സങ്കീ. 107
107
അഞ്ചാം പുസ്തകം
ദൈവത്തിന്‍റെ പരിപാലനം
1യഹോവയ്ക്കു സ്തോത്രം ചെയ്യുവിൻ;
ദൈവം നല്ലവനല്ലോ അവിടുത്തെ ദയ എന്നേക്കുമുള്ളത്!
2യഹോവ വൈരിയുടെ കയ്യിൽനിന്ന് വീണ്ടെടുക്കുകയും
കിഴക്കും പടിഞ്ഞാറും വടക്കും കടലിലും ഉള്ള
3ദേശങ്ങളിൽനിന്ന് കൂട്ടിച്ചേർക്കുകയും ചെയ്തവരായ
കർത്താവിന്‍റെ വിമുക്തന്മാർ അങ്ങനെ പറയട്ടെ.
4അവർ മരുഭൂമിയിൽ ജനസഞ്ചാരമില്ലാത്ത വഴിയിൽ അലഞ്ഞുനടന്നു;
പാർക്കുവാൻ ഒരു പട്ടണവും അവർ കണ്ടെത്തിയില്ല.
5അവർ വിശന്നും ദാഹിച്ചും ഇരുന്നു;
അവരുടെ പ്രാണൻ അവരുടെ ഉള്ളിൽ തളർന്നു.
6അവർ അവരുടെ കഷ്ടതയിൽ യഹോവയോട് നിലവിളിച്ചു;
കർത്താവ് അവരെ അവരുടെ ഞെരുക്കങ്ങളിൽനിന്നു വിടുവിച്ചു.
7അവർ പാർക്കുവാൻ തക്ക പട്ടണത്തിൽ ചെല്ലേണ്ടതിന്
ദൈവം അവരെ ശരിയായ വഴിയിൽ നടത്തി.
8അവർ യഹോവയെ അവിടുത്തെ നന്മയെചൊല്ലിയും
മനുഷ്യപുത്രന്മാരിൽ ചെയ്ത അത്ഭുതങ്ങളെ ചൊല്ലിയും സ്തുതിക്കട്ടെ.
9കർത്താവ് ആർത്തിയുള്ളവന് തൃപ്തി വരുത്തുകയും
വിശപ്പുള്ളവനെ നന്മകൊണ്ടു നിറയ്ക്കുകയും ചെയ്യുന്നു.
10അരിഷ്ടതയാലും ഇരുമ്പുചങ്ങലയാലും ബന്ധിക്കപ്പെട്ടവർ
ഇരുളിലും അന്ധതമസ്സിലും ഇരുന്നു.
11അവർ ദൈവത്തിന്‍റെ വചനങ്ങളോട് മത്സരിക്കുകയും
അത്യുന്നതനായ ദൈവത്തിന്‍റെ ആലോചന നിരസിക്കുകയും ചെയ്തു.
12അവരുടെ ഹൃദയത്തെ ദൈവം കഷ്ടതകൊണ്ട് താഴ്ത്തി;
അവർ ഇടറിവീണു; സഹായിക്കുവാൻ ആരും ഉണ്ടായിരുന്നില്ല.
13അവർ അവരുടെ കഷ്ടതയിൽ യഹോവയോട് നിലവിളിച്ചു;
ദൈവം അവരുടെ ഞെരുക്കങ്ങളിൽനിന്ന് അവരെ രക്ഷിച്ചു.
14ദൈവം അവരെ ഇരുട്ടിൽനിന്നും മരണനിഴലിൽനിന്നും പുറപ്പെടുവിച്ചു;
അവരുടെ ബന്ധനങ്ങൾ അറുത്തുകളഞ്ഞു.
15അവർ യഹോവയെ, അവിടുത്തെ നന്മയെചൊല്ലിയും
മനുഷ്യപുത്രന്മാരിൽ ചെയ്ത അത്ഭുതങ്ങളെ ചൊല്ലിയും സ്തുതിക്കട്ടെ.
16ദൈവം താമ്രകതകുകൾ തകർത്തു,
ഇരിമ്പോടാമ്പലുകൾ മുറിച്ചുകളഞ്ഞിരിക്കുന്നു.
17ഭോഷന്മാർ അവരുടെ ലംഘനങ്ങൾ ഹേതുവായും
തങ്ങളുടെ അകൃത്യങ്ങൾനിമിത്തവും കഷ്ടപ്പെട്ടു.
18അവർക്ക് സകലവിധ ഭക്ഷണത്തോടും വെറുപ്പുതോന്നി;
അവർ മരണവാതിലുകളോട് സമീപിച്ചിരുന്നു.
19അവർ അവരുടെ കഷ്ടതയിൽ യഹോവയോട് നിലവിളിച്ചു;
കർത്താവ് അവരെ അവരുടെ ഞെരുക്കങ്ങളിൽനിന്നു രക്ഷിച്ചു.
20ദൈവം തന്‍റെ വചനം അയച്ച് അവരെ സൗഖ്യമാക്കി;
അവരുടെ കുഴികളിൽനിന്ന് അവരെ വിടുവിച്ചു.
21അവർ യഹോവയെ അവിടുത്തെ നന്മയെചൊല്ലിയും
മനുഷ്യപുത്രന്മാരിൽ ചെയ്ത അത്ഭുതങ്ങളെ ചൊല്ലിയും സ്തുതിക്കട്ടെ.
22അവർ സ്തോത്രയാഗങ്ങൾ കഴിക്കുകയും
സംഗീതത്തോടുകൂടി ദൈവത്തിന്‍റെ പ്രവൃത്തികളെ വർണ്ണിക്കുകയും ചെയ്യട്ടെ.
23കപ്പൽ കയറി സമുദ്രത്തിൽ ഓടിയവർ,
പെരുവെള്ളങ്ങളിൽ വ്യാപാരം ചെയ്തവർ,
24അവർ യഹോവയുടെ പ്രവൃത്തികളും
ആഴിയിൽ കർത്താവിന്‍റെ അത്ഭുതങ്ങളും കണ്ടു.
25അവിടുന്ന് കല്പിച്ച് കൊടുങ്കാറ്റടിപ്പിച്ചു,
സമുദ്രം അതിലെ തിരകളെ പൊങ്ങുമാറാക്കി.
26അവർ ആകാശത്തിലേക്ക് ഉയർന്നു,
വീണ്ടും ആഴത്തിലേക്ക് താണു,
അവരുടെ ധൈര്യം കഷ്ടത്താൽ ഉരുകിപ്പോയി.
27അവർ ലഹരിപിടിച്ചവനെപ്പോലെ തുള്ളി ചാഞ്ചാടി നടന്നു;
അവരുടെ ബുദ്ധി കെട്ടുപോയിരുന്നു.
28അവർ അവരുടെ കഷ്ടതയിൽ യഹോവയോട് നിലവിളിച്ചു;
കർത്താവ് അവരെ അവരുടെ ഞെരുക്കങ്ങളിൽനിന്ന് വിടുവിച്ചു.
29ദൈവം കൊടുങ്കാറ്റിനെ ശാന്തമാക്കി;
സമുദ്രത്തിലെ തിരമാലകൾ അടങ്ങി.
30ശാന്തത വന്നതുകൊണ്ട് അവർ സന്തോഷിച്ചു;
അവർ ആഗ്രഹിച്ച തുറമുഖത്ത് കർത്താവ് അവരെ എത്തിച്ചു.
31അവർ യഹോവയെ അവിടുത്തെ നന്മയെചൊല്ലിയും
മനുഷ്യപുത്രന്മാരിൽ ചെയ്ത അത്ഭുതങ്ങളെ ചൊല്ലിയും സ്തുതിക്കട്ടെ.
32അവർ ജനത്തിന്‍റെ സഭയിൽ അവിടുത്തെ പുകഴ്ത്തുകയും
മൂപ്പന്മാരുടെ സംഘത്തിൽ അവിടുത്തെ സ്തുതിക്കുകയും ചെയ്യട്ടെ.
33നിവാസികളുടെ ദുഷ്ടതനിമിത്തം
ദൈവം നദികളെ മരുഭൂമിയും
34നീരുറവുകളെ വരണ്ടനിലവും
ഫലപ്രദമായ ഭൂമിയെ ഊഷരനിലവും ആക്കി.
35ദൈവം മരുഭൂമിയെ ജലതടാകവും
വരണ്ട നിലത്തെ നീരുറവുകളും ആക്കി.
36വിശന്നവരെ അവിടുന്ന് അവിടെ താമസിപ്പിച്ചു;
അവർ വസിക്കുവാൻ പട്ടണം ഉണ്ടാക്കുകയും
37നിലം വിതയ്ക്കുകയും മുന്തിരിത്തോട്ടം നട്ടുണ്ടാക്കുകയും
സമൃദ്ധിയായി ഫലങ്ങൾ അനുഭവിക്കുകയും ചെയ്തു.
38ദൈവം അനുഗ്രഹിച്ചിട്ട് അവർ അത്യന്തം പെരുകി;
അവരുടെ കന്നുകാലികൾ കുറഞ്ഞുപോകുവാൻ അവിടുന്ന് ഇട വരുത്തിയില്ല.
39പീഡനവും കഷ്ടതയും സങ്കടവും ഹേതുവായി
അവർ പിന്നെയും കുറഞ്ഞു താണുപോയി.
40ദൈവം ശത്രുക്കളെ ഭരിക്കുന്നവരുടെ മേൽ നിന്ദ പകരുകയും
വഴിയില്ലാത്ത ശൂന്യപ്രദേശത്ത് അവരെ അലയുന്നവരാക്കുകയും ചെയ്യുന്നു.
41കർത്താവ് ദരിദ്രനെ പീഡയിൽനിന്നുയർത്തി
അവന്‍റെ കുലങ്ങളെ ആട്ടിൻകൂട്ടംപോലെ ആക്കി.
42നേരുള്ളവർ ഇതു കണ്ടു സന്തോഷിക്കും;
നീതികെട്ടവർ എല്ലാവരും വായ് പൊത്തും.
43ജ്ഞാനമുള്ളവർ ഇവ ശ്രദ്ധിക്കും;
അവർ യഹോവയുടെ കൃപകളെക്കുറിച്ച് ചിന്തിക്കും.
Currently Selected:
സങ്കീ. 107: IRVMAL
Highlight
Share
Copy

Want to have your highlights saved across all your devices? Sign up or sign in
MAL-IRV
Creative Commons License
Indian Revised Version (IRV) - Malayalam (ഇന്ത്യന് റിവൈസ്ഡ് വേര്ഷന് - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.