അതിരാവിലെ തിരുസന്നിധിയിൽഉദാഹരണം

അതിരാവിലെ തിരുസന്നിധിയിൽ

366 ദിവസത്തിൽ 345 ദിവസം

ജീവിതത്തില്‍ പരമോന്നതമായി സ്‌നേഹിക്കുന്നതിനെ ദൈവം ആവശ്യപ്പെട്ടാല്‍ അതിനെ വേര്‍പിരിയുവാന്‍ ഭൂരിഭാഗം സഹോദരങ്ങള്‍ക്കും കഴിയുകയില്ല. ദൈവത്തിന്റെ വാക്കനുസരിച്ച് എഴുപത്തിയഞ്ചാമത്തെ വയസ്സില്‍ പിതൃഭവനത്തെയും ചാര്‍ച്ചക്കാരെയും വിട്ടിറങ്ങിത്തിരിച്ച്, ഇരുപത്തിയഞ്ചു വര്‍ഷങ്ങള്‍ ദൈവത്തിന്റെ വാഗ്ദത്തം വിശ്വസിച്ച് കാത്തിരുന്ന് ദൈവം നല്‍കിയ തന്റെ ഏകജാതനായ മകനെയാണ് മോരിയാദേശത്ത് താന്‍ കാണിക്കുന്ന മലയില്‍ ഹോമയാഗം കഴിക്കുവാന്‍ യഹോവ അരുളിച്ചെയ്യുന്നത്. സാറായുടെ നിര്‍ബ്ബന്ധം കൂടിയപ്പോള്‍ ദൈവം കല്പിച്ചതനുസരിച്ച് ഹാഗാറിനെയും മകനെയും ഇറക്കിവിട്ട അബ്രാഹാമിന് മറ്റൊരു മകനുണ്ടെന്ന് ആശ്വസിക്കുവാന്‍ കഴിയുമായിരുന്നില്ല. താന്‍ സ്‌നേഹിക്കുന്ന തന്റെ ഏകജാതനായ മകനെ ദൈവത്തിനായി സമര്‍പ്പിക്കുന്നതിനെക്കാളുപരി അതു സമര്‍പ്പിക്കേണ്ട വിധം ഒരു പിതാവിനെ സംബന്ധിച്ച് ഹൃദയഭേദകമാണ്. തന്റെ മകന്റെ കഴുത്തറത്ത് രക്തം യാഗപീഠത്തിന്മേല്‍ തളിച്ച് അവനെ അതിന്മേല്‍ ദഹിപ്പിച്ചാണ് അബ്രാഹാം ഹോമയാഗം കഴിക്കേണ്ടിയിരുന്നത്. തന്റെ ഭാര്യയായ സാറായോടുപോലും പറയാതെ യാത്രതിരിച്ച അബ്രാഹാം യാതൊരു ചാഞ്ചല്യവുമില്ലാതെ യിസ്ഹാക്കുമായി മൂന്നു ദിവസം യാത്രചെയ്ത് മോരിയാദേശത്ത് എത്തി. അവിടെ ദൈവം കാണിച്ച മലയിലേക്കു പോകുമ്പോള്‍ ഹോമയാഗത്തിനുള്ള ആട്ടിന്‍കുട്ടി എവിടെയെന്നുള്ള തന്റെ മകന്റെ ചോദ്യത്തിന് അക്ഷോഭ്യനായി, ദൈവം തനിക്ക് ഹോമയാഗത്തിന് ഒരാട്ടിന്‍കുട്ടിയെ കരുതിക്കൊള്ളുമെന്നാണ് അബ്രാഹാം മറുപടി നല്‍കുന്നത്. തന്റെ ഓമനപ്പുത്രനെ യാഗപീഠത്തിന്മേല്‍വച്ച് യാഗം അര്‍പ്പിക്കുവാനായി അബ്രാഹാമിന്റെ കത്തി ഉയര്‍ന്നപ്പോള്‍ ''അബ്രാഹാമേ, അബ്രാഹാമേ, ബാലന്റെമേല്‍ കൈവയ്ക്കരുത് '' എന്നുള്ള ദൈവത്തിന്റെ ശബ്ദം മുഴങ്ങി. അനുസരണത്തിലൂടെ അബ്രാഹാം തന്റെ വിശ്വാസവും വിശ്വസ്തതയും ദൈവസന്നിധിയില്‍ തെളിയിച്ചു. വിശ്വാസികളുടെ പിതാവായിത്തീര്‍ന്നു. 

                        ദൈവത്തിന്റെ പൈതലേ! ദൈവത്തിനുവേണ്ടി നീ സ്‌നേഹിക്കുന്നതിനെ വേര്‍പിരിയേണ്ട സാഹചര്യത്തില്‍ അബ്രാഹാമിനെപ്പോലെ ദൈവത്തെ അനുസരിക്കുവാന്‍ കഴിയുമോ? യിസ്ഹാക്കിനെക്കുറിച്ചുള്ള ദൈവത്തിന്റെ വാഗ്ദത്തങ്ങളില്‍ അബ്രാഹാമിന് സമ്പൂര്‍ണ്ണമായ വിശ്വാസമുണ്ടായിരുന്നതുകൊണ്ടാണ് ദൈവത്തെ അബ്രാഹാം അനുസരിച്ചതെന്ന് നീ മനസ്സിലാക്കുമോ? 

പ്രിയമായവര്‍ പിരിഞ്ഞാലും 

തളരാതെയെന്‍ മനമേ 

പിരിയാസഖി യേശുവേ സ്തുതി 

ദിനവും എന്‍ മനമേ                         സ്തുതി...

തിരുവെഴുത്ത്

ഈ പദ്ധതിയെക്കുറിച്ച്

അതിരാവിലെ തിരുസന്നിധിയിൽ

പ്രതിദിനം പതിനായിരങ്ങളെ വിശ്വാസത്തിലും വിശ്വസ്തതയിലും വിശുദ്ധിയിലും പരിശുദ്ധാത്മ നിറവിൽ കർത്താവിനായി മുന്നേറുവാൻ വഴിയൊരുക്കുന്ന ബ്രദർ ഡോ. മാത്യൂസ് വർഗീസിൻ്റെ സുപ്രസിദ്ധ 366 ദിന ധ്യാനസമാഹാരം

More

ഈ പ്ലാൻ നൽകിയതിന് വേഡ് ടു വേൾഡ് ഫൗണ്ടേഷന് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക http://www.brothermathewsvergis.com