YouVersion Logo
Search Icon

ഉത്തമഗീതം 6

6
1സ്ത്രീകളിൽ അതിസുന്ദരിയായുള്ളോവേ,
നിന്റെ പ്രിയൻ എവിടെ പോയിരിക്കുന്നു?
നിന്റെ പ്രിയൻ ഏതു വഴിക്കു തിരിഞ്ഞിരിക്കുന്നു?
ഞങ്ങൾ നിന്നോടുകൂടെ അവനെ അന്വേഷിക്കാം.
2തോട്ടങ്ങളിൽ മേയിപ്പാനും താമരപ്പൂക്കളെ പറിപ്പാനും
എന്റെ പ്രിയൻ തന്റെ തോട്ടത്തിൽ
സുഗന്ധസസ്യങ്ങളുടെ തടങ്ങളിലേക്ക് ഇറങ്ങിപ്പോയിരിക്കുന്നു.
3ഞാൻ എന്റെ പ്രിയനുള്ളവൾ; എന്റെ പ്രിയൻ എനിക്കുള്ളവൻ;
അവൻ താമരകളുടെ ഇടയിൽ മേയിക്കുന്നു.
4എന്റെ പ്രിയേ, നീ തിർസ്സാപോലെ സൗന്ദര്യമുള്ളവൾ;
യെരൂശലേംപോലെ മനോഹര,
കൊടികളോടു കൂടിയ സൈന്യം പോലെ ഭയങ്കര.
5നിന്റെ കണ്ണ് എങ്കൽനിന്നു തിരിക്ക;
അത് എന്നെ ഭ്രമിപ്പിച്ചിരിക്കുന്നു;
നിന്റെ തലമുടി ഗിലെയാദ്
മലഞ്ചരിവിൽ കിടക്കുന്ന കോലാട്ടിൻകൂട്ടംപോലെയാകുന്നു.
6നിന്റെ പല്ല് കുളിച്ചു കയറിവരുന്ന
ആടുകളെപ്പോലെയിരിക്കുന്നു;
അവയിൽ ഒന്നും മച്ചിയായിരിക്കാതെ എല്ലാം ഇരട്ട പ്രസവിക്കുന്നു.
7നിന്റെ ചെന്നികൾ നിന്റെ മൂടുപടത്തിന്റെ ഉള്ളിൽ
മാതളപ്പഴത്തിന്റെ ഖണ്ഡംപോലെ ഇരിക്കുന്നു.
8അറുപതു രാജ്ഞികളും എൺപതു വെപ്പാട്ടികളും
അസംഖ്യം കന്യകമാരും ഉണ്ടല്ലോ.
9എന്റെ പ്രാവും എന്റെ നിഷ്കളങ്കയുമായവളോ ഒരുത്തി മാത്രം;
അവൾ തന്റെ അമ്മയ്ക്ക് ഏകപുത്രിയും തന്നെ പ്രസവിച്ചവൾക്ക് ഓമനയും ആകുന്നു;
കന്യകമാർ അവളെ കണ്ടു ഭാഗ്യവതി എന്നു വാഴ്ത്തും;
രാജ്ഞികളും വെപ്പാട്ടികളുംകൂടെ അവളെ പുകഴ്ത്തും.
10അരുണോദയംപോലെ ശോഭയും
ചന്ദ്രനെപ്പോലെ സൗന്ദര്യവും സൂര്യനെപ്പോലെ നിർമ്മലതയും
കൊടികളോടു കൂടിയ സൈന്യം പോലെ ഭയങ്കരത്വവും ഉള്ളോരിവൾ ആർ?
11ഞാൻ തോട്ടിനരികെയുള്ള സസ്യങ്ങളെ കാണേണ്ടതിനും
മുന്തിരിവള്ളി തളിർക്കയും മാതളനാരകം പൂക്കയും ചെയ്തുവോ എന്നു നോക്കേണ്ടതിനും
അക്രോത്ത് തോട്ടത്തിലേക്ക് ഇറങ്ങിച്ചെന്നു.
12എന്റെ അഭിലാഷം ഹേതുവായി
ഞാൻ അറിയാതെ എന്റെ
പ്രഭുജനത്തിൻ രഥങ്ങളുടെ ഇടയിൽ എത്തി.

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy