YouVersion Logo
Search Icon

സങ്കീർത്തനങ്ങൾ 69

69
സംഗീതപ്രമാണിക്ക്; സാരസരാഗത്തിൽ; ദാവീദിന്റെ ഒരു സങ്കീർത്തനം.
1ദൈവമേ, എന്നെ രക്ഷിക്കേണമേ; വെള്ളം എന്റെ പ്രാണനോളം എത്തിയിരിക്കുന്നു.
2ഞാൻ നിലയില്ലാത്ത ആഴമുള്ള ചേറ്റിൽ താഴുന്നു;
ആഴമുള്ള വെള്ളത്തിൽ ഞാൻ മുങ്ങിപ്പോകുന്നു; പ്രവാഹങ്ങൾ എന്നെ കവിഞ്ഞൊഴുകുന്നു.
3എന്റെ നിലവിളിയാൽ ഞാൻ തളർന്നിരിക്കുന്നു;
എന്റെ തൊണ്ട ഉണങ്ങിയിരിക്കുന്നു;
ഞാൻ എന്റെ ദൈവത്തെ പ്രതീക്ഷിച്ച് എന്റെ കണ്ണു മങ്ങിപ്പോകുന്നു.
4കാരണംകൂടാതെ എന്നെ പകയ്ക്കുന്നവർ
എന്റെ തലയിലെ രോമത്തിലും അധികമാകുന്നു;
വൃഥാ എനിക്കു ശത്രുക്കളായി എന്നെ സംഹരിപ്പാൻ ഭാവിക്കുന്നവർ പെരുകിയിരിക്കുന്നു;
ഞാൻ കവർച്ച ചെയ്യാത്തതു തിരികെ കൊടുക്കേണ്ടിവരുന്നു.
5ദൈവമേ, നീ എന്റെ ഭോഷത്തം അറിയുന്നു;
എന്റെ അകൃത്യങ്ങൾ നിനക്കു മറവായിരിക്കുന്നില്ല.
6സൈന്യങ്ങളുടെ യഹോവയായ കർത്താവേ, നിങ്കൽ പ്രത്യാശവയ്ക്കുന്നവർ
എന്റെ നിമിത്തം ലജ്ജിച്ചുപോകരുതേ;
യിസ്രായേലിന്റെ ദൈവമേ, നിന്നെ അന്വേഷിക്കുന്നവർ
എന്റെ നിമിത്തം നാണിച്ചുപോകരുതേ.
7നിന്റെ നിമിത്തം ഞാൻ നിന്ദ വഹിച്ചു;
ലജ്ജ എന്റെ മുഖത്തെ മൂടിയിരിക്കുന്നു.
8എന്റെ സഹോദരന്മാർക്കു ഞാൻ പരദേശിയും
എന്റെ അമ്മയുടെ മക്കൾക്ക് അന്യനും ആയിത്തീർന്നിരിക്കുന്നു.
9നിന്റെ ആലയത്തെക്കുറിച്ചുള്ള എരിവ് എന്നെ തിന്നുകളഞ്ഞു;
നിന്നെ നിന്ദിക്കുന്നവരുടെ നിന്ദ എന്റെമേൽ വീണിരിക്കുന്നു.
10ഞാൻ കരഞ്ഞ് ഉപവാസത്താൽ ആത്മതപനം ചെയ്തു.
അതും എനിക്കു നിന്ദയായിത്തീർന്നു;
11ഞാൻ രട്ടുശീല എന്റെ ഉടുപ്പാക്കി;
ഞാൻ അവർക്കു പഴഞ്ചൊല്ലായിത്തീർന്നു.
12പട്ടണവാതിൽക്കൽ ഇരിക്കുന്നവർ എന്നെക്കുറിച്ചു സല്ലാപിക്കുന്നു;
ഞാൻ മദ്യപന്മാരുടെ പാട്ടായിരിക്കുന്നു.
13ഞാനോ യഹോവേ, പ്രസാദകാലത്തു നിന്നോടു പ്രാർഥിക്കുന്നു;
ദൈവമേ, നിന്റെ ദയയുടെ ബഹുത്വത്താൽ, നിന്റെ രക്ഷാവിശ്വസ്തതയാൽതന്നെ, എനിക്കുത്തരമരുളേണമേ.
14ചേറ്റിൽനിന്ന് എന്നെ കയറ്റേണമേ; ഞാൻ താണുപോകരുതേ;
എന്നെ പകയ്ക്കുന്നവരുടെ കൈയിൽനിന്നും ആഴമുള്ള വെള്ളത്തിൽനിന്നും എന്നെ വിടുവിക്കേണമേ.
15ജലപ്രവാഹം എന്റെ മീതെ കവിയരുതേ; ആഴം എന്നെ വിഴുങ്ങരുതേ;
കുഴി എന്നെ അടച്ചുകൊള്ളുകയുമരുതേ.
16യഹോവേ, എനിക്കുത്തരമരുളേണമേ; നിന്റെ ദയ നല്ലതല്ലോ;
നിന്റെ കരുണയുടെ ബഹുത്വപ്രകാരം എങ്കലേക്കു തിരിയേണമേ;
17അടിയനു തിരുമുഖം മറയ്ക്കരുതേ;
ഞാൻ കഷ്ടത്തിൽ ഇരിക്കയാൽ വേഗത്തിൽ എനിക്ക് ഉത്തരമരുളേണമേ.
18എന്റെ പ്രാണനോട് അടുത്തുവന്ന് അതിനെ വീണ്ടുകൊള്ളേണമേ;
എന്റെ ശത്രുക്കൾനിമിത്തം എന്നെ വീണ്ടെടുക്കേണമേ.
19എനിക്കുള്ള നിന്ദയും ലജ്ജയും അപമാനവും നീ അറിയുന്നു;
എന്റെ വൈരികൾ എല്ലാവരും നിന്റെ ദൃഷ്‍ടിയിൽ ഇരിക്കുന്നു.
20നിന്ദ എന്റെ ഹൃദയത്തെ തകർത്തു,
ഞാൻ ഏറ്റവും വിഷാദിച്ചിരിക്കുന്നു;
വല്ലവനും സഹതാപം തോന്നുമോ എന്നു ഞാൻ നോക്കിക്കൊണ്ടിരുന്നു; ആർക്കും തോന്നിയില്ല;
ആശ്വസിപ്പിക്കുന്നവരുണ്ടോ എന്നും നോക്കിക്കൊണ്ടിരുന്നു;
ആരെയും കണ്ടില്ലതാനും.
21അവർ എനിക്കു തിന്നുവാൻ കയ്പു തന്നു;
എന്റെ ദാഹത്തിന് അവർ എനിക്കു ചൊറുക്ക കുടിപ്പാൻ തന്നു.
22അവരുടെ മേശ അവരുടെ മുമ്പിൽ കെണിയായും
അവർ സുഖത്തോടിരിക്കുമ്പോൾ കുടുക്കായും തീരട്ടെ.
23അവരുടെ കണ്ണ് കാണാതവണ്ണം ഇരുണ്ടുപോകട്ടെ;
അവരുടെ അര എപ്പോഴും ആടുമാറാക്കേണമേ.
24നിന്റെ ക്രോധം അവരുടെമേൽ പകരേണമേ.
നിന്റെ ഉഗ്രകോപം അവരെ പിടിക്കുമാറാകട്ടെ.
25അവരുടെ വാസസ്ഥലം ശൂന്യമായിപ്പോകട്ടെ;
അവരുടെ കൂടാരങ്ങളിൽ ആരും പാർക്കാതിരിക്കട്ടെ.
26നീ ദണ്ഡിപ്പിച്ചവനെ അവർ ഉപദ്രവിക്കുന്നു;
നീ മുറിവേല്പിച്ചവരുടെ വേദനയെ അവർ വിവരിക്കുന്നു.
27അവരുടെ അകൃത്യത്തോട് അകൃത്യം കൂട്ടേണമേ;
നിന്റെ നീതിയെ അവർ പ്രാപിക്കരുതേ.
28ജീവന്റെ പുസ്തകത്തിൽനിന്ന് അവരെ മായിച്ചുകളയേണമേ;
നീതിമാന്മാരോടുകൂടെ അവരെ എഴുതരുതേ.
29ഞാനോ എളിയവനും ദുഃഖിതനും ആകുന്നു;
ദൈവമേ, നിന്റെ രക്ഷ എന്നെ ഉയർത്തുമാറാകട്ടെ.
30ഞാൻ പാട്ടോടെ ദൈവത്തിന്റെ നാമത്തെ സ്തുതിക്കും;
സ്തോത്രത്തോടെ അവനെ മഹത്ത്വപ്പെടുത്തും.
31അതു യഹോവയ്ക്കു കാളയെക്കാളും
കൊമ്പും കുളമ്പും ഉള്ള മൂരിയെക്കാളും പ്രസാദകരമാകും.
32സൗമ്യതയുള്ളവർ അതു കണ്ടു സന്തോഷിക്കും;
ദൈവത്തെ അന്വേഷിക്കുന്നവരേ, നിങ്ങളുടെ ഹൃദയം ജീവിക്കട്ടെ.
33യഹോവ ദരിദ്രന്മാരുടെ പ്രാർഥന കേൾക്കുന്നു;
തന്റെ ബദ്ധന്മാരെ നിന്ദിക്കുന്നതുമില്ല;
34ആകാശവും ഭൂമിയും സമുദ്രങ്ങളും
അവയിൽ ചരിക്കുന്ന സകലവും അവനെ സ്തുതിക്കട്ടെ.
35ദൈവം സീയോനെ രക്ഷിക്കും;
അവൻ യെഹൂദാനഗരങ്ങളെ പണിയും;
അവർ അവിടെ പാർത്ത് അതിനെ കൈവശമാക്കും.
36അവന്റെ ദാസന്മാരുടെ സന്തതി അതിനെ അവകാശമാക്കും;
അവന്റെ നാമത്തെ സ്നേഹിക്കുന്നവർ അതിൽ വസിക്കും.

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy