YouVersion Logo
Search Icon

യെഹെ. 21

21
ബാബേൽ ദൈവികന്യായവിധിയുടെ വാൾ
1യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാൽ: 2മനുഷ്യപുത്രാ, നിന്‍റെ മുഖം യെരൂശലേമിനു നേരെ തിരിച്ച് വിശുദ്ധമന്ദിരത്തിനു വിരോധമായി പ്രസംഗിച്ച് യിസ്രായേൽദേശത്തിനു വിരോധമായി പ്രവചിച്ച് യിസ്രായേൽദേശത്തോടു പറയേണ്ടത്: 3യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഞാൻ നിന്‍റെനേരെ പുറപ്പെട്ടു എന്‍റെ വാൾ ഉറയിൽനിന്ന് ഊരി നീതിമാനെയും ദുഷ്ടനെയും നിന്നിൽനിന്ന് ഛേദിച്ചുകളയും. 4ഞാൻ നീതിമാനെയും ദുഷ്ടനെയും നിന്നിൽനിന്നു ഛേദിച്ചുകളയുവാൻ പോകുന്നതുകൊണ്ട്, തെക്കുമുതൽ വടക്കുവരെ സകലജഡത്തിനും വിരോധമായി എന്‍റെ വാൾ ഉറയിൽനിന്ന് പുറപ്പെടും. 5യഹോവയായ ഞാൻ എന്‍റെ വാൾ ഉറയിൽനിന്ന് ഊരിയെന്ന് സകലജഡവും അറിയും. 6അത് ഇനി മടങ്ങിപ്പോരുകയില്ല. നീയോ, മനുഷ്യപുത്രാ, തകർന്ന ഹൃദയത്തോടെ നെടുവീർപ്പിടുക; അവർ കാൺകെ കഠിനമായി നെടുവീർപ്പിടുക. 7‘എന്തിന് നെടുവീർപ്പിടുന്നു’ എന്നു അവർ നിന്നോട് ചോദിച്ചാൽ നീ ഉത്തരം പറയേണ്ടത്: ‘ഒരു വർത്തമാനംനിമിത്തം തന്നെ; അത് സംഭവിക്കുമ്പോൾ സകലഹൃദയവും ഉരുകിപ്പോകും, എല്ലാകൈകളും കുഴഞ്ഞുപോകും, ഏതു മനസ്സും കലങ്ങിപ്പോകും; എല്ലാമുഴങ്കാലും വെള്ളംപോലെ ഒഴുകിപ്പോകും; അത് വന്നുകഴിഞ്ഞു’ എന്നു യഹോവയായ കർത്താവിന്‍റെ അരുളപ്പാടു.”
8യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാൽ: 9“മനുഷ്യപുത്രാ, നീ പ്രവചിച്ചു പറയേണ്ടത്: യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:
ഒരു വാൾ, ഒരു വാൾ;
അത് മൂർച്ചകൂട്ടി മിനുക്കിയിരിക്കുന്നു എന്നു പറയുക.
10കൊല നടത്തുവാൻ അതിന് മൂർച്ചകൂട്ടിയിരിക്കുന്നു;
മിന്നുവാൻ തക്കവണ്ണം അതിനെ മിനുക്കിയിരിക്കുന്നു;
അല്ലെങ്കിൽ നമുക്കു സന്തോഷിക്കാമോ?
അത് എന്‍റെ മകന്‍റെ ചെങ്കോലിനെയും
സകലവൃക്ഷത്തെയും നിന്ദിക്കുന്നു.
11ഉപയോഗിക്കുവാൻ തക്കവണ്ണം അവൻ അത് മിനുക്കുവാൻ കൊടുത്തിരിക്കുന്നു;
കൊല്ലുന്നവൻ്റെ കയ്യിൽ കൊടുക്കുവാൻ
ഈ വാൾ മൂർച്ചകൂട്ടി മിനുക്കിയിരിക്കുന്നു.
12മനുഷ്യപുത്രാ, നിലവിളിച്ചു മുറയിടുക!
വാള് എന്‍റെ ജനത്തിന്മേലും യിസ്രായേലിന്‍റെ സകലപ്രഭുക്കന്മാരുടെ മേലും വരും;
അവർ എന്‍റെ ജനത്തോടുകൂടി വാളിന് ഏല്പിക്കപ്പെട്ടവരാകുന്നു;
ആകയാൽ നീ തുടയിൽ അടിക്കുക.
13അതൊരു പരീക്ഷയല്ലയോ; എന്നാൽ നിന്ദിക്കുന്ന ചെങ്കോൽ തന്നെ ഇല്ലാതെ പോയാൽ എന്ത്” എന്നു യഹോവയായ കർത്താവിന്‍റെ അരുളപ്പാടു.
14“നീയോ മനുഷ്യപുത്രാ, പ്രവചിച്ച് കൈകൊട്ടുക;
വാൾ, നിഹതന്മാരുടെ വാൾ തന്നെ, മൂന്നിരട്ടിയായി ഭവിക്കട്ടെ;
നിഹതൻ്റെ വലിയ വാൾ അവരെ ചുറ്റുന്നു.
15അവരുടെ ഹൃദയം ഉരുകിപ്പോകേണ്ടതിനും
അവരിൽ പട്ടുപോയവർ പെരുകേണ്ടതിനും
ഞാൻ വാളിന്‍റെ മുനയെ
അവരുടെ എല്ലാ വാതിലുകൾക്കും നേരെ വച്ചിരിക്കുന്നു;
അയ്യോ, അത് മിന്നൽപോലെയിരിക്കുന്നു;
അത് കൊലയ്ക്കായി കൂർപ്പിച്ചിരിക്കുന്നു.
16പുറകോട്ടോ ഇടത്തോട്ടോ വലത്തോട്ടോ
നിന്‍റെ വായ്ത്തല#21:16 വായ്ത്തല മുഖം തിരിയുന്നിടത്തേക്കു തന്നെ പുറപ്പെടുക.
17ഞാനും കൈകൊട്ടി, എന്‍റെ ക്രോധം ശമിപ്പിക്കും;
യഹോവയായ ഞാൻ അത് അരുളിച്ചെയ്തിരിക്കുന്നു.”
18യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാൽ: 19മനുഷ്യപുത്രാ, ബാബേൽരാജാവിന്‍റെ വാൾ വരേണ്ടതിന് നീ രണ്ടു വഴി നിയമിക്കുക; രണ്ടും ഒരു ദേശത്തുനിന്ന് തന്നെ പുറപ്പെടേണം; ഒരു ചൂണ്ടുപലക ഉണ്ടാക്കി നഗരത്തിലേക്കുള്ള വഴിയുടെ തലയ്ക്കൽ നാട്ടുക. 20അങ്ങനെ വാൾ അമ്മോന്യരുടെ രബ്ബയിലും യെഹൂദായിൽ ഉറപ്പുള്ള യെരൂശലേമിലും വരേണ്ടതിന് നീ വഴി നിയമിക്കുക. 21ബാബേൽരാജാവ് ഇരുവഴിത്തലയ്ക്കൽ, വഴിത്തിരിവിങ്കൽ തന്നെ, പ്രശ്നം നോക്കുവാൻ നില്ക്കുന്നു; അവൻ തന്‍റെ അമ്പുകളെ കുലുക്കി കുലദേവന്മാരോടു ചോദിക്കുകയും കരൾ നോക്കുകയും ചെയ്യുന്നു. #21:21 കുലദേവന്മാരോടു ചോദിക്കുകയും കരൾ നോക്കുകയും ചെയ്യുന്നു. പ്രശ്നം നോക്കുവാനുള്ള മൂന്നുപാധികൾ 1 യരൂശലേമിനും രബ്ബക്കും വേണ്ടി അവൻ ഓരോ അമ്പ് കാണിക്കുന്നു 2 അവൻ തന്‍റെ കുലദേവന്മാരോടു ചോദിക്കുന്നു 3 കൊല്ലപ്പെട്ട ചില മൃഗങ്ങളുടെ കരളിലേക്ക് അവൻ നോക്കുന്നു 22യന്ത്രമുട്ടികളെ വയ്ക്കേണ്ടതിനും വൻകൊലയ്ക്കായി വായ് തുറന്ന് ആർപ്പുവിളിക്കേണ്ടതിനും വാതിലുകളുടെ നേരെ യന്ത്രമുട്ടികൾ വയ്ക്കേണ്ടതിനും ഉപരോധം ഏർപ്പെടുത്തി കോട്ട പണിയേണ്ടതിനും യെരൂശലേമിനെക്കുറിച്ചുള്ള പ്രശ്നം അവന്‍റെ വലംകൈയിൽ വന്നിരിക്കുന്നു. 23എന്നാൽ അത് അവർക്ക് വ്യാജലക്ഷണമായി തോന്നുന്നു; അവർ ആണ ഇടുവിച്ചിരിക്കുന്നുവല്ലോ; എന്നാൽ അവർ പിടിക്കപ്പെടേണ്ടതിന് അവൻ അകൃത്യം ഓർമ്മിപ്പിക്കുന്നു.” 24അതുകൊണ്ട് യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “നിങ്ങളുടെ സകലപ്രവൃത്തികളിലും നിങ്ങളുടെ പാപങ്ങൾ ഓർക്കത്തക്കവണ്ണം നിങ്ങളുടെ അതിക്രമങ്ങൾ വെളിപ്പെട്ടുവരുന്നതിനാൽ നിങ്ങൾ നിങ്ങളുടെ അകൃത്യം ഓർമ്മിപ്പിച്ചിരിക്കുന്നതുകൊണ്ടും നിങ്ങളെയും ഓർത്തിരിക്കുന്നതുകൊണ്ടും നിങ്ങൾ പിടിക്കപ്പെടും.
25നിഹതനും ദുഷ്ടനുമായി യിസ്രായേലിന്‍റെ പ്രഭുവായുള്ളോവേ, നിന്‍റെ അകൃത്യത്തിൻ്റെ അന്ത്യനാൾ വന്നിരിക്കുന്നു.” 26യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഞാൻ തലപ്പാവ് നീക്കി കിരീടം എടുത്തുകളയും; അത് അങ്ങനെ ഇരിക്കുകയില്ല; ഞാൻ താണതിനെ ഉയർത്തുകയും ഉയർന്നതിനെ താഴ്ത്തുകയും ചെയ്യും. 27ഞാൻ അതിന് ഉന്മൂലനാശം, ഉന്മൂലനാശം, ഉന്മൂലനാശം വരുത്തും; അതിന് അവകാശമുള്ളവൻ വരുവോളം അത് ഇല്ലാതെയിരിക്കും; അവന് ഞാൻ അത് കൊടുക്കും.”
28മനുഷ്യപുത്രാ, നീ പ്രവചിച്ചു പറയേണ്ടത്: അമ്മോന്യരെക്കുറിച്ചും അവരുടെ നിന്ദയെക്കുറിച്ചും യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: 29“അകൃത്യത്തിൻ്റെ അവസാനനാൾ വരുമ്പോൾ, ദുഷ്ടന്മാരായ നിഹതന്മാരുടെ കഴുത്തിൽ വെക്കേണ്ടതിന് അവർ നിനക്കു വ്യാജം ദർശിക്കുന്ന നേരത്തും, നിനക്കു കപടലക്ഷണം പറയുന്ന നേരത്തും ഒരു വാൾ, ഒരു വാൾ ഊരിയിരിക്കുന്നു; അത് മിന്നൽപോലെ മിന്നേണ്ടതിനും തിന്നുകളയേണ്ടതിനും കൊലയ്ക്കായി മിനുക്കിയിരിക്കുന്നു എന്നു പറയുക. 30അത് ഉറയിൽ ഇടുക; നീ സൃഷ്ടിക്കപ്പെട്ട സ്ഥലത്ത്, നിന്‍റെ ജന്മദേശത്തു തന്നെ ഞാൻ നിന്നെ ന്യായംവിധിക്കും, 31ഞാൻ എന്‍റെ ക്രോധം നിന്‍റെമേൽ പകർന്ന് എന്‍റെ കോപാഗ്നി നിന്‍റെമേൽ ഊതി, മൃഗപ്രായരും നശിപ്പിക്കുവാൻ സമർത്ഥന്മാരുമായ മനുഷ്യരുടെ കയ്യിൽ നിന്നെ ഏല്പിക്കും. 32നീ തീയ്ക്കിരയായ്തീരും; നിന്‍റെ രക്തം നിന്‍റെ ദേശത്തിന്‍റെ നടുവിൽ ഇരിക്കും; നിന്നെ ഇനി ആരും ഓർക്കുകയില്ല; യഹോവയായ ഞാൻ അത് അരുളിച്ചെയ്തിരിക്കുന്നു.”

Currently Selected:

യെഹെ. 21: IRVMAL

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in