YouVersion Logo
Search Icon

യോനാ 1

1
1അമിത്ഥായുടെ മകനായ യോനായ്ക്കു യഹോവയുടെ അരുളപ്പാട് ഉണ്ടായതെന്തെന്നാൽ: 2നീ പുറപ്പെട്ടു മഹാനഗരമായ നീനെവേയിലേക്കു ചെന്ന് അതിനു വിരോധമായി പ്രസംഗിക്ക; അവരുടെ ദുഷ്ടത എന്റെ സന്നിധിയിൽ എത്തിയിരിക്കുന്നു. 3എന്നാൽ യോനാ യഹോവയുടെ സന്നിധിയിൽനിന്നു തർശ്ശീശിലേക്ക് ഓടിപ്പോകേണ്ടതിനു പുറപ്പെട്ട് യാഫോവിലേക്കു ചെന്നു, തർശ്ശീശിലേക്കു പോകുന്ന ഒരു കപ്പൽ കണ്ട് കൂലി കൊടുത്തു യഹോവയുടെ സന്നിധിയിൽനിന്ന് അവരോടു കൂടെ തർശ്ശീശിലേക്കു പോയ്ക്കളവാൻ അതിൽ കയറി. 4യഹോവയോ സമുദ്രത്തിൽ ഒരു പെരുങ്കാറ്റ് അടിപ്പിച്ചു; കപ്പൽ തകർന്നുപോകുവാൻ തക്കവണ്ണം സമുദ്രത്തിൽ വലിയൊരു കോൾ ഉണ്ടായി. 5കപ്പല്ക്കാർ ഭയപ്പെട്ട് ഓരോരുത്തൻ താന്താന്റെ ദേവനോടു നിലവിളിച്ചു; കപ്പലിനു ഭാരം കുറയ്ക്കേണ്ടതിന് അവർ അതിലെ ചരക്ക് സമുദ്രത്തിൽ എറിഞ്ഞുകളഞ്ഞു. യോനായോ കപ്പലിന്റെ അടിത്തട്ടിൽ ഇറങ്ങി കിടന്നു നല്ലവണ്ണം ഉറങ്ങുകയായിരുന്നു. 6കപ്പൽപ്രമാണി അവന്റെ അടുക്കൽ വന്ന് അവനോട്: നീ ഉറങ്ങുന്നത് എന്ത്? എഴുന്നേറ്റു നിന്റെ ദൈവത്തെ വിളിച്ചപേക്ഷിക്ക; നാം നശിച്ചുപോകാതിരിക്കേണ്ടതിനു ദൈവം പക്ഷേ നമ്മെ കടാക്ഷിക്കും എന്നു പറഞ്ഞു. 7അനന്തരം അവർ: വരുവിൻ; ആരുടെ നിമിത്തം ഈ അനർഥം നമ്മുടെമേൽ വന്നിരിക്കുന്നു എന്നറിയേണ്ടതിനു നാം ചീട്ടിടുക എന്നു തമ്മിൽ തമ്മിൽ പറഞ്ഞു. അങ്ങനെ അവർ ചീട്ടിട്ടു; ചീട്ട് യോനായ്ക്കു വീണു. 8അവർ അവനോട്: ആരുടെ നിമിത്തം ഈ അനർഥം നമ്മുടെമേൽ വന്നു എന്നു നീ പറഞ്ഞുതരേണം; നിന്റെ തൊഴിൽ എന്ത്? നീ എവിടെനിന്നു വരുന്നു? നിന്റെ നാട് ഏത്? നീ ഏതു ജാതിക്കാരൻ? എന്നു ചോദിച്ചു. 9അതിന് അവൻ അവരോട്: ഞാൻ ഒരു എബ്രായൻ, കടലും കരയും ഉണ്ടാക്കിയ സ്വർഗീയദൈവമായ യഹോവയെ ഞാൻ ഭജിച്ചുവരുന്നു എന്നു പറഞ്ഞു. 10ആ പുരുഷന്മാർ അത്യന്തം ഭയപ്പെട്ട് അവനോട്: നീ എന്തിന് അങ്ങനെ ചെയ്തു എന്നു പറഞ്ഞു. അവൻ അവരോട് അറിയിച്ചിരുന്നതുകൊണ്ട് അവൻ യഹോവയുടെ സന്നിധിയിൽനിന്ന് ഓടിപ്പോകുന്നു എന്ന് അവർ അറിഞ്ഞു. 11എന്നാൽ സമുദ്രം മേല്ക്കുമേൽ അധികം കോപിച്ചതുകൊണ്ട് അവർ അവനോട്: സമുദ്രം അടങ്ങുവാൻ തക്കവണ്ണം ഞങ്ങൾ നിന്നോട് എന്തു ചെയ്യേണ്ടൂ എന്നു ചോദിച്ചു. 12അവൻ അവരോട്: എന്നെ എടുത്തു സമുദ്രത്തിൽ ഇട്ടുകളവിൻ; അപ്പോൾ സമുദ്രം അടങ്ങും; എന്റെ നിമിത്തം ഈ വലിയ കോൾ നിങ്ങൾക്കു തട്ടിയിരിക്കുന്നു എന്നു ഞാൻ അറിയുന്നു എന്നു പറഞ്ഞു. 13എന്നാൽ അവർ കരയ്ക്ക് അടുക്കേണ്ടതിനു മുറുകെ തണ്ടു വലിച്ചു; എങ്കിലും സമുദ്രം കോപിച്ചു കോൾ പെരുകിവന്നതുകൊണ്ട് അവർക്കു സാധിച്ചില്ല. 14അവർ യഹോവയോടു നിലവിളിച്ചു: അയ്യോ യഹോവേ, ഈ മനുഷ്യന്റെ ജീവൻ നിമിത്തം ഞങ്ങൾ നശിച്ചു പോകരുതേ; നിർദോഷരക്തം ചൊരിയിച്ച കുറ്റം ഞങ്ങളുടെമേൽ വരുത്തരുതേ; യഹോവേ, നിനക്ക് ഇഷ്ടമായതുപോലെ നീ ചെയ്തിരിക്കുന്നുവല്ലോ എന്നു പറഞ്ഞു. 15പിന്നെ അവർ യോനായെ എടുത്തു സമുദ്രത്തിൽ ഇട്ടുകളകയും സമുദ്രത്തിന്റെ കോപം അടങ്ങുകയും ചെയ്തു. 16അപ്പോൾ അവർ യഹോവയെ അത്യന്തം ഭയപ്പെട്ട് യഹോവയ്ക്ക് യാഗം കഴിച്ചു നേർച്ചകളും നേർന്നു. 17യോനായെ വിഴുങ്ങേണ്ടതിനു യഹോവ ഒരു മഹാമത്സ്യത്തെ കല്പിച്ചാക്കിയിരുന്നു. അങ്ങനെ യോനാ മൂന്നു രാവും മൂന്നു പകലും മത്സ്യത്തിന്റെ വയറ്റിൽ കിടന്നു.

Currently Selected:

യോനാ 1: MALOVBSI

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy