YouVersion Logo
Search Icon

ഉത്തമഗീതം 4

4
1എന്റെ പ്രിയേ, നീ സുന്ദരി; നീ സുന്ദരി തന്നെ;
നിന്റെ മൂടുപടത്തിൻ നടുവേ നിന്റെ കണ്ണ് പ്രാവിൻകണ്ണുപോലെ ഇരിക്കുന്നു;
നിന്റെ തലമുടി ഗിലെയാദ് മലഞ്ചരിവിൽ കിടക്കുന്ന കോലാട്ടിൻകൂട്ടം പോലെയാകുന്നു.
2നിന്റെ പല്ല്, രോമം കത്രിച്ചിട്ടു കുളിച്ചു കയറിവരുന്ന
ആടുകളെപ്പോലെ ഇരിക്കുന്നു;
അവയിൽ ഒന്നും മച്ചിയായിരിക്കാതെ എല്ലാം ഇരട്ടപ്രസവിക്കുന്നു.
3നിന്റെ അധരം കടുംചുവപ്പുനൂൽപോലെയും നിന്റെ വായ് മനോഹരവും ആകുന്നു;
നിന്റെ ചെന്നികൾ നിന്റെ മൂടുപടത്തിൻ ഉള്ളിൽ
മാതളപ്പഴത്തിൻ ഖണ്ഡംപോലെ ഇരിക്കുന്നു.
4നിന്റെ കഴുത്ത് ആയുധശാലയായി
പണിതിരിക്കുന്ന ദാവീദിൻ ഗോപുരത്തോട് ഒക്കും;
അതിൽ ആയിരം പരിച തൂക്കിയിരിക്കുന്നു;
അവയൊക്കെയും വീരന്മാരുടെ പരിച തന്നെ.
5നിന്റെ സ്തനം രണ്ടും താമരയ്ക്കിടയിൽ മേയുന്ന
ഇരട്ട പിറന്ന രണ്ടു മാൻകുട്ടികൾക്കു സമം.
6വെയിലാറി നിഴൽ കാണാതെയാകുവോളം
ഞാൻ മൂറിൻമലയിലും കുന്തുരുക്കക്കുന്നിലും ചെന്നിരിക്കാം.
7എന്റെ പ്രിയേ, നീ സർവാംഗസുന്ദരി;
നിന്നിൽ യാതൊരു ഊനവും ഇല്ല.
8കാന്തേ ലെബാനോനെ വിട്ട് എന്നോടുകൂടെ,
ലെബാനോനെ വിട്ട് എന്നോടുകൂടെ വരിക;
അമാനാമുകളും ശെനീർ ഹെർമ്മോൻ കൊടുമുടികളും സിംഹങ്ങളുടെ ഗുഹകളും പുള്ളിപ്പുലികളുടെ പർവതങ്ങളും വിട്ടുപോരിക.
9എന്റെ സഹോദരീ എന്റെ കാന്തേ,
നീ എന്റെ ഹൃദയത്തെ അപഹരിച്ചിരിക്കുന്നു;
ഒരു നോട്ടംകൊണ്ടും കഴുത്തിലെ മാലകൊണ്ടും
നീ എന്റെ ഹൃദയത്തെ അപഹരിച്ചിരിക്കുന്നു.
10എന്റെ സഹോദരീ, എന്റെ കാന്തേ,
നിന്റെ പ്രേമം എത്ര മനോഹരം!
വീഞ്ഞിനെക്കാൾ നിന്റെ പ്രേമവും
സകലവിധ സുഗന്ധവർഗത്തെക്കാൾ നിന്റെ തൈലത്തിന്റെ പരിമളവും എത്ര രസകരം!
11അല്ലയോ കാന്തേ, നിന്റെ അധരം തേൻകട്ട പൊഴിക്കുന്നു;
നിന്റെ നാവിൻകീഴിൽ തേനും പാലും ഉണ്ട്;
നിന്റെ വസ്ത്രത്തിന്റെ വാസന ലെബാനോന്റെ വാസനപോലെ ഇരിക്കുന്നു.
12എന്റെ സഹോദരി, എന്റെ കാന്ത
കെട്ടി അടച്ചിരിക്കുന്ന ഒരു തോട്ടം,
അടച്ചിരിക്കുന്ന ഒരു നീരുറവ്,
മുദ്രയിട്ടിരിക്കുന്ന ഒരു കിണറ്.
13നിന്റെ ചിനപ്പുകൾ വിശിഷ്ടഫലങ്ങളോടു കൂടിയ മാതളത്തോട്ടം;
മയിലാഞ്ചിയോടുകൂടെ ജടാമാംസിയും,
14ജടാമാംസിയും കുങ്കുമവും, വയമ്പും ലവംഗവും,
സകലവിധ കുന്തുരുക്കവൃക്ഷങ്ങളും,
മൂറും അകിലും സകല പ്രധാന സുഗന്ധവർഗവും തന്നെ.
15നീ തോട്ടങ്ങൾക്ക് ഒരു നീരുറവും, വറ്റിപ്പോകാത്ത കിണറും
ലെബാനോനിൽനിന്ന് ഒഴുകുന്ന ഒഴുക്കുകളും തന്നെ.
16വടതിക്കാറ്റേ ഉണരുക; തെന്നിക്കാറ്റേ വരിക;
എന്റെ തോട്ടത്തിൽനിന്നു സുഗന്ധം വീശേണ്ടതിന്
അതിന്മേൽ ഊതുക;
എന്റെ പ്രിയൻ തന്റെ തോട്ടത്തിൽ വന്ന് അതിലെ വിശിഷ്ടഫലം ഭുജിക്കട്ടെ.

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy