YouVersion Logo
Search Icon

സംഖ്യാപുസ്തകം 35

35
1യഹോവ പിന്നെയും യെരീഹോവിനെതിരേ യോർദ്ദാനരികെ മോവാബ് സമഭൂമിയിൽവച്ചു മോശെയോട് അരുളിച്ചെയ്തത്: 2യിസ്രായേൽമക്കൾ തങ്ങളുടെ അവകാശത്തിൽനിന്നു ലേവ്യർക്കു വസിപ്പാൻ പട്ടണങ്ങൾ കൊടുക്കേണമെന്ന് അവരോടു കല്പിക്ക; പട്ടണങ്ങളോടുകൂടെ അവയുടെ പുല്പുറവും നിങ്ങൾ ലേവ്യർക്കു കൊടുക്കേണം. 3പട്ടണങ്ങൾ അവർക്കു പാർപ്പിടമായിരിക്കേണം; അവയുടെ പുല്പുറം ആടുമാടുകൾ മുതലായ സകല മൃഗസമ്പത്തിനുംവേണ്ടി ആയിരിക്കേണം. 4നിങ്ങൾ ലേവ്യർക്കു കൊടുക്കേണ്ടുന്ന പുല്പുറം പട്ടണത്തിന്റെ മതിലിങ്കൽ തുടങ്ങി പുറത്തോട്ടു ചുറ്റും ആയിരം മുഴം വിസ്താരം ആയിരിക്കേണം. 5പട്ടണം നടുവാക്കി അതിനു പുറമേ കിഴക്കോട്ടു രണ്ടായിരം മുഴവും തെക്കോട്ടു രണ്ടായിരം മുഴവും പടിഞ്ഞാറോട്ടു രണ്ടായിരം മുഴവും വടക്കോട്ടു രണ്ടായിരം മുഴവും അളക്കേണം; ഇത് അവർക്കു പട്ടണങ്ങളുടെ പുല്പുറം ആയിരിക്കേണം. 6നിങ്ങൾ ലേവ്യർക്കു കൊടുക്കുന്ന പട്ടണങ്ങളിൽ ആറ് സങ്കേതനഗരങ്ങളായിരിക്കേണം; കൊല ചെയ്തവൻ അവിടേക്ക് ഓടിപ്പോകേണ്ടതിനു നിങ്ങൾ അവയെ അവനുവേണ്ടി വേർതിരിക്കേണം; ഇവ കൂടാതെ നിങ്ങൾ വേറേയും നാല്പത്തിരണ്ടു പട്ടണങ്ങളെ കൊടുക്കേണം. 7അങ്ങനെ നിങ്ങൾ ലേവ്യർക്കു കൊടുക്കുന്ന പട്ടണങ്ങൾ എല്ലാംകൂടെ നാല്പത്തിയെട്ട് ആയിരിക്കേണം; അവയും അവയുടെ പുല്പുറങ്ങളും കൊടുക്കേണം. 8യിസ്രായേൽമക്കളുടെ അവകാശത്തിൽനിന്നു ജനമേറിയവർ ഏറെയും ജനം കുറഞ്ഞവർ കുറെയും പട്ടണങ്ങൾ കൊടുക്കേണം; ഓരോ ഗോത്രം തനിക്കു ലഭിക്കുന്ന അവകാശത്തിന് ഒത്തവണ്ണം ലേവ്യർക്കു പട്ടണങ്ങളെ കൊടുക്കേണം.
9യഹോവ പിന്നെയും മോശെയോട് അരുളിച്ചെയ്തത്: 10നീ യിസ്രായേൽമക്കളോടു പറയേണ്ടതെന്തെന്നാൽ: നിങ്ങൾ യോർദ്ദാൻ കടന്ന് കനാൻദേശത്ത് എത്തിയശേഷം 11ചില പട്ടണങ്ങൾ സങ്കേതനഗരങ്ങളായി വേർതിരിക്കേണം; അബദ്ധവശാൽ ഒരുത്തനെ കൊന്നുപോയവൻ അവിടേക്ക് ഓടിപ്പോകേണം. 12കൊല ചെയ്തവൻ സഭയുടെ മുമ്പാകെ വിസ്താരത്തിനു നില്ക്കുംവരെ അവൻ പ്രതികാരകന്റെ കൈയാൽ മരിക്കാതിരിക്കേണ്ടതിന് അവ സങ്കേതനഗരങ്ങൾ ആയിരിക്കേണം. 13നിങ്ങൾ കൊടുക്കുന്ന പട്ടണങ്ങളിൽ ആറെണ്ണം സങ്കേതനഗരമായിരിക്കേണം. 14യോർദ്ദാനക്കരെ മൂന്നു പട്ടണവും കനാൻദേശത്തു മൂന്നു പട്ടണവും കൊടുക്കേണം; അവ സങ്കേതനഗരങ്ങൾ ആയിരിക്കേണം. 15അബദ്ധവശാൽ ഒരുത്തനെ കൊല്ലുന്നവൻ ഏവനും അവിടേക്ക് ഓടിപ്പോകേണ്ടതിന് ഈ ആറു പട്ടണം യിസ്രായേൽമക്കൾക്കും പരദേശിക്കും വന്നുപാർക്കുന്നവനും സങ്കേതം ആയിരിക്കേണം. 16എന്നാൽ ആരെങ്കിലും ഇരുമ്പായുധംകൊണ്ട് ഒരുത്തനെ അടിച്ചിട്ട് അവൻ മരിച്ചുപോയാൽ അവൻ കൊലപാതകൻ; കൊലപാതകൻ മരണശിക്ഷ അനുഭവിക്കേണം. 17മരിപ്പാൻ തക്കവണ്ണം ആരെങ്കിലും ഒരുത്തനെ കല്ലെറിഞ്ഞിട്ട് അവൻ മരിച്ചുപോയാൽ അവൻ കൊലപാതകൻ; കൊലപാതകൻ മരണശിക്ഷ അനുഭവിക്കേണം. 18അല്ലെങ്കിൽ മരിപ്പാൻ തക്കവണ്ണം ആരെങ്കിലും കൈയിലിരുന്ന മരയായുധംകൊണ്ട് ഒരുത്തനെ അടിച്ചിട്ട് അവൻ മരിച്ചുപോയാൽ അവൻ കൊലപാതകൻ; കൊലപാതകൻ മരണശിക്ഷ അനുഭവിക്കേണം. 19രക്തപ്രതികാരകൻതന്നെ കൊലപാതകനെ കൊല്ലേണം; അവനെ കണ്ടുകൂടുമ്പോൾ അവനെ കൊല്ലേണം. 20ആരെങ്കിലും ദ്വേഷം നിമിത്തം ഒരുത്തനെ കുത്തുകയോ കരുതിക്കൂട്ടി അവന്റെമേൽ വല്ലതും എറികയോ ചെയ്തിട്ട് അവൻ മരിച്ചുപോയാൽ, 21അല്ലെങ്കിൽ ശത്രുതയാൽ കൈകൊണ്ട് അവനെ അടിച്ചിട്ട് അവൻ മരിച്ചുപോയാൽ അവനെ കൊന്നവൻ മരണശിക്ഷ അനുഭവിക്കേണം. അവൻ കൊലപാതകൻ; രക്തപ്രതികാരകൻ കൊലപാതകനെ കണ്ടുകൂടുമ്പോൾ കൊന്നുകളയേണം. 22എന്നാൽ ആരെങ്കിലും ശത്രുത കൂടാതെ പെട്ടെന്ന് ഒരുത്തനെ കുത്തുകയോ കരുതാതെ വല്ലതും അവന്റെമേൽ എറിഞ്ഞുപോകയോ, 23അവനു ശത്രുവായിരിക്കാതെയും അവനു ദോഷം വിചാരിക്കാതെയും അവൻ മരിപ്പാൻ തക്കവണ്ണം അവനെ കാണാതെ കല്ല് എറികയോ ചെയ്തിട്ട് അവൻ മരിച്ചുപോയാൽ 24കൊലചെയ്തവനും രക്തപ്രതികാരകനും മധ്യേ ഈ ന്യായങ്ങളെ അനുസരിച്ചു സഭ വിധിക്കേണം. 25കൊലചെയ്തവനെ സഭ രക്തപ്രതികാരകന്റെ കൈയിൽനിന്നു രക്ഷിക്കേണം; അവൻ ഓടിപ്പോയിരുന്ന സങ്കേതനഗരത്തിലേക്ക് അവനെ മടക്കി അയയ്ക്കേണം; വിശുദ്ധതൈലത്താൽ അഭിഷിക്തനായ മഹാപുരോഹിതന്റെ മരണംവരെ അവൻ അവിടെ പാർക്കേണം. 26എന്നാൽ കൊലചെയ്തവൻ ഓടിപ്പോയിരുന്ന സങ്കേതനഗരത്തിന്റെ അതിർവിട്ടു പുറത്തുവരികയും 27അവനെ അവന്റെ സങ്കേതനഗരത്തിന്റെ അതിരിനു പുറത്തുവച്ചു കണ്ടു രക്തപ്രതികാരകൻ കൊലചെയ്തവനെ കൊല്ലുകയും ചെയ്താൽ അവനു രക്തപാതകം ഇല്ല. 28അവൻ മഹാപുരോഹിതന്റെ മരണംവരെ തന്റെ സങ്കേതനഗരത്തിൽ പാർക്കേണ്ടിയിരുന്നു; എന്നാൽ കൊലചെയ്തവനു മഹാപുരോഹിതന്റെ മരണശേഷം തന്റെ അവകാശഭൂമിയിലേക്കു മടങ്ങിപ്പോകാം. 29ഇതു നിങ്ങൾക്ക് തലമുറതലമുറയായി നിങ്ങളുടെ സകല വാസസ്ഥലങ്ങളിലും ന്യായവിധിക്കുള്ള പ്രമാണം ആയിരിക്കേണം. 30ആരെങ്കിലും ഒരുത്തനെ കൊന്നാൽ കൊലപാതകൻ സാക്ഷികളുടെ വാമൊഴി പ്രകാരം മരണശിക്ഷ അനുഭവിക്കേണം; എന്നാൽ ഒരു മനുഷ്യന്റെ നേരേ മരണശിക്ഷയ്ക്ക് ഏകസാക്ഷിയുടെ മൊഴി മതിയാകുന്നതല്ല. 31മരണയോഗ്യനായ കൊലപാതകന്റെ ജീവനുവേണ്ടി നിങ്ങൾ വീണ്ടെടുപ്പുവില വാങ്ങരുത്; അവൻ മരണശിക്ഷതന്നെ അനുഭവിക്കേണം. 32സങ്കേതനഗരത്തിലേക്ക് ഓടിപ്പോയവൻ പുരോഹിതന്റെ മരണത്തിനുമുമ്പേ നാട്ടിൽ മടങ്ങിവന്നു പാർക്കേണ്ടതിനും നിങ്ങൾ വീണ്ടെടുപ്പുവില വാങ്ങരുത്. 33നിങ്ങൾ പാർക്കുന്ന ദേശം അങ്ങനെ അശുദ്ധമാക്കരുത്; രക്തം ദേശത്തെ അശുദ്ധമാക്കുന്നു; ദേശത്തിൽ ചൊരിഞ്ഞ രക്തത്തിനുവേണ്ടി രക്തം ചൊരിയിച്ചവന്റെ രക്തത്താൽ അല്ലാതെ ദേശത്തിനു പ്രായശ്ചിത്തം സാധ്യമല്ല. 34അതുകൊണ്ടു ഞാൻ അധിവസിക്കുന്ന നിങ്ങളുടെ പാർപ്പിടമായ ദേശം അശുദ്ധമാക്കരുത്; യിസ്രായേൽമക്കളുടെ മധ്യേ യഹോവയായ ഞാൻ അധിവസിക്കുന്നു.

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy