YouVersion Logo
Search Icon

സങ്കീർത്തനങ്ങൾ 22

22
സംഗീതപ്രമാണിക്ക്; ഉഷസ്സിൻ മാൻപേട എന്ന രാഗത്തിൽ; ദാവീദിന്റെ ഒരു സങ്കീർത്തനം.
1എന്റെ ദൈവമേ, എന്റെ ദൈവമേ, നീ എന്നെ കൈവിട്ടതെന്ത്?
എന്നെ രക്ഷിക്കാതെയും എന്റെ
ഞരക്കത്തിന്റെ വാക്കുകൾ കേൾക്കാതെയും
അകന്നു നില്ക്കുന്നതെന്ത്?
2എന്റെ ദൈവമേ, ഞാൻ പകൽസമയത്തു വിളിക്കുന്നു;
എങ്കിലും നീ ഉത്തരമരുളുന്നില്ല;
രാത്രികാലത്തും ഞാൻ വിളിക്കുന്നു; എനിക്ക് ഒട്ടും മൗനതയില്ല.
3യിസ്രായേലിന്റെ സ്തുതികളിന്മേൽ വസിക്കുന്നവനേ,
നീ പരിശുദ്ധനാകുന്നുവല്ലോ.
4ഞങ്ങളുടെ പിതാക്കന്മാർ നിങ്കൽ ആശ്രയിച്ചു;
അവർ ആശ്രയിക്കയും നീ അവരെ വിടുവിക്കയും ചെയ്തു.
5അവർ നിന്നോടു നിലവിളിച്ചു രക്ഷപ്രാപിച്ചു;
അവർ നിങ്കൽ ആശ്രയിച്ചു, ലജ്ജിച്ചുപോയതുമില്ല.
6ഞാനോ മനുഷ്യനല്ല, ഒരു കൃമിയത്രേ;
മനുഷ്യരുടെ ധിക്കാരവും ജനത്താൽ നിന്ദിതനും തന്നെ.
7എന്നെ കാണുന്നവരൊക്കെയും എന്നെ പരിഹസിക്കുന്നു;
അവർ അധരം മലർത്തി തല കുലുക്കുന്നു;
8യഹോവയിങ്കൽ നിന്നെത്തന്നെ സമർപ്പിക്ക!
അവൻ അവനെ രക്ഷിക്കട്ടെ!
അവൻ അവനെ വിടുവിക്കട്ടെ!
അവനിൽ പ്രസാദമുണ്ടല്ലോ.
9നീയല്ലോ എന്നെ ഉദരത്തിൽനിന്നു പുറപ്പെടുവിച്ചവൻ;
എന്റെ അമ്മയുടെ മുലകുടിക്കുമ്പോൾ
നീ എന്നെ നിർഭയം വസിക്കുമാറാക്കി.
10ഗർഭപാത്രത്തിൽനിന്നു ഞാൻ നിങ്കൽ ഏല്പിക്കപ്പെട്ടു;
എന്റെ അമ്മയുടെ ഉദരംമുതൽ നീ എന്റെ ദൈവം.
11കഷ്ടം അടുത്തിരിക്കയാൽ എന്നെ വിട്ടകന്നിരിക്കരുതേ;
സഹായിപ്പാൻ മറ്റാരുമില്ലല്ലോ.
12അനേകം കാളകൾ എന്നെ വളഞ്ഞു;
ബാശാൻകൂറ്റന്മാർ എന്നെ ചുറ്റിയിരിക്കുന്നു.
13ബുഭുക്ഷയോടെ അലറുന്ന സിംഹംപോലെ
അവർ എന്റെ നേരേ വായ്പിളർക്കുന്നു.
14ഞാൻ വെള്ളംപോലെ തൂകിപ്പോകുന്നു;
എന്റെ അസ്ഥികളെല്ലാം ബന്ധം വിട്ടിരിക്കുന്നു;
എന്റെ ഹൃദയം മെഴുകുപോലെ ആയി
എന്റെ കുടലിന്റെ നടുവേ ഉരുകിയിരിക്കുന്നു.
15എന്റെ ശക്തി ഓട്ടുകഷണംപോലെ ഉണങ്ങിയിരിക്കുന്നു;
എന്റെ നാവ് അണ്ണാക്കോടു പറ്റിയിരിക്കുന്നു.
നീ എന്നെ മരണത്തിന്റെ പൊടിയിൽ ഇട്ടുമിരിക്കുന്നു.
16നായ്ക്കൾ എന്നെ വളഞ്ഞു;
ദുഷ്ടന്മാരുടെ കൂട്ടം എന്നെ ചുറ്റിയിരിക്കുന്നു;
അവർ എന്റെ കൈകളെയും കാലുകളെയും തുളച്ചു.
17എന്റെ അസ്ഥികളൊക്കെയും എനിക്ക് എണ്ണാം;
അവർ എന്നെ ഉറ്റുനോക്കുന്നു.
18എന്റെ വസ്ത്രം അവർ പകുത്തെടുത്തു,
എന്റെ അങ്കിക്കായി അവർ ചീട്ടിടുന്നു.
19നീയോ, യഹോവേ, അകന്നിരിക്കരുതേ;
എന്റെ തുണയായുള്ളോവേ,
എന്നെ സഹായിപ്പാൻ വേഗം വരേണമേ.
20വാളിങ്കൽനിന്ന് എന്റെ പ്രാണനെയും
നായുടെ കൈയിൽനിന്ന് എന്റെ ജീവനെയും വിടുവിക്കേണമേ.
21സിംഹത്തിന്റെ വായിൽനിന്ന് എന്നെ രക്ഷിക്കേണമേ;
കാട്ടുപോത്തുകളുടെ കൊമ്പുകൾക്കിടയിൽ നീ എനിക്ക് ഉത്തരമരുളുന്നു.
22ഞാൻ നിന്റെ നാമത്തെ എന്റെ സഹോദരന്മാരോടു കീർത്തിക്കും:
സഭാമധ്യേ ഞാൻ നിന്നെ സ്തുതിക്കും.
23യഹോവാഭക്തന്മാരേ, അവനെ സ്തുതിപ്പിൻ;
യാക്കോബിന്റെ സകല സന്തതിയുമായുള്ളോരേ,
അവനെ മഹത്ത്വപ്പെടുത്തുവിൻ;
യിസ്രായേലിന്റെ സർവ
സന്തതിയുമായുള്ളോരേ, അവനെ ഭയപ്പെടുവിൻ.
24അരിഷ്ടന്റെ അരിഷ്ടത അവൻ നിരസിച്ചില്ല വെറുത്തതുമില്ല;
തന്റെ മുഖം അവനു മറച്ചതുമില്ല;
തന്നെ വിളിച്ചപേക്ഷിച്ചപ്പോൾ കേൾക്കയത്രേ ചെയ്തത്.
25മഹാസഭയിൽ എനിക്കു പ്രശംസ നിങ്കൽനിന്നു വരുന്നു;
അവന്റെ ഭക്തന്മാർ കാൺകെ ഞാൻ എന്റെ നേർച്ചകളെ കഴിക്കും.
26എളിയവർ തിന്നു തൃപ്തന്മാരാകും;
യഹോവയെ അന്വേഷിക്കുന്നവർ അവനെ സ്തുതിക്കും.
നിങ്ങളുടെ ഹൃദയം എന്നേക്കും സുഖത്തോടിരിക്കട്ടെ.
27ഭൂമിയുടെ അറുതികളൊക്കെയും ഓർത്തു യഹോവയിങ്കലേക്കു തിരിയും;
ജാതികളുടെ വംശങ്ങളൊക്കെയും നിന്റെ മുമ്പാകെ നമസ്കരിക്കും;
28രാജത്വം യഹോവയ്ക്കുള്ളതല്ലോ; അവൻ ജാതികളെ ഭരിക്കുന്നു.
29ഭൂമിയിൽ പുഷ്‍ടിയുള്ളവരൊക്കെയും ഭക്ഷിച്ചാരാധിക്കും;
പൊടിയിലേക്ക് ഇറങ്ങുന്നവരെല്ലാവരും അവന്റെ മുമ്പാകെ കുമ്പിടും;
തന്റെ പ്രാണനെ രക്ഷിപ്പാൻ കഴിയാത്തവനുംകൂടെ.
30ഒരു സന്തതി അവനെ സേവിക്കും; വരുന്ന തലമുറയോട്
യഹോവയെക്കുറിച്ചു കീർത്തിക്കും.
31അവർ വന്ന്, ജനിപ്പാനുള്ള ജനത്തോട്
അവൻ നിവർത്തിച്ചിരിക്കുന്നു എന്ന്
അവന്റെ നീതിയെ വർണിക്കും.

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy