YouVersion Logo
Search Icon

DEUTERONOMY 1

1
1യോർദ്ദാൻനദിക്ക് അക്കരെ മരുഭൂമിയിൽ സൂഫിന് എതിർവശത്ത് പാരാൻ, തോഫെൽ, ലാബാൻ, ഹസേരോത്ത്, ദീസാഹാബ് എന്നിവയുടെ മധ്യേ സ്ഥിതിചെയ്യുന്ന അരാബായിൽവച്ച് മോശ ഇസ്രായേൽജനത്തോട് ഇങ്ങനെ പറഞ്ഞു: 2“സീനായിൽനിന്നു സേയീർമല വഴി കാദേശ്-ബർന്നേയയിൽ എത്താൻ പതിനൊന്നു ദിവസം വേണം.” 3സർവേശ്വരൻ ഇസ്രായേൽജനത്തോടു പറയാൻ തന്നോടു കല്പിച്ച വചനങ്ങൾ ഈജിപ്തിൽനിന്നു യാത്രതിരിച്ചതിന്റെ നാല്പതാം വർഷം പതിനൊന്നാം മാസം ഒന്നാം ദിവസം മോശ അവരോടു പറഞ്ഞു. 4ഹെശ്ബോനിൽ പാർത്തിരുന്ന അമോര്യരുടെ രാജാവായ സീഹോനെയും എദ്രെയിലും അസ്താരോത്തിലും പാർത്തിരുന്ന ബാശാൻരാജാവായ ഓഗിനെയും പരാജയപ്പെടുത്തിയതിനു ശേഷമായിരുന്നു മോശ അവരോടു സംസാരിച്ചത്. 5യോർദ്ദാൻനദിക്ക് അക്കരെ മോവാബുദേശത്തുവച്ച് മോശ ധർമശാസ്ത്രം വിശദീകരിച്ചു. 6“നമ്മുടെ ദൈവമായ സർവേശ്വരൻ സീനായ്മലയിൽവച്ച് നമ്മോട് അരുളിച്ചെയ്തു: ഈ മലയിൽ നിങ്ങൾ വേണ്ടത്രകാലം പാർത്തു കഴിഞ്ഞിരിക്കുന്നു. 7ഇനി നിങ്ങൾ ഇവിടം വിട്ട് കനാൻദേശത്തേക്കും, ലെബാനോൻ പർവതങ്ങൾക്കപ്പുറം യൂഫ്രട്ടീസ്നദിവരെയും പോകണം. അതായത് അമോര്യരുടെ മലനാട്ടിലേക്കും അതിന്റെ അയൽപ്രദേശമായ അരാബാ, മലനാട്, താഴ്‌വരകൾ, നെഗെബ്, കടൽത്തീരം എന്നിവിടങ്ങളിലേക്കും തന്നെ. 8“ഇതാ, ആ ദേശം നിങ്ങൾക്കായി ഒരുക്കിയിരിക്കുന്നു. സർവേശ്വരനായ ഞാൻ നിങ്ങളുടെ പൂർവപിതാക്കന്മാരായ അബ്രഹാമിനും ഇസ്ഹാക്കിനും യാക്കോബിനും അവരുടെ പിൻതലമുറകൾക്കും അവകാശമായി നല്‌കുമെന്നു വാഗ്ദാനം ചെയ്തിരുന്ന ദേശം നിങ്ങൾ പോയി കൈവശമാക്കുക.”
ന്യായാധിപന്മാരെ നിയമിക്കുന്നു
9“എനിക്ക് താങ്ങാനാവാത്ത ഭാരമാണിതെന്ന് അന്നേ ഞാൻ നിങ്ങളോടു പറഞ്ഞതാണ്. 10നിങ്ങളുടെ ദൈവമായ സർവേശ്വരൻ നിങ്ങളെ വർധിപ്പിച്ചിരിക്കുന്നു. ഇന്നു നിങ്ങൾ ആകാശത്തിലെ നക്ഷത്രങ്ങൾപോലെ എണ്ണമറ്റവരാണ്. 11നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ സർവേശ്വരൻ നിങ്ങളെ ഇനിയും ആയിരംമടങ്ങു വർധിപ്പിക്കുകയും അവിടുത്തെ വാഗ്ദാനംപോലെ നിങ്ങളെ അനുഗ്രഹിക്കുകയും ചെയ്യട്ടെ. 12നിങ്ങളുടെ ഭാരിച്ച ചുമതലകളും കലഹങ്ങളും എങ്ങനെ ഞാൻ ഒറ്റയ്‍ക്കു താങ്ങും? 13ജ്ഞാനവും വിവേകവും പക്വതയുമുള്ള ഏതാനും പേരെ ഓരോ ഗോത്രത്തിൽനിന്നും തിരഞ്ഞെടുക്കുക; അവരെ ഞാൻ നിങ്ങൾക്കു തലവന്മാരായി നിയമിക്കാം. 14അപ്പോൾ നിങ്ങൾ ‘അങ്ങയുടെ നിർദ്ദേശം നല്ലത്’ എന്നു മറുപടി പറഞ്ഞു. 15അങ്ങനെ ഞാൻ ജ്ഞാനികളും പക്വമതികളുമായ ഗോത്രത്തലവന്മാരെ തിരഞ്ഞെടുത്തു നിങ്ങളുടെ അധിപതികളായി നിയമിച്ചു; ഓരോ ഗോത്രത്തിലും ആയിരത്തിനും നൂറിനും അമ്പതിനും പത്തിനും അവരെ അധിപതികളായി നിയമിച്ചു. 16നിങ്ങളുടെ ന്യായാധിപന്മാരോട് അന്നു ഞാൻ കല്പിച്ചു; നിങ്ങളുടെ ഇടയിലുണ്ടാകുന്ന പ്രശ്നങ്ങൾ വിചാരണ ചെയ്യുവിൻ. നിങ്ങൾ തമ്മിലോ, നിങ്ങളും നിങ്ങളുടെ ഇടയിൽ പാർക്കുന്ന പരദേശികളും തമ്മിലോ ആയാലും അവ കേട്ട് നീതിപൂർവം വിധി കല്പിക്കുവിൻ. 17നിങ്ങൾ മുഖം നോക്കാതെ ന്യായം വിധിക്കണം; ചെറിയവന്റെയും വലിയവന്റെയും പരാതികൾ ഒരുപോലെ കേൾക്കണം. ഒരു മനുഷ്യനെയും ഭയപ്പെടരുത്; ന്യായവിധി ദൈവത്തിൻറേതാണല്ലോ. നിങ്ങൾക്കു തീരുമാനിക്കാൻ പ്രയാസമുള്ള പ്രശ്നങ്ങൾ എന്റെ അടുക്കൽ കൊണ്ടുവരിക; ഞാൻ അതു തീർത്തുകൊള്ളാം. 18നിങ്ങൾ ചെയ്യേണ്ട മറ്റെല്ലാ കാര്യങ്ങളെ സംബന്ധിച്ചും അന്നു ഞാൻ നിങ്ങളോടു കല്പിച്ചിട്ടുണ്ടല്ലോ.”
ചാരന്മാരെ അയയ്‍ക്കുന്നു
19നമ്മുടെ ദൈവമായ സർവേശ്വരൻ നമ്മോടു കല്പിച്ചിരുന്നതുപോലെ നാം സീനായിൽനിന്നു പുറപ്പെട്ട്, നിങ്ങൾ കണ്ട ഭയാനകമായ മഹാമരുഭൂമി കടന്ന് അമോര്യരുടെ മലനാട്ടിലേക്കുള്ള വഴിയിലൂടെ കാദേശ്-ബർന്നേയയിൽ എത്തി. 20അപ്പോൾ ഞാൻ നിങ്ങളോടു പറഞ്ഞു: “നമ്മുടെ ദൈവമായ സർവേശ്വരൻ നമുക്ക് നല്‌കാൻ പോകുന്ന അമോര്യരുടെ മലനാട്ടിൽ നാം എത്തിയിരിക്കുന്നു; 21ഇതാ, നിങ്ങളുടെ ദൈവമായ സർവേശ്വരൻ ഈ ദേശം നിങ്ങൾക്കായി ഒരുക്കിയിരിക്കുന്നു. നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ സർവേശ്വരൻ കല്പിച്ചതുപോലെ നിങ്ങൾ പോയി അതു കൈവശമാക്കുക. ഭയമോ പരിഭ്രാന്തിയോ വേണ്ട.” 22എന്നാൽ നിങ്ങൾ എന്നോടു പറഞ്ഞു: “ചിലരെ നമുക്ക് മുമ്പേ അയയ്‍ക്കാം; അവർ പോയി ദേശം രഹസ്യമായി നിരീക്ഷിച്ച് നാം ഏതു വഴി കടക്കണമെന്നും ഏതേതു നഗരങ്ങളിൽ പ്രവേശിക്കണമെന്നും വന്നു പറയട്ടെ. 23അത് ഒരു നല്ല നിർദ്ദേശമായി എനിക്കു തോന്നി; ഒരു ഗോത്രത്തിൽനിന്ന് ഒരാളെ വീതം പന്ത്രണ്ടു പേരെ ഞാൻ നിങ്ങളിൽനിന്ന് തിരഞ്ഞെടുത്തു. 24അവർ മലനാട്ടിൽ പ്രവേശിച്ച് എസ്കോൽതാഴ്‌വരയിൽ എത്തി. ആ ദേശം രഹസ്യമായി നിരീക്ഷിച്ചു. 25അവർ അവിടെനിന്നു ചില ഫലവർഗങ്ങൾ നമ്മുടെ അടുക്കൽ കൊണ്ടുവന്നു. നമ്മുടെ ദൈവമായ സർവേശ്വരൻ നമുക്കു നല്‌കുന്ന ദേശം ഫലഭൂയിഷ്ഠമാണെന്ന് അറിയിക്കുകയും ചെയ്തു. 26എന്നാൽ ആ ദേശത്തേക്ക് പോകാൻ നിങ്ങൾ വിസമ്മതിച്ചു. നിങ്ങളുടെ ദൈവമായ സർവേശ്വരന്റെ കല്പനയ്‍ക്ക് എതിരായി നിങ്ങൾ പ്രവർത്തിച്ചു. 27കൂടാരങ്ങളിലിരുന്നു നിങ്ങൾ പിറുപിറുത്തു; സർവേശ്വരൻ നമ്മെ ദ്വേഷിക്കുന്നതുകൊണ്ടാണ് അമോര്യരുടെ കൈയിൽ ഏല്പിച്ചു നശിപ്പിക്കാനായി നമ്മെ ഈജിപ്തിൽനിന്നു കൊണ്ടുവന്നിരിക്കുന്നത്. 28എവിടേക്കാണ് നാം പോകുന്നത്? അവിടെയുള്ള ജനം നമ്മെക്കാൾ ദീർഘകായന്മാരും ബലിഷ്ഠരും ആണ്; അംബരചുംബികളായ കോട്ടകളാൽ സുരക്ഷിതമായ പട്ടണങ്ങളാണ് അവരുടേത്. ചില അനാക്യസന്തതികളെയും അവിടെ കണ്ടു എന്നു പറഞ്ഞു നമ്മുടെ സഹോദരന്മാർ നമ്മെ നിരുത്സാഹപ്പെടുത്തിയിരിക്കുന്നു.” 29അപ്പോൾ ഞാൻ പറഞ്ഞു: “നിങ്ങൾ പരിഭ്രമിക്കേണ്ടാ; അവരെ ഭയപ്പെടുകയും വേണ്ടാ. 30നിങ്ങളുടെ ദൈവമായ സർവേശ്വരനാണല്ലോ നിങ്ങൾക്കു മുമ്പേ നടക്കുന്നത്. ഈജിപ്തിൽവച്ച് നിങ്ങൾ കാൺകെ അവിടുന്നു നിങ്ങൾക്കുവേണ്ടി യുദ്ധം ചെയ്തു. അതുപോലെ ഇനിയും അവിടുന്നു ചെയ്യും. 31മരുഭൂമിയിൽ നിങ്ങൾ പിന്നിട്ട വഴികളിലെല്ലാം, ഇവിടെ എത്തുവോളം അവിടുന്നു നിങ്ങളെ പിതാവ് മകനെ എന്നപോലെ കരങ്ങളിൽ വഹിക്കുന്നത് നിങ്ങൾ കണ്ടു. 32എന്നിട്ടും നിങ്ങൾ നിങ്ങളുടെ ദൈവമായ സർവേശ്വരനെ വിശ്വസിച്ചില്ല. 33നിങ്ങൾക്കു പാളയമടിക്കാനുള്ള സ്ഥലം കണ്ടുപിടിക്കാനും നിങ്ങൾക്ക് വഴി കാണിക്കാനും രാത്രി അഗ്നിയിലും പകൽ മേഘത്തിലും നിങ്ങൾക്കു മുമ്പേ അവിടുന്നു സഞ്ചരിച്ചിരുന്നു.”
ഇസ്രായേലിനെ ശിക്ഷിക്കുന്നു
(സംഖ്യാ. 14:20-45)
34സർവേശ്വരൻ നിങ്ങളുടെ വാക്കു കേട്ടു കോപിച്ചു. 35നിങ്ങളുടെ പൂർവപിതാക്കന്മാർക്കു നല്‌കുമെന്നു ഞാൻ വാഗ്ദാനം ചെയ്ത ഫലഭൂയിഷ്ഠമായ ദേശം ഈ ദുഷിച്ച തലമുറയിലെ ഒരാൾപോലും കാണുകയില്ല എന്ന് അവിടുന്ന് ശപഥം ചെയ്തു. 36യെഫുന്നെയുടെ പുത്രനായ കാലേബു മാത്രമേ ആ സ്ഥലം കാണുകയുള്ളൂ; അവൻ എന്നെ പൂർണമായി അനുസരിച്ചല്ലോ. അതുകൊണ്ട് അവന്റെ കാൽ പതിച്ച ദേശം, അവനും അവന്റെ പുത്രന്മാർക്കും ഞാൻ കൊടുക്കും. 37“നിങ്ങൾ നിമിത്തം സർവേശ്വരൻ എന്നോടും കോപിച്ചു; അവിടുന്നു പറഞ്ഞു: “നീയും ആ ദേശത്തു പ്രവേശിക്കുകയില്ല. 38നിന്റെ സഹായകനും നൂനിന്റെ പുത്രനുമായ യോശുവ അവിടെ പ്രവേശിക്കും; അവനെ ധൈര്യപ്പെടുത്തുക. ഇസ്രായേല്യർ ആ ദേശം അവകാശമാക്കാൻ അവൻ ഇടയാക്കും.” 39അപ്പോൾ “ശത്രുക്കൾക്കിരയാകുമെന്നു നിങ്ങൾ കരുതിയ നിങ്ങളുടെ ശിശുക്കളും തെറ്റും ശരിയും തിരിച്ചറിയാൻ പ്രായമായിട്ടില്ലാത്ത നിങ്ങളുടെ കുട്ടികളും അവിടെ പ്രവേശിക്കും. ഞാൻ ആ ദേശം അവർക്കു കൊടുക്കും; അവർ അതു കൈവശമാക്കുകയും ചെയ്യും.” 40എന്നാൽ നിങ്ങൾ ചെങ്കടൽ ലക്ഷ്യമാക്കി മരുഭൂമിയിലേക്കു തിരിഞ്ഞു നടന്നുകൊൾക. 41അപ്പോൾ നിങ്ങൾ, “ഞങ്ങൾ സർവേശ്വരനെതിരായി പാപം ചെയ്തുപോയി. ഞങ്ങളുടെ ദൈവമായ സർവേശ്വരൻ കല്പിച്ചതുപോലെ ഞങ്ങൾ പോയി യുദ്ധം ചെയ്യാം” എന്ന് എന്നോടു പറഞ്ഞു. മലനാട് ആക്രമിക്കുന്നത് എളുപ്പമായിരിക്കും എന്നു കരുതി നിങ്ങൾ യുദ്ധത്തിനു സന്നദ്ധരായി. 42എന്നാൽ സർവേശ്വരൻ എന്നോട് അരുളിച്ചെയ്തു: “അവരോടു പറയുക. നിങ്ങൾ പോകരുത്; യുദ്ധം ചെയ്യുകയും അരുത്. ഞാൻ നിങ്ങളുടെകൂടെ ഉണ്ടായിരിക്കുകയില്ല; ശത്രുക്കൾ നിങ്ങളെ പരാജയപ്പെടുത്തും.” 43ഞാൻ അതു നിങ്ങളോടു പറഞ്ഞെങ്കിലും നിങ്ങൾ ശ്രദ്ധിച്ചില്ല; അവിടുത്തെ കല്പനയ്‍ക്കെതിരായി നിങ്ങൾ മത്സരിച്ചു; അഹങ്കാരത്തോടെ നിങ്ങൾ മലമ്പ്രദേശത്തേക്കു കയറി. 44അവിടെ പാർത്തിരുന്ന അമോര്യർ തേനീച്ചക്കൂട്ടംപോലെ നിങ്ങളെ ആക്രമിച്ചു; സേയീരിൽ ഹോർമ്മാവരെ നിങ്ങളെ പിന്തുടർന്നു പരാജയപ്പെടുത്തി. 45നിങ്ങൾ മടങ്ങിവന്നു സർവേശ്വരനോടു നിലവിളിച്ചു; എന്നാൽ അവിടുന്നു നിങ്ങളുടെ നിലവിളി കേട്ടില്ല; നിങ്ങളെ ശ്രദ്ധിച്ചതുമില്ല. 46അതുകൊണ്ട് ദീർഘനാളുകൾ നിങ്ങൾക്ക് കാദേശിൽ പാർക്കേണ്ടിവന്നു.

Currently Selected:

DEUTERONOMY 1: malclBSI

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy