YouVersion Logo
Search Icon

മത്തായി 14

14
1ആ കാലത്ത് ഇടപ്രഭുവായ ഹെരോദാവ് യേശുവിന്റെ ശ്രുതി കേട്ടിട്ട്: 2അവൻ യോഹന്നാൻസ്നാപകൻ; അവൻ മരിച്ചവരുടെ ഇടയിൽനിന്ന് ഉയിർത്തു; അതുകൊണ്ടാകുന്നു ഈ ശക്തികൾ അവനിൽ വ്യാപരിക്കുന്നത് എന്നു തന്റെ ഭൃത്യന്മാരോടു പറഞ്ഞു. 3ഹെരോദാവ് തന്റെ സഹോദരനായ ഫീലിപ്പൊസിന്റെ ഭാര്യ ഹെരോദ്യ നിമിത്തം, അവൾ നിനക്കു ഭാര്യയായിരിക്കുന്നതു വിഹിതമല്ല എന്നു 4യോഹന്നാൻ അവനോടു പറഞ്ഞതുകൊണ്ടുതന്നെ, അവനെ പിടിച്ചു കെട്ടി തടവിൽ ആക്കിയിരുന്നു. 5അവനെ കൊല്ലുവാൻ മനസ്സുണ്ടായിട്ടും പുരുഷാരം അവനെ പ്രവാചകൻ എന്ന് എണ്ണുകയാൽ അവരെ ഭയപ്പെട്ടു. 6എന്നാൽ ഹെരോദാവിന്റെ ജനനദിവസം ആയപ്പോൾ ഹെരോദ്യയുടെ മകൾ സഭാമധ്യേ നൃത്തംചെയ്തു ഹെരോദാവിനെ പ്രസാദിപ്പിച്ചു. 7അതുകൊണ്ട് എന്തു ചോദിച്ചാലും അവൾക്കു കൊടുക്കും എന്ന് അവൻ സത്യംചെയ്തു വാക്കുകൊടുത്തു. 8അവൾ അമ്മയുടെ ഉപദേശപ്രകാരം: യോഹന്നാൻസ്നാപകന്റെ തല ഒരു താലത്തിൽ തരേണം എന്നു പറഞ്ഞു. 9രാജാവ് ദുഃഖിച്ചു എങ്കിലും ചെയ്ത സത്യത്തെയും വിരുന്നുകാരെയും വിചാരിച്ച് അതു കൊടുപ്പാൻ കല്പിച്ചു.; 10ആളയച്ചു തടവിൽ യോഹന്നാനെ ശിരഃഛേദം ചെയ്യിച്ചു. 11അവന്റെ തല ഒരു താലത്തിൽ കൊണ്ടുവന്നു ബാലയ്ക്കു കൊടുത്തു; അവൾ അമ്മയ്ക്കു കൊണ്ടുപോയി കൊടുത്തു. 12അവന്റെ ശിഷ്യന്മാർ ചെന്ന് ഉടൽ എടുത്തു കുഴിച്ചിട്ടു: പിന്നെ വന്നു യേശുവിനെ അറിയിച്ചു.
13അതു കേട്ടിട്ടു യേശു അവിടംവിട്ടു പടകിൽ കയറി നിർജനമായോരു സ്ഥലത്തേക്കു വേറിട്ടു വാങ്ങിപ്പോയി; പുരുഷാരം അതു കേട്ടു പട്ടണങ്ങളിൽനിന്നു കാൽനടയായി അവന്റെ പിന്നാലെ ചെന്നു. 14അവൻ വന്നു വലിയ പുരുഷാരത്തെ കണ്ടു അവരിൽ മനസ്സലിഞ്ഞ് അവരുടെ രോഗികളെ സൗഖ്യമാക്കി. 15വൈകുന്നേരമായപ്പോൾ ശിഷ്യന്മാർ അവന്റെ അടുക്കൽ ചെന്ന്: ഈ സ്ഥലം മരുഭൂമിയല്ലോ, നേരവും വൈകി; പുരുഷാരം ഗ്രാമങ്ങളിൽ പോയി ഭക്ഷണസാധനങ്ങൾ കൊള്ളേണ്ടതിനു അവരെ പറഞ്ഞയയ്ക്കേണം എന്നു പറഞ്ഞു. 16യേശു അവരോട്: അവർ പോകുവാൻ ആവശ്യമില്ല; നിങ്ങൾ അവർക്കു ഭക്ഷിപ്പാൻ കൊടുപ്പിൻ എന്നു പറഞ്ഞു. 17അവർ അവനോട്: അഞ്ച് അപ്പവും രണ്ടു മീനും അല്ലാതെ ഞങ്ങൾക്ക് ഇവിടെ ഒന്നും ഇല്ല എന്നു പറഞ്ഞു. 18അത് ഇങ്ങു കൊണ്ടുവരുവിൻ എന്ന് അവൻ പറഞ്ഞു. 19പിന്നെ പുരുഷാരം പുല്ലിന്മേൽ ഇരിപ്പാൻ കല്പിച്ചു.; ആ അഞ്ച് അപ്പവും രണ്ടു മീനും എടുത്ത്, സ്വർഗത്തേക്കു നോക്കി വാഴ്ത്തി, അപ്പം നുറുക്കി, ശിഷ്യന്മാരുടെ പക്കലും ശിഷ്യന്മാർ പുരുഷാരത്തിനും കൊടുത്തു. 20എല്ലാവരും തിന്നു തൃപ്തരായി; ശേഷിച്ച കഷണം പന്ത്രണ്ടു കുട്ട നിറച്ചെടുത്തു. 21തിന്നവരോ സ്ത്രീകളെയും പൈതങ്ങളെയും കൂടാതെ ഏകദേശം അയ്യായിരം പുരുഷന്മാർ ആയിരുന്നു.
22ഉടനെ യേശു താൻ പുരുഷാരത്തെ പറഞ്ഞയയ്ക്കുന്നതിനിടയിൽ ശിഷ്യന്മാർ പടകിൽ കയറി, തനിക്കു മുമ്പായി അക്കരയ്ക്കു പോകുവാൻ അവരെ നിർബന്ധിച്ചു. 23അവൻ പുരുഷാരത്തെ പറഞ്ഞയച്ചിട്ടു പ്രാർഥിപ്പാൻ തനിയെ മലയിൽ കയറിപ്പോയി; വൈകുന്നേരം ആയപ്പോൾ ഏകനായി അവിടെ ഇരുന്നു 24പടകോ കരവിട്ടു പലനാഴിക ദൂരത്തായി, കാറ്റു പ്രതികൂലമാകകൊണ്ടു തിരകളാൽ വലഞ്ഞിരുന്നു. 25രാത്രിയിലെ നാലാം യാമത്തിൽ അവൻ കടലിന്മേൽ നടന്ന് അവരുടെ അടുക്കൽ വന്നു. 26അവൻ കടലിന്മേൽ നടക്കുന്നതു കണ്ടിട്ടു ശിഷ്യന്മാർ ഭ്രമിച്ചു: അത് ഒരു ഭൂതം എന്നു പറഞ്ഞു പേടിച്ചു നിലവിളിച്ചു. 27ഉടനെ യേശു അവരോട്: ധൈര്യപ്പെടുവിൻ; ഞാൻ ആകുന്നു; പേടിക്കേണ്ടാ എന്നു പറഞ്ഞു. 28അതിനു പത്രൊസ്: കർത്താവേ, നീ ആകുന്നു എങ്കിൽ ഞാൻ വെള്ളത്തിന്മേൽ നിന്റെ അടുക്കെ വരേണ്ടതിനു കല്പിക്കേണം എന്നു പറഞ്ഞു. 29വരിക എന്ന് അവൻ പറഞ്ഞു. പത്രൊസ് പടകിൽനിന്ന് ഇറങ്ങി, യേശുവിന്റെ അടുക്കൽ ചെല്ലുവാൻ വെള്ളത്തിന്മേൽ നടന്നു. 30എന്നാൽ അവൻ കാറ്റു കണ്ടു പേടിച്ചു മുങ്ങിത്തുടങ്ങുകയാൽ: കർത്താവേ, എന്നെ രക്ഷിക്കേണമേ എന്നു നിലവിളിച്ചു. 31യേശു ഉടനെ കൈ നീട്ടി അവനെ പിടിച്ചു: അല്പവിശ്വാസിയേ, നീ എന്തിനു സംശയിച്ചു എന്നു പറഞ്ഞു. 32അവർ പടകിൽ കയറിയപ്പോൾ കാറ്റ് അമർന്നു. 33പടകിലുള്ളവർ: നീ ദൈവപുത്രൻ സത്യം എന്നു പറഞ്ഞ് അവനെ നമസ്കരിച്ചു.
34അവർ അക്കരെയെത്തി, ഗെന്നേസരെത്ത് ദേശത്തു ചെന്നു. 35അവിടത്തെ ജനങ്ങൾ അവൻ ആരെന്ന് അറിഞ്ഞു ചുറ്റുമുള്ള നാട്ടിൽ എല്ലാം ആളയച്ചു ദീനക്കാരെ ഒക്കെയും അവന്റെ അടുക്കൽ കൊണ്ടുവന്നു. 36അവന്റെ വസ്ത്രത്തിന്റെ തൊങ്ങൽ മാത്രം തൊടുവാൻ അനുവാദം ചോദിച്ചു. തൊട്ടവർക്ക് ഒക്കെയും സൗഖ്യം വന്നു.

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy