YouVersion Logo
Search Icon

1 ദിനവൃത്താന്തം 16

16
1ഇങ്ങനെ അവർ ദൈവത്തിന്റെ പെട്ടകം കൊണ്ടുവന്നു ദാവീദ് അതിനായിട്ട് അടിച്ചിരുന്ന കൂടാരത്തിനകത്തു വച്ചു; പിന്നെ അവർ ദൈവത്തിന്റെ സന്നിധിയിൽ ഹോമയാഗങ്ങളും സമാധാനയാഗങ്ങളും കഴിച്ചു. 2ദാവീദ് ഹോമയാഗവും സമാധാനയാഗങ്ങളും കഴിച്ചു തീർന്നശേഷം ജനത്തെ യഹോവയുടെ നാമത്തിൽ അനുഗ്രഹിച്ചു. 3അവൻ യിസ്രായേലിൽ ഓരോ പുരുഷനും സ്ത്രീക്കും ആളൊന്നിന് ഒരു അപ്പവും ഒരു ഖണ്ഡം ഇറച്ചിയും ഒരു മുന്തിരിങ്ങാക്കട്ടയും വീതം വിഭാഗിച്ചുകൊടുത്തു.
4അവൻ യഹോവയുടെ പെട്ടകത്തിന്റെ മുമ്പിൽ യിസ്രായേലിന്റെ ദൈവമായ യഹോവയ്ക്കു കീർത്തനവും വന്ദനവും സ്തോത്രവും ചെയ്‍വാൻ ലേവ്യരിൽനിന്നു ശുശ്രൂഷകന്മാരെ നിയമിച്ചു. 5ആസാഫ് തലവൻ; രണ്ടാമൻ സെഖര്യാവ്; പിന്നെ യെയീയേൽ, ശെമീരാമോത്ത്, യെഹീയേൽ, മത്ഥിഥ്യാവ്, എലീയാബ്, ബെനായാവ്, ഓബേദ്-എദോം, യെയീയേൽ എന്നിവർ വീണയും കിന്നരവും വായിച്ചു; ആസാഫ് കൈത്താളം കൊട്ടി. 6പുരോഹിതന്മാരായ ബെനായാവും യെഹസീയേലും ദൈവത്തിന്റെ നിയമപെട്ടകത്തിന്റെ മുമ്പിൽ നിരന്തരം കാഹളം ഊതി.
7അന്ന്, ആ ദിവസംതന്നെ, ദാവീദ് ആസാഫും അവന്റെ സഹോദരന്മാരും മുഖാന്തരം യഹോവയ്ക്ക് സ്തോത്രം ചെയ്യേണ്ടതിന് ആദ്യം നിയമിച്ചതെന്തെന്നാൽ: 8യഹോവയ്ക്കു സ്തോത്രം ചെയ്ത്;
അവന്റെ നാമത്തെ ആരാധിപ്പിൻ;
ജാതികളുടെ ഇടയിൽ അവന്റെ പ്രവൃത്തികളെ അറിയിപ്പിൻ;
9അവനു പാടി കീർത്തനം ചെയ്‍വിൻ;
അവന്റെ അദ്ഭുതങ്ങളെയൊക്കെയും വർണിപ്പിൻ.
10അവന്റെ വിശുദ്ധനാമത്തിൽ പുകഴുവിൻ;
യഹോവയെ അന്വേഷിക്കുന്നവരുടെ ഹൃദയം സന്തോഷിക്കട്ടെ.
11യഹോവയെയും അവന്റെ ശക്തിയെയും തേടുവിൻ;
അവന്റെ മുഖം നിരന്തരം അന്വേഷിപ്പിൻ.
12അവന്റെ ദാസനായ യിസ്രായേലിന്റെ സന്താനമേ,
അവന്റെ വൃതന്മാരായ യാക്കോബ് പുത്രന്മാരേ,
13അവൻ ചെയ്ത അദ്ഭുതങ്ങളും
അരുളിച്ചെയ്ത അടയാളങ്ങളും വിധികളും ഓർത്തുകൊൾവിൻ.
14അവനല്ലോ നമ്മുടെ ദൈവമായ യഹോവ;
അവന്റെ ന്യായവിധികൾ സർവഭൂമിയിലുമുണ്ട്.
15അവന്റെ വചനം ആയിരം തലമുറയോളവും
അവന്റെ നിയമം എന്നേക്കും ഓർത്തു കൊൾവിൻ.
16അബ്രാഹാമിനോടു അവൻ ചെയ്ത നിയമവും
യിസ്ഹാക്കിനോടു ചെയ്ത സത്യവും തന്നെ.
17അതിനെ അവൻ യാക്കോബിന് ഒരു പ്രമാണമായും
യിസ്രായേലിനൊരു ശാശ്വതനിയമമായും ഉറപ്പിച്ചു.
18ഞാൻ നിനക്ക് അവകാശമായി കനാൻദേശത്തെ തരും എന്നു കല്പിച്ചു.
19നിങ്ങൾ എണ്ണം കുറഞ്ഞു ചുരുക്കംപേരും
അവിടെ പരദേശികളും ആയിരിക്കുമ്പോഴും
20അവർ ഒരു ജാതിയെ വിട്ടു മറ്റൊരു ജാതിയിലേക്കും
ഒരു രാജ്യം വിട്ടു മറ്റൊരു വംശത്തിലേക്കും പോകുമ്പോഴും
21ആരും അവരെ പീഡിപ്പിപ്പാൻ അവൻ സമ്മതിച്ചില്ല;
അവർ നിമിത്തം രാജാക്കന്മാരെയും ശാസിച്ചത്:
22എന്റെ അഭിഷിക്തന്മാരെ തൊടരുത്;
എന്റെ പ്രവാചകർക്കു ദോഷം ചെയ്കയുമരുത്.
23സർവഭൂവാസികളേ, യഹോവയ്ക്കു പാടുവിൻ;
നാൾക്കുനാൾ അവന്റെ രക്ഷയെ പ്രസ്താവിപ്പിൻ.
24ജാതികളുടെ നടുവിൽ അവന്റെ മഹത്ത്വവും സർവവംശങ്ങളുടെയും മധ്യേ അവന്റെ അദ്ഭുതങ്ങളും കഥിപ്പിൻ.
25യഹോവ വലിയവനും അത്യന്തം സ്തുത്യനും സർവദേവന്മാരിലും അതിഭയങ്കരനുമല്ലോ.
26ജാതികളുടെ സകല ദേവന്മാരും വിഗ്രഹങ്ങൾ അത്രേ;
യഹോവയോ ആകാശത്തെ ചമച്ചവൻ.
27യശസ്സും തേജസ്സും അവന്റെ സന്നിധിയിലും
ബലവും ആനന്ദവും അവന്റെ വാസസ്ഥലത്തിലും ഉണ്ട്.
28ജാതികളുടെ കുലങ്ങളേ, യഹോവയ്ക്കു കൊടുപ്പിൻ;
29യഹോവയ്ക്ക് അവന്റെ നാമത്തിന്റെ മഹത്ത്വം കൊടുപ്പിൻ;
കാഴ്ചയുമായി അവന്റെ സന്നിധിയിൽ ചെല്ലുവിൻ;
വിശുദ്ധഭൂഷണം ധരിച്ചുകൊണ്ടു യഹോവയെ നമസ്കരിപ്പിൻ.
30സർവഭൂമിയേ, അവന്റെ സന്നിധിയിൽ നടുങ്ങുക;
ഭൂതലം കുലുങ്ങാതവണ്ണം സ്ഥാപിതമാകുന്നു.
31സ്വർഗം ആനന്ദിക്കട്ടെ; ഭൂമി ഉല്ലസിക്കട്ടെ;
യഹോവ വാഴുന്നു എന്നു ജാതികളുടെ മധ്യേ ഘോഷിക്കട്ടെ.
32സമുദ്രവും അതിന്റെ പൂർണതയും മുഴങ്ങട്ടെ.
വയലും അതിലുള്ളതൊക്കെയും ആഹ്ലാദിക്കട്ടെ.
33അന്നു വനത്തിലെ വൃക്ഷങ്ങൾ യഹോവയുടെ മുമ്പിൽ ആർക്കും;
അവൻ ഭൂമിയെ വിധിപ്പാൻ വരുന്നുവല്ലോ.
34യഹോവയ്ക്കു സ്തോത്രം ചെയ്‍വിൻ;
അവൻ നല്ലവനല്ലോ; അവന്റെ ദയ എന്നേക്കുമുള്ളത്.
35ഞങ്ങളുടെ രക്ഷയായ ദൈവമേ, ഞങ്ങളെ രക്ഷിക്കേണമേ;
തിരുനാമത്തെ വാഴ്ത്തി നിന്റെ സ്തുതിയിൽ പുകഴുവാൻ
ജാതികളുടെ ഇടയിൽനിന്നു വിടുവിച്ചു ശേഖരിക്കേണമേ എന്നു പറവിൻ.
36യിസ്രായേലിൻദൈവമായ യഹോവ എന്നും എന്നേക്കും വാഴ്ത്തപ്പെട്ടവൻ.
സകല ജനവും ആമേൻ എന്നു പറഞ്ഞ് യഹോവയെ സ്തുതിച്ചു.
37ഇങ്ങനെ പെട്ടകത്തിന്റെ മുമ്പിൽ ദിവസം പ്രതിയുള്ള വേലയുടെ ആവശ്യംപോലെ നിത്യം ശുശ്രൂഷിക്കേണ്ടതിന് ആസാഫിനെയും 38അവന്റെ സഹോദരന്മാരെയും ഓബേദ്-എദോമിനെയും അവരുടെ സഹോദരന്മാരായ അറുപത്തെട്ടു പേരെയും യഹോവയുടെ പെട്ടകത്തിന്മുമ്പിലും യെദൂഥൂന്റെ മകനായ ഓബേദ്-എദോമിനെയും ഹോസയെയും വാതിൽക്കാവല്ക്കാരായും നിർത്തി. 39പുരോഹിതനായ സാദോക്കിനെയും അവന്റെ സഹോദരന്മാരായ പുരോഹിതന്മാരെയും ഗിബെയോനിലെ പൂജാഗിരിയിൽ യഹോവയുടെ തിരുനിവാസത്തിന്മുമ്പിൽ യഹോവ യിസ്രായേലിനോടു കല്പിച്ചിട്ടുള്ള 40അവന്റെ ന്യായപ്രമാണത്തിൽ എഴുതിയിരിക്കുന്ന പ്രകാരമൊക്കെയും രാവിലെയും വൈകുന്നേരവും നിത്യം ഹോമപീഠത്തിന്മേൽ യഹോവയ്ക്ക് ഹോമയാഗം കഴിപ്പാനും 41അവരോടുകൂടെ ഹേമാൻ, യെദൂഥൂൻ മുതലായ പേർവിവരം പറഞ്ഞിരിക്കുന്ന ശ്രേഷ്ഠന്മാരെയും അവന്റെ ദയ എന്നേക്കുമുള്ളത് എന്നിങ്ങനെ യഹോവയ്ക്കു സ്തോത്രം ചെയ്‍വാനും നിയമിച്ചു. 42അവരോടുകൂടെ ഹേമാനെയും യെദൂഥൂനെയും കാഹളം, കൈത്താളം എന്നിങ്ങനെ ദിവ്യസംഗീതത്തിനായുള്ള വാദ്യങ്ങളെ ധ്വനിപ്പിക്കേണ്ടതിനു നിയമിച്ചു; യെദൂഥൂന്റെ പുത്രന്മാർ വാതിൽക്കാവല്ക്കാർ ആയിരുന്നു; 43പിന്നെ സർവജനവും ഓരോരുത്തൻ താന്താന്റെ വീട്ടിലേക്കു പോയി; ദാവീദും തന്റെ കുടുംബത്തെ അനുഗ്രഹിപ്പാൻ മടങ്ങിപ്പോയി.

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy