അതിരാവിലെ തിരുസന്നിധിയിൽഉദാഹരണം

യേശു ഇന്നും രോഗികളെ സൗഖ്യമാക്കുന്നുവെന്നും അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുന്നുവെന്നും കേള്‍ക്കാറുണ്ടെങ്കിലും ജീര്‍ണ്ണിച്ച് നശിച്ചുകൊണ്ടിരിക്കുന്ന തങ്ങളുടെ ജീവിതത്തെ രക്ഷിക്കുവാനായി യേശുവിന്റെ അടുത്തേക്കു കടന്നു ചെല്ലുവാന്‍ അനേക സഹോദരങ്ങളുടെ ദുരഭിമാനം സമ്മതിക്കാറില്ല. യേശുവിനെ അനുഭവമാക്കിക്കൊടുക്കുന്ന ദൈവദാസന്മാരുടെ അടുത്തേക്കു ചെല്ലുവാന്‍ കൂട്ടാക്കാതെ തകര്‍ന്നു നശിക്കുന്ന സഹോദരങ്ങള്‍ക്ക്, പന്ത്രണ്ടു സംവത്സരങ്ങള്‍ പല വൈദ്യന്മാരുടെ അടുക്കല്‍ പോയി, ജീവിത സമ്പാദ്യങ്ങള്‍ നഷ്ടപ്പെട്ട്, സൗഖ്യം ലഭിക്കാതെ കര്‍ത്താവിനെ തേടിച്ചെന്ന രക്തസ്രവക്കാരി സ്ത്രീ മാതൃകയാകണം. ഏറ്റവും പരവശയായിത്തീര്‍ന്ന അവള്‍ യേശുവിനെക്കുറിച്ചുള്ള വാര്‍ത്ത കേട്ടു. എന്നാല്‍ യേശുവിനു ചുറ്റും ആയിരക്കണക്കിനാളുകള്‍ തിക്കിത്തിരക്കുന്ന ആ കടലോരത്ത്, രക്തസ്രവത്താല്‍ ക്ഷീണിതയായ അവള്‍ക്ക് യേശുവിന്റെ അടുത്തേക്കു ചെല്ലുവാന്‍ വളരെയേറെ ബുദ്ധിമുട്ടുകളുണ്ടായിരുന്നു. തന്റെ രോഗവിവരം മറ്റാരോടും പറയുവാനും അവള്‍ക്കു കഴിയുമായിരുന്നില്ല. സൗഖ്യം തേടി യേശുവിന്റെ അടുക്കല്‍ ചെല്ലുവാന്‍ അന്നത്തെ വ്യവസ്ഥിതികള്‍ അവളെ അനുവദിച്ചിരുന്നില്ല. എന്നാല്‍ സഭയുടെ പ്രതികരണമോ വലിയ ആള്‍ക്കൂട്ടമോ മറ്റാരോടും പറയുവാന്‍ കഴിയാത്ത അവളുടെ രോഗമോ ഒന്നും അവള്‍ക്കു പ്രതിബന്ധമായിരുന്നില്ല. ആ വലിയ തിരക്കിനിടയില്‍ യേശുവിനോട് ഒരു വാക്ക് പറയുവാന്‍ കഴിയുകയില്ലെന്ന് അവള്‍ക്കറിയാമായിരുന്നു. പക്ഷേ ''അവന്റെ വസ്ത്രത്തില്‍ ഒന്നു തൊട്ടാല്‍ ഞാന്‍ സൗഖ്യമാകും'' എന്ന വിശ്വാസത്തോടെ, തകര്‍ന്ന്, തളര്‍ന്നവളായ അവള്‍ മുന്നോട്ടുപോയി... യേശുവിന്റെ വസ്ത്രത്തില്‍ തൊട്ടു... ക്ഷണത്തില്‍ അവളുടെ രക്തസ്രവം നിന്നു... അവള്‍ സൗഖ്യം പ്രാപിച്ചു.
സഹോദരാ! സഹോദരീ! പ്രയാസ പ്രതിസന്ധികളാല്‍, രോഗങ്ങളാല്‍ ജീവിതത്തില്‍ നീ തളര്‍ന്നു തകര്‍ന്നിരിക്കുന്നുവോ? എങ്കില്‍ ഈ വരികള്‍ വായിക്കുന്ന ഈ നിമിഷങ്ങളിലും അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുന്ന യേശുവിന്റെ അടുത്തേക്കു പോകുവാന്‍ നിനക്കു കഴിയുമോ? പരവശയായി, എല്ലാം നഷ്ടപ്പെട്ടവളായി, പ്രതിബന്ധങ്ങളെ തൃണവല്‍ഗണിച്ചുകൊണ്ട് ആരോടും പറയാതെ യേശുവിന്റെ അടുക്കലേക്കു ചെന്ന് അവന്റെ വസ്ത്രത്തില്‍ തൊട്ട് സൗഖ്യം പ്രാപിച്ച രക്തസ്രവക്കാരി സ്ത്രീയെ നിന്റെ മാതൃകയാക്കുമോ?
രോഗികള്‍ക്ക് സൗഖ്യവും ബന്ധിതര്‍ക്ക് വിമോചനവും
നല്‍കിടും പൊന്നേശുവിനെ ലോകത്തില്‍ കാട്ടീടാം രാജാധി...
തിരുവെഴുത്ത്
ഈ പദ്ധതിയെക്കുറിച്ച്

പ്രതിദിനം പതിനായിരങ്ങളെ വിശ്വാസത്തിലും വിശ്വസ്തതയിലും വിശുദ്ധിയിലും പരിശുദ്ധാത്മ നിറവിൽ കർത്താവിനായി മുന്നേറുവാൻ വഴിയൊരുക്കുന്ന ബ്രദർ ഡോ. മാത്യൂസ് വർഗീസിൻ്റെ സുപ്രസിദ്ധ 366 ദിന ധ്യാനസമാഹാരം
More
ഈ പ്ലാൻ നൽകിയതിന് വേഡ് ടു വേൾഡ് ഫൗണ്ടേഷന് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക http://www.brothermathewsvergis.com