YouVersion Logo
Search Icon

സദൃശവാക്യങ്ങൾ 21

21
1രാജാവിന്റെ ഹൃദയം യഹോവയുടെ കൈയിൽ നീർത്തോടുകണക്കെ ഇരിക്കുന്നു;
തനിക്ക് ഇഷ്ടമുള്ളേടത്തേക്കൊക്കെയും അവൻ അതിനെ തിരിക്കുന്നു.
2മനുഷ്യന്റെ വഴിയൊക്കെയും അവനു ചൊവ്വായിത്തോന്നുന്നു;
യഹോവയോ ഹൃദയങ്ങളെ തൂക്കിനോക്കുന്നു.
3നീതിയും ന്യായവും പ്രവർത്തിക്കുന്നത്
യഹോവയ്ക്കു ഹനനയാഗത്തെക്കാൾ ഇഷ്ടം.
4ഗർവമുള്ള കണ്ണും അഹങ്കാരഹൃദയവും
ദുഷ്ടന്മാരുടെ ദീപവും പാപം തന്നെ.
5ഉത്സാഹിയുടെ വിചാരങ്ങൾ സമൃദ്ധിഹേതുകങ്ങൾ ആകുന്നു;
ബദ്ധപ്പാടുകാരൊക്കെയും ബുദ്ധിമുട്ടിലേക്കത്രേ ബദ്ധപ്പെടുന്നത്.
6കള്ളനാവുകൊണ്ടു ധനം സമ്പാദിക്കുന്നത് പാറിപ്പോകുന്ന ആവി ആകുന്നു;
അതിനെ അന്വേഷിക്കുന്നവർ മരണത്തെ അന്വേഷിക്കുന്നു.
7ദുഷ്ടന്മാരുടെ സാഹസം അവർക്കു നാശഹേതുവാകുന്നു;
ന്യായം ചെയ്യുവാൻ അവർക്കു മനസ്സില്ലല്ലോ.
8അകൃത്യഭാരം ചുമക്കുന്നവന്റെ വഴി വളഞ്ഞിരിക്കുന്നു;
നിർമ്മലന്റെ പ്രവൃത്തിയോ ചൊവ്വുള്ളതു തന്നെ.
9ശണ്ഠകൂടുന്ന സ്ത്രീയോടുകൂടെ പൊതുവീട്ടിൽ പാർക്കുന്നതിനെക്കാൾ
മേല്പുരയുടെ ഒരു കോണിൽ പാർക്കുന്നതു നല്ലത്.
10ദുഷ്ടന്റെ മനസ്സ് ദോഷത്തെ ആഗ്രഹിക്കുന്നു;
അവന് കൂട്ടുകാരനോടു ദയ തോന്നുന്നതുമില്ല.
11പരിഹാസിയെ ശിക്ഷിച്ചാൽ അല്പബുദ്ധി ജ്ഞാനിയായിത്തീരും;
ജ്ഞാനിയെ ഉപദേശിച്ചാൽ അവൻ പരിജ്ഞാനം പ്രാപിക്കും.
12നീതിമാനായവൻ ദുഷ്ടന്റെ ഭവനത്തിന്മേൽ ദൃഷ്‍ടി വയ്ക്കുന്നു;
ദുഷ്ടന്മാരെ നാശത്തിലേക്കു മറിച്ചുകളയുന്നു.
13എളിയവന്റെ നിലവിളിക്കു ചെവിപൊത്തിക്കളയുന്നവൻ
താനും വിളിച്ചപേക്ഷിക്കും; ഉത്തരം ലഭിക്കയില്ല.
14രഹസ്യത്തിൽ ചെയ്യുന്ന ദാനം കോപത്തെയും
മടിയിൽ കൊണ്ടുവരുന്ന സമ്മാനം ഉഗ്രകോപത്തെയും ശമിപ്പിക്കുന്നു.
15ന്യായം പ്രവർത്തിക്കുന്നതു നീതിമാനു സന്തോഷവും
ദുഷ്പ്രവൃത്തിക്കാർക്കു ഭയങ്കരവും ആകുന്നു.
16വിവേകമാർഗം വിട്ടു നടക്കുന്നവൻ
മൃതന്മാരുടെ കൂട്ടത്തിൽ വിശ്രമിക്കും.
17ഉല്ലാസപ്രിയൻ ദരിദ്രനായിത്തീരും;
വീഞ്ഞും തൈലവും പ്രിയപ്പെടുന്നവൻ ധനവാനാകയില്ല.
18ദുഷ്ടൻ നീതിമാനു മറുവിലയാകും;
ദ്രോഹി നേരുള്ളവർക്കു പകരമായിത്തീരും.
19ശണ്ഠയും ദുശ്ശീലവുമുള്ള സ്ത്രീയോടുകൂടെ പാർക്കുന്നതിലും
നിർജനപ്രദേശത്തു പോയി പാർക്കുന്നതു നല്ലത്.
20ജ്ഞാനിയുടെ പാർപ്പിടത്തിൽ വിലയേറിയ നിക്ഷേപവും തൈലവും ഉണ്ട്;
മൂഢനോ അവയെ ദുർവ്യയം ചെയ്തുകളയുന്നു.
21നീതിയും ദയയും പിന്തുടരുന്നവൻ
ജീവനും നീതിയും മാനവും കണ്ടെത്തും.
22ജ്ഞാനി വീരന്മാരുടെ പട്ടണത്തിൽ കയറുകയും
അതിന്റെ ആശ്രയമായ കോട്ടയെ ഇടിച്ചുകളകയും ചെയ്യുന്നു.
23വായും നാവും സൂക്ഷിക്കുന്നവൻ
തന്റെ പ്രാണനെ കഷ്ടങ്ങളിൽനിന്നു സൂക്ഷിക്കുന്നു.
24നിഗളവും ഗർവവും ഉള്ളവനു പരിഹാസി എന്നു പേർ;
അവൻ ഗർവത്തിന്റെ അഹങ്കാരത്തോടെ പ്രവർത്തിക്കുന്നു.
25മടിയന്റെ കൊതി അവനു മരണഹേതു;
വേലചെയ്‍വാൻ അവന്റെ കൈകൾ മടിക്കുന്നുവല്ലോ.
26ചിലർ നിത്യം അത്യാഗ്രഹത്തോടെ ഇരിക്കുന്നു;
നീതിമാനോ ലോഭിക്കാതെ കൊടുത്തുകൊണ്ടിരിക്കുന്നു.
27ദുഷ്ടന്മാരുടെ ഹനനയാഗം വെറുപ്പാകുന്നു;
അവൻ ദുരാന്തരത്തോടെ അത് അർപ്പിച്ചാൽ എത്ര അധികം!
28കള്ളസ്സാക്ഷി നശിച്ചുപോകും;
ശ്രദ്ധിച്ചുകേൾക്കുന്നവനോ എപ്പോഴും സംസാരിക്കാം.
29ദുഷ്ടൻ മുഖധാർഷ്ട്യം കാണിക്കുന്നു;
നേരുള്ളവനോ തന്റെ വഴി നന്നാക്കുന്നു.
30യഹോവയ്ക്കെതിരേ ജ്ഞാനവുമില്ല,
ബുദ്ധിയുമില്ല, ആലോചനയുമില്ല.
31കുതിരയെ യുദ്ധദിവസത്തേക്കു ചമയിക്കുന്നു;
ജയമോ യഹോവയുടെ കൈവശത്തിലിരിക്കുന്നു.

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy