YouVersion Logo
Search Icon

മർക്കൊസ് 6

6
1അവൻ അവിടെനിന്നു പുറപ്പെട്ട്, തന്റെ പിതൃനഗരത്തിൽ ചെന്നു; അവന്റെ ശിഷ്യന്മാരും അനുഗമിച്ചു. 2ശബ്ബത്തായപ്പോൾ അവൻ പള്ളിയിൽ ഉപദേശിച്ചുതുടങ്ങി; പലരും കേട്ടു വിസ്മയിച്ചു: ഇവന് ഇവ എവിടെനിന്ന്? ഇവനു കിട്ടിയ ഈ ജ്ഞാനവും ഇവന്റെ കൈയാൽ നടക്കുന്ന വീര്യപ്രവൃത്തികളും എന്ത്? 3ഇവൻ മറിയയുടെ മകനും യാക്കോബ്, യോസെ, യൂദാ, ശിമോൻ എന്നിവരുടെ സഹോദരനുമായ തച്ചനല്ലയോ? ഇവന്റെ സഹോദരികളും ഇവിടെ നമ്മോടുകൂടെ ഇല്ലയോ എന്നു പറഞ്ഞ് അവങ്കൽ ഇടറിപ്പോയി. 4യേശു അവരോട്: ഒരു പ്രവാചകൻ തന്റെ പിതൃനഗരത്തിലും ചാർച്ചക്കാരുടെ ഇടയിലും സ്വന്തഭവനത്തിലും അല്ലാതെ ബഹുമാനമില്ലാത്തവൻ അല്ല എന്നു പറഞ്ഞു. 5ഏതാനും ചിലരോഗികളുടെമേൽ കൈ വച്ചു സൗഖ്യം വരുത്തിയത് അല്ലാതെ അവിടെ വീര്യപ്രവൃത്തി ഒന്നും ചെയ്‍വാൻ കഴിഞ്ഞില്ല. 6അവരുടെ അവിശ്വാസം ഹേതുവായി അവൻ ആശ്ചര്യപ്പെട്ടു.
അവൻ ചുറ്റുമുള്ള ഊരുകളിൽ ഉപദേശിച്ചുകൊണ്ടു സഞ്ചരിച്ചുപോന്നു.
7അനന്തരം അവൻ പന്തിരുവരെ അടുക്കെ വിളിച്ചു, അവരെ ഈരണ്ടായി അയച്ചുതുടങ്ങി, അവർക്ക് അശുദ്ധാത്മാക്കളുടെമേൽ അധികാരം കൊടുത്തു. 8അവർ വഴിക്കു വടി അല്ലാതെ ഒന്നും എടുക്കരുത്; അപ്പവും പൊക്കണവും മടിശ്ശീലയിൽ കാശും അരുത്; ചെരിപ്പ് ഇട്ടുകൊള്ളാം; 9രണ്ടു വസ്ത്രം ധരിക്കരുത് എന്നിങ്ങനെ അവരോടു കല്പിച്ചു. 10നിങ്ങൾ എവിടെയെങ്കിലും ഒരു വീട്ടിൽ ചെന്നാൽ അവിടം വിട്ടു പുറപ്പെടുവോളം അതിൽത്തന്നെ പാർപ്പിൻ. 11ആരെങ്കിലും നിങ്ങളെ കൈക്കൊള്ളാതെയും നിങ്ങളുടെ വാക്കു കേൾക്കാതെയും ഇരുന്നാൽ അവിടം വിട്ടു പോകുമ്പോൾ നിങ്ങളുടെ കാലിലെ പൊടി അവർക്കു സാക്ഷ്യത്തിനായി കുടഞ്ഞുകളവിൻ എന്നും അവരോടു പറഞ്ഞു. 12അങ്ങനെ അവർ പുറപ്പെട്ടു മാനസാന്തരപ്പെടേണം എന്നു പ്രസംഗിച്ചു; 13വളരെ ഭൂതങ്ങളെ പുറത്താക്കുകയും അനേകം രോഗികൾക്ക് എണ്ണ തേച്ചു സൗഖ്യം വരുത്തുകയും ചെയ്തു.
14ഇങ്ങനെ അവന്റെ പേർ പ്രസിദ്ധമായി വരികയാൽ ഹെരോദാരാജാവ് കേട്ടിട്ടു; യോഹന്നാൻസ്നാപകൻ മരിച്ചവരുടെ ഇടയിൽനിന്നു ഉയിർത്തെഴുന്നേറ്റിരിക്കുന്നു; അതുകൊണ്ട് ഈ ശക്തികൾ അവനിൽ വ്യാപരിക്കുന്നു എന്നു പറഞ്ഞു. 15അവൻ ഏലീയാവാകുന്നു എന്നു മറ്റു ചിലർ പറഞ്ഞു. വേറേ ചിലർ: അവൻ പ്രവാചകന്മാരിൽ ഒരുത്തനെപ്പോലെ ഒരു പ്രവാചകൻ എന്നു പറഞ്ഞു. 16അതു ഹെരോദാവ് കേട്ടാറെ: ഞാൻ തല വെട്ടിച്ച യോഹന്നാൻ ആകുന്നു അവൻ; അവൻ ഉയിർത്തെഴുന്നേറ്റിരിക്കുന്നു എന്നു പറഞ്ഞു. 17ഹെരോദാ തന്റെ സഹോദരനായ ഫീലിപ്പൊസിന്റെ ഭാര്യ ഹെരോദ്യയെ പരിഗ്രഹിച്ചതുകൊണ്ട് അവൾ നിമിത്തം ആളയച്ചു, യോഹന്നാനെ പിടിച്ചു തടവിൽ ആക്കിയിരുന്നു. 18സഹോദരന്റെ ഭാര്യയെ പരിഗ്രഹിക്കുന്നതു നിനക്കു വിഹിതമല്ല എന്നു യോഹന്നാൻ ഹെരോദാവോടു പറഞ്ഞിരുന്നു. 19ഹെരോദ്യയോ അവന്റെ നേരേ പകവച്ച് അവനെ കൊല്ലുവാനും ഇച്ഛിച്ചു; സാധിച്ചില്ലതാനും. 20യോഹന്നാൻ നീതിയും വിശുദ്ധിയുമുള്ള പുരുഷൻ എന്നു ഹെരോദാവ് അറിഞ്ഞ് അവനെ ഭയപ്പെടുകയും അവനെ കാത്തുകൊൾകയും ചെയ്തു; അവന്റെ വചനം കേട്ടിട്ടു വളരെ കലങ്ങിയെങ്കിലും സന്തോഷത്തോടെ കേട്ടുപോന്നു. 21എന്നാൽ ഹെരോദാവ് തന്റെ ജനനോത്സവത്തിൽ തന്റെ മഹത്തുക്കൾക്കും സഹസ്രാധിപന്മാർക്കും ഗലീലയിലെ പ്രമാണികൾക്കും വിരുന്നു കഴിച്ചപ്പോൾ ഒരു തരം വന്നു. 22ഹെരോദ്യയുടെ മകൾ അകത്തു ചെന്നു നൃത്തം ചെയ്തു ഹെരോദാവിനെയും വിരുന്നുകാരെയും പ്രസാദിപ്പിച്ച സമയം: മനസ്സുള്ളത് എന്തെങ്കിലും എന്നോടു ചോദിച്ചുകൊൾക; നിനക്കു തരാം എന്ന് രാജാവ് ബാലയോടു പറഞ്ഞു. 23എന്തു ചോദിച്ചാലും, രാജ്യത്തിൽ പകുതിയോളം ആയാലും നിനക്കു തരാം എന്നു സത്യം ചെയ്തു. 24അവൾ പുറത്തിറങ്ങി അമ്മയോട്: ഞാൻ എന്തു ചോദിക്കേണം എന്നു ചോദിച്ചതിനു: യോഹന്നാൻസ്നാപകന്റെ തല എന്ന് അവൾ പറഞ്ഞു. 25ഉടനെ അവൾ ബദ്ധപ്പെട്ടു രാജാവിന്റെ അടുക്കൽ ചെന്ന്: ഇപ്പോൾ തന്നെ യോഹന്നാൻസ്നാപകന്റെ തല ഒരു തളികയിൽ തരേണം എന്നു പറഞ്ഞു. 26രാജാവ് അതിദുഃഖിതനായി എങ്കിലും ആണയെയും വിരുന്നുകാരെയും വിചാരിച്ച് അവളോടു നിഷേധിപ്പാൻ മനസ്സില്ലാഞ്ഞു. 27ഉടനെ രാജാവ് ഒരു അകമ്പടിയെ അയച്ച്, അവന്റെ തല കൊണ്ടുവരുവാൻ കല്പിച്ചു. 28അവൻ പോയി തടവിൽ അവനെ ശിരഃഛേദം ചെയ്തു; അവന്റെ തല ഒരു തളികയിൽ കൊണ്ടുവന്നു ബാലയ്ക്കു കൊടുത്തു; ബാല അമ്മയ്ക്കു കൊടുത്തു. 29അവന്റെ ശിഷ്യന്മാർ അതു കേട്ടിട്ടു വന്ന് അവന്റെ ശവം എടുത്ത് ഒരു കല്ലറയിൽ വച്ചു.
30പിന്നെ അപ്പൊസ്തലന്മാർ യേശുവിന്റെ അടുക്കൽ വന്നുകൂടി തങ്ങൾ ചെയ്തതും ഉപദേശിച്ചതും എല്ലാം അറിയിച്ചു. 31വരുന്നവരും പോകുന്നവരും വളരെ ആയിരുന്നതിനാൽ അവർക്കു ഭക്ഷിപ്പാൻപോലും സമയം ഇല്ലായ്കകൊണ്ട് അവൻ അവരോടു: നിങ്ങൾ ഒരു ഏകാന്തസ്ഥലത്തു വേറിട്ടുവന്ന് അല്പം ആശ്വസിച്ചുകൊൾവിൻ എന്നു പറഞ്ഞു. 32അങ്ങനെ അവർ പടകിൽ കയറി ഒരു ഏകാന്തസ്ഥലത്തു വേറിട്ടുപോയി. 33അവർ പോകുന്നതു പലരും കണ്ട് അറിഞ്ഞ്, എല്ലാ പട്ടണങ്ങളിൽനിന്നും കാൽനടയായി അവിടേക്ക് ഓടി, അവർക്കു മുമ്പേ എത്തി. 34അവൻ പടകിൽനിന്ന് ഇറങ്ങിയാറെ വലിയ പുരുഷാരത്തെ കണ്ടു, അവർ ഇടയൻ ഇല്ലാത്ത ആടുകളെപ്പോലെ ആകകൊണ്ട് അവരിൽ മനസ്സലിഞ്ഞു പലതും ഉപദേശിച്ചുതുടങ്ങി. 35പിന്നെ നേരം നന്നേ വൈകീട്ടു ശിഷ്യന്മാർ അവന്റെ അടുക്കൽ വന്നു; ഇതു നിർജനപ്രദേശം അല്ലോ; നേരവും നന്നേ വൈകി; 36ഭക്ഷിപ്പാൻ ഇല്ലായ്കയാൽ അവർ ചുറ്റുമുള്ള കുടികളിലും ഊരുകളിലും ചെന്നു ഭക്ഷിപ്പാൻ വല്ലതും കൊള്ളേണ്ടതിന് അവരെ പറഞ്ഞയയ്ക്കേണം എന്നു പറഞ്ഞു. 37അവൻ അവരോടു: നിങ്ങൾ അവർക്കു ഭക്ഷിപ്പാൻ കൊടുപ്പിൻ എന്നു കല്പിച്ചതിനു: ഞങ്ങൾ പോയി ഇരുനൂറു വെള്ളിക്കാശിന് അപ്പം കൊണ്ടിട്ട് അവർക്കു തിന്മാൻ കൊടുക്കയോ എന്ന് അവനോടു പറഞ്ഞു. 38അവൻ അവരോട്: നിങ്ങൾക്ക് എത്ര അപ്പം ഉണ്ട്? ചെന്നു നോക്കുവിൻ എന്നു പറഞ്ഞു; അവർ നോക്കീട്ടു: അഞ്ച്, രണ്ടു മീനും ഉണ്ട് എന്നു പറഞ്ഞു. 39പിന്നെ അവൻ അവരോടു: എല്ലാവരെയും പച്ചപ്പുല്ലിൽ പന്തിപന്തിയായി ഇരുത്തുവാൻ കല്പിച്ചു. 40അവർ നൂറും അമ്പതും വീതം നിരനിരയായി ഇരുന്നു. 41അവൻ ആ അഞ്ച് അപ്പവും രണ്ടു മീനും എടുത്തു സ്വർഗത്തേക്ക് നോക്കി വാഴ്ത്തി, അപ്പം നുറുക്കി, അവർക്കു വിളമ്പുവാൻ തന്റെ ശിഷ്യന്മാർക്കു കൊടുത്തു; ആ രണ്ടു മീനും എല്ലാവർക്കും വിഭാഗിച്ചുകൊടുത്തു. 42എല്ലാവരും തിന്നു തൃപ്തരായി. 43കഷണങ്ങളും മീൻനുറുക്കും പന്ത്രണ്ടു കുട്ട നിറച്ചെടുത്തു. 44അപ്പം തിന്നവരോ അയ്യായിരം പുരുഷന്മാർ ആയിരുന്നു.
45താൻ പുരുഷാരത്തെ പറഞ്ഞയയ്ക്കുന്നതിനിടയിൽ തന്റെ ശിഷ്യന്മാരെ ഉടനെ പടകു കയറി അക്കരെ ബേത്ത്സയിദയ്ക്കു നേരേ മുന്നോടുവാൻ നിർബന്ധിച്ചു. 46അവരെ പറഞ്ഞയച്ചു വിട്ടശേഷം താൻ പ്രാർഥിപ്പാൻ മലയിൽ പോയി. 47വൈകുന്നേരം ആയപ്പോൾ പടകു കടലിന്റെ നടുവിലും താൻ ഏകനായി കരയിലും ആയിരുന്നു. 48കാറ്റു പ്രതികൂലം ആകകൊണ്ട് അവർ തണ്ടുവലിച്ചു വലയുന്നത് അവൻ കണ്ട് ഏകദേശം രാത്രി നാലാം യാമത്തിൽ കടലിന്മേൽ നടന്ന് അവരുടെ അടുക്കൽ ചെന്ന് അവരെ കടന്നുപോകുവാൻ ഭാവിച്ചു. 49അവൻ കടലിന്മേൽ നടക്കുന്നതു കണ്ടിട്ടു ഭൂതം എന്ന് അവർ നിരൂപിച്ചു നിലവിളിച്ചു. 50എല്ലാവരും അവനെ കണ്ടു ഭ്രമിച്ചിരുന്നു. ഉടനെ അവൻ അവരോടു സംസാരിച്ചു: ധൈര്യപ്പെടുവിൻ; ഞാൻ തന്നെ ആകുന്നു; ഭയപ്പെടേണ്ടാ എന്നു പറഞ്ഞു. 51പിന്നെ അവൻ അവരുടെ അടുക്കൽ ചെന്നു പടകിൽ കയറി, കാറ്റ് അമർന്നു; അവർ ഉള്ളിൽ അത്യന്തം ഭ്രമിച്ചാശ്ചര്യപ്പെട്ടു. 52അവരുടെ ഹൃദയം കടുത്തിരുന്നതുകൊണ്ട് അപ്പത്തിന്റെ സംഗതി അവർ ഗ്രഹിച്ചില്ല.
53അവർ അക്കരെ എത്തി ഗെന്നേസരെത്ത് ദേശത്ത് അണഞ്ഞു. 54അവർ പടകിൽനിന്ന് ഇറങ്ങിയ ഉടനെ ജനങ്ങൾ അവനെ അറിഞ്ഞു. 55ആ നാട്ടിലൊക്കെയും ചുറ്റി ഓടി, അവൻ ഉണ്ട് എന്നു കേൾക്കുന്ന ഇടത്തേക്കു ദീനക്കാരെ കിടക്കയിൽ എടുത്തുംകൊണ്ടു വന്നുതുടങ്ങി. 56ഊരുകളിലോ പട്ടണങ്ങളിലോ കുടികളിലോ അവൻ ചെന്നേടത്തൊക്കെയും അവർ ചന്തകളിൽ രോഗികളെ കൊണ്ടുവന്നു വച്ചു, അവന്റെ വസ്ത്രത്തിന്റെ തൊങ്ങൽ എങ്കിലും തൊടേണ്ടതിന് അപേക്ഷിക്കയും അവനെ തൊട്ടവർക്ക് ഒക്കെയും സൗഖ്യം വരികയും ചെയ്തു.

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy