അതിരാവിലെ തിരുസന്നിധിയിൽഉദാഹരണം

ദശാംശം അഥവാ വരുമാനത്തിന്റെ പത്തിലൊരംശം തന്റെ ജനം തനിക്കുവേണ്ടി നല്‍കണമെന്ന് ദൈവം കല്പിച്ചിട്ടുണ്ടെങ്കിലും, ഇന്ന് അനേക സഹോദരങ്ങള്‍ അതു കൊടുക്കാറില്ല. മനുഷ്യന്റെ ഉപജീവനം മുഖ്യമായി കാര്‍ഷിക വിളകളില്‍നിന്നു ലഭ്യമായിരുന്ന കാലയളവില്‍ നിലത്തിലെ വിത്തിലും വൃക്ഷത്തിന്റെ ഫലത്തിലും ദശാംശം യഹോവയ്ക്കു കൊടുക്കണമെന്ന് ''യിസ്രായേല്‍മക്കള്‍ക്കുവേണ്ടി യഹോവ സീനായിപര്‍വ്വതത്തില്‍വച്ച് മോശെയോടു കല്പിച്ച കല്പനകള്‍'' (ലേവ്യ. 27 : 34) ഈ ഇലക്‌ട്രോണിക്‌യുഗത്തിലും ദൈവജനത്തിനു ബാധകമാണ്. ദൈവം മോശെയോടു കല്പിക്കുന്നതിന് നൂറ്റാണ്ടുകള്‍ക്കുമുമ്പ് ''അബ്രാം അത്യുന്നതനായ ദൈവത്തിന്റെ പുരോഹിതനും ശാലേംരാജാവുമായ മല്‍ക്കീസേദെക്കിന് സകലത്തിലും ദശാംശം കൊടുത്തു'' (ഉല്‍പത്തി 14 : 20) എന്ന് തിരുവചനം ഉദ്‌ഘോഷിക്കുന്നു. നിയമമോ കല്പനയോ ഇല്ലാതെ ദൈവത്തിനുവേണ്ടി കൊടുത്ത വിശ്വാസികളുടെ പിതാവായ അബ്രാം നമ്മുടെ മാതൃകയാകണം. കൈസര്‍ക്കു കരം കൊടുക്കുന്നത് നിയമാനുസൃതമോ എന്നു ചോദിച്ച പരീശസമൂഹത്തോട് ''കൈസര്‍ക്കുള്ളത് കൈസര്‍ക്കും ദൈവത്തിനുള്ളത് ദൈവത്തിനും കൊടുക്കുവാന്‍'' കല്പിക്കുന്ന കര്‍ത്താവ് ദൈവത്തിനു കൊടുക്കേണ്ടതിന്റെ പ്രാധാന്യം ചൂണ്ടിക്കാണിക്കുന്നു. ദൈവത്തിനുവേണ്ടി എന്തെങ്കിലും കൊടുക്കാത്തവര്‍ വിരളമായിരിക്കും. എന്നാല്‍ തന്റെ ജനം അവരുടെ ദശാംശം മുഴുവന്‍ തനിക്കുവേണ്ടി വേര്‍തിരിക്കണമെന്നാണ് ദൈവം കല്പിക്കുന്നത്. ''എന്റെ ആലയത്തില്‍ ആഹാരം ഉണ്ടാകേണ്ടതിന് നിങ്ങള്‍ ദശാംശം മുഴുവന്‍ ഭണ്ഡാരത്തിലേക്കു കൊണ്ടുവരുവിന്‍'' എന്ന് അരുളിച്ചെയ്യുന്ന ദൈവം, നാം എന്തെങ്കിലും കൊടുത്തു ശാപഗ്രസ്തരാകുവാനല്ല, പ്രത്യുത ദശാംശം മുഴുവന്‍ കൊടുത്ത് സ്ഥലം പോരാതെ വരുവോളം അനുഗ്രഹം പ്രാപിക്കുന്നവരാകുവാന്‍ ആഗ്രഹിക്കുന്നു.
സഹോദരാ! സഹോദരീ! നിനക്കു വേണ്ടതെല്ലാം നല്‍കി നിന്നെ പോറ്റിപ്പുലര്‍ത്തുന്ന ദൈവത്തിന് നീ എന്താണ് ഇതുവരെ കൊടുത്തിട്ടുള്ളത്? നിന്റെ എല്ലാ വരുമാനങ്ങളുടെയും പത്തിലൊരംശം ദൈവത്തിനായി കൊടുക്കുവാന്‍ നിനക്ക് കഴിയുന്നുണ്ടോ? അങ്ങനെ നീ ദൈവത്തിനുവേണ്ടി കൊടുക്കുമ്പോള്‍ അവന്‍ നിന്നെ ആകാശത്തിന്റെ കിളിവാതിലുകള്‍ തുറന്ന് സ്ഥലം പോരാതെ വരുവോളം സമൃദ്ധിയായി അനുഗ്രഹിക്കുമെന്നു നീ ഓര്‍ക്കുമോ?
യഹോവയ്ക്കു മഹത്ത്വം ബലവും കൊടുപ്പിന്‍
അവന്‍ പ്രാകാരങ്ങളില്‍ കാഴ്ചയുമായി ചെല്ലുവിന്‍ പാടുവിന്‍...
തിരുവെഴുത്ത്
ഈ പദ്ധതിയെക്കുറിച്ച്

പ്രതിദിനം പതിനായിരങ്ങളെ വിശ്വാസത്തിലും വിശ്വസ്തതയിലും വിശുദ്ധിയിലും പരിശുദ്ധാത്മ നിറവിൽ കർത്താവിനായി മുന്നേറുവാൻ വഴിയൊരുക്കുന്ന ബ്രദർ ഡോ. മാത്യൂസ് വർഗീസിൻ്റെ സുപ്രസിദ്ധ 366 ദിന ധ്യാനസമാഹാരം
More
ഈ പ്ലാൻ നൽകിയതിന് വേഡ് ടു വേൾഡ് ഫൗണ്ടേഷന് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക http://www.brothermathewsvergis.com