YouVersion Logo
Search Icon

സങ്കീർത്തനങ്ങൾ 71

71
1യഹോവേ, ഞാൻ നിന്നിൽ ആശ്രയിക്കുന്നു;
ഞാൻ ഒരുനാളും ലജ്ജിച്ചുപോകരുതേ.
2നിന്റെ നീതിനിമിത്തം എന്നെ ഉദ്ധരിച്ചു വിടുവിക്കേണമേ;
നിന്റെ ചെവി എങ്കലേക്കു ചായിച്ച് എന്നെ രക്ഷിക്കേണമേ.
3ഞാൻ എപ്പോഴും വന്നു പാർക്കേണ്ടതിനു
നീ എനിക്ക് ഉറപ്പുള്ള പാറയായിരിക്കേണമേ;
എന്നെ രക്ഷിപ്പാൻ നീ കല്പിച്ചിരിക്കുന്നു; നീ എന്റെ പാറയും എന്റെ കോട്ടയും ആകുന്നുവല്ലോ.
4എന്റെ ദൈവമേ, ദുഷ്ടന്റെ കൈയിൽനിന്നും നീതികേടും ക്രൂരതയും ഉള്ളവന്റെ കൈയിൽനിന്നും എന്നെ വിടുവിക്കേണമേ.
5യഹോവയായ കർത്താവേ, നീ എന്റെ പ്രത്യാശയാകുന്നു;
ബാല്യംമുതൽ നീ എന്റെ ആശ്രയം തന്നെ.
6ഗർഭംമുതൽ നീ എന്നെ താങ്ങിയിരിക്കുന്നു;
എന്റെ അമ്മയുടെ ഉദരത്തിൽനിന്ന് എന്നെ എടുത്തവൻ നീ തന്നെ;
എന്റെ സ്തുതി എപ്പോഴും നിന്നെക്കുറിച്ചാകുന്നു;
7ഞാൻ പലർക്കും ഒരദ്ഭുതം ആയിരിക്കുന്നു;
നീ എന്റെ ബലമുള്ള സങ്കേതമാകുന്നു.
8എന്റെ വായ് നിന്റെ സ്തുതികൊണ്ടും
ഇടവിടാതെ നിന്റെ പ്രശംസകൊണ്ടും നിറഞ്ഞിരിക്കുന്നു.
9വാർധക്യകാലത്തു നീ എന്നെ തള്ളിക്കളയരുതേ;
ബലം ക്ഷയിക്കുമ്പോൾ എന്നെ ഉപേക്ഷിക്കയുമരുതേ.
10എന്റെ ശത്രുക്കൾ എന്നെക്കുറിച്ചു സംസാരിക്കുന്നു;
എന്റെ പ്രാണഹാനിക്കായി കാത്തിരിക്കുന്നവർ കൂടിയാലോചിക്കുന്നു.
11ദൈവം അവനെ ഉപേക്ഷിച്ചിരിക്കുന്നു; പിന്തുടർന്നു പിടിപ്പിൻ;
വിടുവിപ്പാൻ ആരുമില്ല എന്ന് അവർ പറയുന്നു.
12ദൈവമേ, എന്നോട് അകന്നിരിക്കരുതേ;
എന്റെ ദൈവമേ, എന്നെ സഹായിപ്പാൻ വേഗം വരേണമേ.
13എന്റെ പ്രാണനു വിരോധികളായവർ ലജ്ജിച്ചു നശിച്ചുപോകട്ടെ;
എനിക്ക് അനർഥം അന്വേഷിക്കുന്നവർ നിന്ദകൊണ്ടും ലജ്ജകൊണ്ടും മൂടിപ്പോകട്ടെ.
14ഞാനോ എപ്പോഴും പ്രത്യാശിക്കും;
ഞാൻ മേല്ക്കുമേൽ നിന്നെ സ്തുതിക്കും.
15എന്റെ വായ് ഇടവിടാതെ നിന്റെ നീതിയെയും രക്ഷയെയും വർണിക്കും;
അവയുടെ സംഖ്യ എനിക്ക് അറിഞ്ഞുകൂടാ.
16ഞാൻ യഹോവയായ കർത്താവിന്റെ വീര്യപ്രവൃത്തികളോടുകൂടെ വരും;
നിന്റെ നീതിയെ മാത്രം ഞാൻ കീർത്തിക്കും.
17ദൈവമേ, എന്റെ ബാല്യംമുതൽ നീ എന്നെ ഉപദേശിച്ചിരിക്കുന്നു;
ഇന്നുവരെ ഞാൻ നിന്റെ അദ്ഭുതപ്രവൃത്തികളെ അറിയിച്ചുമിരിക്കുന്നു.
18ദൈവമേ, അടുത്ത തലമുറയോടു ഞാൻ നിന്റെ ഭുജത്തെയും
വരുവാനുള്ള എല്ലാവരോടും നിന്റെ വീര്യപ്രവൃത്തിയെയും അറിയിക്കുവോളം
വാർധക്യവും നരയും ഉള്ള കാലത്തും എന്നെ ഉപേക്ഷിക്കരുതേ.
19ദൈവമേ, നിന്റെ നീതിയും അത്യുന്നതമായിരിക്കുന്നു;
മഹാകാര്യങ്ങളെ പ്രവർത്തിച്ചിട്ടുള്ള ദൈവമേ,
നിന്നോടു തുല്യൻ ആരുള്ളൂ?
20അനവധി കഷ്ടങ്ങളും അനർഥങ്ങളും ഞങ്ങളെ കാണുമാറാക്കിയവനേ,
നീ ഞങ്ങളെ വീണ്ടും ജീവിപ്പിക്കും;
ഭൂമിയുടെ ആഴങ്ങളിൽനിന്നു ഞങ്ങളെ തിരികെ കയറ്റും.
21നീ എന്റെ മഹത്ത്വം വർധിപ്പിച്ചു
എന്നെ വീണ്ടും ആശ്വസിപ്പിക്കേണമേ.
22എന്റെ ദൈവമേ, ഞാനും വീണകൊണ്ട് നിന്നെയും നിന്റെ വിശ്വസ്തതയെയും സ്തുതിക്കും;
യിസ്രായേലിന്റെ പരിശുദ്ധനായുള്ളോവേ,
ഞാൻ കിന്നരംകൊണ്ടു നിനക്കു സ്തുതിപാടും.
23ഞാൻ നിനക്കു സ്തുതി പാടുമ്പോൾ എന്റെ അധരങ്ങളും
നീ വീണ്ടെടുത്ത എന്റെ പ്രാണനും ഘോഷിച്ചാനന്ദിക്കും.
24എന്റെ നാവും ഇടവിടാതെ നിന്റെ നീതിയെക്കുറിച്ചു സംസാരിക്കും;
എനിക്ക് അനർഥം അന്വേഷിക്കുന്നവർ ലജ്ജിച്ചു ഭ്രമിച്ചുപോയിരിക്കുന്നു.

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy