YouVersion Logo
Search Icon

1 ശമൂവേൽ 1

1
1എഫ്രയീംമലനാട്ടിലെ രാമാഥയീം-സോഫീമിൽ എല്ക്കാനാ എന്നു പേരുള്ള ഒരു പുരുഷൻ ഉണ്ടായിരുന്നു; അവൻ എലീഹൂവിന്റെ മകനായ യെരോഹാമിന്റെ മകൻ ആയിരുന്നു; എലീഹൂ എഫ്രയീമ്യനായ സൂഫിന്റെ മകനായ തോഹൂവിന്റെ മകൻ ആയിരുന്നു. 2എല്ക്കാനായ്ക്കു രണ്ടു ഭാര്യമാർ ഉണ്ടായിരുന്നു; ഒരുത്തിക്കു ഹന്നാ എന്നും മറ്റേവൾക്കു പെനിന്നാ എന്നും പേർ; പെനിന്നായ്ക്കു മക്കൾ ഉണ്ടായിരുന്നു; ഹന്നായ്ക്കോ മക്കൾ ഇല്ലായിരുന്നു. 3അവൻ ശീലോവിൽ സൈന്യങ്ങളുടെ യഹോവയെ നമസ്കരിപ്പാനും അവനു യാഗം കഴിപ്പാനും തന്റെ പട്ടണത്തിൽനിന്ന് ആണ്ടുതോറും ശീലോവിലേക്കു പോക പതിവായിരുന്നു; ഏലിയുടെ രണ്ടു പുത്രന്മാരായി യഹോവയ്ക്കു പുരോഹിതന്മാരായിരുന്ന ഹൊഫ്നിയും ഫീനെഹാസും അവിടെ ഉണ്ടായിരുന്നു. 4എല്ക്കാനാ യാഗം കഴിക്കുമ്പോൾ ഒക്കെയും തന്റെ ഭാര്യയായ പെനിന്നായ്ക്കും അവളുടെ സകല പുത്രന്മാർക്കും പുത്രിമാർക്കും ഓഹരി കൊടുക്കും. 5ഹന്നായ്ക്കോ അവൻ ഹന്നായെ സ്നേഹിക്കകൊണ്ട് ഇരട്ടി ഓഹരി കൊടുക്കും. എന്നാൽ യഹോവ അവളുടെ ഗർഭം അടച്ചിരുന്നു. 6യഹോവ അവളുടെ ഗർഭം അടച്ചിരുന്നതിനാൽ അവളുടെ പ്രതിയോഗി അവളെ വ്യസനിപ്പിപ്പാൻ തക്കവണ്ണം വളരെ മുഷിപ്പിച്ചു. 7അവൾ യഹോവയുടെ ആലയത്തിലേക്കു പോകുന്ന സമയത്തൊക്കെയും ആണ്ടുതോറും അവൾ അങ്ങനെ ചെയ്തുപോന്നു. അവൾ അവളെ മുഷിപ്പിച്ചതുകൊണ്ട് അവൾ കരഞ്ഞു പട്ടിണി കിടന്നു. 8അവളുടെ ഭർത്താവായ എല്ക്കാനാ അവളോട്: ഹന്നേ, നീ എന്തിനു കരയുന്നു? എന്തിനു പട്ടിണി കിടക്കുന്നു? നീ വ്യസനിക്കുന്നത് എന്ത്? ഞാൻ നിനക്കു പത്തു പുത്രന്മാരെക്കാൾ നന്നല്ലയോ എന്നു പറഞ്ഞു. 9അവർ ശീലോവിൽവച്ച് തിന്നുകയും കുടിക്കയും ചെയ്തശേഷം ഹന്നാ എഴുന്നേറ്റുപോയി. പുരോഹിതനായ ഏലി യഹോവയുടെ മന്ദിരത്തിന്റെ വാതിൽക്കൽ ആസനത്തിൽ ഇരിക്കയായിരുന്നു. 10അവൾ മനോവ്യസനത്തോടെ യഹോവയോടു പ്രാർഥിച്ചു വളരെ കരഞ്ഞു. 11അവൾ ഒരു നേർച്ചനേർന്നു; സൈന്യങ്ങളുടെ യഹോവേ, അടിയന്റെ സങ്കടം നോക്കി അടിയനെ ഓർക്കയും അടിയനെ മറക്കാതെ ഒരു പുരുഷസന്താനത്തെ നല്കുകയും ചെയ്താൽ അടിയൻ അവനെ അവന്റെ ജീവപര്യന്തം യഹോവയ്ക്കു കൊടുക്കും; അവന്റെ തലയിൽ ക്ഷൗരക്കത്തി തൊടുകയുമില്ല എന്നു പറഞ്ഞു. 12ഇങ്ങനെ അവൾ യഹോവയുടെ സന്നിധിയിൽ പ്രാർഥിച്ചുകൊണ്ടിരിക്കുമ്പോൾ ഏലി അവളുടെ വായ് സൂക്ഷിച്ചുനോക്കി. 13ഹന്നാ ഹൃദയംകൊണ്ട് സംസാരിച്ചതിനാൽ അവളുടെ അധരം അനങ്ങിയതല്ലാതെ ശബ്ദം കേൾപ്പാനില്ലായിരുന്നു; ആകയാൽ അവൾക്കു ലഹരി പിടിച്ചിരിക്കുന്നു എന്ന് ഏലിക്കു തോന്നിപ്പോയി. 14ഏലി അവളോട്: നീ എത്രത്തോളം ലഹരി പിടിച്ചിരിക്കും? നിന്റെ വീഞ്ഞ് ഇറങ്ങട്ടെ എന്നു പറഞ്ഞു. 15അതിനു ഹന്നാ ഉത്തരം പറഞ്ഞത്: അങ്ങനെയല്ല, യജമാനനേ; ഞാൻ മനോവ്യസനമുള്ളൊരു സ്ത്രീ; ഞാൻ വീഞ്ഞോ മദ്യമോ കുടിച്ചിട്ടില്ല; യഹോവയുടെ സന്നിധിയിൽ എന്റെ ഹൃദയം പകരുകയത്രേ ചെയ്തത്. 16അടിയനെ ഒരു നീചസ്ത്രീയായി വിചാരിക്കരുതേ; അടിയൻ സങ്കടത്തിന്റെയും വ്യസനത്തിന്റെയും ആധിക്യംകൊണ്ടാകുന്നു സംസാരിച്ചത്. 17അതിന് ഏലി: സമാധാനത്തോടെ പൊയ്ക്കൊൾക; യിസ്രായേലിന്റെ ദൈവത്തോടു നീ കഴിച്ച അപേക്ഷ അവൻ നിനക്കു നല്കുമാറാകട്ടെ എന്ന് ഉത്തരം പറഞ്ഞു. 18അടിയനു തൃക്കണ്ണിൽ കൃപ ലഭിക്കുമാറാകട്ടെ എന്നു പറഞ്ഞു സ്ത്രീ തന്റെ വഴിക്കു പോയി ഭക്ഷണം കഴിച്ചു; അവളുടെ മുഖം പിന്നെ വാടിയതുമില്ല. 19അനന്തരം അവർ അതികാലത്ത് എഴുന്നേറ്റ് യഹോവയുടെ സന്നിധിയിൽ നമസ്കരിച്ചശേഷം രാമായിൽ തങ്ങളുടെ വീട്ടിലേക്കു പോയി. എന്നാൽ എല്ക്കാനാ തന്റെ ഭാര്യയായ ഹന്നായെ പരിഗ്രഹിച്ചു; യഹോവ അവളെ ഓർത്തു. 20ഒരു ആണ്ടു കഴിഞ്ഞിട്ട് ഹന്നാ ഗർഭം ധരിച്ച് ഒരു മകനെ പ്രസവിച്ചു; ഞാൻ അവനെ യഹോവയോട് അപേക്ഷിച്ചുവാങ്ങി എന്നു പറഞ്ഞ് അവന് ശമൂവേൽ എന്നു പേരിട്ടു. 21പിന്നെ എല്ക്കാനാ എന്ന പുരുഷനും അവന്റെ കുടുംബമൊക്കെയും യഹോവയ്ക്കു വർഷാന്തരയാഗവും നേർച്ചയും കഴിപ്പാൻ പോയി. 22എന്നാൽ ഹന്നാ കൂടെ പോയില്ല; അവൾ ഭർത്താവിനോട്: ശിശുവിന്റെ മുലകുടി മാറട്ടെ; പിന്നെ അവൻ യഹോവയുടെ സന്നിധിയിൽ ചെന്ന് അവിടെ എന്നും പാർക്കേണ്ടതിന് ഞാൻ അവനെയും കൊണ്ടുപോരാം എന്നു പറഞ്ഞു. 23അവളുടെ ഭർത്താവായ എല്ക്കാനാ അവളോട്: നിന്റെ ഇഷ്ടംപോലെയാകട്ടെ; അവന്റെ മുലകുടി മാറുംവരെ താമസിക്ക; യഹോവ തന്റെ വചനം നിവർത്തിക്കുമാറാകട്ടെ എന്നു പറഞ്ഞു. അങ്ങനെ അവൾ വീട്ടിൽ താമസിച്ച് മുലകുടി മാറുംവരെ മകനു മുലകൊടുത്തു. 24അവനു മുലകുടി മാറിയശേഷം അവൾ മൂന്നു വയസ്സു പ്രായമുള്ള ഒരു കാളയും ഒരു പറ മാവും ഒരു തുരുത്തി വീഞ്ഞുമായി അവനെ ശീലോവിൽ യഹോവയുടെ ആലയത്തിലേക്കു കൊണ്ടുചെന്നു: ബാലനോ ചെറുപ്പമായിരുന്നു. 25അവർ കാളയെ അറുത്തിട്ട് ബാലനെ ഏലിയുടെ അടുക്കൽ കൊണ്ടുചെന്നു. 26അവൾ അവനോടു പറഞ്ഞത്: യജമാനനേ; യജമാനനാണ, യഹോവയോടു പ്രാർഥിച്ചുകൊണ്ട് ഇവിടെ സമീപത്തു നിന്നിരുന്ന സ്ത്രീ ഞാൻ ആകുന്നു. 27ഈ ബാലനായിട്ടു ഞാൻ പ്രാർഥിച്ചു; ഞാൻ യഹോവയോടു കഴിച്ച അപേക്ഷ യഹോവ എനിക്കു നല്കിയിരിക്കുന്നു. 28അതുകൊണ്ട് ഞാൻ അവനെ യഹോവയ്ക്കു നിവേദിച്ചിരിക്കുന്നു; അവൻ ജീവപര്യന്തം യഹോവയ്ക്കു നിവേദിതനായിരിക്കും. അവർ അവിടെ യഹോവയെ നമസ്കരിച്ചു.

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy