YouVersion Logo
Search Icon

സെഫന്യാവ് 2

2
1നാണമില്ലാത്ത ജാതിയേ, നിർണയം ഫലിക്കുന്നതിനു മുമ്പേ- ദിവസം പതിർപോലെ പാറിപ്പോകുന്നു- യഹോവയുടെ ഉഗ്രകോപം നിങ്ങളുടെമേൽ വരുന്നതിനു മുമ്പേ, 2യഹോവയുടെ കോപദിവസം നിങ്ങളുടെമേൽ വരുന്നതിനുമുമ്പേ, കൂടിവരുവിൻ; അതേ, കൂടിവരുവിൻ! 3യഹോവയുടെ ന്യായം പ്രവർത്തിക്കുന്നവരായി ഭൂമിയിലെ സകല സൗമ്യന്മാരുമായുള്ളോരേ, അവനെ അന്വേഷിപ്പിൻ; നീതി അന്വേഷിപ്പിൻ; സൗമ്യത അന്വേഷിപ്പിൻ; പക്ഷേ നിങ്ങൾക്കു യഹോവയുടെ കോപദിവസത്തിൽ മറഞ്ഞിരിക്കാം. 4ഗസ്സാ നിർജനമാകും; അസ്കലോൻ ശൂന്യമായിത്തീരും; അസ്തോദിനെ അവർ മധ്യാഹ്നത്തിങ്കൽ നീക്കിക്കളയും; എക്രോനു നിർമ്മൂലനാശം വരും. 5സമുദ്രതീരനിവാസികളായ ക്രേത്യജാതിക്ക് അയ്യോ കഷ്ടം! ഫെലിസ്ത്യദേശമായ കനാനേ, യഹോവയുടെ വചനം നിങ്ങൾക്കു വിരോധമായിരിക്കുന്നു; നിനക്കു നിവാസികൾ ഇല്ലാതാകുംവണ്ണം ഞാൻ നിന്നെ നശിപ്പിക്കും. 6സമുദ്രതീരം ഇടയന്മാർക്കു കുടിലുകളും ആട്ടിൻകൂട്ടങ്ങൾക്കു തൊഴുത്തുകളും ഉള്ള പുല്പുറങ്ങളായിത്തീരും. 7തീരപ്രദേശം യെഹൂദാഗൃഹത്തിന്റെ ശേഷിപ്പിന് ആകും; അവർ അവിടെ മേയ്ക്കും; അസ്കലോൻവീടുകളിൽ അവർ വൈകുന്നേരത്തു കിടന്നുറങ്ങും; അവരുടെ ദൈവമായ യഹോവ അവരെ സന്ദർശിച്ച് അവരുടെ സ്ഥിതി മാറ്റുമല്ലോ. 8മോവാബിന്റെ ധിക്കാരവും അമ്മോന്യർ എന്റെ ജനത്തെ നിന്ദിച്ച് അവരുടെ ദേശത്തിനു വിരോധമായി വമ്പു പറഞ്ഞ ശകാരങ്ങളും ഞാൻ കേട്ടിരിക്കുന്നു. 9അതുകൊണ്ടു യിസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാടാവിത്: എന്നാണ, മോവാബ് സൊദോമെപ്പോലെയും അമ്മോന്യർ ഗൊമോറായെപ്പോലെയും തൂവക്കാടും ഉപ്പുപടനയും ശാശ്വതശൂന്യവും ആയിത്തീരും; എന്റെ ജനത്തിൽ ശേഷിപ്പുള്ളവർ അവരെ കവർച്ച ചെയ്യും; എന്റെ ജാതിയിൽ ശേഷിച്ചിരിക്കുന്നവർ അവരുടെ ദേശത്തെ അവകാശമായി പ്രാപിക്കും. 10ഇത് അവരുടെ അഹങ്കാരംനിമിത്തം അവർക്കു ഭവിക്കും; അവർ സൈന്യങ്ങളുടെ യഹോവയുടെ ജനത്തോടു നിന്ദയും വമ്പും കാട്ടിയിരിക്കുന്നുവല്ലോ. 11യഹോവ അവരോടു ഭയങ്കരനായിരിക്കും; അവൻ ഭൂമിയിലെ സകല ദേവന്മാരെയും ക്ഷയിപ്പിക്കും; ജാതികളുടെ സകല ദ്വീപുകളും അതതു സ്ഥലത്തുനിന്ന് അവനെ നമസ്കരിക്കും. 12നിങ്ങളോ കൂശ്യരേ, എന്റെ വാളിനാൽ നിഹതന്മാർ! 13അവൻ വടക്കോട്ടു കൈ നീട്ടി അശ്ശൂരിനെ നശിപ്പിക്കും; നീനെവേയെ ശൂന്യവും മരുഭൂമിയിലെ വരണ്ട നിലവും ആക്കും. 14അതിന്റെ നടുവിൽ ആട്ടിൻകൂട്ടങ്ങളും നാനാജാതി മൃഗങ്ങളും കിടക്കും; അതിന്റെ പോതികകളുടെ ഇടയിൽ വേഴാമ്പലും മുള്ളനും രാപാർക്കും; കിളിവാതിൽക്കൽ പാട്ടു പാടുന്നതു കേട്ടോ! ദേവദാരുപ്പണി പറിച്ചുകളഞ്ഞിരിക്കയാൽ ഉമ്മരപ്പടിക്കൽ ശൂന്യതയുണ്ട്. 15ഞാനേയുള്ളൂ; ഞാനല്ലാതെ മറ്റാരുമില്ല എന്നു ഹൃദയത്തിൽ പറഞ്ഞു നിർഭയം വസിച്ചിരുന്ന ഉല്ലസിതനഗരം ഇതു തന്നെ; അതു ശൂന്യവും മൃഗങ്ങൾക്കു കിടപ്പിടവുമായിത്തീർന്നതെങ്ങനെ; അതിനരികെക്കൂടിപ്പോകുന്ന ഏവനും ചൂളകുത്തി കൈ കുലുക്കും.

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy