അതിരാവിലെ തിരുസന്നിധിയിൽഉദാഹരണം

അതിരാവിലെ തിരുസന്നിധിയിൽ

366 ദിവസത്തിൽ 164 ദിവസം

നമ്മെ സസൂക്ഷ്മം വീക്ഷിച്ചുകൊണ്ടിരിക്കുന്ന ദൈവത്തിന്റെ സന്നിധിയിലാണ് നാം പ്രാര്‍ത്ഥിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നതെന്നു നാം ഓര്‍ക്കാറില്ല. തിരക്കേറിയ ജീവിതചര്യയുടെ സമ്മര്‍ദ്ദങ്ങളില്‍ പ്രാര്‍ത്ഥിക്കുവാന്‍ കഴിയാത്തവരെയും, ഏതു സ്ഥാനമാനങ്ങള്‍ പേറിയിരുന്നാലും ദൈവവുമായി ഉറ്റബന്ധം പുലര്‍ത്തുന്നവരെയും ദൈവം അറിയുന്നു എന്നത് കൊര്‍ന്നേല്യൊസിനോടു ദര്‍ശനത്തില്‍ ''നിന്റെ പ്രാര്‍ത്ഥനയും ധര്‍മ്മവും ദൈവത്തിന്റെ മുമ്പാകെ എത്തിയിരിക്കുന്നു'' എന്ന് അരുളിച്ചെയ്ത ദൂതന്റെ വാക്കുകള്‍ വ്യക്തമാക്കുന്നു. യോപ്പയില്‍ ഇത്താലിക എന്ന പട്ടാളത്തില്‍ നൂറു പടയാളികള്‍ക്ക് അധിപനായിരുന്നു കൊര്‍ന്നേല്യൊസ്. ശതാധിപനെന്നുള്ള തന്റെ ഔദ്യോഗിക പദവി തിരക്കുള്ളതായിരുന്നെങ്കിലും ആ തിരക്ക് ദൈവവുമായുള്ള തന്റെ നിരന്തരബന്ധത്തിനു തടസ്സം സൃഷ്ടിക്കുവാന്‍ കൊര്‍ന്നേല്യൊസ് അനുവദിച്ചില്ല. ശതാധിപന്‍ എന്ന നിലയില്‍ ജനങ്ങളെ ചൂഷണം ചെയ്തു സമ്പന്നനാകുവാന്‍ തന്റെ ഔദ്യോഗിക പദവി ഉപയോഗിക്കാമായിരുന്നിട്ടും അതു ചെയ്യാതെ ജനത്തിന് വളരെ ധര്‍മ്മം കൊടുക്കുന്നവനായിരുന്നു കൊര്‍ന്നേല്യോസ്. പ്രവൃത്തിയോടുകൂടിയുള്ള അവന്റെ പ്രാര്‍ത്ഥന അത്യുന്നതനായ ദൈവത്തിന്റെ തിരുസന്നിധിയില്‍ എത്തിയതിന്റെ കാരണം അവന്റെ പ്രാര്‍ത്ഥനകള്‍ കൈക്കൂലിയുടെയും കരിഞ്ചന്തയുടെയും മ്ലേച്ഛതകളുടെയും കറപുരളാത്ത കരങ്ങളോടെയായിരുന്നു എന്നതാണ്. കര്‍ത്താവിന് അവനെ കൂടുതലായി ആവശ്യമുണ്ടായിരുന്നു. അതുകൊണ്ടാണ് തന്റെ ദൂതനെ അയച്ച് യോപ്പായില്‍ തോല്‍പ്പണിക്കാരനായ ശിമോന്റെ വീട്ടില്‍ പാര്‍ക്കുന്ന പത്രൊസ് എന്നു മറുപേരുള്ള ശിമോനെ വരുത്തുവാന്‍ കല്പിച്ചത്. അതേസമയംതന്നെ പത്രൊസിന് കര്‍ത്താവ് ദര്‍ശനത്തില്‍ അന്യജാതിക്കാരെ തനിക്കായി ചേര്‍ക്കുവാന്‍ നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. 

                   സഹോദരാ! സഹോദരീ! ജീവിത സാഹചര്യങ്ങളുടെ തിരക്കില്‍ നിനക്ക് ദൈവം തന്നിരിക്കുന്ന പദവികളില്‍ നീ വിരാജിക്കുമ്പോള്‍ ഇവയൊക്കെയും നിനക്കു തന്ന ദൈവത്തോട് എത്രമാത്രം പ്രാര്‍ത്ഥിക്കുവാന്‍ കഴിയുന്നുണ്ട്? നിനക്ക് ദൈവം തന്ന അനുഗ്രഹങ്ങളില്‍നിന്ന്, ദൈവത്തിനായും മനുഷ്യര്‍ക്കായും എന്തു പ്രവര്‍ത്തിക്കുവാന്‍ കഴിഞ്ഞിട്ടുണ്ട്? ഈ സമയത്ത് ദൈവത്തിന് നിന്നെക്കുറിച്ച് എന്താണ് പറയുവാനുള്ളതെന്ന് നീ ചിന്തിക്കുമോ? 

പ്രാര്‍ത്ഥിക്കുന്നേശുവേ പ്രാര്‍ത്ഥിക്കുന്നെങ്ങള്‍

പ്രാര്‍ത്ഥിച്ചീടുന്നടിയങ്ങള്‍ക്കങ്ങുത്തരമരുളണമേ

നാഥാ ഉത്തരമരുളണമേ

ഈ പദ്ധതിയെക്കുറിച്ച്

അതിരാവിലെ തിരുസന്നിധിയിൽ

പ്രതിദിനം പതിനായിരങ്ങളെ വിശ്വാസത്തിലും വിശ്വസ്തതയിലും വിശുദ്ധിയിലും പരിശുദ്ധാത്മ നിറവിൽ കർത്താവിനായി മുന്നേറുവാൻ വഴിയൊരുക്കുന്ന ബ്രദർ ഡോ. മാത്യൂസ് വർഗീസിൻ്റെ സുപ്രസിദ്ധ 366 ദിന ധ്യാനസമാഹാരം

More

ഈ പ്ലാൻ നൽകിയതിന് വേഡ് ടു വേൾഡ് ഫൗണ്ടേഷന് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക http://www.brothermathewsvergis.com