YouVersion Logo
Search Icon

1 ശമൂവേൽ 28

28
1ആ കാലത്ത് ഫെലിസ്ത്യർ യിസ്രായേലിനോടു പടവെട്ടേണ്ടതിന് തങ്ങളുടെ സേനകളെ ഒന്നിച്ചുകൂട്ടി; അപ്പോൾ ആഖീശ് ദാവീദിനോട്: നീയും നിന്റെ ആളുകളും എന്നോടുകൂടെ യുദ്ധത്തിനു പോരേണം എന്ന് അറിഞ്ഞുകൊൾക എന്നു പറഞ്ഞു. 2എന്നാറെ ദാവീദ് ആഖീശിനോട്: അടിയൻ എന്തു ചെയ്യും എന്നു നീ കണ്ടറിയും എന്നു പറഞ്ഞു. ആഖീശ് ദാവീദിനോട്: അതുകൊണ്ട് ഞാൻ നിന്നെ എപ്പോഴും എന്റെ മെയ്ക്കാവലാക്കും എന്നു പറഞ്ഞു.
3എന്നാൽ ശമൂവേൽ മരിച്ചുപോയിരുന്നു; യിസ്രായേലെല്ലാം അവനെക്കുറിച്ചു വിലപിച്ച് അവന്റെ സ്വന്തപട്ടണമായ രാമായിൽ അവനെ അടക്കം ചെയ്തിരുന്നു. ശൗലോ വെളിച്ചപ്പാടന്മാരെയും മന്ത്രവാദികളെയും ദേശത്തുനിന്നു നീക്കിക്കളഞ്ഞിരുന്നു. 4എന്നാൽ ഫെലിസ്ത്യർ ഒന്നിച്ചുകൂടി ശൂനേമിൽ പാളയമിറങ്ങി; ശൗലും എല്ലാ യിസ്രായേലിനെയും ഒന്നിച്ചുകൂട്ടി ഗിൽബോവയിൽ പാളയമിറങ്ങി. 5ശൗൽ ഫെലിസ്ത്യരുടെ സൈന്യത്തെ കണ്ടു ഭയപ്പെട്ട് അവന്റെ ഹൃദയം ഏറ്റവും വിറച്ചു. 6ശൗൽ യഹോവയോടു ചോദിച്ചാറെ യഹോവ അവനോടു സ്വപ്നംകൊണ്ടോ ഊറീംകൊണ്ടോ പ്രവാചകന്മാരെക്കൊണ്ടോ ഉത്തരം അരുളിയില്ല. 7അപ്പോൾ ശൗൽ തന്റെ ഭൃത്യന്മാരോട്: എനിക്ക് ഒരു വെളിച്ചപ്പാടത്തിയെ അന്വേഷിപ്പിൻ; ഞാൻ അവളുടെ അടുക്കൽ ചെന്നു ചോദിക്കും എന്നു പറഞ്ഞു. അവന്റെ ഭൃത്യന്മാർ അവനോട്: ഏൻ-ദോരിൽ ഒരു വെളിച്ചപ്പാടത്തി ഉണ്ട് എന്നു പറഞ്ഞു. 8ശൗൽ വേഷം മാറി വേറേ വസ്ത്രം ധരിച്ച് രണ്ടാളെയും കൂട്ടി പോയി രാത്രിയിൽ ആ സ്ത്രീയുടെ അടുക്കൽ എത്തി: വെളിച്ചപ്പാടാത്മാവുകൊണ്ട് നീ എനിക്കായി പ്രശ്നം നോക്കുകയും ഞാൻ പറയുന്നവനെ വരുത്തിത്തരികയും ചെയ്യേണം എന്നു പറഞ്ഞു.
9സ്ത്രീ അവനോട്: ശൗൽ ചെയ്തിട്ടുള്ളത്, അവൻ വെളിച്ചപ്പാടന്മാരെയും മന്ത്രവാദികളെയും ദേശത്തുനിന്നു ഛേദിച്ചുകളഞ്ഞതുതന്നെ നീ അറിയുന്നുവല്ലോ; എന്നെ കൊല്ലിപ്പാൻ നീ എന്റെ ജീവനു കെണി വയ്ക്കുന്നത് എന്തിന് എന്നു പറഞ്ഞു. 10യഹോവയാണ ഈ കാര്യംകൊണ്ട് നിനക്ക് ഒരു ദോഷവും ഭവിക്കയില്ല എന്നു ശൗൽ യഹോവയുടെ നാമത്തിൽ അവളോടു സത്യംചെയ്തു പറഞ്ഞു. 11ഞാൻ ആരെ വരുത്തിത്തരേണ്ടൂ എന്നു സ്ത്രീ ചോദിച്ചതിന്: ശമൂവേലിനെ വരുത്തിത്തരേണം എന്ന് അവൻ പറഞ്ഞു. 12സ്ത്രീ ശമൂവേലിനെ കണ്ടപ്പോൾ ഉച്ചത്തിൽ നിലവിളിച്ചു, ശൗലിനോട്: നീ എന്നെ ചതിച്ചത് എന്ത്? നീ ശൗൽ ആകുന്നുവല്ലോ എന്നു പറഞ്ഞു. 13രാജാവ് അവളോട്: ഭയപ്പെടേണ്ടാ, നീ കാണുന്നത് എന്ത് എന്നു ചോദിച്ചതിന്: ഒരു ദേവൻ ഭൂമിയിൽനിന്നു കയറിവരുന്നതു ഞാൻ കാണുന്നു എന്നു സ്ത്രീ ശൗലിനോടു പറഞ്ഞു. 14അവൻ അവളോട്: അവന്റെ രൂപം എന്ത് എന്നു ചോദിച്ചതിന് അവൾ: ഒരു വൃദ്ധൻ കയറിവരുന്നു; അവൻ ഒരു അങ്കിയും ധരിച്ചിരിക്കുന്നു എന്നു പറഞ്ഞു. എന്നാറെ അതു ശമൂവേൽ എന്നറിഞ്ഞു ശൗൽ സാഷ്ടാംഗം വീണു നമസ്കരിച്ചു. 15ശമൂവേൽ ശൗലിനോട്: നീ എന്നെ വിളിച്ചതിനാൽ എന്റെ സ്വസ്ഥതയ്ക്കു ഭംഗം വരുത്തിയത് എന്ത് എന്നു ചോദിച്ചു; അതിന് ശൗൽ: ഞാൻ മഹാകഷ്ടത്തിലായിരിക്കുന്നു; ഫെലിസ്ത്യർ എന്നോടു യുദ്ധം ചെയ്യുന്നു; ദൈവം എന്നെ വിട്ടുമാറിയിരിക്കുന്നു; പ്രവാചകന്മാരെക്കൊണ്ടാകട്ടെ സ്വപ്നം കൊണ്ടാകട്ടെ എന്നോട് ഉത്തരമരുളുന്നില്ല; അതുകൊണ്ട് ഞാൻ എന്തു ചെയ്യേണമെന്ന് എനിക്കു പറഞ്ഞുതരേണ്ടതിന് ഞാൻ നിന്നെ വിളിപ്പിച്ചു എന്ന് ഉത്തരം പറഞ്ഞു. 16അതിന് ശമൂവേൽ പറഞ്ഞത്: ദൈവം നിന്നെ വിട്ടുമാറി നിനക്കു ശത്രുവായിത്തീർന്നിരിക്കെ നീ എന്തിന് എന്നോടു ചോദിക്കുന്നു? 17യഹോവ എന്നെക്കൊണ്ടു പറയിച്ചതുപോലെ അവൻ നിന്നോടു ചെയ്തിരിക്കുന്നു; രാജത്വം യഹോവ നിന്റെ കൈയിൽനിന്നു പറിച്ചെടുത്ത് നിന്റെ കൂട്ടുകാരനായ ദാവീദിനു കൊടുത്തിരിക്കുന്നു. 18നീ യഹോവയുടെ കല്പന കേട്ടില്ല; അമാലേക്കിന്റെമേൽ അവന്റെ ഉഗ്രകോപം നടത്തിയതുമില്ല; അതുകൊണ്ട് യഹോവ ഈ കാര്യം ഇന്ന് നിന്നോടു ചെയ്തിരിക്കുന്നു. 19യഹോവ നിന്നെയും യിസ്രായേലിനെയും ഫെലിസ്ത്യരുടെ കൈയിൽ ഏല്പിക്കും; നാളെ നീയും നിന്റെ പുത്രന്മാരും എന്നോടുകൂടെ ആകും; യിസ്രായേൽപാളയത്തെ യഹോവ ഫെലിസ്ത്യരുടെ കൈയിൽ ഏല്പിക്കും. 20പെട്ടെന്നു ശൗൽ നെടുനീളത്തിൽ നിലത്തു വീണു ശമൂവേലിന്റെ വാക്കുകൾ നിമിത്തം ഏറ്റവും ഭയപ്പെട്ടുപോയി; അവനിൽ ഒട്ടും ബലം ഇല്ലാതെയായി; അന്നു രാവും പകലും മുഴുവൻ അവൻ ഒന്നും ഭക്ഷിച്ചിട്ടില്ലായിരുന്നു. 21അപ്പോൾ ആ സ്ത്രീ ശൗലിന്റെ അടുക്കൽ വന്നു, അവൻ ഏറ്റവും പരിഭ്രമിച്ചിരിക്കുന്നതു കണ്ട് അവനോട്: അടിയൻ നിന്റെ വാക്കു കേട്ട് ജീവനെ ഉപേക്ഷിച്ചുംകൊണ്ട്, നീ എന്നോടു പറഞ്ഞ വാക്ക് അനുസരിച്ചിരിക്കുന്നുവല്ലോ. 22ആകയാൽ അടിയന്റെ വാക്ക് നീയും കേൾക്കേണമേ. ഞാൻ ഒരു കഷണം അപ്പം നിന്റെ മുമ്പിൽ വയ്ക്കട്ടെ; നീ തിന്നേണം; എന്നാൽ നിന്റെ വഴിക്കു പോകുവാൻ നിനക്കു ബലം ഉണ്ടാകും എന്നു പറഞ്ഞു. 23അതിന് അവൻ: വേണ്ടാ, ഞാൻ തിന്നുകയില്ല എന്നു പറഞ്ഞു; എങ്കിലും അവന്റെ ഭൃത്യന്മാരും ആ സ്ത്രീയും അവനെ നിർബന്ധിച്ചു; അവൻ അവരുടെ വാക്കു കേട്ടു നിലത്തുനിന്ന് എഴുന്നേറ്റ് മെത്തമേൽ ഇരുന്നു. 24സ്ത്രീയുടെ വീട്ടിൽ ഒരു തടിച്ച പശുക്കിടാവ് ഉണ്ടായിരുന്നു; അവൾ ക്ഷണത്തിൽ അതിനെ അറുത്ത് മാവും എടുത്തു കുഴച്ച് പുളിപ്പില്ലാത്ത അപ്പം ചുട്ടു. 25അവൾ അതു ശൗലിന്റെയും ഭൃത്യന്മാരുടെയും മുമ്പിൽ വച്ചു. അവർ തിന്ന് എഴുന്നേറ്റ് രാത്രിയിൽതന്നെ പോയി.

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy