YouVersion Logo
Search Icon

സങ്കീർത്തനങ്ങൾ 148

148
സങ്കീർത്തനം 148
1യഹോവയെ വാഴ്ത്തുക.#148:1 മൂ.ഭാ. ഹാലേലൂ യാഹ്; അതായത്, ഹാലേലൂയാ. വാ. 14 കാണുക.
സ്വർഗത്തിൽനിന്ന് യഹോവയെ വാഴ്ത്തുക;
ഉന്നതങ്ങളിൽ അവിടത്തെ വാഴ്ത്തുക.
2യഹോവയുടെ സകലദൂതഗണങ്ങളേ, അവിടത്തെ വാഴ്ത്തുക;
അവിടത്തെ സർവ സ്വർഗീയസൈന്യവുമേ, അവിടത്തെ വാഴ്ത്തുക.
3സൂര്യചന്ദ്രന്മാരേ, അവിടത്തെ വാഴ്ത്തുക;
പ്രകാശമുള്ള എല്ലാ നക്ഷത്രങ്ങളുമേ, അവിടത്തെ വാഴ്ത്തുക.
4സ്വർഗാധിസ്വർഗങ്ങളേ,
ആകാശത്തിനുമീതേയുള്ള ജലസഞ്ചയമേ, അവിടത്തെ വാഴ്ത്തുക.
5അവ യഹോവയുടെ നാമത്തെ വാഴ്ത്തട്ടെ,
കാരണം അവിടന്ന് കൽപ്പിച്ചു, അവ സൃഷ്ടിക്കപ്പെട്ടു;
6അവിടന്ന് അവ എന്നെന്നേക്കുമായി സ്ഥാപിച്ചിരിക്കുന്നു—
മാഞ്ഞുപോകാത്ത ഒരു ഉത്തരവ് അവിടന്ന് പുറപ്പെടുവിച്ചിരിക്കുന്നു.
7സമുദ്രത്തിലെ ഭീകരജീവികളേ, ആഴിയുടെ അഗാധസ്ഥലങ്ങളേ,
ഭൂമിയിൽനിന്ന് യഹോവയെ വാഴ്ത്തുക,
8തീയും കന്മഴയും മഞ്ഞും മേഘങ്ങളും
അവിടത്തെ ആജ്ഞ അനുസരിക്കുന്ന കൊടുങ്കാറ്റും
9പർവതങ്ങളും സകലകുന്നുകളും
ഫലവൃക്ഷങ്ങളും എല്ലാ ദേവദാരുക്കളും
10കാട്ടുമൃഗങ്ങളും കന്നുകാലികളും
ഇഴജന്തുക്കളും പറവകളും
11ഭൂമിയിലെ രാജാക്കന്മാരും എല്ലാ രാഷ്ട്രങ്ങളും
ഭൂമിയിലെ എല്ലാ പ്രഭുക്കന്മാരും എല്ലാ ഭരണകർത്താക്കളും
12യുവാക്കളും യുവതികളും
വൃദ്ധരും കുട്ടികളും.
13ഇവയെല്ലാം യഹോവയുടെ നാമത്തെ വാഴ്ത്തട്ടെ,
അവിടത്തെ നാമംമാത്രം ശ്രേഷ്ഠമായിരിക്കുന്നു;
അവിടത്തെ പ്രതാപം ഭൂമിക്കും ആകാശത്തിനുംമേൽ ഉന്നതമായിരിക്കുന്നു.
14തന്റെ ഹൃദയത്തോട് അടുത്തിരിക്കുന്ന ജനമായ,
തന്റെ വിശ്വസ്തസേവകരായിരിക്കുന്ന ഇസ്രായേലിന്റെ പുകഴ്ചയ്ക്കായി,
അവിടന്ന് ഒരു കൊമ്പ്#148:14 കൊമ്പ് ഇവിടെ ശക്തിയുടെ പ്രതീകമാണ്. ഉയർത്തിയിരിക്കുന്നു.
യഹോവയെ വാഴ്ത്തുക.

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in