YouVersion Logo
Search Icon

മീഖാ 2

2
1കിടക്കമേൽ നീതികേടു നിരൂപിച്ചു തിന്മ പ്രവർത്തിക്കുന്നവർക്ക് അയ്യോ കഷ്ടം! അവർക്കു പ്രാപ്തിയുള്ളതുകൊണ്ടു പുലരുമ്പോൾ തന്നെ അവർ അതു നടത്തുന്നു. 2അവർ വയലുകളെ മോഹിച്ചു പിടിച്ചു പറിക്കുന്നു; അവർ വീടുകളെ മോഹിച്ചു കൈക്കലാക്കുന്നു; അങ്ങനെ അവർ പുരുഷനെയും അവന്റെ ഭവനത്തെയും മനുഷ്യനെയും അവന്റെ അവകാശത്തെയും പീഡിപ്പിക്കുന്നു. 3അതുകൊണ്ടു യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ ഈ വംശത്തിന്റെ നേരേ അനർഥം നിരൂപിക്കുന്നു; അതിൽനിന്നു നിങ്ങൾ നിങ്ങളുടെ കഴുത്തുകളെ വിടുവിക്കയില്ല, നിവിർന്നു നടക്കയുമില്ല; ഇതു ദുഷ്കാലമല്ലോ. 4അന്നാളിൽ നിങ്ങളെക്കുറിച്ച് ഒരു പരിഹാസവാക്യം ചൊല്ലുകയും ഒരു വിലാപം വിലപിക്കയും ചെയ്തു: കഥ കഴിഞ്ഞു; നമുക്കു പൂർണസംഹാരം ഭവിച്ചിരിക്കുന്നു; അവൻ എന്റെ ജനത്തിന്റെ ഓഹരി മാറ്റിക്കളഞ്ഞു; അവൻ അത് എന്റെ പക്കൽനിന്ന് എങ്ങനെ നീക്കിക്കളയുന്നു; വിശ്വാസത്യാഗികൾക്ക് അവൻ നമ്മുടെ വയലുകളെ വിഭാഗിച്ചുകൊടുക്കുന്നു എന്നു പറയും; 5അതുകൊണ്ടു യഹോവയുടെ സഭയിൽ ഓഹരിമേൽ അളവുനൂൽ പിടിപ്പാൻ നിനക്ക് ആരും ഉണ്ടാകയില്ല. 6പ്രസംഗിക്കരുതെന്ന് അവർ പ്രസംഗിക്കുന്നു; ഇവയെക്കുറിച്ച് അവർ പ്രസംഗിക്കേണ്ടതല്ല; അവരുടെ ആക്ഷേപങ്ങൾ ഒരിക്കലും തീരുകയില്ല. 7യാക്കോബുഗൃഹമേ, ഇതെന്തൊരു വാക്കാകുന്നു? യഹോവ മുൻകോപിയോ? അങ്ങനെയോ അവന്റെ പ്രവൃത്തികൾ? നേരായി നടക്കുന്നവന് എന്റെ വചനങ്ങൾ ഗുണകരമല്ലയോ? 8മുമ്പേതന്നെ എന്റെ ജനം ശത്രുവായി എഴുന്നേറ്റിരിക്കുന്നു; യുദ്ധവിമുഖന്മാരായി നിർഭയന്മാരായി കടന്നുപോകുന്നവരുടെ വസ്ത്രത്തിന്മേൽനിന്നു നിങ്ങൾ പുതപ്പു വലിച്ചെടുക്കുന്നു. 9നിങ്ങൾ എന്റെ ജനത്തിന്റെ സ്ത്രീകളെ അവരുടെ സുഖകരമായ വീടുകളിൽനിന്ന് ഇറക്കിക്കളയുന്നു; അവരുടെ പൈതങ്ങളോടു നിങ്ങൾ എന്റെ മഹത്ത്വം സദാകാലത്തേക്കും അപഹരിച്ചു കളയുന്നു. 10പുറപ്പെട്ടു പോകുവിൻ; നാശത്തിന്, കഠിനനാശത്തിനു കാരണമായിരിക്കുന്ന മാലിന്യംനിമിത്തം ഇതു നിങ്ങൾക്കു വിശ്രാമസ്ഥലമല്ല. 11ഒരുത്തൻ കാറ്റിനെയും വ്യാജത്തെയും പിൻചെന്നു: ഞാൻ വീഞ്ഞിനെക്കുറിച്ചും മദ്യപാനത്തെക്കുറിച്ചും നിന്നോടു പ്രസംഗിക്കും എന്നിങ്ങനെയുള്ള വ്യാജം പറഞ്ഞാൽ അവൻ ഈ ജനത്തിന് ഒരു പ്രസംഗിയായിരിക്കും.
12യാക്കോബേ, ഞാൻ നിനക്കുള്ളവരെ ഒക്കെയും ചേർത്തുകൊള്ളും; യിസ്രായേലിൽ ശേഷിപ്പുള്ളവരെ ഞാൻ ശേഖരിക്കും; തൊഴുത്തിലെ ആടുകളെപ്പോലെ, മേച്ചൽപ്പുറത്തെ ആട്ടിൻകൂട്ടത്തെപ്പോലെ ഞാൻ അവരെ ഒരുമിച്ചുകൂട്ടും; ആൾപ്പെരുപ്പം ഹേതുവായി അവിടെ മുഴക്കം ഉണ്ടാകും. 13തകർക്കുന്നവൻ അവർക്കു മുമ്പായി പുറപ്പെടുന്നു; അവർ തകർത്തു ഗോപുരത്തിൽക്കൂടി കടക്കയും പുറപ്പെടുകയും ചെയ്യും; അവരുടെ രാജാവ് അവർക്കു മുമ്പായും യഹോവ അവരുടെ തലയ്ക്കലും നടക്കും.

Currently Selected:

മീഖാ 2: MALOVBSI

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy