YouVersion Logo
Search Icon

വെളിപ്പാട് 7

7
1അതിന്റെശേഷം ഭൂമിമേലും കടലിന്മേലും യാതൊരു വൃക്ഷത്തിന്മേലും കാറ്റ് ഊതാതിരിക്കേണ്ടതിനു നാലു ദൂതന്മാർ ഭൂമിയിലെ നാലു കാറ്റും പിടിച്ചുകൊണ്ടു ഭൂമിയുടെ നാലു കോണിലും നില്ക്കുന്നത് ഞാൻ കണ്ടു. 2മറ്റൊരു ദൂതൻ ജീവനുള്ള ദൈവത്തിന്റെ മുദ്രയുമായി കിഴക്കുനിന്നു കയറുന്നതും കണ്ടു. അവൻ ഭൂമിക്കും സമുദ്രത്തിനും കേടു വരുത്തുവാൻ അധികാരം ലഭിച്ച നാലു ദൂതന്മാരോട്: 3നമ്മുടെ ദൈവത്തിന്റെ ദാസന്മാരുടെ നെറ്റിയിൽ ഞങ്ങൾ മുദ്രയിട്ടു കഴിയുവോളം ഭൂമിക്കും സമുദ്രത്തിനും വൃക്ഷങ്ങൾക്കും കേടു വരുത്തരുത് എന്ന് ഉറക്കെ വിളിച്ചുപറഞ്ഞു. 4മുദ്രയേറ്റവരുടെ എണ്ണവും ഞാൻ കേട്ടു; യിസ്രായേൽമക്കളുടെ സകല ഗോത്രത്തിലുംനിന്നു മുദ്രയേറ്റവർ നൂറ്റിനാല്പത്തിനാലായിരം പേർ.
5യെഹൂദാഗോത്രത്തിൽ മുദ്രയേറ്റവർ പന്തീരായിരം;
രൂബേൻഗോത്രത്തിൽ പന്തീരായിരം;
ഗാദ്ഗോത്രത്തിൽ പന്തീരായിരം;
6ആശേർഗോത്രത്തിൽ പന്തീരായിരം;
നഫ്താലിഗോത്രത്തിൽ പന്തീരായിരം;
മനശ്ശെഗോത്രത്തിൽ പന്തീരായിരം;
7ശിമെയോൻഗോത്രത്തിൽ പന്തീരായിരം;
ലേവിഗോത്രത്തിൽ പന്തീരായിരം;
യിസ്സാഖാർഗോത്രത്തിൽ പന്തീരായിരം;
8സെബൂലൂൻഗോത്രത്തിൽ പന്തീരായിരം;
യോസേഫ്ഗോത്രത്തിൽ പന്തീരായിരം;
ബെന്യാമീൻഗോത്രത്തിൽ മുദ്രയേറ്റവർ പന്തീരായിരം പേർ.
9ഇതിന്റെശേഷം സകല ജാതികളിലും ഗോത്രങ്ങളിലും വംശങ്ങളിലും ഭാഷകളിലും നിന്ന് ഉള്ളതായി ആർക്കും എണ്ണിക്കൂടാത്ത ഒരു മഹാപുരുഷാരം വെള്ള നിലയങ്കി ധരിച്ചു കൈയിൽ കുരുത്തോലയുമായി സിംഹാസനത്തിനും കുഞ്ഞാടിനും മുമ്പാകെ നില്ക്കുന്നത് ഞാൻ കണ്ടു. 10രക്ഷ എന്നുള്ളത് സിംഹാസനത്തിൽ ഇരിക്കുന്നവനായ നമ്മുടെ ദൈവത്തിന്റെയും കുഞ്ഞാടിന്റെയും ദാനം എന്ന് അവർ അത്യുച്ചത്തിൽ ആർത്തുകൊണ്ടിരുന്നു. 11സകല ദൂതന്മാരും സിംഹാസനത്തിന്റെയും മൂപ്പന്മാരുടെയും നാലു ജീവികളുടെയും ചുറ്റും നിന്നു സിംഹാസനത്തിന്റെ മുമ്പിൽ കവിണ്ണുവീണു; 12ആമേൻ; നമ്മുടെ ദൈവത്തിന് എന്നെന്നേക്കും സ്തുതിയും മഹത്ത്വവും ജ്ഞാനവും സ്തോത്രവും ബഹുമാനവും ശക്തിയും ബലവും; ആമേൻ എന്നു പറഞ്ഞു ദൈവത്തെ നമസ്കരിച്ചു. 13മൂപ്പന്മാരിൽ ഒരുത്തൻ എന്നോട്: വെള്ള നിലയങ്കി ധരിച്ചിരിക്കുന്ന ഇവർ ആർ? എവിടെനിന്നു വന്നു എന്നു ചോദിച്ചു. 14യജമാനൻ അറിയുമല്ലോ എന്ന് ഞാൻ പറഞ്ഞതിന് അവൻ എന്നോടു പറഞ്ഞത്: ഇവർ മഹാകഷ്ടത്തിൽനിന്നു വന്നവർ; കുഞ്ഞാടിന്റെ രക്തത്തിൽ തങ്ങളുടെ അങ്കി അലക്കി വെളുപ്പിച്ചിരിക്കുന്നു. 15അതുകൊണ്ട് അവർ ദൈവത്തിന്റെ സിംഹാസനത്തിൻ മുമ്പിൽ ഇരുന്ന് അവന്റെ ആലയത്തിൽ രാപ്പകൽ അവനെ ആരാധിക്കുന്നു; സിംഹാസനത്തിൽ ഇരിക്കുന്നവൻ അവർക്കു കൂടാരം ആയിരിക്കും. 16ഇനിഅവർക്കു വിശക്കയില്ല, ദാഹിക്കയും ഇല്ല; വെയിലും യാതൊരു ചൂടും അവരുടെ മേൽ തട്ടുകയുമില്ല. 17സിംഹാസനത്തിന്റെ മധ്യേ ഉള്ള കുഞ്ഞാട് അവരെ മേയിച്ചു ജീവജലത്തിന്റെ ഉറവുകളിലേക്കു നടത്തുകയും ദൈവംതാൻ അവരുടെ കണ്ണിൽനിന്ന് കണ്ണുനീർ എല്ലാം തുടച്ചുകളകയും ചെയ്യും.

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy