ ആകുന്നുവെങ്കിൽ
നിന്റെ തൊണ്ടയ്ക്ക് ഒരു കത്തി വച്ചുകൊൾക.
3അവന്റെ സ്വാദുഭോജനങ്ങളെ കൊതിക്കരുത്;
അവ വഞ്ചിക്കുന്ന ഭോജനമല്ലോ.
4ധനവാനാകേണ്ടതിനു പണിപ്പെടരുത്;
അതിനായുള്ള ബുദ്ധി വിട്ടുകളക.
5നിന്റെ ദൃഷ്‍ടി ധനത്തിന്മേൽ പതിക്കുന്നത് എന്തിന്?
അത് ഇല്ലാതെയായിപ്പോകുമല്ലോ.
കഴുകൻ ആകാശത്തേക്ക് എന്നപോലെ അതു ചിറകെടുത്തു പറന്നുകളയും.
6കണ്ണുകടിയുള്ളവന്റെ അപ്പം തിന്നരുത്;
അവന്റെ സ്വാദുഭോജ്യങ്ങളെ ആഗ്രഹിക്കയുമരുത്.
7അവൻ തന്റെ മനസ്സിൽ കണക്കു കൂട്ടുന്നതുപോലെ ആകുന്നു;
തിന്നുകുടിച്ചുകൊൾക എന്ന് അവൻ നിന്നോടു പറയും;
അവന്റെ ഹൃദയമോ നിനക്ക് അനുകൂലമല്ല.
8നീ തിന്ന കഷണം ഛർദിച്ചുപോകും;
നിന്റെ മാധുര്യവാക്ക് നഷ്ടമായെന്നും വരും.
9ഭോഷൻ കേൾക്കെ നീ സംസാരിക്കരുത്;
അവൻ നിന്റെ വാക്കുകളുടെ ജ്ഞാനത്തെ നിരസിച്ചുകളയും.
10പണ്ടേയുള്ള അതിർ നീക്കരുത്;
അനാഥന്മാരുടെ നിലം ആക്രമിക്കയുമരുത്.
11അവരുടെ പ്രതികാരകൻ ബലവാനല്ലോ;
അവർക്കു നിന്നോടുള്ള വ്യവഹാരം അവൻ നടത്തും.
12നിന്റെ ഹൃദയം പ്രബോധനത്തിനും
നിന്റെ ചെവി പരിജ്ഞാനവചനങ്ങൾക്കും സമർപ്പിക്ക.
13ബാലനു ശിക്ഷ കൊടുക്കാതിരിക്കരുത്;
വടികൊണ്ട് അടിച്ചാൽ അവൻ ചത്തുപോകയില്ല.
14വടികൊണ്ട് അവനെ അടിക്കുന്നതിനാൽ
നീ അവന്റെ പ്രാണനെ പാതാളത്തിൽനിന്നു വിടുവിക്കും.
15മകനേ, നിന്റെ ഹൃദയം ജ്ഞാനത്തെ പഠിച്ചാൽ
എന്റെ ഹൃദയവും സന്തോഷിക്കും.
16നിന്റെ അധരം നേർ സംസാരിച്ചാൽ
എന്റെ അന്തരംഗങ്ങൾ ആനന്ദിക്കും.
17നിന്റെ ഹൃദയം പാപികളോട് അസൂയപ്പെടരുത്;
നീ എല്ലായ്പോഴും യഹോവാഭക്തിയോടിരിക്ക.
18ഒരു പ്രതിഫലം ഉണ്ടാകും നിശ്ചയം;
നിന്റെ പ്രത്യാശയ്ക്കു ഭംഗം വരികയുമില്ല.
19മകനേ, കേട്ടു ജ്ഞാനം പഠിക്ക;
നിന്റെ ഹൃദയത്തെ നേർവഴിയിൽ നടത്തിക്കൊൾക.
20നീ വീഞ്ഞു കുടിക്കുന്നവരുടെ കൂട്ടത്തിലും
മാംസഭോജനപ്രിയരുടെ ഇടയിലും ഇരിക്കരുത്.
21കുടിയനും അതിഭക്ഷകനും ദരിദ്രരായിത്തീരും;
നിദ്രാലുത്വം പഴന്തുണി ഉടുക്കുമാറാക്കും.
22നിന്നെ ജനിപ്പിച്ച അപ്പന്റെ വാക്കു കേൾക്ക;
നിന്റെ അമ്മ വൃദ്ധയായിരിക്കുമ്പോൾ അവളെ നിന്ദിക്കരുത്.
23നീ സത്യം വില്ക്കയല്ല വാങ്ങുകയത്രേ വേണ്ടത്;
ജ്ഞാനവും പ്രബോധനവും വിവേകവും അങ്ങനെ തന്നെ.
24നീതിമാന്റെ അപ്പൻ ഏറ്റവും ആനന്ദിക്കും;
ജ്ഞാനിയുടെ ജനകൻ അവനിൽ സന്തോഷിക്കും.
25നിന്റെ അമ്മയപ്പന്മാർ സന്തോഷിക്കട്ടെ;
നിന്നെ പ്രസവിച്ചവൾ ആനന്ദിക്കട്ടെ.
26മകനേ, നിന്റെ ഹൃദയം എനിക്കു തരിക;
എന്റെ വഴി നിന്റെ കണ്ണിന് ഇമ്പമായിരിക്കട്ടെ.
27വേശ്യാസ്ത്രീ ആഴമുള്ള കുഴിയും
പരസ്ത്രീ ഇടുക്കമുള്ള കിണറും ആകുന്നു.
28അവൾ പിടിച്ചുപറിക്കാരനെപ്പോലെ പതിയിരിക്കുന്നു;
മനുഷ്യരിൽ ദ്രോഹികളെ വർധിപ്പിക്കുന്നു.
29ആർക്കു കഷ്ടം, ആർക്കു സങ്കടം, ആർക്കു കലഹം?
ആർക്ക് ആവലാതി, ആർക്ക് അനാവശ്യമായ മുറിവുകൾ, ആർക്കു കൺചുവപ്പ്?
30വീഞ്ഞ് കുടിച്ചുകൊണ്ടു നേരം വൈകിക്കുന്നവർക്കും
മദ്യം രുചി നോക്കുവാൻ പോകുന്നവർക്കും തന്നെ.
31വീഞ്ഞു ചുവന്നു പാത്രത്തിൽ തിളങ്ങുന്നതും
രസമായി ഇറക്കുന്നതും നീ നോക്കരുത്.
32ഒടുക്കം അതു സർപ്പംപോലെ കടിക്കും;
അണലിപോലെ കൊത്തും.
33നിന്റെ കണ്ണ് പരസ്ത്രീകളെ നോക്കും;
നിന്റെ ഹൃദയം വക്രത പറയും.
34നീ നടുക്കടലിൽ ശയിക്കുന്നവനെപ്പോലെയും
പാമരത്തിന്റെ മുകളിൽ ഉറങ്ങുന്നവനെപ്പോലെയും ആകും.
35അവർ എന്നെ അടിച്ചു, എനിക്കു നൊന്തില്ല;
അവർ എന്നെ തല്ലി, ഞാൻ അറിഞ്ഞതുമില്ല.
ഞാൻ എപ്പോൾ ഉണരും? ഞാൻ ഇനിയും അതു തന്നെ തേടും എന്നു നീ പറയും.

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy