YouVersion Logo
Search Icon

യിരെമ്യാവ് 39

39
1യെഹൂദാരാജാവായ സിദെക്കീയാവിന്റെ ഒമ്പതാം ആണ്ടിൽ പത്താം മാസത്തിൽ ബാബേൽരാജാവായ നെബൂഖദ്നേസരും അവന്റെ സകല സൈന്യവും യെരൂശലേമിന്റെ നേരേ വന്ന് അതിനെ നിരോധിച്ചു. 2സിദെക്കീയാവിന്റെ പതിനൊന്നാം ആണ്ടിൽ നാലാം മാസം ഒമ്പതാം തീയതി നഗരത്തിന്റെ മതിൽ ഒരിടം ഇടിച്ചുതുറന്നു. 3ബാബേൽരാജാവിന്റെ സകല പ്രഭുക്കന്മാരുമായ നേർഗ്ഗൽ-ശരേസരും സംഗർ-നെബോവും സർ-സെഖീമും രബ്-സാരീസും നേർഗ്ഗൽ-ശരേസരും രബ്-മാഗും ബാബേൽരാജാവിന്റെ ശേഷം പ്രഭുക്കന്മാരൊക്കെയും അകത്തു കടന്നു നടുവിലത്തെ വാതിൽക്കൽ ഇരുന്നു. 4യെഹൂദാരാജാവായ സിദെക്കീയാവും എല്ലാ പടയാളികളും അവരെ കണ്ടപ്പോൾ ഓടിപ്പോയി; അവർ രാത്രിയിൽ രാജാവിന്റെ തോട്ടം വഴിയായി രണ്ടു മതിലുകൾക്കും നടുവിലുള്ള വാതിൽക്കൽക്കൂടി നഗരത്തിൽനിന്നു പുറപ്പെട്ട് അരാബാവഴിക്കുപോയി. 5കല്ദയരുടെ സൈന്യം അവരെ പിന്തുടർന്നു, യെരീഹോസമഭൂമിയിൽവച്ചു സിദെക്കീയാവോടൊപ്പം എത്തി അവനെ പിടിച്ചു. ഹമാത്ത്ദേശത്തിലെ രിബ്ലായിൽ ബാബേൽരാജാവായ നെബൂഖദ്നേസരിന്റെ അടുക്കൽ കൊണ്ടുചെന്നു; അവൻ അവനു വിധി കല്പിച്ചു. 6ബാബേൽരാജാവ് രിബ്ലായിൽവച്ചു സിദെക്കീയാവിന്റെ പുത്രന്മാരെ അവൻ കാൺകെ കൊന്നു; യെഹൂദാകുലീനന്മാരെയൊക്കെയും ബാബേൽരാജാവ് കൊന്നുകളഞ്ഞു. 7അവൻ സിദെക്കീയാവിന്റെ കണ്ണു പൊട്ടിച്ചു, അവനെ ബാബേലിലേക്കു കൊണ്ടുപോകേണ്ടതിനു ചങ്ങലയിട്ടു ബന്ധിച്ചു. 8കല്ദയർ രാജഗൃഹത്തെയും ജനത്തിന്റെ വീടുകളെയും തീ വച്ചു ചുട്ടു, യെരൂശലേമിന്റെ മതിലുകളെ ഇടിച്ചുകളഞ്ഞു. 9നഗരത്തിൽ ശേഷിച്ച ജനത്തെയും തന്റെ പക്ഷം ചേരുവാൻ ഓടിവന്നവരെയും ശേഷിച്ചിരുന്ന ജനശിഷ്ടത്തെയും അകമ്പടിനായകനായ നെബൂസർ-അദാൻ ബാബേലിലേക്കു പിടിച്ചുകൊണ്ടുപോയി. 10ജനത്തിൽ ഒന്നുമില്ലാത്ത എളിയവരെ അകമ്പടിനായകനായ നെബൂസർ-അദാൻ യെഹൂദാദേശത്തു പാർപ്പിച്ച്, അവർക്ക് അന്നു മുന്തിരിത്തോട്ടങ്ങളും നിലങ്ങളും കൊടുത്തു. 11യിരെമ്യാവെക്കുറിച്ചു ബാബേൽരാജാവായ നെബൂഖദ്നേസർ അകമ്പടിനായകനായ നെബൂസർ-അദാനോട്: 12നീ അവനെ വരുത്തി, അവന്റെമേൽ ദൃഷ്‍ടിവച്ച്, അവനോട് ഒരു ദോഷവും ചെയ്യാതെ അവൻ നിന്നോട് ആവശ്യപ്പെടുന്നതൊക്കെയും ചെയ്തുകൊടുക്ക എന്നു കല്പിച്ചിരുന്നു. 13അങ്ങനെ അകമ്പടി നായകനായ നെബൂസർ-അദാനും നെബൂശസ്ബാനും രബ്-സാരീസും നേർഗ്ഗൽ-ശരേസരും രബ്-മാഗും ബാബേൽരാജാവിന്റെ സകല പ്രഭുക്കന്മാരുംകൂടെ ആളയച്ചു, 14യിരെമ്യാവെ കാവല്പുര മുറ്റത്തുനിന്നു വരുത്തി അവനെ വീട്ടിലേക്കു കൂട്ടിക്കൊണ്ടുപോകേണ്ടതിനു ശാഫാന്റെ മകനായ അഹീക്കാമിന്റെ മകനായ ഗെദല്യാവെ ഏല്പിച്ചു; അങ്ങനെ അവൻ ജനത്തിന്റെ ഇടയിൽ പാർത്തു.
15യിരെമ്യാവ് കാവല്പുരമുറ്റത്ത് അടയ്ക്കപ്പെട്ടിരുന്ന കാലത്തു യഹോവയുടെ അരുളപ്പാട് അവനുണ്ടായതെന്തെന്നാൽ: 16നീ ചെന്നു കൂശ്യനായ ഏബെദ്-മേലെക്കിനോടു പറയേണ്ടത്: യിസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ എന്റെ വചനങ്ങളെ ഈ നഗരത്തിന്മേൽ നന്മയ്ക്കല്ല, തിന്മയ്ക്കത്രേ നിവർത്തിക്കും; അന്നു നീ കാൺകെ അവ നിവൃത്തിയാകും. 17അന്നു ഞാൻ നിന്നെ വിടുവിക്കും; നീ ഭയപ്പെടുന്ന മനുഷ്യരുടെ കൈയിൽ നീ ഏല്പിക്കപ്പെടുകയുമില്ല എന്നു യഹോവയുടെ അരുളപ്പാട്. 18ഞാൻ നിന്നെ വിടുവിക്കും; നീ വാളാൽ വീഴുകയില്ല; നിന്റെ ജീവൻ നിനക്കു കൊള്ള കിട്ടിയതുപോലെയിരിക്കും; നീ എന്നിൽ ആശ്രയിച്ചിരിക്കുന്നുവല്ലോ എന്നു യഹോവയുടെ അരുളപ്പാട്.

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy