YouVersion Logo
Search Icon

സദൃശവാക്യങ്ങൾ 8

8
1ജ്ഞാനമായവൾ വിളിച്ചുപറയുന്നില്ലയോ?
ബുദ്ധിയായവൾ തന്റെ സ്വരം കേൾപ്പിക്കുന്നില്ലയോ?
2അവൾ വഴിയരികെ മേടുകളുടെ മുകളിൽ
പാതകൾ കൂടുന്നേടത്തു നില്ക്കുന്നു.
3അവൾ പടിവാതിലുകളുടെ അരികത്തും പട്ടണവാതിൽക്കലും
ഗോപുരദ്വാരത്തിങ്കലും ഘോഷിക്കുന്നത്:
4പുരുഷന്മാരേ, ഞാൻ നിങ്ങളോടു വിളിച്ചു പറയുന്നു;
എന്റെ സ്വരം മനുഷ്യപുത്രന്മാരുടെ അടുക്കലേക്കു വരുന്നു.
5അല്പബുദ്ധികളേ, സൂക്ഷ്മബുദ്ധി ഗ്രഹിച്ചുകൊൾവിൻ;
മൂഢന്മാരേ, വിവേകഹൃദയന്മാരാകുവിൻ.
6കേൾപ്പിൻ, ഞാൻ ഉൽക്കൃഷ്ടമായതു സംസാരിക്കും;
എന്റെ അധരങ്ങളെ തുറക്കുന്നതു നേരിന് ആയിരിക്കും.
7എന്റെ വായ് സത്യം സംസാരിക്കും;
ദുഷ്ടത എന്റെ അധരങ്ങൾക്കു അറപ്പാകുന്നു.
8എന്റെ വായിലെ മൊഴിയൊക്കെയും നീതിയാകുന്നു;
അവയിൽ വക്രവും വികടവുമായത് ഒന്നുമില്ല.
9അവയെല്ലാം ബുദ്ധിമാനു തെളിവും
പരിജ്ഞാനം ലഭിച്ചവർക്കു നേരും ആകുന്നു.
10വെള്ളിയെക്കാൾ എന്റെ പ്രബോധനവും
മേത്തരമായ പൊന്നിനെക്കാൾ പരിജ്ഞാനവും കൈക്കൊൾവിൻ.
11ജ്ഞാനം മുത്തുകളെക്കാൾ നല്ലതാകുന്നു;
മനോഹരമായതൊന്നും അതിനു തുല്യമാകയില്ല.
12ജ്ഞാനം എന്ന ഞാൻ സൂക്ഷ്മബുദ്ധിയെ എന്റെ പാർപ്പിടമാക്കുന്നു;
പരിജ്ഞാനവും വകതിരിവും ഞാൻ കണ്ടുപിടിക്കുന്നു.
13യഹോവാഭക്തി ദോഷത്തെ വെറുക്കുന്നതാകുന്നു;
ഡംഭം, അഹങ്കാരം, ദുർമാർഗം, വക്രതയുള്ള വായ് എന്നിവയെ ഞാൻ പകയ്ക്കുന്നു.
14ആലോചനയും പരിജ്ഞാനവും എനിക്കുള്ളത്;
ഞാൻ തന്നെ വിവേകം; എനിക്കു വീര്യബലം ഉണ്ട്.
15ഞാൻ മുഖാന്തരം രാജാക്കന്മാർ വാഴുന്നു;
പ്രഭുക്കന്മാർ നീതിയെ നടത്തുന്നു.
16ഞാൻ മുഖാന്തരം അധിപതിമാരും പ്രധാനികളും
ഭൂമിയിലെ ന്യായാധിപന്മാരൊക്കെയും ആധിപത്യം നടത്തുന്നു.
17എന്നെ സ്നേഹിക്കുന്നവരെ ഞാൻ സ്നേഹിക്കുന്നു;
എന്നെ ജാഗ്രതയോടെ അന്വേഷിക്കുന്നവർ എന്നെ കണ്ടെത്തും.
18എന്റെ പക്കൽ ധനവും മാനവും
പുരാതനസമ്പത്തും നീതിയും ഉണ്ട്.
19എന്റെ ഫലം പൊന്നിലും തങ്കത്തിലും
എന്റെ ആദായം മേത്തരമായ വെള്ളിയിലും നല്ലത്.
20എന്നെ സ്നേഹിക്കുന്നവർക്ക് വസ്തുവക അവകാശമാക്കി കൊടുക്കയും
അവരുടെ ഭണ്ഡാരങ്ങളെ നിറയ്ക്കയും ചെയ്യേണ്ടതിന്
21ഞാൻ നീതിയുടെ മാർഗത്തിലും
ന്യായത്തിന്റെ പാതകളിലും നടക്കുന്നു.
22യഹോവ പണ്ടുപണ്ടേ തന്റെ വഴിയുടെ ആരംഭമായി,
തന്റെ പ്രവൃത്തികളുടെ ആദ്യമായി എന്നെ ഉളവാക്കി.
23ഞാൻ പുരാതനമേ, ആദിയിൽ തന്നെ,
ഭൂമിയുടെ ഉൽപത്തിക്കുമുമ്പേ നിയമിക്കപ്പെട്ടിരിക്കുന്നു.
24ആഴങ്ങൾ ഇല്ലാതിരുന്നപ്പോൾ ഞാൻ ജനിച്ചിരിക്കുന്നു;
വെള്ളം നിറഞ്ഞ ഉറവുകൾ ഇല്ലാതിരുന്നപ്പോൾ തന്നെ.
25പർവതങ്ങളെ സ്ഥാപിച്ചതിനു മുമ്പേയും
കുന്നുകൾക്കു മുമ്പേയും ഞാൻ ജനിച്ചിരിക്കുന്നു.
26അവൻ ഭൂമിയെയും വയലുകളെയും
ഭൂതലത്തിന്റെ പൊടിയുടെ തുകയെയും ഉണ്ടാക്കിയിട്ടില്ലാത്ത സമയത്തു തന്നെ.
27അവൻ ആകാശത്തെ ഉറപ്പിച്ചപ്പോൾ ഞാൻ അവിടെ ഉണ്ടായിരുന്നു;
അവൻ ആഴത്തിന്റെ ഉപരിഭാഗത്തു വൃത്തം വരച്ചപ്പോഴും
28അവൻ മീതെ മേഘങ്ങളെ ഉറപ്പിച്ചപ്പോഴും
ആഴത്തിന്റെ ഉറവുകൾ തടിച്ചപ്പോഴും
29വെള്ളം അവന്റെ കല്പനയെ അതിക്രമിക്കാതവണ്ണം
അവൻ സമുദ്രത്തിന് അതിർ വച്ചപ്പോഴും
ഭൂമിയുടെ അടിസ്ഥാനം ഇട്ടപ്പോഴും
30ഞാൻ അവന്റെ അടുക്കൽ ശില്പിയായിരുന്നു;
ഇടവിടാതെ അവന്റെ മുമ്പിൽ വിനോദിച്ചുകൊണ്ട്
ദിനംപ്രതി അവന്റെ പ്രമോദമായിരുന്നു.
31അവന്റെ ഭൂതലത്തിൽ ഞാൻ വിനോദിച്ചുകൊണ്ടിരുന്നു;
എന്റെ പ്രമോദം മനുഷ്യപുത്രന്മാരോടു കൂടെ ആയിരുന്നു.
32ആകയാൽ മക്കളേ, എന്റെ വാക്ക് കേട്ടുകൊൾവിൻ;
എന്റെ വഴികളെ പ്രമാണിക്കുന്നവർ ഭാഗ്യവാന്മാർ.
33പ്രബോധനം കേട്ടു ബുദ്ധിമാന്മാരായിരിപ്പിൻ;
അതിനെ ത്യജിച്ചുകളയരുത്.
34ദിവസംപ്രതി എന്റെ പടിവാതിൽക്കൽ ജാഗരിച്ചും
എന്റെ വാതിൽകട്ടളയ്ക്കൽ കാത്തുകൊണ്ടും
എന്റെ വാക്ക് കേട്ടനുസരിക്കുന്ന മനുഷ്യൻ ഭാഗ്യവാൻ.
35എന്നെ കണ്ടെത്തുന്നവൻ ജീവനെ കണ്ടെത്തുന്നു;
അവൻ യഹോവയുടെ കടാക്ഷം പ്രാപിക്കുന്നു.
36എന്നോടു പിഴയ്ക്കുന്നവനോ തനിക്കു പ്രാണഹാനി വരുത്തുന്നു;
എന്നെ ദ്വേഷിക്കുന്നവരൊക്കെയും മരണത്തെ ഇച്ഛിക്കുന്നു.

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy