YouVersion Logo
Search Icon

സദൃശവാക്യങ്ങൾ 31

31
1ലെമൂവേൽരാജാവിന്റെ വചനങ്ങൾ;
അവന്റെ അമ്മ അവന് ഉപദേശിച്ചു കൊടുത്ത അരുളപ്പാട്.
2മകനേ, എന്ത്? ഞാൻ പ്രസവിച്ച മകനേ എന്ത്?
എന്റെ നേർച്ചകളുടെ മകനേ, എന്ത്?
3സ്ത്രീകൾക്കു നിന്റെ ബലത്തെയും
രാജാക്കന്മാരെ നശിപ്പിക്കുന്നവർക്കു നിന്റെ വഴികളെയും കൊടുക്കരുത്.
4വീഞ്ഞു കുടിക്കുന്നതു രാജാക്കന്മാർക്കു കൊള്ളരുത്;
ലെമൂവേലേ, രാജാക്കന്മാർക്ക് അത് കൊള്ളരുത്;
മദ്യാസക്തി പ്രഭുക്കന്മാർക്ക് കൊള്ളരുത്.
5അവർ കുടിച്ചിട്ടു നിയമം മറന്നുപോകുവാനും
അരിഷ്ടന്മാരുടെ ന്യായം മറിച്ചുകളവാനും ഇടവരരുത്.
6നശിക്കുമാറായിരിക്കുന്നവനു മദ്യവും
മനോവ്യസനമുള്ളവനു വീഞ്ഞും കൊടുക്ക.
7അവൻ കുടിച്ചിട്ടു തന്റെ ദാരിദ്ര്യം മറക്കയും
തന്റെ അരിഷ്ടത ഓർക്കാതിരിക്കയും ചെയ്യട്ടെ.
8ഊമനുവേണ്ടി നിന്റെ വായ് തുറക്ക;
ക്ഷയിച്ചുപോകുന്ന ഏവരുടെയും കാര്യത്തിൽ തന്നെ.
9നിന്റെ വായ് തുറന്നു നീതിയോടെ ന്യായം വിധിക്ക;
എളിയവനും ദരിദ്രനും ന്യായപാലനം ചെയ്തുകൊടുക്ക.
10സാമർഥ്യമുള്ള ഭാര്യയെ ആർക്കു കിട്ടും?
അവളുടെ വില മുത്തുകളിലും ഏറും.
11ഭർത്താവിന്റെ ഹൃദയം അവളെ വിശ്വസിക്കുന്നു;
അവന്റെ ലാഭത്തിന് ഒരു കുറവുമില്ല.
12അവൾ തന്റെ ആയുഷ്കാലമൊക്കെയും
അവനു തിന്മയല്ല നന്മ തന്നെ ചെയ്യുന്നു.
13അവൾ ആട്ടുരോമവും ചണവും സമ്പാദിച്ചു
താൽപര്യത്തോടെ കൈകൊണ്ടു വേല ചെയ്യുന്നു.
14അവൾ കച്ചവടക്കപ്പൽപോലെയാകുന്നു;
ദൂരത്തുനിന്ന് ആഹാരം കൊണ്ടുവരുന്നു.
15അവൾ നന്നാ രാവിലെ എഴുന്നേറ്റ്,
വീട്ടിലുള്ളവർക്ക് ആഹാരവും
വേലക്കാരത്തികൾക്ക് ഓഹരിയും കൊടുക്കുന്നു.
16അവൾ ഒരു നിലത്തിന്മേൽ ദൃഷ്‍ടിവച്ച് അതു മേടിക്കുന്നു;
കൈനേട്ടംകൊണ്ട് അവൾ ഒരു മുന്തിരിത്തോട്ടം ഉണ്ടാക്കുന്നു.
17അവൾ ബലംകൊണ്ട് അര മുറുക്കുകയും
ഭുജങ്ങളെ ശക്തീകരിക്കയും ചെയ്യുന്നു.
18തന്റെ വ്യാപാരം ആദായമുള്ളതെന്ന് അവൾ ഗ്രഹിക്കുന്നു;
അവളുടെ വിളക്ക് രാത്രിയിൽ കെട്ടുപോകുന്നതുമില്ല.
19അവൾ വിടുത്തലയ്ക്കു കൈ നീട്ടുന്നു;
അവളുടെ വിരൽ കതിർ പിടിക്കുന്നു.
20അവൾ തന്റെ കൈ എളിയവർക്കു തുറക്കുന്നു;
ദരിദ്രന്മാരുടെ അടുക്കലേക്കു കൈ നീട്ടുന്നു.
21തന്റെ വീട്ടുകാരെച്ചൊല്ലി അവൾ ഹിമത്തെ പേടിക്കുന്നില്ല;
അവളുടെ വീട്ടിലുള്ളവർക്കൊക്കെയും ചുവപ്പുകമ്പിളി ഉണ്ടല്ലോ.
22അവൾ തനിക്കു പരവതാനി ഉണ്ടാക്കുന്നു;
ശണപടവും ധൂമ്രവസ്ത്രവും അവളുടെ ഉടുപ്പ്.
23ദേശത്തിലെ മൂപ്പന്മാരോടുകൂടെ ഇരിക്കുമ്പോൾ
അവളുടെ ഭർത്താവ് പട്ടണവാതിൽക്കൽ പ്രസിദ്ധനാകുന്നു.
24അവൾ ശണവസ്ത്രം ഉണ്ടാക്കി വില്ക്കുന്നു;
അരക്കച്ച ഉണ്ടാക്കി കച്ചവടക്കാരനെ ഏല്പിക്കുന്നു.
25ബലവും മഹിമയും അവളുടെ ഉടുപ്പ്;
ഭാവികാലം ഓർത്ത് അവൾ പുഞ്ചിരിയിടുന്നു.
26അവൾ ജ്ഞാനത്തോടെ വായ് തുറക്കുന്നു;
ദയയുള്ള ഉപദേശം അവളുടെ നാവിന്മേൽ ഉണ്ട്.
27വീട്ടുകാരുടെ പെരുമാറ്റം അവൾ സൂക്ഷിച്ചുനോക്കുന്നു;
വെറുതെ ഇരുന്ന് അഹോവൃത്തി കഴിക്കുന്നില്ല.
28അവളുടെ മക്കൾ എഴുന്നേറ്റ് അവളെ ഭാഗ്യവതി എന്നു പുകഴ്ത്തുന്നു;
അവളുടെ ഭർത്താവും അവളെ പ്രശംസിക്കുന്നത്:
29അനേകം തരുണികൾ സാമർഥ്യം കാണിച്ചിട്ടുണ്ട്;
നീയോ അവരെല്ലാവരിലും ശ്രേഷ്ഠയായിരിക്കുന്നു.
30ലാവണ്യം വ്യാജവും സൗന്ദര്യം വ്യർഥവും ആകുന്നു;
യഹോവാഭക്തിയുള്ള സ്ത്രീയോ പ്രശംസിക്കപ്പെടും.
31അവളുടെ കൈകളുടെ ഫലം അവൾക്കു കൊടുപ്പിൻ;
അവളുടെ സ്വന്തപ്രവൃത്തികൾ പട്ടണവാതിൽക്കൽ അവളെ പ്രശംസിക്കട്ടെ.

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy