YouVersion Logo
Search Icon

നെഹെമ്യാവ് 9

9
1എന്നാൽ ഈ മാസം ഇരുപത്തിനാലാം തീയതി യിസ്രായേൽമക്കൾ ഉപവസിച്ചും രട്ടുടുത്തും തലയിൽ പൂഴി വാരിയിട്ടുംകൊണ്ടു കൂടിവന്നു. 2യിസ്രായേൽസന്തതിയായവർ സകല അന്യജാതിക്കാരിൽനിന്നും വേർതിരിഞ്ഞു നിന്നു തങ്ങളുടെ പാപങ്ങളെയും തങ്ങളുടെ പിതാക്കന്മാരുടെ അകൃത്യങ്ങളെയും ഏറ്റുപറഞ്ഞു. 3പിന്നെ അവർ തങ്ങളുടെ നിലയിൽ തന്നെ എഴുന്നേറ്റുനിന്നു, അന്ന് ഒരു യാമത്തോളം തങ്ങളുടെ ദൈവമായ യഹോവയുടെ ന്യായപ്രമാണപുസ്തകം വായിച്ചു കേൾക്കയും പിന്നെ ഒരു യാമത്തോളം പാപങ്ങളെ ഏറ്റുപറഞ്ഞ് തങ്ങളുടെ ദൈവമായ യഹോവയെ നമസ്കരിക്കയും ചെയ്തു. 4ലേവ്യരിൽ യേശുവ, ബാനി, കദ്മീയേൽ, ശെബന്യാവ്, ബുന്നി, ശേരെബ്യാവ്, ബാനി, കെനാനി, എന്നിവർ ലേവ്യർക്കു നില്പാനുള്ള പടികളിന്മേൽ നിന്നുകൊണ്ടു തങ്ങളുടെ ദൈവമായ യഹോവയോട് ഉറക്കെ നിലവിളിച്ചു. 5പിന്നെ യേശുവ, കദ്മീയേൽ, ബാനി, ഹശബ്ന്യാവ്, ശേരെബ്യാവ്, ഹോദീയാവ്, ശെബന്യാവ്, പെദഹ്യാവ് എന്നീ ലേവ്യർ പറഞ്ഞതെന്തെന്നാൽ: നിങ്ങൾ എഴുന്നേറ്റു നിങ്ങളുടെ ദൈവമായ യഹോവയെ എന്നെന്നേക്കും വാഴ്ത്തുവിൻ. സകല പ്രശംസയ്ക്കും സ്തുതിക്കും മീതെ ഉയർന്നിരിക്കുന്ന നിന്റെ മഹത്ത്വമുള്ള നാമം വാഴ്ത്തപ്പെടുമാറാകട്ടെ. 6നീ, നീ മാത്രം യഹോവ ആകുന്നു; നീ ആകാശത്തെയും സ്വർഗാധിസ്വർഗത്തെയും അവയിലെ സകല സൈന്യത്തെയും ഭൂമിയെയും അതിലുള്ള സകലത്തെയും സമുദ്രങ്ങളെയും അവയിലുള്ള സകലത്തെയും ഉണ്ടാക്കി; നീ അവയെയൊക്കെയും രക്ഷിക്കുന്നു; ആകാശത്തിലെ സൈന്യം നിന്നെ നമസ്കരിക്കുന്നു. 7അബ്രാമിനെ തിരഞ്ഞെടുത്ത് അവനെ കൽദയപട്ടണമായ ഊരിൽനിന്നു കൊണ്ടുവന്ന് അവന് അബ്രാഹാം എന്നു പേരിട്ട ദൈവമായ യഹോവ നീ തന്നെ. 8നീ അവന്റെ ഹൃദയം നിന്റെ മുമ്പാകെ വിശ്വസ്തമായി കണ്ടു; കനാന്യർ, ഹിത്യർ, അമോര്യർ, പെരിസ്യർ, യെബൂസ്യർ, ഗിർഗരുസ്യർ എന്നിവരുടെ ദേശം കൊടുക്കും, അവന്റെ സന്തതിക്കു തന്നെ കൊടുക്കും എന്ന് നീ അവനോട് ഒരു നിയമം ചെയ്തു; നീ നീതിമാനായിരിക്കയാൽ നിന്റെ വചനങ്ങളെ നിവർത്തിച്ചുമിരിക്കുന്നു. 9മിസ്രയീമിൽ ഞങ്ങളുടെ പിതാക്കന്മാരുടെ പീഡയെ നീ കാൺകയും ചെങ്കടലിന്റെ അരികെവച്ച് അവരുടെ നിലവിളിയെ കേൾക്കയും 10ഫറവോനിലും അവന്റെ സകല ദാസന്മാരിലും അവന്റെ ദേശത്തിലെ സകല ജനത്തിലും അടയാളങ്ങളും അദ്ഭുതങ്ങളും പ്രവർത്തിക്കയും ചെയ്തു; അവർ അവരോട് ഡംഭം കാണിച്ചതു നീ അറിഞ്ഞിരുന്നുവല്ലോ; അങ്ങനെ ഇന്നും ഉള്ളതുപോലെ നീ നിനക്ക് ഒരു നാമം സമ്പാദിച്ചിരിക്കുന്നു. 11നീ കടലിനെ അവരുടെ മുമ്പിൽ വിഭാഗിച്ചു; അവർ കടലിന്റെ നടുവിൽ ഉണങ്ങിയ നിലത്തുകൂടി കടന്നു; അവരെ പിന്തുടർന്നവരെ നീ പെരുവെള്ളത്തിൽ ഒരു കല്ലുപോലെ ആഴത്തിൽ എറിഞ്ഞുകളഞ്ഞു. 12നീ പകൽസമയത്തു മേഘസ്തംഭംകൊണ്ടും രാത്രിസമയത്ത് അവർ പോകുന്ന വഴിക്കു വെളിച്ചം കൊടുപ്പാൻ അഗ്നിസ്തംഭംകൊണ്ടും അവരെ വഴി നടത്തി. 13നീ സീനായിമലമേൽ ഇറങ്ങി ആകാശത്തുനിന്ന് അവരോടു സംസാരിച്ച് അവർക്കു ന്യായമായുള്ള വിധികളും സത്യമായുള്ള ന്യായപ്രമാണങ്ങളും നല്ല ചട്ടങ്ങളും കല്പനകളും കൊടുത്തു. 14നിന്റെ വിശുദ്ധശബ്ബത്ത് നീ അവരെ അറിയിച്ചു, നിന്റെ ദാസനായ മോശെ മുഖാന്തരം അവർക്കു കല്പനകളും ചട്ടങ്ങളും ന്യായപ്രമാണവും കല്പിച്ചുകൊടുത്തു. 15അവരുടെ വിശപ്പിനു നീ അവർക്ക് ആകാശത്തുനിന്ന് അപ്പം കൊടുത്തു; അവരുടെ ദാഹത്തിനു നീ അവർക്കു പാറയിൽനിന്നു വെള്ളം പുറപ്പെടുവിച്ചു; നീ അവർക്കു കൊടുക്കുമെന്നു സത്യം ചെയ്ത ദേശത്തെ കൈവശമാക്കുവാൻ ചെല്ലേണ്ടതിന് അവരോടു കല്പിച്ചു. 16എങ്കിലും അവരും ഞങ്ങളുടെ പിതാക്കന്മാരും അഹങ്കരിച്ചു ദുശ്ശാഠ്യം കാണിച്ചു, നിന്റെ കല്പനകളെ കേൾക്കാതിരുന്നു. 17അനുസരിപ്പാൻ അവർക്കു മനസ്സില്ലാതിരുന്നു; നീ അവരിൽ ചെയ്ത അദ്ഭുതങ്ങളെ അവർ ഓർക്കാതെ ദുശ്ശാഠ്യം കാണിച്ചു തങ്ങളുടെ അടിമപ്പാടിലേക്കു മടങ്ങിപ്പോകത്തക്കവണ്ണം തങ്ങളുടെ മത്സരത്തിൽ ഒരു തലവനെ നിയമിച്ചു; നീയോ ക്ഷമിപ്പാൻ ഒരുക്കവും കൃപയും കരുണയും ദീർഘക്ഷമയും ദയാസമൃദ്ധിയും ഉള്ള ദൈവം ആകയാൽ അവരെ കൈവിട്ടുകളഞ്ഞില്ല. 18അവർ തങ്ങൾക്ക് ഒരു കാളക്കിടാവിനെ വാർത്തുണ്ടാക്കി; ഇതു നിന്നെ മിസ്രയീമിൽനിന്നു കൊണ്ടുവന്ന നിന്റെ ദൈവം എന്നു പറഞ്ഞു മഹാകോപഹേതുക്കൾ ഉണ്ടാക്കിയാറെയും 19നീ നിന്റെ മഹാകരുണ നിമിത്തം അവരെ മരുഭൂമിയിൽ വിട്ടുകളഞ്ഞില്ല; പകലിൽ അവരെ വഴിനടത്തിയ മേഘസ്തംഭവും രാത്രിയിൽ അവർക്കു വെളിച്ചം കൊടുത്ത് അവർ നടക്കേണ്ടുന്ന വഴി കാണിച്ച അഗ്നിസ്തംഭവും അവരെ വിട്ടുമാറിയതുമില്ല. 20അവരെ ഉപദേശിക്കേണ്ടതിനു നീ നിന്റെ നല്ല ആത്മാവിനെ കൊടുത്തു; അവരുടെ കൊറ്റിനു മുട്ടു വരാതെ നിന്റെ മന്നയെയും അവരുടെ ദാഹത്തിനു വെള്ളത്തെയും കൊടുത്തു. 21ഇങ്ങനെ നീ അവരെ നാല്പതു സംവത്സരം മരുഭൂമിയിൽ പുലർത്തി: അവർക്ക് ഒന്നും കുറവുണ്ടായില്ല; അവരുടെ വസ്ത്രം പഴകിയില്ല, അവരുടെ കാൽ വീങ്ങിയതുമില്ല. 22നീ അവർക്ക് രാജ്യങ്ങളെയും ജാതികളെയും അതിർ തിരിച്ചു വിഭാഗിച്ചുകൊടുത്തു; അവർ ഹെശ്ബോൻരാജാവായ സീഹോന്റെ ദേശവും ബാശാൻരാജാവായ ഓഗിന്റെ ദേശവും കൈവശമാക്കി. 23അവരുടെ മക്കളെ നീ ആകാശത്തിലെ നക്ഷത്രങ്ങളെപ്പോലെ വർധിപ്പിച്ചു; ചെന്നു കൈവശമാക്കുവാൻ നീ അവരുടെ പിതാക്കന്മാരോട് അരുളിച്ചെയ്തിരുന്ന ദേശത്തേക്ക് അവരെ എത്തിച്ചു. 24അങ്ങനെ മക്കൾ ചെന്നു ദേശത്തെ കൈവശമാക്കി; ദേശനിവാസികളായ കനാന്യരെ നീ അവർക്കു കീഴടക്കി അവരെയും അവരുടെ രാജാക്കന്മാരെയും ദേശത്തുള്ള ജാതികളെയും തങ്ങൾക്ക് ബോധിച്ചതുപോലെ ചെയ്‍വാൻ അവരുടെ കൈയിൽ ഏല്പിച്ചുകൊടുത്തു. 25അവർ ഉറപ്പുള്ള പട്ടണങ്ങളും പുഷ്‍ടിയുള്ള ദേശവും പിടിച്ച് എല്ലാ നല്ല വസ്തുക്കളും നിറഞ്ഞ വീടുകളും വെട്ടിയുണ്ടാക്കിയ കിണറുകളും മുന്തിരിത്തോട്ടങ്ങളും ഒലിവുതോട്ടങ്ങളും അനവധി ഫലവൃക്ഷങ്ങളും കൈവശമാക്കി; അവർ തിന്നു തൃപ്തിപ്പെട്ടു പുഷ്‍ടിയുള്ളവരായി നിന്റെ വലിയ നന്മയിൽ സുഖിച്ചുകൊണ്ടിരുന്നു. 26എന്നിട്ടും അവർ അനുസരണക്കേടു കാണിച്ചു നിന്നോടു മത്സരിച്ചു നിന്റെ ന്യായപ്രമാണം തങ്ങളുടെ പുറകിൽ എറിഞ്ഞുകളഞ്ഞു; അവരെ നിങ്കലേക്കു തിരിപ്പാൻ അവരോടു സാക്ഷ്യം പറഞ്ഞ നിന്റെ പ്രവാചകന്മാരെ അവർ കൊന്നു മഹാകോപഹേതുക്കൾ ഉണ്ടാക്കി. 27ആകയാൽ നീ അവരെ അവരുടെ ശത്രുക്കളുടെ കൈയിൽ ഏല്പിച്ചു, അവർ അവരെ പീഡിപ്പിച്ചു; അവരുടെ കഷ്ടകാലത്ത് അവർ നിന്നോടു നിലവിളിച്ചപ്പോൾ നീ സ്വർഗത്തിൽനിന്നു കേട്ടു നിന്റെ മഹാകരുണനിമിത്തം അവർക്കു രക്ഷകന്മാരെ കൊടുത്തു; അവർ അവരുടെ ശത്രുക്കളുടെ കൈയിൽനിന്ന് അവരെ രക്ഷിച്ചു. 28അവർക്കു സ്വസ്ഥത ഉണ്ടായപ്പോൾ അവർ വീണ്ടും നിനക്ക് അനിഷ്ടമായതു ചെയ്തു; അതുകൊണ്ടു നീ അവരെ അവരുടെ ശത്രുക്കളുടെ കൈയിൽ ഏല്പിക്കയും അവർ അവരുടെമേൽ കർത്തവ്യം നടത്തുകയും ചെയ്തു; അവർ തിരിഞ്ഞ് നിന്നോടു നിലവിളിച്ചപ്പോൾ നീ സ്വർഗത്തിൽനിന്നു കേട്ട് അവരെ നിന്റെ കരുണപ്രകാരം പല പ്രാവശ്യവും വിടുവിച്ചു. 29അവരെ നിന്റെ ന്യായപ്രമാണത്തിലേക്കു തിരിച്ചു വരുത്തേണ്ടതിനു നീ അവരോടു സാക്ഷീകരിച്ചു; എന്നിട്ടും അവർ അഹങ്കരിക്കയും ഒരുത്തൻ അനുസരിച്ചു നടന്നു ജീവിക്കാകുന്ന നിന്റെ കല്പനകൾ കേൾക്കാതെ നിന്റെ വിധികൾക്കു വിരോധമായി പാപം ചെയ്കയും എതിർത്തുനിന്നു ദുശ്ശാഠ്യം കാണിക്കയും ചെയ്ത് അനുസരണം ഇല്ലാതിരുന്നു. 30നീ ഏറിയ സംവത്സരം അവരോടു ക്ഷമിച്ച് നിന്റെ ആത്മാവിനാൽ നിന്റെ പ്രവാചകന്മാർ മുഖാന്തരം അവരോടു സാക്ഷീകരിച്ചു; എന്നാൽ അവർ ശ്രദ്ധിച്ചില്ല; അതുകൊണ്ടു നീ അവരെ ദേശത്തെ ജാതികളുടെ കൈയിൽ ഏല്പിച്ചുകൊടുത്തു. 31എങ്കിലും നിന്റെ മഹാകരുണ നിമിത്തം നീ അവരെ നിർമ്മൂലമാക്കിയില്ല, ഉപേക്ഷിച്ചുകളഞ്ഞതുമില്ല; നീ കൃപയും കരുണയുമുള്ള ദൈവമല്ലോ. 32ആകയാൽ ദൈവമേ, നിയമവും കൃപയും പാലിക്കുന്നവനായി വലിയവനും ബലവാനും ഭയങ്കരനുമായ ഞങ്ങളുടെ ദൈവമേ, അശ്ശൂർരാജാക്കന്മാരുടെ കാലംമുതൽ ഇന്നുവരെ ഞങ്ങൾക്കും ഞങ്ങളുടെ രാജാക്കന്മാർക്കും പ്രഭുക്കന്മാർക്കും പുരോഹിതന്മാർക്കും പ്രവാചകന്മാർക്കും ഞങ്ങളുടെ പിതാക്കന്മാർക്കും നിന്റെ സർവജനത്തിനും നേരിട്ട കഷ്ടങ്ങളൊക്കെയും നിനക്കു ലഘുവായി തോന്നരുതേ. 33എന്നാൽ ഞങ്ങൾക്കു ഭവിച്ചതിലൊക്കെയും നീ നീതിമാൻ തന്നെ; നീ വിശ്വസ്തത കാണിച്ചിരിക്കുന്നു; ഞങ്ങളോ ദുഷ്ടത പ്രവർത്തിച്ചിരിക്കുന്നു. 34ഞങ്ങളുടെ രാജാക്കന്മാരും പ്രഭുക്കന്മാരും പുരോഹിതന്മാരും ഞങ്ങളുടെ പിതാക്കന്മാരും നിന്റെ ന്യായപ്രമാണം അനുസരിച്ചു നടന്നിട്ടില്ല; നിന്റെ കല്പനകളും നീ അവരോടു സാക്ഷീകരിച്ച നിന്റെ സാക്ഷ്യങ്ങളും പ്രമാണിച്ചിട്ടുമില്ല. 35അവർ തങ്ങളുടെ രാജത്വത്തിലും നീ അവർക്ക് കൊടുത്ത നിന്റെ വലിയ നന്മകളിലും നീ അവർക്ക് അധീനമാക്കിക്കൊടുത്ത വിശാലതയും പുഷ്‍ടിയുമുള്ള ദേശത്തിലും നിന്നെ സേവിച്ചിട്ടില്ല; തങ്ങളുടെ ദുഷ്പ്രവൃത്തികളെ വിട്ടു തിരിഞ്ഞിട്ടുമില്ല. 36ഇതാ, ഞങ്ങൾ ഇന്നു ദാസന്മാർ; നീ ഞങ്ങളുടെ പിതാക്കന്മാർക്കു ഫലവും ഗുണവും അനുഭവിപ്പാൻ കൊടുത്ത ഈ ദേശത്തുതന്നെ ഇതാ, ഞങ്ങൾ ദാസന്മാരായിരിക്കുന്നു. 37ഞങ്ങളുടെ പാപങ്ങൾ നിമിത്തം നീ ഞങ്ങളുടെമേൽ ആക്കിയിരിക്കുന്ന രാജാക്കന്മാർക്ക് അതു വളരെ അനുഭവം കൊടുക്കുന്നു; അവർ തങ്ങൾക്കു ബോധിച്ചതുപോലെ ഞങ്ങളുടെ ദേഹത്തിന്മേലും ഞങ്ങളുടെ കന്നുകാലികളിന്മേലും അധികാരം നടത്തുന്നു; ഞങ്ങൾ വലിയ കഷ്ടത്തിലുമായിരിക്കുന്നു. 38ഇതൊക്കെയും ഓർത്തു ഞങ്ങൾ സ്ഥിരമായൊരു നിയമം ചെയ്ത് എഴുതുന്നു; ഞങ്ങളുടെ പ്രഭുക്കന്മാരും ലേവ്യരും പുരോഹിതന്മാരും അതിനു മുദ്രയിടുന്നു.

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in