YouVersion Logo
Search Icon

ആവർത്തനപുസ്തകം 31

31
1മോശെ ചെന്ന് ഈ വചനങ്ങൾ എല്ലാ യിസ്രായേലിനെയും കേൾപ്പിച്ചു. 2പിന്നെ അവരോടു പറഞ്ഞതെന്തെന്നാൽ: എനിക്ക് ഇപ്പോൾ നൂറ്റിയിരുപതു വയസ്സായി; ഇനി പോകുവാനും വരുവാനും എനിക്കു കഴിവില്ല; യഹോവ എന്നോട്: ഈ യോർദ്ദാൻ നീ കടക്കുകയില്ല എന്നു കല്പിച്ചിട്ടുമുണ്ട്. 3നിന്റെ ദൈവമായ യഹോവതന്നെ നിനക്കു മുമ്പായി കടന്നുപോകും; ഈ ജാതികളെ അവൻ നിന്റെ മുമ്പിൽനിന്നു നശിപ്പിക്കയും നീ അവരുടെ ദേശം കൈവശമാക്കുകയും ചെയ്യും; യഹോവ അരുളിച്ചെയ്തതുപോലെ യോശുവ നിനക്കു നായകനായി കടന്നുപോകും. 4താൻ സംഹരിച്ചുകളഞ്ഞ അമോര്യരാജാക്കന്മാരായ സീഹോനോടും ഓഗിനോടും അവരുടെ ദേശത്തോടും ചെയ്തതുപോലെ യഹോവ ഇവരോടും ചെയ്യും. 5യഹോവ അവരെ നിങ്ങളുടെ കൈയിൽ ഏല്പിക്കും; ഞാൻ നിങ്ങളോട് ആജ്ഞാപിച്ചിട്ടുള്ള കല്പനപ്രകാരമൊക്കെയും നിങ്ങൾ അവരോടു ചെയ്യേണം. 6ബലവും ധൈര്യവുമുള്ളവരായിരിപ്പിൻ; അവരെ പേടിക്കരുത്, ഭ്രമിക്കയുമരുത്; നിന്റെ ദൈവമായ യഹോവതന്നെ നിന്നോടുകൂടെ പോരുന്നു; അവൻ നിന്നെ കൈവിടുകയില്ല, ഉപേക്ഷിക്കയുമില്ല. 7പിന്നെ മോശെ യോശുവയെ വിളിച്ച് എല്ലാ യിസ്രായേലും കാൺകെ അവനോടു പറഞ്ഞത് എന്തെന്നാൽ: ബലവും ധൈര്യവുമുള്ളവനായിരിക്ക; യഹോവ ഈ ജനത്തിനു കൊടുക്കുമെന്ന് അവരുടെ പിതാക്കന്മാരോട് സത്യംചെയ്ത ദേശത്തേക്കു നീ അവരോടുകൂടെ ചെല്ലും; അതിനെ അവർക്കു വിഭാഗിച്ചു കൊടുക്കും. 8യഹോവതന്നെ നിനക്കു മുമ്പായി നടക്കുന്നു; അവൻ നിന്നോടുകൂടെ ഇരിക്കും; നിന്നെ കൈവിടുകയില്ല, ഉപേക്ഷിക്കയുമില്ല; നീ പേടിക്കരുത്, ഭ്രമിക്കുകയുമരുത്.
9അനന്തരം മോശെ ഈ ന്യായപ്രമാണം എഴുതി യഹോവയുടെ നിയമപെട്ടകം ചുമക്കുന്ന ലേവ്യരായ പുരോഹിതന്മാരെയും യിസ്രായേലിന്റെ എല്ലാ മൂപ്പന്മാരെയും ഏല്പിച്ച് 10മോശെ അവരോടു കല്പിച്ചത് എന്തെന്നാൽ: ഏഴേഴു സംവത്സരം കൂടുമ്പോൾ ഉള്ള വിമോചനസംവത്സരത്തിലെ കൂടാരപ്പെരുന്നാളിൽ 11യിസ്രായേൽ മുഴുവനും നിന്റെ ദൈവമായ യഹോവയുടെ സന്നിധിയിൽ അവൻ തിരഞ്ഞെടുക്കുന്ന സ്ഥലത്തു വരുമ്പോൾ ഈ ന്യായപ്രമാണം എല്ലാ യിസ്രായേല്യരും കേൾക്കെ അവരുടെ മുമ്പാകെ വായിക്കേണം. 12പുരുഷന്മാരും സ്ത്രീകളും കുട്ടികളും നിന്റെ പട്ടണത്തിലുള്ള പരദേശിയും കേട്ടു പഠിച്ച് നിങ്ങളുടെ ദൈവമായ യഹോവയെ ഭയപ്പെട്ട് ഈ ന്യായപ്രമാണത്തിലെ വചനങ്ങൾ ഒക്കെയും പ്രമാണിച്ചു നടക്കേണ്ടതിനും 13അവയെ അറിഞ്ഞിട്ടില്ലാത്ത അവരുടെ മക്കൾ കേൾക്കേണ്ടതിനും നിങ്ങൾ യോർദ്ദാൻ കടന്നു കൈവശമാക്കുവാൻ ചെല്ലുന്ന ദേശത്ത് നിങ്ങളുടെ ആയുഷ്കാലമൊക്കെയും നിങ്ങളുടെ ദൈവമായ യഹോവയെ ഭയപ്പെടുവാൻ പഠിക്കേണ്ടതിനും ജനത്തെ വിളിച്ചുകൂട്ടേണം.
14അനന്തരം യഹോവ മോശെയോട്: നീ മരിപ്പാനുള്ള സമയം അടുത്തിരിക്കുന്നു; ഞാൻ യോശുവയ്ക്കു കല്പന കൊടുക്കേണ്ടതിന് അവനെ വിളിച്ച് നിങ്ങൾ സമാഗമനകൂടാരത്തിങ്കൽ വന്നുനില്പിൻ എന്നു കല്പിച്ചു. അങ്ങനെ മോശെയും യോശുവയും ചെന്ന് സമാഗമനകൂടാരത്തിങ്കൽ നിന്നു. 15അപ്പോൾ യഹോവ മേഘസ്തംഭത്തിൽ കൂടാരത്തിങ്കൽ പ്രത്യക്ഷനായി; മേഘസ്തംഭം കൂടാരവാതിലിനു മീതെ നിന്നു. 16യഹോവ മോശെയോട് അരുളിച്ചെയ്തത് എന്തെന്നാൽ: നീ നിന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിക്കും; എന്നാൽ ഈ ജനം പാർപ്പാൻ ചെല്ലുന്ന ദേശത്തിലെ നിവാസികളുടെ അന്യദൈവങ്ങളെ പിൻചെന്ന് പരസംഗം ചെയ്കയും എന്നെ ഉപേക്ഷിച്ച് ഞാൻ അവരോടു ചെയ്തിട്ടുള്ള എന്റെ നിയമം ലംഘിക്കയും ചെയ്യും. 17എന്റെ കോപം അവരുടെ നേരേ ജ്വലിച്ചിട്ട് ഞാൻ അവരെ ഉപേക്ഷിക്കയും എന്റെ മുഖം അവർക്കു മറയ്ക്കയും ചെയ്യും; അവർ നാശത്തിനിരയായിത്തീരും; അനേകം അനർഥങ്ങളും കഷ്ടങ്ങളും അവർക്കു ഭവിക്കും; നമ്മുടെ ദൈവം നമ്മുടെ ഇടയിൽ ഇല്ലായ്കകൊണ്ടല്ലയോ ഈ അനർഥങ്ങൾ നമുക്കു ഭവിച്ചത് എന്ന് അവർ അന്നു പറയും. 18എങ്കിലും അവർ അന്യദൈവങ്ങളുടെ അടുക്കലേക്കു തിരിഞ്ഞ് ചെയ്തിട്ടുള്ള സകല ദോഷവും നിമിത്തം ഞാൻ അന്ന് എന്റെ മുഖം മറച്ചുകളയും. 19ആകയാൽ ഈ പാട്ട് എഴുതി യിസ്രായേൽമക്കളെ പഠിപ്പിക്ക; യിസ്രായേൽമക്കളുടെ നേരേ ഈ പാട്ട് എനിക്കു സാക്ഷിയായിരിക്കേണ്ടതിന് അത് അവർക്ക് വായ്പാഠമാക്കികൊടുക്കുക. 20ഞാൻ അവരുടെ പിതാക്കന്മാരോട് സത്യം ചെയ്തതായി പാലും തേനും ഒഴുകുന്ന ദേശത്ത് അവരെ എത്തിച്ചശേഷം അവർ തിന്നു തൃപ്തരായി തടിച്ചിരിക്കുമ്പോൾ അന്യദൈവങ്ങളുടെ അടുക്കലേക്കു തിരിഞ്ഞ് അവയെ സേവിക്കയും എന്റെ നിയമം ലംഘിച്ച് എന്നെ കോപിപ്പിക്കയും ചെയ്യും. 21എന്നാൽ അനേകം അനർഥങ്ങളും കഷ്ടങ്ങളും അവർക്കു ഭവിക്കുമ്പോൾ അവരുടെ സന്തതിയുടെ വായിൽനിന്നു മറന്നുപോകാത്ത ഈ പാട്ട് അവരുടെ നേരേ സാക്ഷ്യം പറയും; ഞാൻ സത്യം ചെയ്ത ദേശത്ത് അവരെ എത്തിക്കുംമുമ്പേ ഇന്നുതന്നെ അവർക്കുള്ള നിരൂപണങ്ങളെ ഞാൻ അറിയുന്നു. 22ആകയാൽ മോശെ അന്നുതന്നെ ഈ പാട്ട് എഴുതി യിസ്രായേൽമക്കളെ പഠിപ്പിച്ചു. 23പിന്നെ അവൻ നൂന്റെ മകനായ യോശുവയോട്: ബലവും ധൈര്യവുമുള്ളവനായിരിക്ക; ഞാൻ യിസ്രായേൽമക്കളോടു സത്യം ചെയ്ത ദേശത്ത് നീ അവരെ എത്തിക്കും; ഞാൻ നിന്നോടുകൂടെ ഇരിക്കും എന്നരുളിച്ചെയ്തു.
24മോശെ ഈ ന്യായപ്രമാണത്തിലെ വചനങ്ങൾ മുഴുവനും ഒരു പുസ്തകത്തിൽ എഴുതിത്തീർന്നപ്പോൾ 25യഹോവയുടെ നിയമപെട്ടകം ചുമക്കുന്ന ലേവ്യരോട് കല്പിച്ചത് എന്തെന്നാൽ: 26ഈ ന്യായപ്രമാണപുസ്തകം എടുത്ത് നിങ്ങളുടെ ദൈവമായ യഹോവയുടെ നിയമപെട്ടകത്തിനരികെ വയ്പിൻ; അവിടെ അത് നിന്റെ നേരേ സാക്ഷിയായിരിക്കും. 27നിന്റെ മത്സരസ്വഭാവവും ദുശ്ശാഠ്യവും എനിക്ക് അറിയാം; ഇതാ, ഇന്നു ഞാൻ നിങ്ങളോടുകൂടെ ജീവിച്ചിരിക്കുമ്പോൾതന്നെ നിങ്ങൾ യഹോവയോടു മത്സരികളായിരിക്കുന്നുവല്ലോ? എന്റെ മരണശേഷം എത്ര അധികം? 28നിങ്ങളുടെ ഗോത്രങ്ങളുടെ എല്ലാ മൂപ്പന്മാരെയും പ്രമാണികളെയും എന്റെ അടുക്കൽ വിളിച്ചുകൂട്ടുവിൻ; എന്നാൽ ഞാൻ ഈ വചനങ്ങൾ അവരെ പറഞ്ഞു കേൾപ്പിച്ച് അവരുടെ നേരേ ആകാശത്തെയും ഭൂമിയെയും സാക്ഷിവയ്ക്കും. 29എന്റെ മരണശേഷം നിങ്ങൾ വഷളത്തം പ്രവർത്തിക്കും എന്നും ഞാൻ നിങ്ങളോട് ആജ്ഞാപിച്ചിട്ടുള്ള വഴി വിട്ടു മാറിക്കളയും എന്നും എനിക്ക് അറിയാം; അങ്ങനെ നിങ്ങൾ യഹോവയ്ക്ക് അനിഷ്ടമായുള്ളതു ചെയ്ത് നിങ്ങളുടെ പ്രവൃത്തികളാൽ അവനെ കോപിപ്പിക്കുന്നതുകൊണ്ട് ഭാവികാലത്ത് നിങ്ങൾക്ക് അനർഥം ഭവിക്കും.
30അങ്ങനെ മോശെ യിസ്രായേലിന്റെ സർവസഭയെയും ഈ പാട്ടിന്റെ വചനങ്ങളൊക്കെയും ചൊല്ലി കേൾപ്പിച്ചു.

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy