YouVersion Logo
Search Icon

EXODUS 16

16
മന്നയും കാടപ്പക്ഷിയും
1ഇസ്രായേൽജനം ഏലീമിൽനിന്നു യാത്ര തുടർന്നു. ഈജിപ്തിൽനിന്നു പുറപ്പെട്ടതിന്റെ രണ്ടാം മാസം പതിനഞ്ചാം ദിവസം അവർ ഏലീമിനും സീനായിക്കും ഇടയ്‍ക്കുള്ള സീൻ മരുഭൂമിയിൽ എത്തി. 2മരുഭൂമിയിൽവച്ച് ഇസ്രായേൽജനം മോശയ്‍ക്കും അഹരോനുമെതിരെ പിറുപിറുത്തു. 3അവർ പറഞ്ഞു: “ഈജിപ്തിൽവച്ചുതന്നെ സർവേശ്വരൻ ഞങ്ങളെ കൊന്നിരുന്നെങ്കിൽ നന്നായിരുന്നു. അവിടെ ഞങ്ങൾ അപ്പവും ഇറച്ചിയും വേണ്ടുവോളം ഭക്ഷിച്ചിരുന്നു; പട്ടിണികൊണ്ടു മരിക്കാൻ ജനത്തെ മുഴുവനും നിങ്ങൾ ഈ മരുഭൂമിയിൽ കൊണ്ടുവന്നിരിക്കുന്നു.” 4അപ്പോൾ സർവേശ്വരൻ മോശയോട് അരുളിച്ചെയ്തു: “ആകാശത്തുനിന്നു ഞാൻ നിങ്ങൾക്കു ഭക്ഷണം വർഷിക്കും; ജനം പുറത്തിറങ്ങി അതതു ദിവസത്തേക്കു വേണ്ടതു ശേഖരിക്കട്ടെ. അവർ എന്റെ കല്പന അനുസരിക്കുമോ എന്ന് ഇങ്ങനെ ഞാൻ പരീക്ഷിച്ചുനോക്കും. 5ആറാം ദിവസം ശേഖരിച്ചതു പാകം ചെയ്യുമ്പോൾ ദിവസംതോറും ശേഖരിച്ചതിന്റെ ഇരട്ടി ഉണ്ടായിരിക്കും.” 6മോശയും അഹരോനും എല്ലാ ഇസ്രായേല്യരോടുമായി പറഞ്ഞു: “നിങ്ങളെ ഈജിപ്തിൽനിന്നു വിടുവിച്ചു കൊണ്ടുവന്നതു സർവേശ്വരൻ തന്നെയെന്നു നിങ്ങൾ ഇന്നു വൈകിട്ടു മനസ്സിലാക്കും. 7പ്രഭാതത്തിൽ നിങ്ങൾ സർവേശ്വരന്റെ മഹത്ത്വം ദർശിക്കും; അവിടുത്തേക്ക് എതിരായി നിങ്ങൾ പിറുപിറുക്കുന്നത് അവിടുന്നു കേട്ടിരിക്കുന്നു; നിങ്ങൾ ഞങ്ങളുടെ നേരേ പിറുപിറുക്കാൻ ഞങ്ങൾ ആരാണ്? 8രാവിലെ നിങ്ങൾക്കു വേണ്ടിടത്തോളം അപ്പവും വൈകിട്ടു മാംസവും സർവേശ്വരൻ നല്‌കുമ്പോൾ അവിടുത്തേക്കെതിരെ നിങ്ങൾ പിറുപിറുത്തത് അവിടുന്നു കേട്ടിരിക്കുന്നു എന്നു നിങ്ങൾ അറിയും. നിങ്ങളുടെ പിറുപിറുപ്പ്, ഞങ്ങൾക്കെതിരെയല്ല വാസ്തവത്തിൽ സർവേശ്വരനെതിരെയാണ്.” 9മോശ അഹരോനോടു പറഞ്ഞു: “ഇസ്രായേൽജനങ്ങളോടു പറയുക. സർവേശ്വരന്റെ സന്നിധിയിലേക്കു വരിക; നിങ്ങളുടെ ആവലാതി അവിടുന്ന് കേട്ടിരിക്കുന്നു.” 10അഹരോൻ ജനത്തോടു സംസാരിക്കുമ്പോൾ തന്നെ അവർ മരുഭൂമിയിലേക്ക് നോക്കി; അപ്പോൾ സർവേശ്വരന്റെ തേജസ്സ് മേഘത്തിൽ അവർക്ക് ദൃശ്യമായി. 11സർവേശ്വരൻ മോശയോട് അരുളിച്ചെയ്തു: “ഞാൻ ഇസ്രായേൽജനങ്ങളുടെ ആവലാതി കേട്ടിരിക്കുന്നു; 12ഇന്നു വൈകുന്നേരം അവർക്കു മാംസം ലഭിക്കുമെന്ന് അവരോടു പറയുക; പ്രഭാതത്തിൽ അവർ അപ്പംകൊണ്ടും തൃപ്തരാകും. അപ്പോൾ ഞാനാണ് നിങ്ങളുടെ ദൈവമായ സർവേശ്വരനെന്ന് നിങ്ങൾ അറിയും.” 13വൈകുന്നേരം കാടപ്പക്ഷികൾ വന്നു പാളയം മൂടി. പ്രഭാതമായപ്പോൾ പാളയത്തിനു ചുറ്റും മഞ്ഞു വീണു കിടന്നു; 14മഞ്ഞു മാറിയപ്പോൾ അവലുപോലെ നേരിയ ശകലങ്ങൾ ഉറഞ്ഞ മഞ്ഞുപോലെ മൂടിയിരിക്കുന്നത് അവർ കണ്ടു. 15അതുകണ്ട് ‘ഇതെന്ത്’ എന്ന് അവർ പരസ്പരം ചോദിച്ചു; അത് എന്തെന്ന് അവർക്ക് മനസ്സിലായില്ല. 16അപ്പോൾ മോശ പറഞ്ഞു: ‘ഇതാണ് സർവേശ്വരൻ നിങ്ങൾക്കു തന്നിരിക്കുന്ന ഭക്ഷണം.’ അവിടുത്തെ കല്പന ഇതാകുന്നു: നിങ്ങളിൽ ഓരോരുവനും ഭക്ഷിക്കാവുന്നിടത്തോളം ശേഖരിച്ചുകൊള്ളുക; ഓരോ കൂടാരത്തിലും ഉള്ളവരുടെ എണ്ണമനുസരിച്ച് ആളൊന്നിന് ഇടങ്ങഴി വീതം ശേഖരിക്കാം.” 17ഇസ്രായേൽജനം അപ്രകാരം ചെയ്തു; അവരവർക്കു വേണ്ടുവോളം ഓരോരുത്തരും ശേഖരിച്ചു. ചിലർ കൂടുതലും ചിലർ കുറച്ചും പെറുക്കി. 18എന്നാൽ അളന്നുനോക്കിയപ്പോൾ കൂടുതൽ പെറുക്കിയവർക്കു കൂടുതലോ കുറച്ചു പെറുക്കിയവർക്കു കുറവോ കണ്ടില്ല; 19മോശ അവരോടു പറഞ്ഞു: “ആരും അതിൽ നിന്നു പിറ്റേദിവസത്തേക്ക് നീക്കിവയ്‍ക്കരുത്. 20എന്നാൽ ചിലർ അതു കൂട്ടാക്കാതെ അടുത്ത ദിവസത്തേക്കു കുറെ ശേഷിപ്പിച്ചു; അതെല്ലാം പുഴുത്തു നാറി; മോശ അവരെ ശകാരിച്ചു. 21അവർക്കു ഭക്ഷിക്കാവുന്നിടത്തോളം പ്രഭാതംതോറും അവർ ശേഖരിച്ചുവന്നു; വെയിലുറയ്‍ക്കുമ്പോൾ അത് ഉരുകിപ്പോകുമായിരുന്നു. 22ആറാം ദിവസം പതിവിൽ ഇരട്ടി, രണ്ടിടങ്ങഴി വീതം അവർ ശേഖരിച്ചു. 23ജനപ്രമാണികൾ വന്ന് വിവരം അറിയിച്ചപ്പോൾ മോശ അവരോടു പറഞ്ഞു: “സർവേശ്വരന്റെ കല്പന ഇതാണ്: നാളെ വിശ്രമദിനമാണ്. അവിടുത്തെ വിശുദ്ധമായ ശബത്തുദിനം പ്രമാണിച്ച്. ഇന്നുതന്നെ ചുടാനുള്ളതു ചുടുകയും പുഴുങ്ങാനുള്ളതു പുഴുങ്ങുകയും ചെയ്യുക. അധികമുള്ള ഭക്ഷണം പിറ്റേദിവസത്തേക്കു സൂക്ഷിക്കുക.” 24മോശ കല്പിച്ചതുപോലെ പിറ്റേദിവസത്തേക്ക് അവർ കരുതിവച്ച ഭക്ഷണം കേടായില്ല; അവയിൽ കൃമി ഉണ്ടായതുമില്ല. 25മോശ പറഞ്ഞു: “അത് ഇന്നു ഭക്ഷിക്കാം; ഇന്നു സർവേശ്വരന്റെ ശബത്താകുന്നു. പാളയത്തിനു പുറത്ത് ആ വസ്തു ഇന്നു കാണുകയില്ല. 26ആറു ദിവസം നിങ്ങൾ അതു ശേഖരിക്കണം; ഏഴാം ദിവസം ശബത്താകയാൽ അതു കാണുകയില്ല. 27ശബത്തിൽ ചിലർ അതു ശേഖരിക്കാൻ പോയെങ്കിലും അത് കണ്ടില്ല. 28സർവേശ്വരൻ മോശയോട് അരുളിച്ചെയ്തു: “എന്റെ ആജ്ഞയും പ്രമാണങ്ങളും നിങ്ങൾ എത്രനാൾ ധിക്കരിക്കും? 29ശബത്തുദിനം നിങ്ങൾക്കു തന്നതു സർവേശ്വരനാണെന്ന് ഓർക്കുക; അതുകൊണ്ടാണ് ആറാം ദിവസം രണ്ടു ദിവസത്തേക്കുള്ള ഭക്ഷണം അവിടുന്ന് തരുന്നത്; ഏഴാം ദിവസം ആരും തന്റെ ഭവനത്തിൽനിന്നോ സ്ഥലത്തുനിന്നോ പുറത്തുപോകരുത്. 30അതനുസരിച്ച് ഏഴാം ദിവസം ജനങ്ങൾ വിശ്രമിച്ചു. 31ഇസ്രായേൽജനങ്ങൾ ആ ഭക്ഷണപദാർഥത്തിനു ‘മന്ന’ എന്നു പേരിട്ടു; അത് കൊത്തമല്ലിയുടെ ആകൃതിയുള്ളതും വെളുത്തതും തേൻചേർത്ത അടപോലെ രുചികരവും ആയിരുന്നു. 32മോശ പറഞ്ഞു: “നിങ്ങളെ ഈജിപ്തിൽനിന്നു കൊണ്ടുവന്നപ്പോൾ മരുഭൂമിയിൽവച്ചു ഞാൻ നിങ്ങൾക്കു ഭക്ഷിക്കാൻ നല്‌കിയത് ഇതായിരുന്നു എന്നു ഭാവിതലമുറ മനസ്സിലാക്കുന്നതിന് ഇടങ്ങഴി മന്ന സൂക്ഷിച്ചുവയ്‍ക്കണമെന്നു സർവേശ്വരൻ കല്പിക്കുന്നു.” 33മോശ അഹരോനോടു പറഞ്ഞു: “ഒരു ഭരണിയിൽ ഇടങ്ങഴി മന്ന നിറച്ച് നിങ്ങളുടെ ഭാവിതലമുറയ്‍ക്ക് കാണാൻ സർവേശ്വരന്റെ സന്നിധിയിൽ വയ്‍ക്കുക.” 34സർവേശ്വരൻ മോശയോടു കല്പിച്ചതുപോലെ അഹരോൻ അതു സാക്ഷ്യപേടകത്തിന്റെ മുമ്പിൽ സൂക്ഷിച്ചുവച്ചു. 35ആവാസയോഗ്യമായ കനാൻദേശത്ത് എത്തുന്നതുവരെ നാല്പതു വർഷം ജനങ്ങൾ മന്ന ഭക്ഷിച്ചു. 36അന്ന് അളവുപാത്രമായി ഉപയോഗിച്ചിരുന്ന #16:36 ഓമർ = ഏകദേശം രണ്ടു ലിറ്റർ ഓമർ ഏഫെയുടെ പത്തിലൊന്നായിരുന്നു.

Currently Selected:

EXODUS 16: malclBSI

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy