YouVersion Logo
Search Icon

സങ്കീർത്തനങ്ങൾ 37

37
ദാവീദിന്റെ ഒരു സങ്കീർത്തനം.
1ദുഷ്പ്രവൃത്തിക്കാരുടെ നിമിത്തം നീ മുഷിയരുത്;
നീതികേട് ചെയ്യുന്നവരോട് അസൂയപ്പെടുകയുമരുത്.
2അവർ പുല്ലുപോലെ വേഗത്തിൽ ഉണങ്ങി പച്ചച്ചെടിപോലെ വാടിപ്പോകുന്നു.
3യഹോവയിൽ ആശ്രയിച്ചു നന്മ ചെയ്ക;
ദേശത്തു പാർത്തു വിശ്വസ്തത ആചരിക്ക.
4യഹോവയിൽ തന്നെ രസിച്ചുകൊൾക;
അവൻ നിന്റെ ഹൃദയത്തിലെ ആഗ്രഹങ്ങളെ നിനക്കു തരും.
5നിന്റെ വഴി യഹോവയെ ഭരമേല്പിക്ക;
അവനിൽ തന്നെ ആശ്രയിക്ക; അവൻ അതു നിർവഹിക്കും.
6അവൻ നിന്റെ നീതിയെ പ്രഭാതംപോലെയും
നിന്റെ ന്യായത്തെ മധ്യാഹ്നംപോലെയും പ്രകാശിപ്പിക്കും.
7യഹോവയുടെ മുമ്പാകെ മിണ്ടാതെയിരുന്ന് അവനായി പ്രത്യാശിക്ക;
കാര്യസാധ്യം പ്രാപിക്കുന്നവനെയും ദുരുപായം പ്രയോഗിക്കുന്നവനെയും കുറിച്ചു നീ മുഷിയരുത്.
8കോപം കളഞ്ഞു ക്രോധം ഉപേക്ഷിക്ക;
മുഷിഞ്ഞുപോകരുത്; അതു ദോഷത്തിനു ഹേതുവാകയേയുള്ളൂ.
9ദുഷ്പ്രവൃത്തിക്കാർ ഛേദിക്കപ്പെടും;
യഹോവയെ പ്രത്യാശിക്കുന്നവരോ ഭൂമിയെ കൈവശമാക്കും.
10കുറഞ്ഞോന്നു കഴിഞ്ഞിട്ടു ദുഷ്ടൻ ഇല്ല;
നീ അവന്റെ ഇടം സൂക്ഷിച്ചുനോക്കും; അവനെ കാണുകയില്ല.
11എന്നാൽ സൗമ്യതയുള്ളവർ ഭൂമിയെ കൈവശമാക്കും;
സമാധാനസമൃദ്ധിയിൽ അവർ ആനന്ദിക്കും.
12ദുഷ്ടൻ നീതിമാനു ദോഷം നിരൂപിക്കുന്നു;
അവന്റെ നേരേ അവൻ പല്ലു കടിക്കുന്നു.
13കർത്താവ് അവനെ നോക്കി ചിരിക്കും;
അവന്റെ ദിവസം വരുന്നു എന്ന് അവൻ കാണുന്നു.
14എളിയവനെയും ദരിദ്രനെയും വീഴിപ്പാനും
സന്മാർഗികളെ കൊല്ലുവാനും
ദുഷ്ടന്മാർ വാളൂരി വില്ലു കുലച്ചിരിക്കുന്നു.
15അവരുടെ വാൾ അവരുടെ ഹൃദയത്തിൽ തന്നെ കടക്കും;
അവരുടെ വില്ലുകൾ ഒടിഞ്ഞുപോകും.
16അനേകദുഷ്ടന്മാർക്കുള്ള സമൃദ്ധിയെക്കാൾ
നീതിമാനുള്ള അല്പം ഏറ്റവും നല്ലത്.
17ദുഷ്ടന്മാരുടെ ഭുജങ്ങൾ ഒടിഞ്ഞുപോകും;
എന്നാൽ നീതിമാന്മാരെ യഹോവ താങ്ങും.
18യഹോവ നിഷ്കളങ്കന്മാരുടെ നാളുകളെ അറിയുന്നു;
അവരുടെ അവകാശം ശാശ്വതമായിരിക്കും.
19ദുഷ്കാലത്ത് അവർ ലജ്ജിച്ചുപോകയില്ല;
ക്ഷാമകാലത്ത് അവർ തൃപ്തരായിരിക്കും,
20എന്നാൽ ദുഷ്ടന്മാർ നശിച്ചുപോകും;
യഹോവയുടെ ശത്രുക്കൾ പുല്പുറത്തിന്റെ ഭംഗിപോലേയുള്ളൂ;
അവർ ക്ഷയിച്ചുപോകും; പുകപോലെ ക്ഷയിച്ചുപോകും.
21ദുഷ്ടൻ വായ്പ വാങ്ങുന്നു, തിരികെ കൊടുക്കുന്നില്ല;
നീതിമാനോ കൃപാലുവായി ദാനം ചെയ്യുന്നു.
22അവനാൽ അനുഗ്രഹിക്കപ്പെട്ടവർ ഭൂമിയെ കൈവശമാക്കും.
അവനാൽ ശപിക്കപ്പെട്ടവരോ ഛേദിക്കപ്പെടും.
23ഒരു മനുഷ്യന്റെ വഴിയിൽ പ്രസാദം തോന്നിയാൽ
യഹോവ അവന്റെ ഗമനം സ്ഥിരമാക്കുന്നു.
24അവൻ വീണാലും നിലംപരിചാകയില്ല;
യഹോവ അവനെ കൈ പിടിച്ചു താങ്ങുന്നു.
25ഞാൻ ബാലനായിരുന്നു, വൃദ്ധനായിത്തീർന്നു;
നീതിമാൻ തുണയില്ലാതിരിക്കുന്നതും
അവന്റെ സന്തതി ആഹാരം ഇരക്കുന്നതും ഞാൻ കണ്ടിട്ടില്ല.
26അവൻ നിത്യം കൃപാലുവായി വായ്പ കൊടുക്കുന്നു;
അവന്റെ സന്തതി അനുഗ്രഹിക്കപ്പെടുന്നു.
27ദോഷം വിട്ടൊഴിഞ്ഞു ഗുണം ചെയ്ക;
എന്നാൽ നീ സദാകാലം സുഖമായി വസിക്കും.
28യഹോവ ന്യായപ്രിയനാകുന്നു;
തന്റെ വിശുദ്ധന്മാരെ ഉപേക്ഷിക്കുന്നതുമില്ല;
അവർ എന്നേക്കും പരിപാലിക്കപ്പെടുന്നു;
ദുഷ്ടന്മാരുടെ സന്തതിയോ ഛേദിക്കപ്പെടും.
29നീതിമാന്മാർ ഭൂമിയെ അവകാശമാക്കി
എന്നേക്കും അതിൽ വസിക്കും;
30നീതിമാന്റെ വായ് ജ്ഞാനം പ്രസ്താവിക്കുന്നു;
അവന്റെ നാവ് ന്യായം സംസാരിക്കുന്നു.
31തന്റെ ദൈവത്തിന്റെ ന്യായപ്രമാണം അവന്റെ ഹൃദയത്തിൽ ഉണ്ട്;
അവന്റെ കാലടികൾ വഴുതുകയില്ല.
32ദുഷ്ടൻ നീതിമാനായി പതിയിരുന്ന്,
അവനെ കൊല്ലുവാൻ നോക്കുന്നു.
33യഹോവ അവനെ അവന്റെ കൈയിൽ വിട്ടുകൊടുക്കയില്ല;
ന്യായവിസ്താരത്തിൽ അവനെ കുറ്റം വിധിക്കയുമില്ല.
34യഹോവയ്ക്കായി പ്രത്യാശിച്ച് അവന്റെ വഴി പ്രമാണിച്ചു നടക്ക;
എന്നാൽ ഭൂമിയെ അവകാശമാക്കുവാൻ അവൻ നിന്നെ ഉയർത്തും;
ദുഷ്ടന്മാർ ഛേദിക്കപ്പെടുന്നതു നീ കാണും.
35ദുഷ്ടൻ പ്രബലനായിരിക്കുന്നതും;
സ്വദേശികമായ പച്ചവൃക്ഷംപോലെ തഴയ്ക്കുന്നതും ഞാൻ കണ്ടിട്ടുണ്ട്.
36ഞാൻ പിന്നെ അതിലെ പോയപ്പോൾ അവൻ ഇല്ല;
ഞാൻ അന്വേഷിച്ചു, അവനെ കണ്ടതുമില്ല.
37നിഷ്കളങ്കനെ കുറിക്കൊള്ളുക;
നേരുള്ളവനെ നോക്കിക്കൊൾക;
സമാധാനപുരുഷനു സന്തതി ഉണ്ടാകും.
38എന്നാൽ അതിക്രമക്കാർ ഒരുപോലെ മുടിഞ്ഞുപോകും;
ദുഷ്ടന്മാരുടെ സന്താനം ഛേദിക്കപ്പെടും.
39നീതിമാന്മാരുടെ രക്ഷ യഹോവയിങ്കൽനിന്നു വരുന്നു;
കഷ്ടകാലത്ത് അവൻ അവരുടെ ദുർഗമാകുന്നു.
40യഹോവ അവരെ സഹായിച്ചു വിടുവിക്കുന്നു;
അവർ അവനിൽ ആശ്രയിക്കകൊണ്ട്
അവൻ അവരെ ദുഷ്ടന്മാരുടെ കൈയിൽ നിന്നു വിടുവിച്ചു രക്ഷിക്കുന്നു.

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy