YouVersion Logo
Search Icon

ആവർത്തനപുസ്തകം 30

30
1ഞാൻ നിന്റെ മുമ്പിൽ വച്ചിരിക്കുന്ന അനുഗ്രഹവും ശാപവുമായ ഈ വചനങ്ങളൊക്കെയും നിന്റെമേൽ നിവൃത്തിയായി വന്നിട്ട് നിന്റെ ദൈവമായ യഹോവ നിന്നെ തള്ളിക്കളഞ്ഞിട്ടുള്ള അതതു ജാതികളുടെ ഇടയിൽവച്ച് നീ അവയെ നിന്റെ ഹൃദയത്തിൽ ഓർത്ത് 2നിന്റെ ദൈവമായ യഹോവയുടെ അടുക്കലേക്കു തിരിഞ്ഞു നീയും നിന്റെ മക്കളും പൂർണഹൃദയത്തോടും പൂർണമനസ്സോടും കൂടെ, ഞാൻ ഇന്നു നിന്നോട് ആജ്ഞാപിക്കുന്നതുപോലെയൊക്കെയും അവന്റെ വാക്കു കേട്ടനുസരിച്ചാൽ 3നിന്റെ ദൈവമായ യഹോവ നിന്റെ സ്ഥിതി മാറ്റുകയും നിന്നോടു മനസ്സലിഞ്ഞ് നിങ്കലേക്കു തിരികയും നിന്റെ ദൈവമായ യഹോവ നിന്നെ ചിതറിച്ചിരുന്ന സകല ജാതികളിൽനിന്നും നിന്നെ കൂട്ടിച്ചേർക്കുകയും ചെയ്യും. 4നിനക്കുള്ളവർ ആകാശത്തിന്റെ അറുതിവരെ ചിതറിപ്പോയിരുന്നാലും നിന്റെ ദൈവമായ യഹോവ അവിടെനിന്ന് നിന്നെ കൂട്ടിച്ചേർക്കും; അവിടെനിന്ന് അവൻ നിന്നെ കൊണ്ടുവരും. 5നിന്റെ പിതാക്കന്മാർക്ക് കൈവശമായിരുന്ന ദേശത്തേക്കു നിന്റെ ദൈവമായ യഹോവ നിന്നെ കൊണ്ടുവരും; നീ അതു കൈവശമാക്കും; അവൻ നിനക്കു ഗുണം ചെയ്ത് നിന്റെ പിതാക്കന്മാരെക്കാൾ നിന്നെ വർധിപ്പിക്കും. 6നീ ജീവിച്ചിരിക്കേണ്ടതിന് നിന്റെ ദൈവമായ യഹോവയെ പൂർണഹൃദയത്തോടും പൂർണമനസ്സോടുംകൂടെ സ്നേഹിപ്പാൻ തക്കവണ്ണം നിന്റെ ദൈവമായ യഹോവ നിന്റെ ഹൃദയവും നിന്റെ സന്തതിയുടെ ഹൃദയവും പരിച്ഛേദന ചെയ്യും. 7ഈ ശാപങ്ങളെയൊക്കെയും നിന്റെ ദൈവമായ യഹോവ നിന്റെ ശത്രുക്കളുടെ മേലും നിന്നെ പകച്ച് ഉപദ്രവിക്കുന്നവരുടെ മേലും വരുത്തും. 8നീ മനസ്സു തിരിഞ്ഞ് യഹോവയുടെ വാക്കു കേട്ട് ഞാൻ ഇന്നു നിന്നോട് ആജ്ഞാപിക്കുന്ന അവന്റെ സകല കല്പനകളും അനുസരിച്ചു നടക്കയും 9നിന്റെ ദൈവമായ യഹോവ നിന്റെ കൈകളുടെ സകല പ്രവൃത്തിയിലും നിന്റെ ഗർഭഫലത്തിലും മൃഗഫലത്തിലും കൃഷിഫലത്തിലും നിനക്ക് നന്മയ്ക്കായി അഭിവൃദ്ധി നല്കുകയും ചെയ്യും. 10നിന്റെ ദൈവമായ യഹോവയുടെ വാക്കു കേട്ട് ഈ ന്യായപ്രമാണപുസ്തകത്തിൽ എഴുതിയിരിക്കുന്ന അവന്റെ കല്പനകളും ചട്ടങ്ങളും പ്രമാണിക്കയും നിന്റെ ദൈവമായ യഹോവയുടെ അടുക്കലേക്കു പൂർണഹൃദയത്തോടും പൂർണമനസ്സോടുംകൂടെ തിരികയും ചെയ്താൽ യഹോവ നിന്റെ പിതാക്കന്മാരിൽ പ്രസാദിച്ചിരുന്നതുപോലെ നിന്നിലും നന്മയ്ക്കായിട്ടു വീണ്ടും പ്രസാദിക്കും.
11ഞാൻ ഇന്നു നിന്നോട് ആജ്ഞാപിക്കുന്ന ഈ കല്പന നിനക്ക് പ്രയാസമുള്ളതല്ല, ദൂരമായുള്ളതുമല്ല. 12ഞങ്ങൾ കേട്ട് അനുസരിക്കേണ്ടതിന് ആർ സ്വർഗത്തിൽ കയറി കൊണ്ടുവന്നു തരും എന്നു പറയത്തക്കവണ്ണം അതു സ്വർഗത്തിലല്ല; 13ഞങ്ങൾ കേട്ട് അനുസരിക്കേണ്ടതിന് ആർ സമുദ്രം കടന്ന് കൊണ്ടുവന്നു തരും എന്നു പറയത്തക്കവണ്ണം അത് സമുദ്രത്തിനക്കരെയുമല്ല; 14നീ അനുസരിപ്പാൻ തക്കവണ്ണം, വചനം നിനക്ക് ഏറ്റവും സമീപത്ത്, നിന്റെ വായിലും നിന്റെ ഹൃദയത്തിലുംതന്നെ ഇരിക്കുന്നു.
15ഇതാ, ഞാൻ ഇന്നു ജീവനും ഗുണവും, മരണവും ദോഷവും നിന്റെ മുമ്പിൽ വച്ചിരിക്കുന്നു. 16എങ്ങനെയെന്നാൽ നീ ജീവിച്ചിരുന്നു പെരുകുകയും നീ കൈവശമാക്കുവാൻ ചെല്ലുന്ന ദേശത്ത് നിന്റെ ദൈവമായ യഹോവ നിന്നെ അനുഗ്രഹിക്കയും ചെയ്യേണ്ടതിന് നിന്റെ ദൈവമായ യഹോവയെ സ്നേഹിപ്പാനും അവന്റെ വഴികളിൽ നടപ്പാനും അവന്റെ കല്പനകളും ചട്ടങ്ങളും വിധികളും പ്രമാണിപ്പാനും ഞാൻ ഇന്നു നിന്നോട് ആജ്ഞാപിക്കുന്നു. 17എന്നാൽ നീ അനുസരിക്കാതെ നിന്റെ ഹൃദയം മറികയും നീ വശീകരിക്കപ്പെട്ട് അന്യദൈവങ്ങളെ നമസ്കരിച്ച് സേവിക്കയും ചെയ്താൽ 18നീ യോർദ്ദാൻ കടന്ന് കൈവശമാക്കുവാൻ ചെല്ലുന്ന ദേശത്ത് ദീർഘായുസ്സോടിരിക്കാതെ നിശ്ചയമായിട്ടു നശിച്ചുപോകും എന്നു ഞാൻ ഇന്നു നിങ്ങളെ അറിയിക്കുന്നു. 19ജീവനും മരണവും, അനുഗ്രഹവും ശാപവും നിങ്ങളുടെ മുമ്പിൽ വച്ചിരിക്കുന്നു എന്നതിന് ഞാൻ ആകാശത്തെയും ഭൂമിയെയും ഇന്നു സാക്ഷിവയ്ക്കുന്നു; അതുകൊണ്ട് നീയും നിന്റെ സന്തതിയും ജീവിച്ചിരിക്കേണ്ടതിനും 20യഹോവ നിന്റെ പിതാക്കന്മാരായ അബ്രാഹാമിനും യിസ്ഹാക്കിനും യാക്കോബിനും കൊടുക്കുമെന്ന് സത്യം ചെയ്ത ദേശത്ത് നീ പാർപ്പാൻ തക്കവണ്ണം നിന്റെ ദൈവമായ യഹോവയെ സ്നേഹിക്കയും അവന്റെ വാക്കു കേട്ടനുസരിക്കയും അവനോടു ചേർന്നിരിക്കയും ചെയ്യേണ്ടതിനും ജീവനെ തിരഞ്ഞെടുത്തുകൊൾക; അതല്ലോ നിനക്ക് ജീവനും ദീർഘായുസ്സും ആകുന്നു.

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy